പീറ്റർ ഗെറിക്കും രണ്ട്
സഹപ്രവർത്തകരും കൂടി ഓപ്പറേഷൻസ് ബിൽഡിങ്ങിലെ ഇന്റലിജൻസ് റൂമിൽ എത്തിയപ്പോൾ മേജർ അഡ്ലർ
കാത്തിരിക്കുകയായിരുന്നു. ഏകദേശം അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അദ്ദേഹം സീനിയർ
ഇന്റലിജൻസ് ഓഫീസറാണ്. പണ്ടെന്നോ തീപ്പൊള്ളലേറ്റതിന്റെ അടയാളം അദ്ദേഹത്തിന്റെ മുഖത്ത്
ഇപ്പോഴും ദൃശ്യമാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് എയർഫോഴ്സിൽ ഉണ്ടായിരുന്നതിനെ സൂചിപ്പിക്കുന്ന
‘ബ്ലൂ മാക്സ്’ ബാഡ്ജ് അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു.
“ങ്ഹാ… പീറ്റർ എത്തിയോ…? വൈകിയെങ്കിലും വന്നുവല്ലോ… നന്നായി… പിന്നെ, നിങ്ങൾ വെടിവച്ചിട്ട വിമാനത്തിലെ ഒരു വൈമാനികന്റെ
മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആ പ്രദേശത്തുണ്ടായിരുന്ന ഒരു E-ബോട്ടിൽ നിന്നും
റേഡിയോ സന്ദേശമുണ്ടായിരുന്നു…” അഡ്ലർ
പറഞ്ഞു.
“പാരച്യൂട്ടിൽ ഇറങ്ങിയ
രണ്ടാമന്റെ വിവരമെന്തെങ്കിലും ലഭിച്ചുവോ…? കണ്ടുപിടിക്കുവാൻ കഴിഞ്ഞോ അയാളെ…?” ഗെറിക്ക് ആരാഞ്ഞു.
“ഇല്ല… ഇതുവരെയില്ല… അവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്… ആ പ്രദേശത്ത് ഒരു എയർ -സീ റെസ്ക്യൂ ബോട്ട് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്…”
അഡ്ലർ ഒരു സിഗരറ്റ് പാക്കറ്റ്
അദ്ദേഹത്തിന് നേർക്ക് നീട്ടി. ഗെറിക്ക് അതിൽ നിന്ന് ഒന്നെടുത്തു.
“പീറ്റർ, നിങ്ങൾ വളരെ
ഉത്കണ്ഠാകുലനായി കാണപ്പെടുന്നുവല്ലോ ഇന്ന്… എന്ത് പറ്റി…? സാധാരണ
ഇത്ര മനുഷ്യത്വം കാണാറില്ലല്ലോ നിങ്ങളുടെ മുഖത്ത്…” അഡ്ലർ ചോദിച്ചു.
“അത്ര മനുഷ്യത്വമൊന്നും
എനിക്കില്ല… ഒരു പക്ഷേ, നാളെ
അയാളുടെ സ്ഥാനത്ത് ഞാൻ ആയേക്കാം… അത്രയേയുള്ളൂ… ആ എയർ
- സീ റെസ്ക്യൂ ടീം അവരുടെ ജോലി നന്നായി നോക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാം…” സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട്
ഗെറിക്ക് പറഞ്ഞു.
“പ്രേയ്ഗർ നിങ്ങളെ കാണണമെന്ന്
പറഞ്ഞു…” തിരികെ പോകാനൊരുങ്ങിയ ഗെറിക്കിനോട് അഡ്ലർ പറഞ്ഞു.
ഗ്രൂപ്പ് കമാൻഡറാണ് ലെഫ്റ്റനന്റ്
കേണൽ ഓട്ടോ പ്രേയ്ഗർ. ഗെറിക്കിന്റേതടക്കം മൂന്ന് ഗ്രൂപ്പുകളുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്.
