Friday, December 23, 2011

ഈഗിൾ ഹാസ് ലാന്റഡ് – 25



ആ അവസരത്തിൽ ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നർ ഇംഗ്ലീഷ് ചാനലിലെ തണുത്തുറയുന്ന വെള്ളത്തിൽ തന്റെ ടോർപ്പിഡോയുടെ മുകളിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. ഇത്രയും തണുപ്പ് തന്റെ ജീവിതത്തിൽ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന് തോന്നി. റഷ്യയിലെ തണുപ്പ് പോലും ഇതിലും ഭേദമായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിലാണ് സഞ്ചരിക്കുന്നത്. തണുപ്പ് തലച്ചോറിനകത്ത് വരെ അരിച്ച് കയറുന്നു.

ആൽഡെർലീ ഐലണ്ടിലെ ബ്രേ ഹാർബറിൽ നിന്ന് ഏതാണ്ട് രണ്ട് മൈൽ ദൂരെ വടക്ക് കിഴക്കായായിട്ടാണ് അദ്ദേഹത്തിന്റെ സ്ഥാനം. അധികം അകലെയല്ലാതെ ബർഹൂ ഐലണ്ടും സ്ഥിതി ചെയ്യുന്നു. ചുറ്റിനും കനത്ത മൂടൽ മഞ്ഞ് വലയം ചെയ്തിരിക്കുന്നു. ദൂരക്കാഴ്ച്ച ഒട്ടും തന്നെയില്ല എന്ന് പറയാം. ലോകത്തിന്റെ അറ്റത്തെവിടെയോ എത്തിപ്പെട്ട പ്രതീതിയായിരുന്നു അദ്ദേഹത്തിനപ്പോൾ. താൻ ഒറ്റയ്ക്കല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏക ആശ്വാസം. ഇടവും വലവുമായി സെർജന്റ് ഓട്ടോ ലെംകെയും ലെഫ്റ്റനന്റ് റിട്ടർ ന്യൂമാനും അവരവരുടെ ടോർപ്പിഡോകളിൽ ഒപ്പം തന്നെയുണ്ട്. മൂന്ന് പേരും ലൈഫ് ലൈൻ വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, കനത്ത മൂടൽ മഞ്ഞിന്റെ ആവരണത്താൽ അവർക്ക് തമ്മിൽ തമ്മിൽ കാണുവാൻ കഴിഞ്ഞിരുന്നില്ല.

അപ്രതീക്ഷിതമായിട്ടാണ് അന്ന് വൈകുന്നേരം കോൾ വന്നത്. തീരത്ത് നിന്ന് അധികം അകലെയല്ലാതെ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ റഡാറിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. കുറേക്കൂടി വടക്ക് മാറിയായിരുന്നു പ്രധാന കപ്പൽ പാത. സംശയാസ്പദമായ ആ കപ്പലിനെക്കുറിച്ച് പിന്നീടാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. ബോസ്റ്റണിൽ നിന്നും പ്ലിമത്തിലേക്ക് ഉഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി വന്നുകൊണ്ടിരുന്ന ലിബർട്ടി ഷിപ്പ് ആയ ജോസഫ് ജോൺസൻ ആയിരുന്നു അത്. മൂന്ന് ദിവസം മുമ്പ് ഉണ്ടായ കൊടുങ്കാറ്റിൽ പെട്ട് സ്റ്റിയറിംഗ് വീലിന്‌ കാര്യമായ തകരാറ് സംഭവിച്ചതിനാലും കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച്ച മോശമായതിനാലും തീരത്തിനടുത്ത് കൂടി യാത്ര തുടരുവാൻ തീരുമാനിക്കുകയായിരുന്നു അവർ.

