Friday, July 1, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 2


ആ നിമിഷത്തിലാണ്‌ ഞങ്ങളുടെ തൊട്ടരികിലെ മരത്തില്‍ നിന്ന് വലിയൊരു കാക്കക്കൂട്ടം എന്തോ കാരണത്താല്‍ മഴയത്തേക്ക്‌ തലങ്ങും വിലങ്ങും പറന്നുയര്‍ന്നത്‌. അവയുടെ കലപില ശബ്ദം അന്തരീക്ഷത്തിലെങ്ങും മുഖരിതമായി. അസ്വസ്ഥതയോടെ മുകളിലേക്ക്‌ നോക്കിയ ആ വൃദ്ധന്‍ തന്റെ കൈയിലിരുന്ന ആ വിരല്‍ അസ്ഥി മരച്ചില്ലയിലേക്ക്‌ വലിച്ചെറിഞ്ഞു. എന്നിട്ട്‌ ദ്വേഷ്യത്തോടെ പറഞ്ഞു.

"ശല്യങ്ങള്‍ ... സ്വൈര്യം തരില്ല... തിരിച്ചു പോ, ലെനിന്‍ഗ്രാഡിലേക്ക്‌..."

ഞാന്‍ അവിടെ നിന്നും പോകാനായി തിരിഞ്ഞതായിരുന്നു. പക്ഷേ, അത്‌ കേട്ടതും ഞാന്‍ നിന്നു.

"ലെനിന്‍ഗ്രാഡ്‌...? അതെന്താ നിങ്ങള്‍ അങ്ങനെ പറയാന്‍ കാരണം...?"

"അവിടെ നിന്നാണിവ വരുന്നത്‌... സ്റ്റാര്‍ലിംഗ്‌ പക്ഷികളെപ്പോലെ... ഒക്ടോബര്‍ ആകുമ്പോഴേക്കും എല്ലാം കൂടി ഇങ്ങോട്ടെത്തും... താങ്ങാന്‍ കഴിയാത്തത്ര കൊടും തണുപ്പായിരിക്കും ശീതകാലത്തവിടെ..."

"അങ്ങനെയാണോ...?" ഒരു പുതിയ അറിവെന്ന ഭാവേന ഞാന്‍ ചോദിച്ചു.

യാന്ത്രികമായെന്ന പോലെ ചെയ്തുകൊണ്ടിരുന്ന ജോലി അയാള്‍ ഒന്ന് നിര്‍ത്തി. പിന്നെ ചെവിയുടെ മടക്കില്‍ വച്ചിരുന്ന സിഗരറ്റ്‌ എടുത്ത്‌ ചുണ്ടത്ത്‌ വച്ചു.

"ലോഹത്തില്‍ തീര്‍ത്ത കുരങ്ങ്‌ പ്രതിമയുടെ വൃഷണങ്ങള്‍ പോലും ഉറഞ്ഞ്‌ പോകുന്ന ശൈത്യമാണവിടെ... നിങ്ങള്‍ക്കറിയുമോ, യുദ്ധകാലത്ത്‌ കുറേയധികം ജര്‍മ്മന്‍കാര്‍ അവിടെ വച്ച്‌ മരണമടഞ്ഞിട്ടുണ്ട്‌... വെടിയേറ്റിട്ടല്ല, തണുത്തുറഞ്ഞ്‌..."

അതു കൂടി കേട്ടതോടെ എന്റെ അതിശയത്തിന്‌ ചിറക്‌ മുളച്ചു.

"ഇതെല്ലാം നിങ്ങളോട്‌ ആരാണ്‌ പറഞ്ഞത്‌...?"

"എന്ത്‌... ? കാക്കകളെക്കുറിച്ചോ...?" പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. അയാള്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുന്നത്‌ പോലെ തോന്നി. "വെര്‍ണര്‍ ആണ്‌ എന്നോട്‌ പറഞ്ഞത്‌... അവന്‌ പക്ഷികളെക്കുറിച്ച്‌ നന്നായിട്ടറിയാമായിരുന്നു..."