വളരെ കർക്കശ സ്വഭാവക്കാരൻ. നാഷണൽ സോഷ്യലിസ്റ്റ് അനുഭാവി. ഈ രണ്ട് സ്വഭാവവിശേഷങ്ങളും
ഗെറിക്കിന് തീരെ സ്വീകാര്യമായി തോന്നിയിരുന്നില്ല. എങ്കിലും ഒരു ഒന്നാംനിര പൈലറ്റ് എന്ന നിലയിൽ തന്റെ
ഗ്രൂപ്പിലുള്ളവരുടെ ക്ഷേമത്തിനായി നിരന്തരം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ രീതികളിൽ
എല്ലാവരും പൊതുവേ തൃപ്തരായിരുന്നു.
“അദ്ദേഹത്തിന് എന്താണ്
വേണ്ടത്…?” ഗെറിക്ക് ആരാഞ്ഞു.
“എനിക്കറിയില്ല… എത്രയും പെട്ടെന്ന് നിങ്ങളെ കാണേണ്ട ആവശ്യമുണ്ടെന്നാണ് ഫോണിൽ പറഞ്ഞത്…” അഡ്ലർ പറഞ്ഞു.
“എനിക്ക് പിടി കിട്ടി…” ബോമ്ലർ പറഞ്ഞു. “ഗോറിങ്ങ് ആയിരിക്കും കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാകുക… വാരാന്ത്യത്തിൽ നടക്കുന്ന ബഹുമതിദാനത്തിനായി…”
ജർമ്മൻ എയർഫോഴ്സിലെ പൈലറ്റുമാർക്ക്
Knight’s Cross ബഹുമതി നൽകുന്ന അവസരത്തിൽ അത് തന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണമെന്ന്
ഒരു പഴയ പൈലറ്റ് എന്ന നിലയിൽ പ്രേയ്ഗർക്ക് എന്നും നിർബന്ധമായിരുന്നു.
“ഓ, അങ്ങനെയൊന്ന് ലഭിക്കാനുള്ള
ഭാഗ്യമെനിക്കുണ്ടാകുമോ…?” ഗെറിക്കിന്റെ വാക്കുകളിൽ നിരാശ കലർന്നിരുന്നു.
ആക്രമണങ്ങളും അതിൽ കൊല്ലപ്പെട്ടവരുടെ
എണ്ണവും തന്റേതിനെക്കാൾ വളരെ കുറവ് രേഖപ്പെടുത്തിയവർക്ക് പോലും ധീരതയ്ക്കുള്ള ബഹുമതികൾ
ലഭിച്ചു കഴിഞ്ഞിരുന്നു എന്ന വാസ്തവം ഗെറിക്കിനെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നു.
“വിഷമിക്കാതിരിക്കൂ പീറ്റർ… യുവർ ഡേ വിൽ കം…” പുറത്തേക്ക്
നടന്ന ഗെറിക്കിനോട് അഡ്ലർ പറഞ്ഞു.
“അതുവരെ എനിക്ക് ആയുസ്സ്
നീട്ടിക്കിട്ടിയാൽ…” ഓപ്പറേഷൻസ് ബിൽഡിങ്ങിന്റെ കവാടത്തിൽ നിൽക്കുമ്പോൾ
ഗെറിക്ക് മന്ത്രിച്ചു. “ങ്ഹാ… അത് പോട്ടെ… ഒരു
ഹോട്ട് ഡ്രിങ്ക് കഴിച്ചാലോ…” അദ്ദേഹം ബോമ്ലറോട് ചോദിച്ചു.
“നോ, താങ്ക്സ്… നല്ലൊരു കുളിയും ഒരു എട്ട് മണിക്കൂർ ഉറക്കവും… അത്രയേ എനിക്ക് ഇപ്പോൾ ആവശ്യമുള്ളൂ… അല്ലാതെ
ഈ പുലർച്ചയ്ക്ക് തന്നെ മദ്യം അകത്താക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല എനിക്ക്…” ബോമ്ലർ പറഞ്ഞു.
