Friday, January 6, 2012

ഈഗിൾ ഹാസ് ലാന്റഡ് – 27



അല്പ നിമിഷങ്ങൾ കഴിഞ്ഞതും മൂടൽ മഞ്ഞിനുള്ളിലൂടെ ആ റിക്കവറി ബോട്ട് സാവധാനം അവരുടെയടുത്തേക്ക് കടന്നുവന്നു. ബോട്ടിന്റെ മുൻഭാഗത്ത് തന്നെ കൈയിൽ ഒരു കയറുമായി സർജന്റ് ബ്രാൻ‌ഡ്ട് തയ്യാറായി നിന്നിരുന്നു.  ആറടിയിലേറെ ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു ആജാനുബാഹു. ഡെക്കിലുണ്ടായിരുന്ന മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ എന്ന് ആലേഖനം ചെയ്ത മഞ്ഞ ഓയിൽ‌സ്കിൻ കോട്ടാണ് അയാൾ ധരിച്ചിരുന്നത്. മറ്റുള്ളവരെല്ലാം സ്റ്റെയ്നറുടെ സംഘാംഗങ്ങളായിരുന്നു. വീൽ നിയന്ത്രിക്കുന്നത് സർജന്റ് സ്റ്റേം... സഹായികളായി ലാൻസ് കോർപ്പറൽ ബ്രീഗൽ, ബെർഗ് എന്നിവർ. ബ്രാൻഡ്‌ട് ബോട്ടിൽ നിന്ന് സ്റ്റെയ്നർ ഇരുന്നിരുന്ന തകർന്ന കപ്പലിന്റെ ചരിഞ്ഞ ഡെക്കിലേക്ക് ചാടി അതിന്റെ റെയിലിൽ കയർ വരിഞ്ഞ് കെട്ടി. സ്റ്റെയനറും ന്യുമാനും താഴോട്ട് നിരങ്ങി അയാളുടെ അടുത്തേക്ക് നീങ്ങി.

“യൂ മെയ്ഡ് എ ഹിറ്റ്, ഹെർ ഓബർസ്റ്റ്ലെംകെ എവിടെ? എന്ത് സംഭവിച്ചു?”

“പതിവ് പോലെ ആളാവാൻ നോക്കിയതാണ്” സ്റ്റെയ്നർ പറഞ്ഞു.   “പക്ഷേ, ഇത്തവണ അവന്റെ കണക്ക് കൂട്ടൽ തെറ്റിപ്പോയി ലെഫ്റ്റനന്റ് ന്യുമാനെ ഒന്ന് ശ്രദ്ധിക്കണേ തലയിൽ നല്ലൊരു മുറിവുണ്ട്

“സർജന്റ് ആൾട്മാൻ വേറൊരു ബോട്ടിൽ റീഡലിനും മെയറിനും ഒപ്പം അന്വേഷിച്ചിറങ്ങിയിട്ടുണ്ട് അവന്റെ എന്തെങ്കിലും അടയാളം കണ്ടെത്താതിരിക്കില്ല...”

ബ്രാൻഡ്‌ട്, ന്യുമാനെ പുഷ്പം പോലെ പൊക്കിയെടുത്ത് തോളിലേറ്റി ഡെക്കിലെ കൈവരികൾക്കപ്പുറംകടന്ന് ബോട്ടിലേക്കെത്തിച്ചു. “അദ്ദേഹത്തെ ക്യാബിനിലേക്ക് കൊണ്ടു പോകൂ

പക്ഷേ, ന്യുമാൻ അതിന് തയ്യാറായില്ല. അദ്ദേഹം ബോട്ടിന്റെ ഡെക്കിൽ തന്നെ റെയിലിൽ ചാരി ഇരുന്നു. അയാളുടെ അരികിൽ സ്റ്റെയ്നറും ഇരിപ്പുറപ്പിച്ചു. ബ്രാൻഡ്ട് തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് രണ്ടെണ്ണം എടുത്ത് അവർക്ക് നീട്ടി. ബോട്ട് അവരെയും കൊണ്ട് മുന്നോട്ട് കുതിച്ചു. സ്റ്റെയ്നർ വല്ലാതെ തളർന്നിരുന്നു. അഞ്ച് വർഷമായി നടക്കുന്ന യുദ്ധം ആദിയും അന്തവുമില്ലാത്ത ഒരു പ്രഹേളികയാണ് ഈ യുദ്ധം എന്ന് ചിലപ്പോഴെങ്കിലും അദ്ദേഹത്തിന് തോന്നുമായിരുന്നു.

