Friday, August 5, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 7

എന്റെ ചോദ്യം ഉയര്‍ന്നതും മൗത്ത്‌ ഓര്‍ഗനിലെ ഈണം പൊടുന്നനെ നിലച്ചു. ഒപ്പം അവരുടെ സംഭാഷണവും. കുഴിവെട്ടുകാരന്‍ തന്റെ മദ്യ ചഷകത്തിന്‌ മുകളിലൂടെ എന്നെ തുറിച്ച്‌ നോക്കി. ആ നോട്ടത്തില്‍ ഒരായിരം രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി.

"സ്റ്റെയ്‌നര്‍ ... സ്റ്റെയ്‌നര്‍ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ ..."

പക്ഷേ, അയാളെ സംസാരിക്കാന്‍ സത്രത്തിന്റെ ഉടമ ജോര്‍ജ്ജ്‌ വൈല്‍ഡ്‌ സമ്മതിച്ചില്ല.

"സമയം കഴിഞ്ഞു... അടയ്ക്കാന്‍ പോകുകയാണ്‌..." പെട്ടെന്ന് വന്ന് ഒഴിഞ്ഞ ഗ്ലാസുകള്‍ എടുത്ത്‌ മേശ വൃത്തിയാക്കിട്ട്‌ അയാള്‍ പറഞ്ഞു.

ഞാന്‍ വാച്ചില്‍ നോക്കി. രണ്ടര ആകുന്നതേയുള്ളൂ.

"നിങ്ങള്‍ക്ക്‌ തെറ്റിയതാണെന്ന് തോന്നുന്നു... ഇനിയുമുണ്ടല്ലോ അര മണിക്കൂര്‍ കൂടി..." ഞാന്‍ പറഞ്ഞു.

വോഡ്‌കയുടെ പാതിയായ ഗ്ലാസ്‌ എടുത്ത്‌ എന്റെ കൈയില്‍ പിടിപ്പിച്ചിട്ട്‌ അയാള്‍ പറഞ്ഞു. "സര്‍ ... ഇതൊരു ഗ്രാമമാണ്‌... ഇവിടെ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന്‌ തുറക്കും ... അടയ്ക്കും... അതില്‍ അതിഥികള്‍ ഇത്രമാത്രം ഉത്‌ക്കണ്ഠപ്പെടേണ്ട കാര്യമില്ല. ഇന്നെനിക്ക്‌ രണ്ടരയ്ക്ക്‌ അടക്കണമെന്ന് തോന്നിയാല്‍ രണ്ടരയ്ക്ക്‌ അടച്ചിരിക്കും... അത്രയേയുള്ളൂ..." അയാള്‍ പുഞ്ചിരിയില്‍ സൗഹൃദഭാവം വരുത്താന്‍ ശ്രമിച്ചു. "താങ്കളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ആ ഗ്ലാസ്‌ ഇപ്പോള്‍ കാലിയാക്കിയേനെ..."

അത്ര സുഖകരമല്ലാത്ത രീതിയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നതെന്ന് എനിക്ക്‌ തോന്നി. അവിടെ കൂടിയിരിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രം ഞാനായി മാറിയിരിക്കുകയാണ്‌. താടിയുള്ള ആ ആജാനുബാഹു മുന്നോട്ടാഞ്ഞ്‌ മേശമേല്‍ കൈകുത്തി ഇരുന്ന് എന്നെ രൂക്ഷമായി നോക്കി.

"അദ്ദേഹം പറഞ്ഞത്‌ കേട്ടല്ലോ...?" അയാളുടെ സ്വരത്തിലെ ഭീഷണിയുടെ ഗന്ധം ഞാന്‍ തിരിച്ചറിഞ്ഞു. "ആ ഗ്ലാസ്‌ കാലിയാക്കിട്ട്‌ നല്ല കുട്ടിയായി പെട്ടെന്ന് സ്ഥലം വിടാന്‍ നോക്ക്‌..."