അരികിൽ നിന്നിരുന്ന സഹപ്രവർത്തകൻ
ഹോപ്റ്റ് കോട്ടുവായിടുവാൻ തുടങ്ങിയിരുന്നു. അത് വീക്ഷിച്ച ഗെറിക്ക് നീരസത്തോടെ അയാൾക്ക്
നേരെ തിരിഞ്ഞു. “ബ്ലഡി ലൂതറൻ… ഒന്നിനും കൊള്ളില്ല രണ്ടെണ്ണത്തിനെയും… ങ്ഹും… പൊയ്ക്കോ…”
അവരെ അവിടെ വിട്ടിട്ട്
ദൂരേയ്ക്ക് നടക്കുമ്പോൾ ബോമ്ലർ പിന്നിൽ നിന്ന് വിളിച്ചു. “പ്രേയ്ഗറെ കാണാൻ പോകാൻ
മറക്കണ്ട...”
“ഇപ്പോൾ പറ്റില്ല… പിന്നീട്
സമയം കിട്ടുമ്പോൾ ഞാൻ കണ്ടോളാം…”
“ഗെറിക്ക്… ഗൌരവതരമായ എന്തെങ്കിലുമില്ലാതെ അദ്ദേഹം വിളിക്കില്ല….” തങ്ങളെ അവഗണിച്ചുകൊണ്ട് പോകുന്ന ഗെറിക്കിനെ നോക്കി ഹോപ്റ്റ് പറഞ്ഞു.
“ഇങ്ങേർക്ക് ഇതെന്ത് പറ്റി ഇന്ന്….?”
“എല്ലാ വൈമാനികരെയും പോലെ
തന്നെ…. ഇടതടവില്ലാത്ത ടേക്ക് ഓഫും ലാന്റിങ്ങും...” ബോമ്ലർ അഭിപ്രായപ്പെട്ടു.
ഓഫീസേഴ്സ് മെസ്സിന് നേർക്ക്
നടക്കുമ്പോൾ ഗെറിക്ക് വിഷാദമഗ്നനായിരുന്നു. തന്നിൽ തന്നെ വിശ്വാസമില്ലാത്തത് പോലെ… പാരച്യൂട്ടിൽ രക്ഷപെട്ട ആ
ബ്രിട്ടീഷ് വൈമാനികനെ കണ്ടുകിട്ടാത്തതിന്റെ വിഷമം… ഒരു
ലാർജ്ജ് അകത്താക്കിയാലേ ആ വിഷമം മാറൂ… പിന്നെ ചുടുകാപ്പിയും…
മെസ്സിനുള്ളിലേക്ക് കാലെടുത്ത്
വച്ചതും അദ്ദേഹം കണ്ടത് കേണൽ പ്രേയ്ഗറെയാണ്. ഹാളിന്റെ അറ്റത്തുള്ള ഒരു കസേരയിൽ മറ്റൊരു
ഓഫീസറുമായി പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിച്ചു കൊണ്ട് ഇരിക്കുന്നു. തിരിച്ചുപോയാലോ
എന്ന് ഒരു നിമിഷം ഗെറിക്ക് സംശയിച്ചു. കാരണം, ഡ്യൂട്ടി യൂണിഫോമിൽ മെസ്സിൽ പ്രവേശിക്കുന്നത്
ഗ്രൂപ്പ് കമാൻഡർ കർശനമായി വിലക്കിയിരുന്നു. എന്നാൽ അപ്പോഴേക്കും പ്രേയ്ഗർ അദ്ദേഹത്തെ
കണ്ടുകഴിഞ്ഞിരുന്നു.
“ങ്ഹാ… പീറ്റർ… വരൂ...”
പ്രേയ്ഗർ അദ്ദേഹത്തെ വിളിച്ചു. ഒപ്പം
തന്നെ വെയ്റ്ററെ വിളിച്ച് കോഫി ഓർഡർ ചെയ്തു. വൈമാനികർക്ക് മദ്യം വിളമ്പുന്നതിന് അദ്ദേഹം
അനുമതി നൽകിയിരുന്നില്ല.