"അപ്പോള്‍ ഈ വെര്‍ണര്‍ ആരായിരുന്നു...?"

"വെര്‍ണര്‍ ...?" അയാളുടെ കണ്ണുകള്‍ ചിമ്മിക്കൊണ്ടിരുന്നു. ആ മുഖത്ത്‌ വീണ്ടും നിര്‍വികാരത നിറയാന്‍ തുടങ്ങി. അയാളുടെ ആ ഭാവമാറ്റം യഥാര്‍ത്ഥമോ കൃത്രിമമോ എന്ന് വിലയിരുത്താന്‍ എനിക്കായില്ല.

"വെര്‍ണര്‍ ... നല്ലൊരു പയ്യനായിരുന്നു അവന്‍ ... അവര്‍ അവനോടത്‌ ചെയ്യാന്‍ പാടില്ലായിരുന്നു..."

അയാള്‍ കുനിഞ്ഞ്‌ വീണ്ടും ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി. ഒരു നിമിഷം കൂടി പ്രതീക്ഷയോടെ ഞാനവിടെ നിന്നു. കാരണം, നല്ലൊരു കഥയുടെ ബീജം അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, എന്നെ പാടെ അവഗണിച്ചത്‌ പോലെയായിരുന്നു അയാളുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍. മനസ്സില്ലാ മനസ്സോടെ തിരിഞ്ഞ്‌ ഞാന്‍ കല്ലറകളുടെ ഇടയിലൂടെ പ്രധാന കവാടത്തിന്‌ നേര്‍ക്ക്‌ നടന്നു.

ദേവാലയത്തിന്റെ വാതിലിനരികില്‍ ഒരു നിമിഷം ഞാന്‍ നിന്നു. ഇരുണ്ട നിറമുള്ള പലകയാല്‍ നിര്‍മ്മിച്ച ഒരു ബോര്‍ഡ്‌ ചുമരില്‍ തറച്ചിരുന്നു. സ്വര്‍ണ്ണ നിറമുള്ള പെയിന്റ്‌ കൊണ്ട്‌ ആലേഖനം ചെയ്തിരുന്ന അക്ഷരങ്ങളുടെ നിറം മങ്ങി തുടങ്ങിയിരുന്നു. അത്‌ ഇപ്രകാരമായിരുന്നു.

ചര്‍ച്ച്‌ ഓഫ്‌ സെയ്ന്റ്‌ മേരി ആന്റ്‌ ള്‍ സെയ്ന്റ്‌സ്‌, സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍

അതിന്‌ തൊട്ട്‌ താഴെയായി കുര്‍ബാനയുടെയും കുമ്പസാരത്തിന്റെയും സമയ വിവരങ്ങള്‍. ഏറ്റവും അടിയില്‍ ഫാദര്‍ ഫിലിപ്പ്‌ വെറേക്കര്‍ എസ്‌.ജെ. എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

നല്ല പഴക്കമുള്ള ഓക്ക്‌ തടിയില്‍ തീര്‍ത്തതായിരുന്നു ആ വാതില്‍. ഇരുമ്പ്‌ പട്ടയും ബോള്‍ട്ടും കൊണ്ട്‌ യോജിപ്പിച്ചിട്ടുള്ള ആ കതകിന്റെ പിടി ഒരു സിംഹത്തിന്റെ തലയുടെ രൂപത്തിലായിരുന്നു. കതക്‌ തുറക്കണമെങ്കില്‍ സിംഹത്തിന്റെ വായില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുവളയം ഒരു വശത്തേക്ക്‌ തിരിക്കണമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ഞാനത്‌ തിരിച്ച്‌ കതക്‌ തുറന്നപ്പോള്‍ പതിഞ്ഞതെങ്കിലും ഘര്‍ഷണശബ്ദം പുറത്തേക്ക്‌ വരാതിരുന്നില്ല.