ഒരു തര്‍ക്കത്തിന്‌ ഞാന്‍ മുതിര്‍ന്നില്ല. സ്ഥിതിഗതി ഓരോ നിമിഷവും വഷളാകുന്നത്‌ ഞാന്‍ അറിഞ്ഞു. സമയം കളയാതെ വോഡ്കയും ടോണിക്കും ഞാന്‍ കൈയിലെടുത്തു. ഭയന്ന് സ്ഥലം വിടുകയല്ലെന്ന് അവരെ അറിയിക്കാനോ എന്തോ, അല്‍പ്പം സമയമെടുത്ത്‌ തന്നെ ഞാനത്‌ മുഴുവനും അകത്താക്കി. പിന്നെ പുറത്തിറങ്ങി.

വിഷമം തോന്നിയെങ്കിലും എന്റെ കൗതുകത്തിന്‌ അല്‍പ്പം പോലും മങ്ങലേറ്റില്ല. തല്‍ക്കാലം ഒന്നും ലഭിച്ചില്ലെങ്കിലും ഈ നിഗൂഢതയുടെ പിന്നിലെ രഹസ്യം കണ്ടുപിടിക്കുവാന്‍ വേറെന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.

കാറില്‍ കയറി പാലം കടന്ന് ഗ്രാമത്തിന്‌ വെളിയിലേക്കുള്ള പാതയിലൂടെ ഞാന്‍ നീങ്ങി. ദേവാലയവും പുരോഹിതന്റെ കോട്ടേജും കടന്ന് കുറച്ച്‌ വാര മുന്നോട്ടോടിയപ്പോള്‍ പാതയോരത്തെ മണ്ണിലേക്ക്‌ ഞാന്‍ വണ്ടി ഒതുക്കി. ബ്ലാക്കെനിയിലേക്കുള്ള പാതയാണിത്‌. വണ്ടി ഓഫ്‌ ചെയ്ത്‌ എന്റെ പെന്റാക്സ്‌ ക്യാമറയും എടുത്ത്‌ ഞാന്‍ പുറത്തിറങ്ങി. എന്നിട്ട്‌ പിറകോട്ട്‌ നടന്നു.

ഒട്ടും ഭയമുണ്ടായിരുന്നില്ല എനിക്ക്‌. ഇത്‌ പോലുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ ഇതിന്‌ മുമ്പ്‌. ഒരിക്കല്‍ ബെല്‍ഫാസ്റ്റിലെ യൂറോപ്പാ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ തോക്കിന്‍ മുനയില്‍ എയര്‍പ്പോര്‍ട്ടില്‍ കൊണ്ട്‌ ചെന്ന് വിട്ടത്‌... ഇനി ആ ഭാഗത്തേക്ക്‌ കണ്ടുപോകരുത്‌ എന്ന വ്യവസ്ഥയിലായിരുന്നു അത്‌. പക്ഷേ, പിന്നീടെത്രയോ തവണ ഞാനവിടെ പോയിരിക്കുന്നു... എന്തിന്‌... അതേക്കുറിച്ച്‌ ഒരു നോവല്‍ വരെ ഞാന്‍ എഴുതിയിരിക്കുന്നു...

സെമിത്തേരിയില്‍ തിരിച്ചെത്തിയപ്പോള്‍ സ്റ്റെയ്‌നറുടെ കല്ലറയുടെ സ്ലാബ്‌ ഞാന്‍ അവിടെ നിന്ന് പോരുമ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെയായിരുന്നു. അതില്‍ എഴുതിയിരിക്കുന്ന ജര്‍മ്മന്‍ ലിപികളിലൂടെ വീണ്ടും കണ്ണോടിച്ചു. ഞാന്‍ സ്വയം വിഡ്ഢിയാകുകയല്ല എന്നുറപ്പ്‌ വരുത്തുവാന്‍ വേണ്ടി മാത്രം. ആ സ്ലാബിന്റെ വിവിധ ആംഗിളുകളിലുള്ള കുറച്ച്‌ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ട്‌ പുറത്ത്‌ കടന്ന് ഞാന്‍ ദേവാലയത്തിലേക്ക്‌ കയറി.