“ഗുഡ് മോണിങ്ങ് ഹെർ ഓബർസ്റ്റ്…” ഗെറിക്ക് പ്രസന്നവദനനായി അഭിവാദ്യം ചെയ്തു. ഒപ്പം അരികിലിരിക്കുന്ന
അപരിചിതനായ ഓഫീസറെയും. മൌണ്ടൻ ട്രൂപ്പ്സിലെ ഒരു ലെഫ്റ്റനന്റ് കേണൽ ആണെന്ന് യൂണിഫോമിൽ
നിന്ന് വ്യക്തമാണ്. Knight’s Cross ബാഡ്ജ് ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ
സ്ഥാനത്ത് കറുത്ത പാഡ് വച്ച് മൂടിയിരിക്കുന്നു.
“അഭിനന്ദനങ്ങൾ… മറ്റൊരു മരണവും കൂടി നിങ്ങളുടെ
അക്കൌണ്ടിലേക്ക് എഴുതിച്ചേർത്തിരിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു…” പ്രേയ്ഗർ പറഞ്ഞു.
“ശരിയാണ്… ഒരു ലങ്കാസ്റ്റർ വിമാനമായിരുന്നു… പക്ഷേ,
ഒരാൾ രക്ഷപെട്ടിട്ടുണ്ട്… പാരച്യൂട്ട് തുറക്കുന്നത് വ്യക്തമായി ഞാൻ കണ്ടതാണ്… എന്തായാലും അവർ അന്വേഷിക്കുന്നുണ്ട്…”
“ഇത് കേണൽ റാഡ്ൽ….” പ്രേയ്ഗർ പരിചയപ്പെടുത്തി.
റാഡ്ൽ തന്റെ സ്വാധീനമുള്ള
കൈ നീട്ടി. ഗെറിക്ക് അദ്ദേഹത്തിന് ഹസ്തദാനം നൽകി.
“പരിചയപ്പെട്ടതിൽ സന്തോഷം,
ഹെർ ഓബർസ്റ്റ്…”
താൻ സാധാരണ കാണാറുള്ള
പ്രേയ്ഗർ അല്ല ഇതെന്ന് ഗെറിക്കിന് തോന്നി. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. ആരുടെയോ
സമ്മർദ്ദത്തിൽ ആണ് അദ്ദേഹമെന്നത് വ്യക്തം.
എങ്കിലും തന്റെ അസ്വസ്ഥത പുറത്ത് കാണിക്കാതിരിക്കാൻ
അദ്ദേഹം കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് വെയ്റ്റർ ട്രേയിൽ കോഫിയും
മൂന്ന് കപ്പുകളുമായി എത്തിയത്.
“വച്ചിട്ട് പൊയ്ക്കോളൂ…” നീരസത്തോടെ പ്രേയ്ഗർ പറഞ്ഞു.
പ്രേയ്ഗറുടെ ദ്വേഷ്യം
മനസ്സിലാക്കിയ വെയ്റ്റർ സ്ഥലം കാലിയാക്കി. വീണ്ടും ഉദ്വേഗം നിറഞ്ഞ നിശബ്ദത.
“അബ്ഫെറിൽ നിന്നാണ് ഹെർ
ഓബർസ്റ്റ് വന്നിരിക്കുന്നത്… നിങ്ങൾക്കുള്ള പുതിയ ഓർഡറുമായി…” പ്രേയ്ഗർ മൌനം ഭഞ്ജിച്ചു.
“പുതിയ ഓർഡറോ, ഹെർ ഓബർസ്റ്റ്…?” ഗെറിക്ക് വിസ്മയം കൊണ്ടു.
പ്രേയ്ഗർ കസേരയിൽ നിന്ന്
എഴുന്നേറ്റു. “കേണൽ റാഡ്ലിൽ നിന്ന് തന്നെ കേൾക്കുന്നതായിരിക്കും നല്ലത്… പക്ഷേ, ഒരു കാര്യം ഉറപ്പാണ്… സാമ്രാജ്യത്തെ സേവിക്കുവാനുള്ള ഒരു അസുലഭ മുഹൂർത്തമാണ് നിങ്ങൾക്ക്
കൈവന്നിരിക്കുന്നത്…”
ഗെറിക്ക് എഴുന്നേൽക്കുന്നത്
കണ്ട പ്രേയ്ഗർ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. “പീറ്റർ… നിങ്ങളുടെ കഴിവിനെ എല്ലാവരും അംഗീകരിക്കുന്നു… അതിൽ ഞാൻ അഭിമാനവും കൊള്ളുന്നു… പിന്നെ,
ബഹുമതികളുടെ കാര്യം… ഞാൻ മൂന്ന് തവണ നിർദ്ദേശിച്ചതാണ് നിങ്ങളുടെ പേര്… അതുകൊണ്ട് തന്നെ എനിക്ക് അക്കാര്യത്തിൽ ഇനി കൂടുതലൊന്നും ചെയ്യാൻ കഴിയില്ല
എന്നതാണ് വാസ്തവം…”
“എനിക്കറിയാം, ഹെർ ഓബർസ്റ്റ്… വളരെ നന്ദിയുണ്ട് ഇത്രയും ചെയ്തതിന് തന്നെ…” ഗെറിക്ക് മന്ദഹസിച്ചു.
