Friday, November 18, 2011

ഈഗിൾ ഹാസ് ലാന്റഡ് – 20


ലോക്കൽ ഹോം ഗാർഡിന്റെ കമാൻഡർ എന്ന നിലയിൽ ആ തീര പ്രദേശത്തിന്റെ സുരക്ഷാകാര്യങ്ങളുടെ ചുമതല സർ ഹെൻ‌ട്രിക്കായിരുന്നു. ബീച്ചിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് മൈനുകൾ വിന്യസിച്ചിരിക്കുന്നത് എന്ന് വളരെ കൃത്യമായി ഗ്രാഹ്യമുള്ള ആളായതിനാൽ ഒരു ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച് ഒരു മാപ്പ് തയ്യാറാക്കിച്ചിരുന്നു. പലയിടങ്ങളിലും മുന്നറിയിപ്പുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും അതിക്രമിച്ച് കടക്കുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുവാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് അവർ അറിയുന്നത്. പക്ഷി നിരീക്ഷണത്തിനിടയിൽ എവിടെയൊക്കെ പോകാം അല്ലെങ്കിൽ പോകാൻ പാടില്ല എന്നൊക്കെ അതിനാൽ അവർക്ക് വ്യക്തമായ അറിവ് ലഭിച്ചു.

“യുദ്ധം നടക്കുന്ന സമയമാണല്ലോ സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും മാറാം. ബുദ്ധിമുട്ടാവില്ലെങ്കിൽ വൈകുന്നേരം കോട്ടേജിൽ ഒന്ന് വരാൻ സാധിക്കുമോ? ബീച്ചിൽ മൈൻ വിതറിയിരിക്കുന്ന ഭാഗങ്ങളെക്കുറിച്ചുള്ള താങ്കളുടെ മാപ്പ് എനിക്ക് ഒന്നു കൂടി ശ്രദ്ധിച്ച് പഠിക്കണമെന്നുണ്ട്. സൂക്ഷിക്കുന്നത് നല്ലതാണല്ലോ”   അവർ പറഞ്ഞു.

അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. “അതിനെന്താ തീർച്ചയായും ആ മാപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ

“ശരി ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിൽ തന്നെയുണ്ടായിരിക്കും

“ഉച്ച ഭക്ഷണം കഴിഞ്ഞ് രണ്ട് മണിയോടെ ഞാനവിടെയെത്താം...” ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് അദ്ദേഹം വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോയി.

ജോവന്ന തന്റെ സൈക്കിളിൽ മെയിൻ റോഡിലേക്ക് നീങ്ങി. അവരുടെ വളർത്തുനായ ‘പാച്ച്’ തൊട്ടു പിന്നിൽ അവരെ പിന്തുടർന്നു.

പാവം ഹെൻ‌ട്രി അദ്ദേഹവുമായുള്ള സൌഹൃദം അവർ ശരിക്കും ആസ്വദിക്കുകയായിരുന്നു. എന്തെളുപ്പമാണ് അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ  കൊച്ചു കുട്ടികളെപ്പോലെ

അര മണിക്കൂറിനകം ജോവന്ന ബീച്ച് റോഡിലെത്തി.  വിജനമായ ചതുപ്പ് നിലങ്ങളുടെ നടുവിലൂടെ പോകുന്ന ആ ചിറ, ഹോബ്സ് എന്റ് എന്നാണറിയപ്പെടുന്നത്. അത് വരെ കണ്ടതിൽ നിന്നും തികച്ചു വ്യത്യസ്ഥമായിരുന്നു അവിടം. ചിറയുടെ ഇരു വശങ്ങളിലും ഒരാൾ പൊക്കത്തിലും ഉയരെ വളർന്ന് നിൽക്കുന്ന ഈറ്റക്കാടുകൾ. കടൽ വെള്ളം കയറി വരുന്ന ചെറിയ തോടുകൾ കടൽ കൊക്കുകളും വിവിധയിനം കാട്ടു പക്ഷികളും ഒക്കെയാണ് ആ ആവാസവ്യവസ്ഥയിൽ ജീവിച്ച് പോരുന്നത്. സൈബീരിയയിൽ നിന്നും വരുന്ന ദേശാന്തര പക്ഷികൾ വരെ അവിടുത്തെ മൺ തിട്ടകളിൽ വസിക്കുന്നുണ്ട്.