ബർഹൂ ഐലണ്ടിന് വടക്ക് ഭാഗത്ത് എത്തിയപ്പോൾ സ്റ്റെയ്നർ തന്റെ ടോർപ്പിഡോയുടെ വേഗത കുറച്ച് ലൈഫ് ലൈൻ ഇളക്കി ഇരുവശങ്ങളിലുമുള്ള സഹചാരികൾക്ക് സിഗ്നൽ കൊടുത്തു.  ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവർ മഞ്ഞിന്റെ ആവരണത്തിൽ നിന്നും പുറത്ത് കടന്നു. റിട്ടർ ന്യൂമാന്റെ മുഖം കൊടുംതണുപ്പിനാൽ നീല നിറമായിപ്പോയിരുന്നു.

“നമ്മൾ കപ്പലിന്റെ അടുത്തെത്തിയെന്ന് തോന്നുന്നു ഹെർ ഓബർസ്റ്റ് എൻ‌ജിന്റെ ശബ്ദം എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്” ന്യൂമാൻ പറഞ്ഞു.

സെർജന്റ് ലെംകെ തന്റെ ടോർപ്പിഡോയുമായി അവർക്കരികിൽ എത്തി. കറുത്ത് ചുരുണ്ട താടിരോമങ്ങൾ ആയിരുന്നു അവന്റെ പ്രത്യേകത. അതിൽ അവൻ അഭിമാനവും കൊണ്ടിരുന്നു. റഷ്യൻ യുദ്ധത്തിനിടയിൽ കീഴ്ത്താടിയിൽ വെടിയുണ്ട ഏറ്റുണ്ടായ വൈകൃതം മറയ്ക്കുവാനായി സ്റ്റെയ്നറുടെ പ്രത്യേക അനുമതിയോടെയാണ് അവൻ താടി വളർത്തിയിരുന്നത്.  

ലെംകെ അത്യധികം ആവേശഭരിതനായിരുന്നു. താൻ ചെയ്യാൻ പോകുന്ന സാഹസിക കൃത്യം ഓർത്ത് അവന്റെ കണ്ണുകൾ തിളങ്ങി.

“കപ്പലിന്റെ ശബ്ദം എനിക്കും കേൾക്കാൻ കഴിയുന്നുണ്ട് ഹെർ ഓബർസ്റ്റ്

കൈ ഉയർത്തി നിശബ്ദത പാലിക്കുവാൻ ആംഗ്യം കാണിച്ചിട്ട് സ്റ്റെയ്നർ ചെവിയോർത്തു. ശരിയാണ്. ജോസഫ് ജോൺസന്റെ പതിഞ്ഞ ശബ്ദം കേൾക്കുവാൻ കഴിയുന്നുണ്ട്. പതുക്കെയാണെങ്കിലും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് കപ്പൽ.

“ഇത് വളരെ എളുപ്പമാണ് ഹെർ ഓബർസ്റ്റ്” അത് പറയുമ്പോൾ ലെംകെയുടെ പല്ലുകൾ തണുപ്പിനാൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. “ഇത് വരെ നടത്തിയതിൽ വച്ച് ഏറ്റവും എളുപ്പമായിരിക്കും ഈ ഓപ്പറേഷൻ എന്താണ് വന്നിടിച്ചതെന്ന് അറിയുക പോലുമില്ല അവർ

“നിങ്ങൾ എല്ലാം നിസ്സാരമായി കാണുകയാണ് ലെംകെ” റിട്ടർ ന്യൂമാൻ പറഞ്ഞു. ഈ ചെറിയ അസംതൃപ്തമായ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എന്താണെന്നറിയുമോ? ഒന്നിലും അധികം പ്രതീക്ഷ അരുത് നമ്മുടെ പാത്രത്തിലെ ഭക്ഷണത്തെ പോലും സംശയത്തോടെയേ വീക്ഷിക്കാവൂ

അദ്ദേഹം പറഞ്ഞ വാക്കുകളെ ന്യായീകരിക്കാനെന്ന മട്ടിലാണ് പെട്ടെന്ന് കാറ്റ് വീശിയത്. അവരെ വലയം ചെയ്തിരുന്ന മൂടൽ മഞ്ഞിന്റെ ആവരണത്തിൽ വിള്ളൽ വീണു. ബ്രേ തുറമുഖത്തിൽ നിന്ന് ഏതാണ്ട് ആയിരത്തഞ്ഞൂറ്‌ വാര അകലെ പണിതിരിക്കുന്ന കടൽ ഭിത്തി അവർക്ക് പിന്നിൽ വ്യക്തമായി കാണാറായി.