ഏതാണ്ട് ആയിരം വാര താണ്ടിയപ്പോഴേക്കും അവർ തുറമുഖത്തിന് സമീപമെത്തി. പതിവിന് വിപരീതമായി കുറേയധികം കപ്പലുകൾ അവിടെ നങ്കൂരമിട്ടിരിക്കുന്നു. നിർമ്മാണസാമഗ്രികളുമായി എത്തിയിരിക്കുന്ന ഫ്രഞ്ച് കപ്പലുകളാണ് അവയിലധികവും.

ഹാർബറിലേക്ക് കടന്ന് അവർ ബോട്ട്, ജട്ടിയിൽ കിടന്നിരുന്ന ഒരു E-ബോട്ടിനടുത്തായി അടുപ്പിച്ചു. അതിന്റെ ഡെക്കിൽ നിന്നിരുന്ന നാവികർ ആഹ്ലാദാരവത്തോടെ അവരെ വരവേറ്റു. താടി വളർത്തിയ ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റ് മുന്നോട്ട് വന്ന് അറ്റൻഷനായി നിന്ന് സ്റ്റെയ്നറെ സല്യൂട്ട് ചെയ്തു.

“ഫൈൻ വർക്ക്, ഹെർ ഓബർസ്റ്റ്

“വളരെ നന്ദി, കീനിഗ്”   പ്രത്യഭിവാദനം ചെയ്ത് സ്റ്റെയ്നർ റെയിലിനപ്പുറത്തേക്ക് ഇറങ്ങി.

പടവുകൾ കയറി അദ്ദേഹം അപ്പർ ലാന്റിങ്ങ് സ്റ്റേജിൽ എത്തി. ന്യുമാനെ കയറുവാൻ സഹായിച്ചു കൊണ്ട് ബ്രാൻഡ്‌ടും തൊട്ട് പിന്നിൽ തന്നെയുണ്ടായിരുന്നു. പെട്ടെന്നാണ് പഴയ ഒരു കറുപ്പ് വോൾസ്‌ലേ കാർ അവരുടെയരികിൽ പാഞ്ഞ് വന്ന് ബ്രെയ്ക്ക് ചെയ്തത്. അതിന്റെ ഡ്രൈവർ ചാടിയിറങ്ങി പിന്നിലെ ഡോർ തുറന്ന് പിടിച്ചു.

ആ ദ്വീപിന്റെ ആക്ടിങ്ങ് കമാൻഡന്റ് ആയ കേണൽ ഹാൻസ് ന്യുഹോഫ് ആണ് കാറിൽ നിന്ന് ആദ്യം പുറത്തിറങ്ങിയത്. സ്റ്റെയനറെപ്പോലെ തന്നെ ഒരു വിന്റർ വാർ യോദ്ധാവായിരുന്നു അദ്ദേഹവും. ലെനിൻ‌ഗ്രാഡിൽ വച്ച് നെഞ്ചിൽ തുളഞ്ഞ് കയറിയ വെടിയുണ്ട അദ്ദേഹത്തെ ഒരു നിത്യരോഗിയാക്കി മാറ്റിയിരുന്നു. വൈദ്യശാസ്ത്രത്തിനു മുന്നിൽ അദ്ദേഹത്തിന്റെ ശ്വാസകോശങ്ങൾ പരാജയമടഞ്ഞിരിക്കുന്നതായി ഡോക്ടർമാർ വിധിയെഴുതി. താൻ ഇഞ്ചോടിഞ്ച് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ മുഖഭാവമായിരുന്നു അദ്ദേഹത്തിന്. തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ പത്നിയും കാറിൽ നിന്നിറങ്ങി.

കുലീനവദനയായ ഒരു കൃശഗാത്രിയായിരുന്നു ഇൽ‌സ് ന്യുഹോഫ്. സ്വർണ്ണ നിറമാർന്ന മുടിയും ഭംഗിയേറിയ കവിളുകളും ആ ഇരുപത്തിയേഴ്‌കാരിയെ മനോഹരിയാക്കി. കാണുന്നവരെല്ലാം ഒരു വട്ടം കൂടി അവരെ നോക്കിപ്പോകുന്നത് ആ സൌന്ദര്യം കൊണ്ട് മാത്രമായിരുന്നില്ല. മുമ്പ് എവിടെയോ കണ്ട് സുപരിചിതമായ ഒരു മുഖമായിരുന്നു അവരുടേത്. ബെർലിനിൽ UFA നിർമ്മിക്കുന്ന ചലച്ചിത്രങ്ങളിലൂടെ പേരെടുത്ത ഒരു അഭിനേത്രി കൂടിയായിരുന്നു അവർ. ബെർലിൻ സമൂഹത്തിൽ നിലയും വിലയുമുള്ള, എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു അവരുടേത്. മാത്രമല്ല ഗീബൽ‌സിന്റെ അടുത്ത സുഹൃത്തും. അഡോൾഫ് ഹിറ്റ്ലർ പോലും അവരെ പുകഴ്ത്തി പറയാറുണ്ട് പലപ്പോഴും.