ഇടുങ്ങിയ ഇരുണ്ട അന്തരീക്ഷമായിരുന്നു ഞാനവിടെ പ്രതീക്ഷിച്ചതെങ്കിലും എന്റെ ധാരണകള്‍ തകിടം മറിഞ്ഞു. മദ്ധ്യകാലഘട്ടത്തിലെ ഒരു കത്തീഡ്രലുമായി സാദൃശ്യമുണ്ടായിരുന്നു അതിന്‌. വിശാലവും പ്രകാശമാനവുമായ ഹാള്‍. മദ്ധ്യഭാഗത്തുള്ള കമാനം ചാരുതയാര്‍ന്നതായിരുന്നു. മേല്‍ക്കൂര വരെയെത്തുന്ന അഴകാര്‍ന്ന തൂണുകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെയായി വിവിധ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. ഇരുഭാഗങ്ങളിലുമുള്ള ചുമരുകളിലെ കമാനാകൃതിയിലുള്ള വലിയ ജനാലകളായിരുന്നു ആ ഹാളില്‍ അത്രയധികം പ്രകാശം പരത്തിയിരുന്നത്‌.

ഒരു ജനാലക്കരികിലായി കൈക്കുഞ്ഞുങ്ങളെ പരിശുദ്ധസ്നാനം ചെയ്യിക്കുവാനായി കല്ലില്‍ തീര്‍ത്ത ഭംഗിയുള്ള ചെറിയ ജലസംഭരണി. അതിനടുത്തുള്ള ചുവരിലെ ബോര്‍ഡില്‍ വര്‍ഷാവര്‍ഷങ്ങളായി ആ ദേവാലയത്തില്‍ സേവനമനുഷ്ടിച്ചവരുടെ പേരുവിവരങ്ങള്‍. 1132 ല്‍ റെയ്‌ഫ്‌ ഡി കോര്‍സി മുതല്‍ 1943 ല്‍ ചുമതലയേറ്റെടുത്ത വെറേക്കറില്‍ അവസാനിക്കുന്ന ലിസ്റ്റ്‌.

അതിനുമപ്പുറമായിരുന്നു അരണ്ട വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന ചാപ്പല്‍. മെഴുകുതിരികളുടെ നുറുങ്ങ്‌ വെട്ടത്തില്‍ കന്യാമറിയത്തിന്റെ ചിത്രത്തിന്‌ ജീവനുള്ളത്‌ പോലെ തോന്നി. അതിനരികിലൂടെ നടന്ന് ഞാന്‍ ഇരുവശത്തും ചാരുബെഞ്ചുകള്‍ ഇട്ടിരിക്കുന്ന നടുത്തളത്തില്‍ എത്തി. പരിശുദ്ധ ദീപത്തിന്റെ പ്രകാശത്തില്‍ അവിശ്വസനിയമാം വിധം ശാന്തമായിരുന്നു അവിടം. നീളമേറിയ കുരിശില്‍ കിടക്കുന്ന, പതിനഞ്ചാം നൂറ്റാണ്ടിലോ മറ്റോ തീര്‍ത്ത യേശുദേവന്റെ രൂപം അള്‍ത്താരയില്‍ ഉണ്ടായിരുന്നു. ഉയര്‍ന്ന ജാലകച്ചില്ലുകളില്‍ മഴയുടെ താളം മുറുകിക്കൊണ്ടിരുന്നു.

പെട്ടെന്നാണ്‌ എന്റെ പിന്നില്‍ ഒരു പാദപതനം കേള്‍ക്കാനായത്‌. ഒപ്പം ദൃഢമാര്‍ന്ന സ്വരവും.

"ഞാനെന്ത്‌ സഹായമാണ്‌ താങ്കള്‍ക്ക്‌ ചെയ്യേണ്ടത്‌...?"


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

24 comments:

  1. കഥാകൃത്തിന്റെ യാത്ര തുടരുന്നു...

    മുരളിഭായ്‌... ഇവിടെ പ്രതിപാദിച്ചിരിക്കുന്ന സംഭവം നടക്കുന്നത്‌ ഇംഗ്ലണ്ടിലാണ്‌... സ്ഥലനാമങ്ങളുടെ ഉച്ചാരണം ശരിയല്ലെങ്കില്‍ അറിയിക്കുമല്ലോ...