പ്രേയ്ഗർ പുറത്തേക്ക്
നടന്നു. ഗെറിക്ക് വീണ്ടും ഇരുന്നു.
“ഈ ലങ്കാസ്റ്റർ ആക്രമണത്തോടെ
നിങ്ങൾ കൊന്നവരുടെ എണ്ണം മുപ്പത്തിയെട്ടായി… ശരിയല്ലേ…?” റാഡ്ൽ
ചോദിച്ചു.
“വിവരങ്ങളൊക്കെ കൃത്യമായി
തന്നെ താങ്കളെ അറിയിച്ചിട്ടുണ്ടെന്ന് തോന്നുന്നു… ആട്ടെ,
അല്പം കഴിക്കുന്നതിൽ വിരോധമുണ്ടോ, ഹെർ ഓബർസ്റ്റ്…?”
“എന്ത് വിരോധം…? കോഗ്ഞ്ഞ്യാക്ക് തന്നെ ആയിക്കോട്ടെ…”
ഗെറിക്ക് വെയ്റ്ററെ വിളിച്ച്
ഓർഡർ കൊടുത്തു.
“മുപ്പത്തിയെട്ട് ജീവനുകൾ… എന്നിട്ടും Knight’s Cross അവാർഡ് ലഭിച്ചില്ല എന്ന് വച്ചാൽ… അതിൽ അസ്വഭാവികത തോന്നുന്നു…” റാഡ്ൽ അഭിപ്രായപ്പെട്ടു.
“ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയാണ്,
ഹെ ഓബർസ്റ്റ്…” ഗെറിക്ക് അസ്വസ്ഥനായി.
“അറിയാം ഗെറിക്ക്… പക്ഷേ, ഒരു കാര്യം നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല… 1940 ലെ വേനൽക്കാലത്ത്…
ME-109 ന് കീഴിലായിരുന്നു നിങ്ങൾ അന്ന്. റൈ മാർഷൽ ഗോറിങ്ങ് നിങ്ങളുടെ ക്യാമ്പ്
സന്ദർശിക്കുവാനെത്തി. അദ്ദേഹത്തിന് മുന്നിൽ നിങ്ങൾ അന്ന് ഒരു കാര്യം പറഞ്ഞു. ഓർമ്മയുണ്ടോ…? നമ്മുടെ യുദ്ധവിമാനങ്ങളെക്കാളും എന്തുകൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്നത്
ബ്രിട്ടന്റെ സ്പിറ്റ്ഫയർ വിമാനങ്ങളാണെന്ന്… അദ്ദേഹത്തെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥർ അത്തരത്തിലുള്ള
ഒരു അഭിപ്രായപ്രകടനം ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ല എന്ന കാര്യം നിങ്ങൾ ഓർക്കണമായിരുന്നു…” റാഡ്ൽ പുഞ്ചിരിച്ചു.