തികച്ചും മാനസികമായ അടുപ്പം കൊണ്ട് മാത്രമായിരുന്നു അവർ ന്യുഹോഫിനെ വിവാഹം കഴിച്ചത്. ആ ബന്ധത്തിന് തുടക്കം കുറിക്കുന്നതിൽ ലൈംഗികാഭിനിവേശത്തിന് അല്പം പോലും സ്ഥാനം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും അതിന് പറ്റിയ അവസ്ഥയിലായിരുന്നുമില്ല അദ്ദേഹം. റഷ്യയിൽ വച്ച് അദ്ദേഹത്തിനുണ്ടായ ദുരന്തത്തിന് ശേഷം സകലകാര്യങ്ങളിലും അദ്ദേഹത്തെ ശുശ്രൂഷിച്ച് പോന്നത് ഇൽ‌സ് ആയിരുന്നു. തന്റെ സ്വാധീനമുപയോഗിച്ച് അവർ തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം അദ്ദേഹത്തിന് ചെയ്തു കൊടുത്തു. അതിന്റെ ഫലമാണ് അദ്ദേഹം ഇപ്പോൾ വഹിക്കുന്ന ആക്ടിംങ്ങ് കമാൻഡന്റ് എന്ന ഈ സ്ഥാനം തന്നെ. ഇതെല്ലാം മനസ്സിലാക്കി ഊഷ്മളമായ ഒരു പരസ്പര ധാരണയിലാണ് അവർ കഴിഞ്ഞുപോന്നത്. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് അവർ മുന്നോട്ട് ചെന്ന് സ്റ്റെയ്നറുടെ കവിളിൽ പരസ്യമായി ചുംബിച്ചത്.

“നിങ്ങൾ ഞങ്ങളെ വിഷമിപ്പിച്ച് കളഞ്ഞല്ലോ കുർട്ട്” അവർ പറഞ്ഞു.

ന്യുഹോഫ് അദ്ദേഹത്തിന് ഹസ്തദാനം നൽകി. അദ്ദേഹം ആഹ്ലാദഭരിതനായിരുന്നു. “വണ്ടർഫുൾ വർക്ക്, കുർട്ട് ഇക്കാര്യത്തെക്കുറിച്ച് ഞാൻ ഇപ്പോൾ തന്നെ ബെർലിനിലേക്ക് ഒരു സന്ദേശം അയക്കുന്നുണ്ട്

“ഓ ദയവ് ചെയ്ത് അങ്ങനെയൊന്നും ചെയ്തേക്കല്ലേഅവർ ചിലപ്പോൾ വീണ്ടും എന്നെ റഷ്യയിലേക്ക് പറഞ്ഞ് വിടും” സ്റ്റെയനർ കരയുന്നത് പോലെ അഭിനയിച്ചു.

ഇൽ‌സ് അദ്ദേഹത്തിന്റെ കരം കവർന്നു. “അന്ന് നമ്മൾ കാർഡ് കളിച്ചത് ശരിയായില്ല നല്ല കാർഡുകളൊന്നും കൈയിൽ വന്നില്ലയിരുന്നു പറ്റുമെങ്കിൽ ഇന്ന് രാത്രി ഒന്ന് നോക്കിയാലോ?”

പെട്ടെന്ന് ലോവർ ലാന്റിങ്ങ് സ്റ്റേജിൽ നിന്ന് ഒരു ആരവം ഉയർന്നു. അവർ മുന്നോട്ട് നീങ്ങി ഹാർബറിലേക്ക് നോക്കി. രണ്ടാമത്തെ റിക്കവറി ബോട്ടും അപ്പോൾ ജട്ടിയിൽ അടുത്തു കഴിഞ്ഞിരുന്നു. ഡെക്കിന്റെ പിൻഭാഗത്ത് ബ്ലാങ്കറ്റ് കൊണ്ട് മൂടിയ ഒരു ശരീരം കിടന്നിരുന്നു. സർജന്റ് ആൾട്മാനും കൂട്ടരും വീൽ‌ഹൌസിൽ നിന്ന് പുറത്തേക്ക് വന്നു.