    ReplyDelete
  2. കഥാകൃത്തും,വിവർത്തകനുമൊക്കെ എഴുത്തിലൂടെ വിവരിച്ചിരിക്കുന്ന സഞ്ചാരപഥങ്ങളിലൂടെയൊക്കെ , നേരിട്ട് വീണ്ടും ഒരു പുതുസഞ്ചാരം നടത്താനുള്ള എന്റെയൊക്കെ ഒരു പൂച്ചഭാഗ്യം നോക്കണേ...!

    ReplyDelete
  3. വായിക്കുന്നു...
    ആശംസകൾ...

    ReplyDelete
  4. koode undu..
    thudaroo..
    bilathiyude oro yogangal..!!!

    ReplyDelete
  5. തുടരൂ... അടുത്തതിനു കാത്തിരിക്കുന്നു ...

    ReplyDelete
  6. തുടരട്ടെ, വിനുവേട്ടാ... കൂടെയുണ്ട്.
    :)

    ReplyDelete
  7. വായിച്ചു. കഥ വരട്ടെ.

    ReplyDelete
  8. ശ്ശൊ..ഈ ജിമ്മിച്കന്റെ ഒരു കാര്യം..
    പിറന്നാളൊക്കെ കാലത്തെ വിളമ്പരം ചെയ്യേണ്ടേ..

    വൈകിയായാലും ജന്മദിനാശംസകള്‍ വിനുവേട്ടാ...

    ഈഗിള്‍ അങ്ങനെ പതുക്കെ പതുക്കെ മനസ്സിലേയ്ക്ക് ഇറങ്ങി വരുന്നതേ ഉള്ളൂ..ദിദെവിടാണ്, ലെവനൊക്കെ ആരൂവാ..ഒന്നും അങ്ങട് മനസ്സിലായില്ലാട്ടോ...കാത്തിരിക്കുന്നു തുടര്‍ലക്കങ്ങള്‍ക്കായി...

    ReplyDelete
  9. തുടരട്ടെ !!
    ആശംസകള്‍..

    ReplyDelete
  10. പെട്ടെന്ന് ആ പാദപതനം വായിക്കുന്നവരും കേട്ടപോലെ, അതാണിതിന്റെ വിജയവും. ഈഗിള്‍ പറന്നു തുടങ്ങി.

    ഹും. ബിലാത്തി ഒരു ഭാഗ്യവാന്‍

    ReplyDelete
  11. കഥാകൃത്തിന്റെ യാത്ര തുടരുന്നു.

    ഒപ്പം ഞങ്ങളും ....

    ആശംസകള്‍

    ReplyDelete
  12. ഹാ.. പെട്ടെന്ന്‍ ആ പദചലനം കേട്ടപ്പോള്‍ ഞാനുമൊന്ന്‍ ഞെട്ടാതിരുന്നില്ല..

    കഥയുടെ ചുരുളുകള്‍ പതുക്കെ നിവരട്ടെ.. എന്നിട്ട് വേണം, ചാര്ളിച്ചന്‍ പറഞ്ഞതുപോലെ 'യിവനൊക്കെ യാരുവാ, യെന്തുവാ' എന്ന്‍ മനസ്സിലാക്കിയെടുക്കുവാന്‍..

    ReplyDelete
  13. കഥ തെളിഞ്ഞ് വരട്ടെ. അത് വരെ വായനയില്‍ കൂടെയുണ്ട്. അതിനു ശേഷം അദ്ധ്യായങ്ങളുടെ അഭിപ്രായങ്ങള്‍ നല്‍കാം. ഒരു സംശയം ചോദിക്കട്ടെ. ഇത് നോവലിന്റെ കൃത്യമായ പുനരാഖ്യാനമാണോ അതോ സംഗ്രഹീത പുനരാഖ്യാനമോ? നോവല്‍ വായിച്ചിട്ടാല്ലത്തത് കൊണ്ട് ചോദിക്കുകയാണ് കേട്ടോ.