ഗോപുരത്തിന്റെ അടിഭാഗത്തായി കൊളുത്തിയിരിക്കുന്ന കര്‍ട്ടന്റെ പിന്നിലേക്ക്‌ ഞാന്‍ കടന്നു. ക്വയര്‍ പാടുന്ന കുട്ടികളുടെ വസ്ത്രങ്ങള്‍ വളരെ ചിട്ടയോടെ അവിടെ കൊളുത്തിയിട്ടിരിക്കുന്നു. സമീപത്ത്‌ ഒരു ഇരുമ്പ്‌ പെട്ടി. ഗോപുരത്തിനുള്ളില്‍ നിന്നും താഴോട്ട്‌ നീണ്ട്‌ കിടക്കുന്ന കുറേ ചരടുകള്‍ . അവിടെയുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്‌ ഞാന്‍ വായിച്ചു. 1936 ജൂലൈ 22ന്‌ അയ്യായിരിത്തി അമ്പത്തിയെട്ട്‌ പ്രാവശ്യം മണി മുഴക്കിയത്രേ. അന്ന് മണി മുഴക്കിയ ആറ്‌ പേരുടെ കൂട്ടത്തില്‍ നമ്മുടെ ലെയ്‌ക്കര്‍ ആംസ്‌ബിയും ഉള്‍പ്പെട്ടിരിക്കുന്നു.

ആ ബോര്‍ഡില്‍ കാണപ്പെട്ട ദ്വാരങ്ങളാണ്‌ ഞാന്‍ പെട്ടെന്ന് ശ്രദ്ധിച്ചത്‌. ഒരു മെഷീണ്‍ ഗണ്ണില്‍ നിന്ന് വെടിയുതിര്‍ന്നത്‌ പോലെ നിരനിരയായി രൂപം കൊണ്ട ദ്വാരങ്ങള്‍ . അവയില്‍ പലതും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ വച്ച്‌ അടച്ചിരിക്കുന്നു. ആ ദൃശ്യത്തില്‍ എനിക്ക്‌ തികച്ചും അസ്വാഭാവികത അനുഭവപ്പെട്ടു. നിഗൂഢത നിറഞ്ഞ എന്തോ ഒന്ന്.

എനിക്കാവശ്യമുള്ളത്‌ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മരണ രജിസ്റ്ററാണ്‌. പക്ഷേ, അതിന്റെ യാതൊരു അടയാളവുമില്ല എവിടെയും. കര്‍ട്ടന്റെ പിന്നിലൂടെ ഞാന്‍ മുന്നോട്ട്‌ നീങ്ങി. സ്നാനത്തൊട്ടിയുടെ വശത്തുള്ള ചുമരില്‍ ഒരു ചെറിയ വാതില്‍ ശ്രദ്ധയില്‍ പെട്ടത്‌ പെട്ടെന്നാണ്‌. അത്‌ തുറന്ന് ഉള്ളിലേക്ക്‌ പ്രവേശിച്ച ഞാന്‍ എത്തിയത്‌ പലക കൊണ്ട്‌ പാനല്‍ ചെയ്ത ചുവരുകളുള്ള ഒരു ചെറിയ മുറിയിലാണ്‌. അവിടെയുള്ള ഷെല്‍ഫില്‍ വൈദിക വസ്ത്രങ്ങളും മറ്റും അടുക്കി വച്ചിരിക്കുന്നു. ഷെല്‍ഫിനടുത്തായി ഒരു മേശയും അലമാരയും.