ചിറയിലൂടെ പകുതി ദൂരം എത്തിയപ്പോൾ ഒരു വശത്തായി പഴക്കമേറിയ ഒരു കോട്ടേജ് കാണാറായി. കോട്ടേജ് എന്നതിനേക്കാൾ ഒരു സംഭരണശാല എന്നതായിരിക്കും പൈൻ മരങ്ങളുടെ തടി കൊണ്ട് നിർമ്മിതമായ ആ കെട്ടിടത്തിന് ചേരുന്ന പേര്. അതിന്റെ ജാലകങ്ങൾ അടഞ്ഞ് കിടക്കുന്നു. ആ ചതുപ്പ് നിലങ്ങളുടെ നോട്ടക്കാരനായിരുന്നു അവിടെ താമസിച്ച് പോന്നത്. എന്നാൽ 1940 ന് ശേഷം ആരും തന്നെ അവിടെ നോട്ടക്കാരനായി ജോലി ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

പൈൻ മരങ്ങൾ നിരനിരയായി നിൽക്കുന്ന ചിറയിലൂടെ അവർ മുന്നോട്ട് നീങ്ങി. അല്പം കൂടി മുന്നോട്ട് ചെന്ന് സൈക്കിളിൽ നിന്ന് ഇറങ്ങി ഒരു മരത്തിൽ ചാരി നിന്ന് അവർ ബീച്ചിലേക്ക് കണ്ണോടിച്ചു. മണൽ കുന്നുകൾക്കപ്പുറം വിശാലമായി കിടക്കുന്ന മണൽ പരപ്പ്. അതിലൂടെ കാൽ മൈൽ എങ്കിലും നടന്നാലേ കടലിലേക്ക് എത്താൻ പറ്റൂ. അവിടെ നിന്നുകൊണ്ട് അവർ ദൂരെ കാണുന്ന അഴിമുഖം വീക്ഷിച്ചു. മണൽത്തിട്ടകളും ചാലുകളും നിറഞ്ഞ ആ അഴിമുഖം വേലിയേറ്റ സമയത്ത് നോർഫോക്കിലെ മറ്റെല്ലാ തീരപ്രദേശത്തെയും പോലെ തന്നെ അപകടകാരിയാണ്.

ആ പ്രദേശത്തിന്റെ വിവിധ ആംഗിളുകളിലുള്ള കുറേ ചിത്രങ്ങൾ അവർ ക്യാമറയിൽ പകർത്തി. അത് കഴിഞ്ഞപ്പോഴേക്കും ഒരു ചെറിയ പട്ടികക്കഷണവുമായി പാച്ച് ഓടിയെത്തി. അവരുടെ കാൽക്കൽ അത് വച്ചിട്ട് അവൻ കാത്ത് നിന്നു.

“യെസ് പാച്ച്” സൌമ്യമായി പറഞ്ഞിട്ട് അവർ അതിന്റെ തലയിൽ തലോടി. “ഇതേതായാലും നന്നായി അവർ പറയുന്നത് ശരിയാണോ എന്ന് നോക്കാം

മൈൻ വിന്യസിച്ചിരിക്കുന്ന ബീച്ചിലേക്ക് കടക്കാതിരിക്കാൻ കെട്ടിയിരിക്കുന്ന മുൾവേലിയ്ക്ക് മുകളിലൂടെ ആ പട്ടിക കഷണം അവർ വലിച്ചെറിഞ്ഞു.  “Beware of mines” എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്ന വേലിയുടെ മുകളിലൂടെ ചാടിക്കടന്ന് പാച്ച് അത് കടിച്ചെടുത്ത് കൊണ്ട് വന്നു. മുന്നറിയിപ്പുണ്ടെങ്കിലും ആ പ്രദേശത്ത് മൈൻ ഇല്ലെന്ന് ഹെൻ‌ട്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് അവർക്ക് ബോദ്ധ്യമായി.

അവരുടെ ഇടത് വശത്തായി ഒരു ചെറിയ കോൺക്രീറ്റ് ഷെഡ് കാണാമായിരുന്നു. അതിന് മുന്നിലായി ഒരു മെഷീൻ ഗൺ പോസ്റ്റും. രണ്ടും കാലപ്പഴക്കത്താൽ ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. രണ്ട് പൈൻ മരങ്ങളുടെ മദ്ധ്യത്തിലായി സൈനിക ടാങ്കുകൾ പ്രവേശിക്കാതിരിക്കുവാൻ ഒരു കിടങ്ങ് തീർത്തിരിക്കുന്നു. മൂന്ന് വർഷം മുമ്പ് വരെ അവിടെ സൈനിക സാന്നിദ്ധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ ഹോം ഗാർഡും. എന്നാൽ ഇപ്പോഴാകട്ടെ ഒരു മനുഷ്യജീവി പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല.