“താങ്കളോടുള്ള ബഹുമാനത്തിന്
ഒരു കോട്ടവും തട്ടാതെ തന്നെ പറയട്ടെ… എന്റെ ജോലിയുടെ രീതിയനുസരിച്ച് എനിക്ക് ശരിയെന്ന്
തോന്നുന്ന കാര്യങ്ങൾ പറയേണ്ട സന്ദർഭത്തിൽ തന്നെ പറഞ്ഞേ തീരൂ… കാരണം നാളെ എന്നൊരു ദിവസം എനിക്ക് ഉണ്ടാകുമെന്നതിന് എന്താണ് ഉറപ്പ്…? അത്രയേ ഉണ്ടായിരുന്നുള്ളൂ അത്…”
“അത് പോട്ടെ… നമുക്ക് കാര്യത്തിലേക്ക് കടക്കാം… വളരെ
ലളിതം… എനിക്ക് വേണ്ടത് ഒരു പൈലറ്റിനെയാണ് …” റാഡ്ൽ പറഞ്ഞു.
“താങ്കൾക്ക് വേണ്ടത്…? മനസ്സിലായില്ല…”
“എന്നാൽ ശരി, വേണ്ട… സാമ്രാജ്യത്തിന് വേണ്ടത്… എങ്കിൽ സന്തോഷമായോ…?”
“അത്ര പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല…” ഗെറിക്ക് തന്റെ ഒഴിഞ്ഞ് ഗ്ലാസ്
വെയ്റ്റർക്ക് നേരെ ഉയർത്തിക്കാണിച്ചു. “എല്ലാം വരുന്നത് പോലെ വരട്ടെ… എവിടെയായിരുന്നാലും ഞാൻ സന്തോഷവാനാണ്…”
“പുലർച്ചെ നാലു മണിക്ക്
ഇത്രയധികം മദ്യം അകത്താക്കുന്നവൻ സന്തോഷവാനാണെന്ന് ഞാൻ വിശ്വസിക്കണോ…? എനിക്ക് തോന്നുന്നില്ല… എന്തായാലും ശരി… ഇക്കാര്യത്തിൽ
നിങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല…”
“അങ്ങനെയാണോ…?” ഗെറിക്ക് രോഷാകുലനായി.
“നിങ്ങൾക്ക് വേണമെങ്കിൽ
ഗ്രൂപ്പ് കമാൻഡറോട് ചോദിച്ച് ഉറപ്പ് വരുത്താം ഇക്കാര്യം…” റാഡ്ൽ പറഞ്ഞു.
വെയ്റ്റർ കൊണ്ടുവന്ന്
നൽകിയ രണ്ടാമത്തെ ഗ്ലാസ് ഒറ്റയിറക്കിന് അകത്താക്കിയ ശേഷം ഗെറിക്ക് മുഖം ചുളിച്ചു.
“ഹൊ… ഇത്തിരി കടുപ്പം തന്നെ…”
“പിന്നെന്തിന് ഇത്ര വിഷമിച്ച്
കഴിക്കുന്നു…?” റാഡ്ൽ ചോദിച്ചു.
“എനിക്കറിയില്ല… രാത്രികാലങ്ങളിലെ നീണ്ട പറക്കലിന്റെ ക്ഷീണമകറ്റാൻ… അല്ലെങ്കിൽ വെറുമൊരു മാറ്റത്തിനായി… സത്യമായും
എനിക്കറിയില്ല ഹെർ ഓബർസ്റ്റ്…” ഗെറിക്ക് വിഷാദഭാവത്തിൽ പുഞ്ചിരിച്ചു.
“മാറ്റം… യാതൊരു അതിശയോക്തിയും കൂടാതെ തന്നെ പറയട്ടെ… നിങ്ങളുടെ ഇപ്പോഴത്തെ ദിനചര്യയിൽ നിന്നും ഒരു മാറ്റം തരുവാൻ എനിക്കാവും…”
“ഫൈൻ… എങ്കിൽ പറയൂ… എന്താണ് അടുത്ത നീക്കം…?” ഗെറിക്ക് കോഫി ഗ്ലാസ് ചുണ്ടോട് ചേർത്തു.
“ഒമ്പത് മണിക്ക് എനിക്ക്
ആംസ്റ്റർഡാമിൽ എത്തേണ്ടതുണ്ട്… അവിടെ നിന്നും ഇരുപത് മൈൽ വടക്കായിട്ട് ഡെൻ ഹെൽഡറിലേക്കുള്ള
വഴിയിലാണ് നമ്മുടെ ലക്ഷ്യ സ്ഥാനം...”