അലമാര തുറക്കുവാന്‍ ഒട്ടും വിഷമമുണ്ടായില്ല. കുറേയധികം രജിസ്റ്ററുകള്‍ വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. വിവിധ തട്ടുകളിലായി വച്ചിരിക്കുന്ന അവയിലൊന്നില്‍ രണ്ടാമത്തേതായിരുന്നു 1943 ലേത്‌. ശ്രദ്ധാപൂര്‍വ്വം പേജുകള്‍ മറിച്ച്‌ അവസാനമെത്തിയപ്പോഴേക്കും നിരാശയായിരുന്നു ഫലം.

1943 നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ രണ്ടേ രണ്ട്‌ മരണങ്ങളാണ്‌. അത്‌ രണ്ടുമാകട്ടെ സ്ത്രീകളുടേതും. രജിസ്റ്ററിന്റെ ആദ്യം മുതലുള്ള പേജുകള്‍ ഞാന്‍ ഒരു വട്ടം കൂടി മറിച്ചു നോക്കി. അവസാന പേജിലേക്കെത്താന്‍ അധിക സമയം വേണ്ടി വന്നില്ല. അങ്ങനെ ആ വഴിയും അടഞ്ഞിരിക്കുന്നു. രജിസ്റ്റര്‍ അടച്ച്‌ ഞാന്‍ അലമാരയില്‍ തിരികെ വച്ചു. സ്റ്റെയ്‌നര്‍ ആരായിരുന്നാലും ശരി, അദ്ദേഹത്തെ ഇവിടെയാണ്‌ അടക്കം ചെയ്തിരിക്കുന്നതെങ്കില്‍ രജിസ്റ്ററില്‍ കാണേണ്ടതാണ്‌. ബ്രിട്ടീഷ്‌ നിയമം കര്‍ശനമായി അത്‌ അനുശാസിക്കുന്നുണ്ട്‌. അപ്പോള്‍ പിന്നെ എന്താണിതിന്റെയൊക്കെ അര്‍ത്ഥം...?

പുറത്തിറങ്ങി ഞാന്‍ കതക്‌ ചേര്‍ത്തടച്ചു. സത്രത്തില്‍ കണ്ടുമുട്ടിയവരില്‍ രണ്ട്‌ പേര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ജോര്‍ജ്ജ്‌ വൈല്‍ഡും പിന്നെ ആ താടിവച്ച ഭീമാകാരനും. താടിക്കാരന്റെ കൈയിലെ ഇരട്ടക്കുഴല്‍ റൈഫിള്‍ എന്നെ അല്‍പ്പം അസ്വസ്ഥാനാക്കാതിരുന്നില്ല.

"തിരികെ പോകാന്‍ താങ്കളോട്‌ ഞാന്‍ പറഞ്ഞിരുന്നു... എന്താ ശരിയല്ലേ...? പിന്നെന്താ താങ്കള്‍ അനുസരിക്കാതിരുന്നത്‌...?" ജോര്‍ജ്ജ്‌ വൈല്‍ഡ്‌ സൗമ്യതയോടെ ചോദിച്ചു.

"നമ്മള്‍ ആരെ നോക്കിയാണ്‌ നില്‍ക്കുന്നത്‌...? ഇയാള്‍ക്ക്‌ രണ്ട്‌ കൊടുത്തിട്ട്‌ തന്നെ കാര്യം..." അപ്രതീക്ഷിതമായിട്ടായിരുന്നു ആ താടിക്കാരന്‍ മുന്നോട്ട്‌ ചാടി വീണ്‌ എന്റെ ട്രെഞ്ച്‌ കോട്ടിന്റെ കോളറില്‍ പിടിച്ചത്‌.

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)


19 comments:

  1. സ്റ്റെയ്നർ ഇത്ര മാത്രം പ്രശ്നക്കാരനായിരുന്നുവോ? എന്ത് കൊണ്ടായിരിക്കും അവർ ജാക്ക് ഹിഗ്ഗിൻസിനെ അവിടെ നിന്ന് തുരത്തുന്നത്? ...