1940 ജൂണിൽ വാഷ് മുതൽ റൈ വരെയുള്ള ഇരുപത് മൈൽ തീരദേശം ഡിഫൻസ് ഏരിയ ആയി പ്രഖ്യാപിച്ചിരുന്നു. ആ പ്രദേശത്തെ അന്തേവാസികൾക്ക് നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പുറമേ നിന്നുള്ള സന്ദർശകർക്ക് അങ്ങോട്ടെത്താൻ മതിയായ കാരണങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.  എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിതിഗതികൾ പാടെ മാറിയിരിക്കുന്നു. നിയന്ത്രിത മേഖല എന്ന നിലയിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ആരും തന്നെ ശ്രദ്ധിക്കാതായിരിക്കുന്നു ഇപ്പോൾ. ഇനിയും അതിന്റെ ആവശ്യകത ഉണ്ടെന്ന് ആർക്കും തന്നെ തോന്നിയില്ല എന്നതായിരുന്നു വാസ്തവം.

 ജോവന്ന  പാച്ചിന്റെ തലയിൽ വീണ്ടും തലോടി.  “നിനക്കൊരു കാര്യം മനസ്സിലായോ പാച്ച് ഇനി ഒരു അധിനിവേശത്തിനായി ആരെങ്കിലും ശ്രമിക്കുമെന്ന് ഈ ഇംഗ്ലീഷ്കാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുന്നില്ല

(തുടരും)

21 comments:

  1. ഒരാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ഈഗിൾ തുടരുന്നു...

    എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം...

    ReplyDelete
  2. വായിയ്ക്കുന്നുണ്ട്... തുടരട്ടെ.

    ReplyDelete
  3. ജോവന്നയുടെ ഒരു ബുദ്ധി. "Beware of Jovanna" എന്ന് പറയാനാണ് തോന്നുന്നത്.

    പറഞ്ഞപോലെ എത്രയും വേഗം വിനുവേട്ടനെ തിരിച്ചയച്ചതിന്റെ ഫലം കിട്ടീല്യെ കൂട്ടുകാരെ?

    ReplyDelete
  4. വായിച്ചു ....എഴുത്ത് നന്നായി ഇഷ്ടപ്പെടുന്നുണ്ട്.
    ആശംസകളോടെ....

    ReplyDelete
  5. ഒരു ആറ് ആദ്ധ്യായം തിരക്കുകള്‍ക്കിടയില്‍ മിസ് ആയിട്ടുണ്ട്. ശരിയാക്കാം. ഇത് വായിച്ചു. തുടരുക. കൂടുതല്‍ പറയാന്‍ തുടര്‍ച്ചക്കിടയിലെ എന്റെ ഇടര്‍ച്ച അനുവദിക്കുന്നില്ല :)

    ReplyDelete
  6. ഞാന്‍ ആദ്യം മുതല്‍ വായിക്കട്ടെ. ഇതൊറ്റയ്ക്ക് വായിച്ചപ്പോ ഒന്നും തിരിയുന്നില്ല.
    തുടര്‍ന്നും mail അയക്കുമല്ലോ

    ReplyDelete
  7. @ ശ്രീ... സന്തോഷം...

    @ സുകന്യാജി... ജോവന്ന ഒരു മിണ്ടാപ്പൂച്ച തന്നെ... പിന്നെ, വെറും പത്ത് ദിവസം മാത്രം ഞങ്ങളെ ഇന്ത്യയിൽ നിർത്തി ഓടിച്ച് വിട്ടപ്പോൾ സമാധാനമായല്ലോ...

    @ കുസുമം, ലീലടീച്ചർ, മനോരാജ്, ഫൌസിയ... നന്ദി...

    ReplyDelete
  8. കഴുകൻ വീണ്ടും പറന്നിറങ്ങി...!

    ‘“നിനക്കൊരു കാര്യം മനസ്സിലായോ പാച്ച്… ഇനി ഒരു അധിനിവേശത്തിനായി ആരെങ്കിലും ശ്രമിക്കുമെന്ന് ഈ ഇംഗ്ലീഷ്കാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുന്നില്ല…‘

    അത് മാത്രമേ ഇവർ അപ്പോഴും,ഇപ്പോഴും പ്രതീക്ഷിക്കുന്നുള്ളൂ കേട്ടൊ വിനുവേട്ട

    ReplyDelete
  9. ഇടവേള കഴിഞ്ഞു വന്നപ്പോൾ പിരിമുറുക്കം കുറഞ്ഞോ ? ജാക്ക് ഹിഗ്ഗിൻസിന്റെ കുഴപ്പമാണെന്നറിയാം..എന്നാലും..