മഞ്ഞ് മറയിൽ നിന്നും പുറത്ത് വന്ന അവർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഏകദേശം നൂറ്റിയമ്പത് വാര അകലെയായി ജോസഫ് ജോൺസൻ വടക്ക് പടിഞ്ഞാറ്‌ ദിശയിൽ പ്രധാന ചാനലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കപ്പലിന്റെ ഡെക്കിൽ നിൽക്കുന്നവർക്ക് അവരെ കാണാതിരിക്കാനുള്ള യാതൊരു സാദ്ധ്യതയുമുണ്ടായിരുന്നില്ല.

സ്റ്റെയ്നർ പെട്ടെന്ന് തന്നെ പ്രവർത്തിച്ചു. “ഓൾ റൈറ്റ് സ്ട്രെയിറ്റ് ഇൻ അമ്പത് വാര അടുത്തെത്തുമ്പോൾ ടോർപ്പിഡോകൾ റിലീസ് ചെയ്യുക എന്നിട്ട് പിന്തിരിയുക ഹീറോ ആകാൻ വേണ്ടി വിഡ്ഢിത്തങ്ങൾ ഒന്നും കാണിച്ചേക്കരുത് ലെംകെ പെനൽ റെജിമെന്റിൽ നമുക്ക് തരുവാനായി ഇനി മെഡലുകൾ ഒന്നും തന്നെയില്ലെന്ന് ഓർമ്മ വേണം ശവപ്പെട്ടികൾ മാത്രമായിരിക്കും നമ്മെ കാത്തിരിക്കുക

സ്റ്റെയ്നർ ടോർപ്പിഡോയുടെ വേഗത വർദ്ധിപ്പിച്ചു. ചിന്നിച്ചിതറുന്ന തിരമാലകൾ അദ്ദേഹത്തിന്റെ ശിരസ്സിന് മുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.  തന്റെ വലത് വശത്തായി റിട്ടർ ന്യൂമാൻ ഒപ്പത്തിനൊപ്പം ചീറി വരുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. എന്നാൽ ലെംകെ അവരിൽ നിന്നും ഏതാണ്ട് ഇരുപത് വാര മുന്നേറിക്കഴിഞ്ഞിരുന്നു.

“സില്ലി യംങ്ങ് ബാ‍സ്റ്റർഡ്” സ്റ്റെയ്നർ മനസ്സിൽ പറഞ്ഞു. “ഇത് എന്താണെന്നാണ് അവൻ വിചാരിച്ചിരിക്കുന്നത് ചാർജ് ഓഫ് ദി ലൈറ്റ് ബ്രിഗേഡ് ആണെന്നോ...?”

ജോസഫ് ജോൺസന്റെ  ഡെക്കിൽ നിന്നിരുന്ന രണ്ട് പേരുടെ കൈകളിൽ റൈഫിളുകൾ ഉണ്ടായിരുന്നു. വീൽ ഹൌസിൽ നിന്നും പുറത്ത് വന്ന ഒരു ഓഫീസർ ബ്രിഡ്ജിനടുത്ത് വന്ന് മെഷീൻ ഗണ്ണിൽ നിന്നും അവർക്ക് നേരെ വെടിയുതിർക്കുവാൻ ആരംഭിച്ചു. അപ്പോഴേക്കും കപ്പൽ വേഗതയാർജ്ജിച്ച് തുടങ്ങിയിരുന്നു. പക്ഷേ, അൽപ്പ നേരത്തേക്ക് വിട്ടുമാറിയ മൂടൽ മഞ്ഞ് വീണ്ടും അവരെ പൊതിയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു അപ്പോൾ.  അതിനാൽ ഡെക്കിൽ നിന്നും ഉതിർത്തിരുന്ന വെടിയുണ്ടകൾ ലക്ഷ്യം കാണാതെ അവരുടെ ചുറ്റും കടലിൽ വന്ന് പതിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ തന്നെ അത്ര സൂക്ഷ്മതയൊന്നും അവകാശപ്പെടാനില്ലാത്ത തോംസൺ മെഷീൻ ഗണ്ണിൽ നിന്നും ഉതിർന്നുകൊണ്ടിരുന്ന ഷെല്ലുകൾ  വലിയ ശബ്ദം പുറപ്പെടുവിക്കുന്നതല്ലാതെ പ്രത്യേകിച്ചൊരു നാശനഷ്ടവും ഉണ്ടാക്കിയില്ല.