    ReplyDelete
  2. ആഹാ.. കാര്യങ്ങൾ അത്ര പന്തിയല്ലല്ലോ.. നമ്മുടെ ഹിഗ്ഗിൻസ് അച്ചായനെ അവന്മാർ കൈവയ്ക്കുമോ?

    പതിവുപോലെ നമ്മളെയൊക്കെ ആകാംഷയുടെ കുന്തമുനയിൽ നിർത്തിയിട്ട് വിനുവേട്ടൻ മുങ്ങിയല്ലോ!

    ReplyDelete
  3. ഞാന്‍ ഇടപെടണോ....അവന്മാര്‍ ആളത്ര ശരിയല്ലാന്ന് തോന്നുന്നു.

    ReplyDelete
  4. പേടി കൊണ്ട് ഒന്നും നേടാനാവില്ല. ജാക്ക് ഹിഗ്ഗിന്‍സ് പേടി ഇല്ലാത്ത ആളായതുകൊന്ടാണല്ലോ നമുക്ക് ഇത്രയധികം ഉദ്വേഗഭരിതമായ കഥകള്‍ വായിക്കാന്‍ കഴിയുന്നത്.

    ReplyDelete
  5. പിന്നാലെ ഞാനുമുണ്ട് ...ആശംസകളോടെ

    ReplyDelete
  6. അവരു കൈ വയ്ക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ഇടപെടാം അല്ലേ ജിമ്മിച്ചാ ? ;)

    ReplyDelete
  7. അവരു കൈ വയ്ക്കാന്‍ തുടങ്ങിയാല്‍ നമുക്ക് ഇടപെടാം(ഞാനില്ല)

    ReplyDelete
  8. വായിയ്ക്കുന്നുണ്ട്‌ അണ്ണാ.... ജോലിഭാരം മൂലം പലപ്പോഴും കമന്റടിയ്ക്കാന്‍ മറന്നുപോകുന്നു എന്നു മാത്രം...
    ഒന്നിനു പകരം ആഴ്ചയില്‍ രണ്ടുവീതമായാല്‍ നന്നായിരുന്നു എന്നു ആശിയ്ക്കാറുണ്ട്‌ പലപ്പോഴും,.. പ്രത്യേകിച്ചും പെട്ടന്നു വായിച്ചു തീര്ന്നു എന്നു തോന്നുന്ന ചില എപ്പിസോഡുകളില്‍ .......
    ആശംസകള്‍ .

    ReplyDelete
  9. ആരും ഒന്നുകൊണ്ടും ധൈര്യപ്പെടേണ്ട.. പേടിയുള്ളവര്‍ എന്റെ ചുറ്റിലും നിന്നോളൂ.. ഇവന്മാരെ ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം..

    ReplyDelete
  10. ഇന്നലെ ബെൽഫാസ്റ്റിൽ ആ യൂറോപ്പഹോട്ടലിണടുത്ത് വെച്ചായിരുന്നു സാഹിത്യകാരൻ സക്കറിയ അവിടെയുള്ള മലയാളികളുമായി അഭിമുഖം നടത്തിയത് ..
    ഇന്ന് മൂപ്പർ ഇവിടെ ലണ്ടനിൽ ഞങ്ങളുടെ കൂടെയാണ് കേട്ടൊ

    ReplyDelete
  11. ആ താടിക്കാരന്‍ കോളറില്‍ പിടിച്ചെ ഉള്ളായിരിക്കും !അല്ലേ വിനുവേട്ടാ? അടി വീണോ എന്നറിയാന്‍ കാത്തിരിക്കുന്നു... :)

    ReplyDelete
  12. ഇപ്പോ പൊട്ടും അടി....