“ഹെർ ഓബർസ്റ്റ്” സ്റ്റെയനറുടെ ഉത്തരവിനായി ആൾട്ട്മാൻ വിളിച്ചു.

സ്റ്റെയ്നർ തല കുലുക്കി. ആൾട്മാൻ അല്പനേരത്തേക്ക് ആ ബ്ലാങ്കറ്റ് ഉയർത്തി. സ്റ്റെയ്നറുടെ അരികിലെത്തിയ ന്യുമാൻ വിഷമത്തോടെ മൊഴിഞ്ഞു.   “ലെംകെ . ഗ്രീസ്, ലെനിൻ‌ഗ്രാഡ്, സ്റ്റാലിൻ‌ഗ്രാഡ് എവിടെയെല്ലാം ഒപ്പമുണ്ടായിരുന്നു എന്നിട്ട് അവസാനം ഇങ്ങനെയായി

“വെടിയുണ്ടയിൽ നിങ്ങളുടെ നാമം എപ്പോൾ എഴുതപ്പെടുന്നുവോ അതോടെ തീർന്നു അത്രയേയുള്ളൂ” ബ്രാൻഡ്‌ട് പറഞ്ഞു.

സ്റ്റെയ്നർ തിരിഞ്ഞ് വിഷാദമഗ്നയായി നിൽക്കുന്ന ഇൽ‌സിന്റെ മുഖത്തേക്ക് നോക്കി.

“എന്റെ ഇൽ‌സ് ആ കാർഡുകൾ അവിടെ തന്നെയിരിക്കട്ടെ ഏറിവന്നാൽ ഇതുപോലുള്ള കുറച്ചു കൂടി മദ്ധ്യാഹ്നങ്ങൾ ഞങ്ങളുടെ ഗതിയും ഇതൊക്കെ തന്നെ എപ്പോൾ, എങ്ങനെ എന്നൊന്നും തലപുകഞ്ഞാലോചിക്കേണ്ട ആവശ്യമൊന്നുമില്ല അതിന്”  

അവരുടെ കരം കവർന്ന് പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം അവരെ കാറിനടുത്തേക്ക് നയിച്ചു.

(തുടരും)

17 comments:

  1. കഥ തുടരുന്നു... ഇനി വായനക്കാരുടെ ഊഴം...

    ReplyDelete
  2. njan ivde okke thanne undee... vaayikkatte.. sambavam usharavunnund too .. :)

    ReplyDelete
  3. ആ കാർഡുകൾ അവിടെ തന്നെയിരിക്കട്ടെ… ഏറിവന്നാൽ ഇതുപോലുള്ള കുറച്ചു കൂടി മദ്ധ്യാഹ്നങ്ങൾ… ഞങ്ങളുടെ ഗതിയും ഇതൊക്കെ തന്നെ.

    യുദ്ധ രംഗത്തുള്ളവന്‍റെ സ്ഥിതി ഇതുതന്നെ.

    ReplyDelete
  4. വെടിയുണ്ടയിൽ എഴുതപ്പെട്ട നാമങ്ങൾ......മനുഷ്യർ എന്തിനാണു യുദ്ധം ചെയ്യുന്നത്?
    ഞാനിന്ന് രണ്ടു മൂന്നു തവണ വന്നു നോക്കി.ഇപ്പോ ഒന്നും കൂടി വന്നതാണ്.

    ReplyDelete
  5. പരസ്പരം യുദ്ധം നടക്കണമെങ്കിൽ ‘വെടി’മരുന്നും’വെടി‘യുണ്ടയും വേണം..!

    ഇത് നടത്താനും,നടത്തിപ്പിക്കാനും,വ്യാപാരം ചെയ്യാനും,ഇടനിലക്കാരനാവാനും,...കഴിവുള്ളവർ എന്നും തമ്മിൽ മത്സരമാണല്ലോ...