കപ്പലിൽ നിന്ന് അമ്പത് വാര അകലവും താണ്ടി ലെംകെ വീണ്ടും മുന്നോട്ട് കുതിച്ചു. സ്റ്റെയ്നറുടെയും ന്യൂമാന്റെയും വളരെ മുന്നിലായിരുന്നു അവൻ. സ്റ്റെയ്നർക്ക് ഒന്നും തന്നെ ചെയ്യുവാൻ കഴിയുമായിരുന്നില്ല. കപ്പലിന്റെ ഡെക്കിൽ നിൽക്കുന്നവരുടെ ടാർഗറ്റിനുള്ളിൽ ആയിക്കഴിഞ്ഞിരുന്നു ലെംകെ അപ്പോഴേക്കും. പാഞ്ഞ് വന്ന ഒരു വെടിയുണ്ട അവന്റെ ടോർപ്പിഡോയിൽ തട്ടി തെറിച്ചു പോയി.

 “നൌ” അവൻ തിരിഞ്ഞ് ന്യൂമാന്റെ നേർക്ക് കൈ വീശിക്കൊണ്ട് അലറി . പിന്നെ ടോർപ്പിഡോ റിലീസ് ചെയ്തു.

ടോർപ്പിഡോ റിലീസ് ആയതോടെ അവൻ ഇരുന്ന ടോർപ്പിഡോ ക്യാരിയർ പൂർവ്വാധികം വേഗതയോടെ മുന്നോട്ട് കുതിച്ചു.  ന്യൂമാനും സ്റ്റെയ്നറും തങ്ങളുടെ ടോർപ്പിഡോകൾ റിലീസ് ചെയ്ത് തങ്ങളുടെ ക്യാരിയറുകളെ കപ്പലിൽ നിന്നും ദൂരേക്ക് കഴിയുന്നതും വേഗം വളച്ചെടുത്തു.

കപ്പലിൽ നിന്ന് ഏതാണ്ട് ഇരുപത്തിയഞ്ച് വാര അകലെയായി ലെംകെ തന്റെ ക്യാരിയറിനെ വലത് ഭാ‍ഗത്തേക്ക് വളച്ചെടുത്തു.  ഡെക്കിൽ നിൽക്കുന്നവർ തങ്ങളാലാവും വിധം അവന് നേർക്ക് വെടിയുതിർത്തുകൊണ്ടിരുന്നു. തീർച്ചയില്ലെങ്കിലും അവയിൽ ഒന്ന് ലക്ഷ്യം കണ്ടതു പോലെ സ്റ്റെയ്നറിന് തോന്നി. ക്യാരിയറിൽ കുനിഞ്ഞിരുന്ന് കപ്പലിൽ നിന്നും ദൂരേക്ക് ഒഴിഞ്ഞു മാറുന്ന ലെംകെയെ ഒരു നിമിഷം അദ്ദേഹം കണ്ടു. പക്ഷേ, അടുത്ത നിമിഷം ലെംകെയുടെ അടയാളം പോലും അവിടെ കാണാനുണ്ടായിരുന്നില്ല.

(തുടരും)

25 comments:

  1. സൂയിസൈഡ് യൂണിറ്റിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ... പക്ഷേ, എന്തിന് വേണ്ടി...? എന്ത് നേടുന്നു...?