    ReplyDelete
  13. അടുത്ത പോസ്റ്റിടണേല്‍
    നാഗവല്ലീന്റെ കമന്റ് വേണമായിരിക്കും...

    പല മുറൈ വന്തു പാത്തായേ..
    പുതിയ പോസ്റ്റുകള്‍ കാണായേ

    ReplyDelete
  14. ജിമ്മി... ആകാംക്ഷയുടെ കുന്തമുനയിൽ നിർത്തിയിട്ട് മുങ്ങുക എന്നതാണ് ട്രേഡ് സീക്രറ്റ്...

    അജിത്‌ഭായ്... വേണ്ടിവരില്ല... ഇടപെടാൻ വേറെ ആൾ വരുന്നുണ്ട്...

    സുകന്യാജി... തീർച്ചയായും...

    ലീലടീച്ചർ... സന്തോഷം...

    ശ്രീ... നമുക്ക് വെയ്റ്റ് ചെയ്യാം... രക്ഷയില്ലെങ്കിൽ ഇടപെടാം...

    ജുവൈരിയ... ആദ്യ സന്ദർശനത്തിന് നന്ദി...

    കൊല്ലേരി... സന്തോഷം...

    മുരളിഭായ്... അപ്പോൾ ഈ സ്ഥലമൊക്കെ മുരളിഭായിയുടെ പരിധിയ്ക്കുള്ളിലാണല്ലേ...?

    ലിപി... അതിന് അടുത്ത പോസ്റ്റ് വരെ കാത്തിരിക്കുക...

    എച്ചുമുക്കുട്ടി... നോവലിസ്റ്റിനെ തല്ല് കൊള്ളിക്കാൻ എല്ലാവർക്കും എന്താ ധൃതി...

    ReplyDelete
  15. ചാർളി... സത്യമായിട്ടും... ചെന്നൈ ഫാൻസ് ധാരാളം വന്നെങ്കിലും ചാർളി വരാത്തത് കൊണ്ട് ഈ ആഴ്ച്ച പോസ്റ്റ് ഇടുന്നില്ല എന്ന് തീരുമാനിച്ചതാ... ഇനിയിപ്പോൾ എഴുതിയല്ലേ പറ്റൂ...

    ഹോ... എന്നാലും ദിവസവും ഈ ബ്ലോഗിൽ കയറിയിറങ്ങുന്ന ഇത്ര മാത്രം ഫാൻസ് ചെന്നൈയിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്... (കൊച്ചുകള്ളൻ... മനുഷ്യനെ പറ്റിക്കുന്നതിന് ഒരു അതിരൊക്കെയില്ലേ...)

    ReplyDelete
  16. അടുത്ത പോസ്റ്റ്‌ ഇതുവരെയും കണ്ടില്ല. ഇനി മൂന്നു ദിവസം ഇവിടെ അവധിയാണ്. ഇന്ന് പോസ്റ്റ്‌ ചെയ്താലും എനിക്ക് "ചൊവ്വയിലെ" ഇനി കാണാന്‍ കഴിയൂ.

    ReplyDelete
  17. വായിക്കുന്നു

    ReplyDelete
  18. ഭയന്ന് സ്ഥലം വിടുകയല്ലെന്ന് അവരെ അറിയിക്കാനോ എന്തോ, അല്‍പ്പം സമയമെടുത്ത്‌ തന്നെ ഞാനത്‌ മുഴുവനും അകത്താക്കി.,


    അവസാനം ദേ കോളറിൽ പിടിച്ച്‌ തൂക്കി നിർത്തിയേക്കുന്നു.

    ReplyDelete
    Replies
    1. ഇതുപോലെ എന്തൊക്കെ സഹിച്ചാലാണ് ഒരു നോവൽ എഴുതുവാൻ പറ്റുക... ഈ ബുദ്ധിമുട്ടൊന്നും സുധിക്കറിയണ്ടല്ലോ... :)

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...