    ReplyDelete
  14. കഥകളുടെ അക്ഷയഖനിയാണല്ലേ രണ്ടാം ലോകയുദ്ധം. അപ്പോള്‍ ആകാംക്ഷാഭരിതമായ ഒരു വായന പ്രതീക്ഷിക്കാം. മുമ്പെങ്ങും ഈ പുസ്തകം വായിക്കാത്തത് നന്നായി എന്തായാലും!!

    ReplyDelete
  15. നല്ല അടക്കവും ഒതുക്കവും ഉണ്ട് ........cont...

    ReplyDelete
  16. മുരളിഭായ്‌... അതൊരു ഭാഗ്യം തന്നെ... പിന്നെ ഞാന്‍ പറഞ്ഞപോലെ, ഉച്ചാരണങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറയാന്‍ മറക്കരുത്‌...

    വി.കെ
    വിന്‍സന്റ്‌ മാഷ്‌
    ലിപി
    ശ്രീക്കുട്ടന്‍
    പൊന്മളക്കാരന്‍
    എച്ച്‌മുക്കുട്ടി

    എല്ലാവര്‍ക്കും നന്ദി...

    ചാര്‍ളി ... ശരിയാണ്‌... കഥാപാത്രങ്ങള്‍ മനസ്സില്‍ ഇടം പിടിക്കാന്‍ കുറച്ച്‌ സമയമെടുക്കും... എങ്കിലും വരവ്‌ മുടക്കില്ലല്ലോ...

    ഉമേഷ്‌
    സുകന്യാജി
    വശംവദന്‍
    ലീലടീച്ചര്‍
    ജിമ്മി ... സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി...

    മനോരാജ്‌ ... ആശംസകള്‍ക്ക്‌ നന്ദി...

    നോവലിന്റെ കൃത്യമായ വിവര്‍ത്തനം തന്നെയാണ്‌ ഞാന്‍ നിര്‍വ്വഹിക്കുന്നത്‌... സംഗ്രഹമല്ല... പദാനുപദ വിവര്‍ത്തനം ... പക്ഷേ സംഭാഷണങ്ങള്‍ ആംഗലേയ ശൈലിയില്‍ നിന്ന് മാറ്റി നമ്മുടെ ഭാഷാ ശൈലിയില്‍ ഉപയോഗിച്ചിരിക്കുന്നത്‌ കൊണ്ടാണ്‌ സ്വതന്ത്ര വിവര്‍ത്തനം എന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുന്നത്‌...

    ഒപ്പം ഒരു സംശയം ചോദിച്ചോട്ടെ... സ്റ്റോം വാണിംഗ്‌ പുസ്തകമായി പ്രസിദ്ധീകരിക്കണമെങ്കില്‍ ഗ്രന്ഥകര്‍ത്താവിന്റെയും പ്രസാധകരുടെയും അനുവാദം വാങ്ങേണ്ടി വരില്ലേ? ഈ നൂലാമാലകള്‍ എന്തൊക്കെയാണെന്ന് അറിയാത്തത്‌ കൊണ്ടാണ്‌ ആ വഴിയ്ക്ക്‌ ഇതുവരെ ഇറങ്ങിത്തിരിക്കാതിരുന്നത്‌. അതേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ മാര്‍ഗ്ഗമുണ്ടോ?

    അജിത്‌ഭായ്‌... സത്യം ... നമ്മള്‍ അറിയാത്ത എത്രയോ കഥകളും ചരിത്രവും ആ കാലയളവില്‍ ഉണ്ടായിട്ടുണ്ട്‌... ഇങ്ങനെയൊരു സംഭവം തന്നെ നമുക്ക്‌ പുതിയൊരറിവല്ലേ...

    ഡ്രീംസ്‌... നന്ദി...

    ReplyDelete
  17. വായിക്കുന്നു...
    ആശംസകൾ...

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...