    ReplyDelete
  2. ലെംകെയുടെ അമിതാവേശം ആപത്ത് ക്ഷണിച്ചു വരുത്തിയോ. അടുത്ത ഭാഗത്തിന്ന് കാത്തിരിക്കുന്നു.

    ReplyDelete
  3. അതെ, ആവേശം കൂടിപ്പോയോ???

    ReplyDelete
  4. വായിച്ചു. അടുത്ത ഭാഗം പോരട്ടെ

    ReplyDelete
  5. അകാംക്ഷയുടെ മുൾമുനയിലാണല്ലോ കൊണ്ടുനിർത്തിയതു് ഇപ്രാവശ്യവും.

    ReplyDelete
  6. ഇത്തിരി ധിറുതി കൂടിപ്പോയോ? അപകടമാകുമോ എന്നൊരു ആധി..ബാക്കി വരട്ടെ...

    നല്ലൊരു ക്രിസ്തുമസ്സും നവവത്സരവും ആശംസിയ്ക്കുന്നു.

    ReplyDelete
  7. ബുദ്ധിയോടെ അല്ലാതെ ഇനിയെന്തു സാഹസം കാണിച്ചാലും ഒരു മെഡലും കാത്തിരിക്കുന്നില്ല എന്നും ശവപെട്ടി മാത്രമേ ഉണ്ടാകൂ എന്നും സ്റ്റെയ്നര്‍. ലെംകെ നിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍...

    ഒരു സിനിമയുടെ സംഘട്ടന രംഗം കണ്ടപോലെ. ഗംഭീരം.

    ReplyDelete
  8. അകാംക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ...

    ക്രിസ്മസ് .. പുതുവത്സരാശംസകള്‍

    ReplyDelete
  9. ലെംകെയുടെ വാനീഷിങ്ങ് ആക്റ്റ്...
    വായനക്കാരെ മുൾമുനയിൽ നിറുത്തിയിട്ടാണല്ലോ ഇത്തവണ കഴുകൻ ലാന്റ് ചെയ്തിട്ടുൾലത്..!

    ReplyDelete
  10. ലെംകെ കാര്യം നടത്തി അവിടന്ന് മുങ്ങിക്കാണും..?
    എന്നാലും...?
    ശരിക്കും ആത്മഹത്യാപരം തന്നെ..

    അല്ലെങ്കിലും മാതൃരാജ്യത്തോടു കൂറുള്ള ഏതൊരു പട്ടാളക്കാരനും യുദ്ധമുഖത്ത് ധൈര്യപൂർവ്വം കടന്നു ചെല്ലുന്നത് ഇത്തരം മാനസ്സികാവസ്ഥയിൽ ആയിരിക്കുമല്ലൊ.
    ബാക്കിക്കായി കാത്തിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  11. @ കേരളേട്ടൻ, ശ്രീ, കുസുമം, എഴുത്തുകാരിചേച്ചി, എച്ച്മുകുട്ടി, സുകന്യാജി... ലെംകെ ഇത്തിരി ആവേശം കൂടിയവനായിപ്പോയി... എന്താകുമെന്ന് അടുത്ത ലക്കത്തിൽ നോക്കാം...

    @ കുങ്കുമം, മുരളിഭായ്, വി.കെ... അടുത്ത വാരം വരെ മുൾ മുനയിൽ തന്നെ നിൽക്കൂ...

    ReplyDelete
  12. വല്ലാത്തൊരു നിര്‍ത്തല്‍ ! ലെംകെയ്ക്ക് ചെറുപ്പത്തിന്റെ ആവേശം തന്നെ. സെര്‍ജിയസിന്റെ കവല്‍റി ചാര്‍ജിനെ ബ്ലണ്‍ഷ്ലി പരിഹസിക്കുന്നത് ഓര്‍മവരുന്നു :)

    ReplyDelete
  13. കഴുകന്റെ ലാന്റിങ് നന്നാകുന്നുണ്ട്. എന്നാലും  സ്റ്റെയിനര്‍ ഇങ്ളിഷ് ചാനലില്‍  കൂടി അരയ്ക്കൊപ്പം വെള്ളത്തില്‍ സഞ്ചരിച്ചത് ഇത്തിരി കടന്ന കയ്യി ആയിപോയി . ഹ്യ്പോതെര്മിയ ആകാതെ രക്ഷപെട്ട്ല്ലൊ..!!