    ഇതിലെല്ലാം പെട്ടും,പെടാതെയും നിരപരാധികൾ ...
    കീഴടങ്ങിയും,മരിച്ചും,വികലാംഗരായും മറ്റും ...
    അന്നും,ഇന്നും,എന്നും വെറുതെ ജീവിച്ചുപോകുന്നൂ..അല്ലേ വിനുവേട്ടാ

    ReplyDelete
  6. ഒരോ അരിമണിയിലും അതാര്‍ക്കുള്ളതാണെന്നു എഴുതപ്പെട്ടിരിക്കുന്നു എന്നു ഖൂറാനില്‍ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്‌. എന്നാല്‍ വെടിയുണ്ടയില്‍ നാമം എഴുതപ്പെടുന്നു എന്നു വായിച്ചപ്പോള്‍...!!! ഹൊ.. ഈശ്വരാ... അലോചിചിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. പക്ഷെ ഇതിനൊരു കാലികപ്രസക്തി ഉണ്ട്‌. കഴിഞ്ഞ മാസം ഇവിടെ മാഞ്ചസ്റ്ററില്‍ നമ്മുടെ നാട്ടുകാരനെ ഒരു കാരണവുമില്ലാതെ 'സമയം ചോദിച്ചിട്ട്‌' വെടിവെച്ചു കൊന്നു. സത്യം പറഞ്ഞാല്‍ അതിണ്റ്റെ നടുക്കം മാറിയിട്ടില്ല..

    ReplyDelete
  7. എപ്പോള്‍ എങ്ങനെ എന്നൊന്നും തല പുകഞ്ഞാലോചിക്കേണ്ട ആവശ്യമൊന്നുമില്ല. വരാനുള്ളത് വന്നുകൊള്ളും. എങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ മാനസികാവസ്ഥ ആലോചിക്കുമ്പോള്‍ തല പുകയുന്നു.

    ReplyDelete
  8. എന്തൊരു അവസ്ഥ...

    ReplyDelete
  9. കഥ തുടരട്ടെ .. ഇൽ‌സ് ന്യുഹോഫ്നെ എനിക്കും ഇഷ്ടായി ...

    ReplyDelete
  10. ഞാൻ ഓടി കൂടെ എത്തി...കഥ ഗംഭീരമായി തുടരട്ടെ..
    സസ്നേഹം,
    പഥികൻ

    ReplyDelete
  11. മരണം മുന്നില്‍ കാണുന്നവരുടെ നിര്‍വികാരത
    പലപ്പോഴും അദ്ഭുത പെടുതുന്നവ ആണ്‌...
    ഇപ്പൊ സീരിയസ് ആയി വായന വിനുവേട്ടാ...

    ReplyDelete
  12. @ സച്ചിൻ... ഈ വഴി വന്നതിൽ സന്തോഷം...

    @ കേരളേട്ടൻ... ഹൃദയത്തെ കീറി മുറിക്കുന്ന വാക്യമല്ലേ സ്റ്റെയനർ പറഞ്ഞത്...

    @ എച്ച്മുകുട്ടി... വെള്ളിയാഴ്ച്ച ആകാൻ നോക്കിയിരിക്കുകയായിരുന്നുവല്ലേ... സന്തോഷം... യുദ്ധം ചെയ്യുന്നത് എന്തിനെന്ന് ചോദിച്ചാൽ... മനുഷ്യന് മാത്രമുള്ള സ്വാർത്ഥത എന്ന വികാരം മാത്രമാണതിന് പിന്നിൽ...

    ReplyDelete
  13. @ മുരളിഭായ്... സത്യം...

    @ അശോക്.. .അങ്ങനെയൊരു സംഭവമുണ്ടായോ...? അവിടെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വെടിയാണല്ലേ...

    @ സുകന്യാജി... അതേ, അവരുടെ മനോധൈര്യം അപാരം തന്നെ...

    ReplyDelete
  14. @ ശ്രീ... സുഖമല്ലേ...? ഇപ്പോൾ എഴുത്തൊന്നുമില്ലേ?

    @ കൊച്ചുമോൾ... അതെന്താ...?

    @ പഥികൻ... സന്തോഷം...

    @ വിൻസന്റ് മാഷ്... എന്താണ് വരാനിരിക്കുന്നതെന്ന് ഉറപ്പായാൽ പിന്നെ ... ആ അവസ്ഥ വിവരണാതീതമാണ്...

    ReplyDelete
  15. ഹേർ വിനുവേട്ടാ.. ഒരു നീണ്ട അവധിക്കാലവും താണ്ടി ഞാനിതാ മടങ്ങിയെത്തിയിരിക്കുന്നു.. ഇനി യുദ്ധരംഗത്തേയ്ക്ക്.. വായന തുടരട്ടെ..

    ഇൽ‌സ് ന്യൂഹോഫ്.. വീണ്ടും കണ്ടുമുട്ടാൻ ഇടവരുമോ??

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...