    ReplyDelete
  10. ഹയ്യടാ! സന്തോഷമായി.. വിനുവേട്ടൻ തിരികെയെത്തി കഥ പറച്ചിൽ വീണ്ടും തുടങ്ങിയല്ലോ.. (ഇത്രപെട്ടെന്ന് വിനുവേട്ടനെ ഓടിച്ചുവിടാൻ എന്ത് സൂത്രമാണോ സുകന്യേച്ചി പ്രയോഗിച്ചത്! ‘കരിമ്പ് ജ്യൂസ്’ തന്നെ ആവണം.. )

    എന്നാലും, ആ പാവം ‘പാച്ചി’നെ വച്ച് ജോവന്ന അങ്ങനെയൊരു പരീക്ഷണം നടത്തിയത് ഇത്തിരി കൂടിപ്പോയി.. ‘പാച്ചി’നെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഒരു പട്ടിപോലും തിരിഞ്ഞുനോക്കില്ലായിരുന്നു..

    ബിലാത്തിയേട്ടാ - ഇംഗ്ലീഷുകാരുടെ ആ പ്രതീക്ഷ ഇപ്പോളുമുണ്ട് എന്നതിന്റെ തെളിവല്ലേ ബിലാത്തിയിലെത്തിയ ഈ ‘ബിലാത്തി’.. ;)

    ReplyDelete
  11. വായിക്കുന്നുണ്ട്.

    വിനുവേട്ടാ..മുന്‍ അധ്യായങ്ങള്‍ മുഴുവനും ഒരുമിച്ചാക്കി ഇപ്പൊഴത്തെ അധ്യായത്തിന്റെ അവസാനമായി ഒറ്റലിങ്കില്‍ നല്‍കിയാല്‍ മുന്‍ ഭാഗങ്ങള്‍ വായിക്കാത്തവര്‍ക്ക് ഉപകാരപ്പെട്ടേനെ..ഒരോ ഭാഗമായി തപ്പിയെടുക്കാനുള്ള ബുദ്ധിമുട്ടുമൊഴിവാകും...

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. വന്നോ?ഞാനും ഇവിടെ ഉണ്ട് വിനുവേട്ട...

    അല്ല ജിമ്മി എന്താ ഈ കരിമ്പിന്‍ ജൂസ്‌
    പ്രയോഗം?

    ബിലാത്തി ചേട്ടന്‍ പറഞ്ഞത് കാര്യം...

    ReplyDelete
  14. അക്കാലത്ത് മനുഷ്യനു പകരം പട്ടികളായിരുന്നു മൻഷ്യന്റെ ക്രൂരതകൾക്ക് ‘ടെസ്റ്റ് ഡോസ്‘ അല്ലെ..?
    ആശംസകൾ...

    ReplyDelete
  15. ഞാനും ഇവിടെയുണ്ട്ട്ടോ, വായിക്കാന്‍ വൈകി.... അവധിക്കാലം ആഘോഷിച്ചു പെട്ടെന്ന് തിരിച്ചു വന്നല്ലോ... :)

    ReplyDelete
  16. എച്ച്മുകുട്ടിയുടെ കമന്റ്... ഇ.മെയിൽ വഴി വന്നത്...


    വായിച്ചു. പക്ഷേ കമന്റ് പ്രിന്റ് ആയി വരുന്നില്ല.

    ഇനി ഇങ്ങനെ ഇടവേള വേണ്ട കേട്ടോ. വിവർത്തനം കഴിഞ്ഞിട്ട് യാത്ര പോയാൽ മതി.

    ReplyDelete
  17. ഇന്നലെ ഒരു അദ്ധ്യായം വായിച്ചു. ഇന്ന് പത്തൊമ്പതും. മനസ്സ് ആ കാലഘട്ടത്തിലെത്തി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ച ശേഷം അതേ രസത്തില്‍ വായിക്കാനായ കൃതി.

    ReplyDelete
  18. വായിക്കുന്നു

    ReplyDelete
  19. ദാസേട്ടൻ പറഞ്ഞ അത്രയൊന്നുമില്ലെങ്കിലും ഒരു രസമൊക്കെയുണ്ട്‌.

    ReplyDelete
    Replies
    1. അത് ശരി... ഇപ്പോൾ ഇങ്ങനെയായോ...?

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...