    ReplyDelete
  14. “കപ്പലിന്റെ ശബ്ദം എനിക്കും കേൾക്കാൻ കഴിയുന്നുണ്ട് ഹെർ ഓബർസ്റ്റ്…”

    ഞാനും കേട്ടു, കപ്പലിന്റെ ശബ്ദം, ഹെർ വിനുവേട്ടാ..

    തകർപ്പൻ വിവരണം.. കാഴ്ചകൾ കണ്മുന്നിലെത്തി.. ലെംക? അടുത്ത ലക്കത്തിനായുള്ള കാത്തിരിപ്പ്..

    ReplyDelete
  15. നന്നായി വിനുവേട്ടാ.. ഒരുനിലയ്ക്ക്, ചിത്രങ്ങൾ ഇല്ലാതിരിക്കുന്നതുതന്നെയാണ് പോസ്റ്റിന് കൂടുതൽ മിഴിവേകുന്നത്.. ഇനി അഥവാ വേണമെന്നുണ്ടെങ്കിൽത്തന്നെ, ആ സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായവ മാത്രം, ഒരു മേമ്പൊടിക്കായി ചേർക്കുക..

    ഇത് എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ..

    ReplyDelete
  16. സസ്‌പെന്‍സ്.. അങ്ങനെ നീങ്ങട്ടെ. അഭിനന്ദനങ്ങള്‍

    ReplyDelete
  17. കഥ തുടരട്ടേ....ആക്ഷൻ മുറുകുന്നുണ്ട്..
    ക്രിസ്മസ് .. പുതുവത്സരാശംസകള്‍

    ReplyDelete
  18. വിനുഏട്ട്നും ഭൂതഗണങള്ക്കും  ക്രിസ്തുമസ് ആശമ്സകള്‍ 

    ReplyDelete
  19. @ അരുൺ ഭാസ്കർ... പ്രഥമ സന്ദർശനത്തിന് നന്ദി... വീണ്ടും വരുമല്ലോ...

    @ അശോക് ... സൂയിസൈഡ് യൂണിറ്റിൽ ഇങ്ങനെ എന്തെല്ലാം പരീക്ഷണങ്ങൾ...

    ReplyDelete
  20. @ ജിമ്മി... വായനക്കാർക്ക് ഒരു വിഷ്വൽ സമ്മാനിക്കുവാൻ സാധിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം ഹെർ ജിമ്മി ജോൺ...

    @ അഷ്‌റഫ്... സന്തോഷം...

    @ പഥികൻ... നാട്ടിൽ ചെന്നിട്ടും ഈഗിളിനെ മറന്നില്ല അല്ലേ...? സന്തോഷം...

    @ അശോക്... ഈ ഭൂതഗണങ്ങൾ എന്ന് പറഞ്ഞാൽ ആരൊക്കെയാ...? നമ്മുടെ മുരളിഭായിയും അതിൽ പെടുമായിരിക്കുമല്ലേ?

    ReplyDelete
  21. @ കൊല്ലേരി... കൊല്ലേരിയുടെ അഭിപ്രായം പരിഗണിച്ചിരിക്കുന്നു... ചിത്രങ്ങൾ വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും എന്ന് ഹെർ ജിമ്മിയും പറഞ്ഞു എന്നോട്...

    ReplyDelete
  22. ഇപ്പൊ എല്ലാം നേരിട്ട് കാണുന്ന
    പോലെ ആയി എഴുത്ത് ...നന്നാവുന്നുണ്ട്
    വിനുവേട്ട ..
    പുതു വത്സര ആശംസകള്‍ ..

    ReplyDelete
  23. പുതു വത്സര ആശംസകള്‍ ..

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...