അദ്ദേഹം വാച്ചിലേക്ക് നോക്കി. “ഏഴരയോടെയെങ്കിലും
നമുക്ക് പുറപ്പെട്ടേ തീരൂ…”
“അപ്പോൾ എനിക്ക് കുളിക്കാനും
പ്രഭാത ഭക്ഷണം കഴിക്കാനും സമയമുണ്ട്… പിന്നെ, താങ്കൾക്ക് വിരോധമില്ലെങ്കിൽ കാറിലിരുന്ന്
അൽപ്പം മയങ്ങുവാനും…” ഗെറിക്ക് പറഞ്ഞു.
അവർ എഴുന്നേൽക്കുവാനൊരുങ്ങിയതും
ഓഫീസ് ഓർഡർലി ഉള്ളിലേക്ക് പ്രവേശിച്ച് സല്യൂട്ട് ചെയ്തു. പിന്നെ ഒരു പേപ്പർ ഗെറിക്കിന്
നേർക്ക് നീട്ടി. ഗെറിക്ക് അത് വാങ്ങി വായിച്ചിട്ട് മന്ദഹസിച്ചു.
“പ്രധാനപ്പെട്ട എന്തെങ്കിലും…?” റാഡ്ൽ ആരാഞ്ഞു.
“ഞാൻ വെടിവെച്ചിട്ട വിമാനത്തിൽ
നിന്ന് പാരച്യുട്ടിൽ ചാടിയ ആൾ… ആ ബ്രിട്ടീഷ്കാരൻ… അവർ അയാളെ കടലിൽ നിന്നും പൊക്കിയെടുത്തു… നാവിഗേറ്റർ ആണത്രേ…”
“ഭാഗ്യം അയാൾക്കൊപ്പമായിരുന്നു
എന്നർത്ഥം…” റാഡ്ൽ
പറഞ്ഞു.
“നല്ല ലക്ഷണം… അതേ ഭാഗ്യം എന്നോടൊപ്പവും ഉണ്ടായാൽ മതിയായിരുന്നു…” ഗെറിക്ക് പറഞ്ഞു.
(തുടരും)
അങ്ങനെ ഗെറിക്കും ദൌത്യത്തിന്റെ ഭാഗമാകാൻ പോകുന്നു...
ReplyDeleteഗെറിക്ക് പറയുന്നതു പോലെ പലപ്പോഴും പലതും ചെയ്യേണ്ടി വരുന്നത് അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്നെ.
ReplyDeleteതുടരട്ടെ.
റാംജിഭായ്... സ്ഥിര സന്ദർശനത്തിന് നന്ദി... നോവലിന്റെ അവസാനം വരെ ഒപ്പമുണ്ടാകുമെന്ന് കരുതട്ടെ?
Deleteഒന്നാമന് ആകാനുള്ള ഓട്ടത്തില്‍ രണ്ടാമനായി. കുഴപ്പമില്ല. അടുത്ത പ്രാവശ്യം നോക്കാം.
ReplyDeleteനല്ല ലക്ഷണം… അതേ ഭാഗ്യം എന്നോടൊപ്പവും ഉണ്ടായാൽ മതിയായിരുന്നു…
ഇതറിഞ്ഞുകൊണ്ടുതന്നെ പരസ്പരം കൊല്ലുന്നു. നിവര്‍ത്തി ഇല്ലതെയായാല്‍ ചെയ്യുമാരിക്കും അല്ലെ. ഒരു തരം നിസംഗതയോടെ..
പരസ്പരം കൊല്ലുന്ന ഈ യുദ്ധം എന്തിന് വേണ്ടി...? ഒന്നോർത്താൽ രാഷ്ട്രത്തലവന്മാരുടെ സ്വാർത്ഥത അല്ലേ എല്ലാ യുദ്ധങ്ങൾക്കും നിദാനം...?
Delete“താങ്കളോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും തട്ടാതെ തന്നെ പറയട്ടെ… എന്റെ ജോലിയുടെ രീതിയനുസരിച്ച് എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയേണ്ട സന്ദർഭത്തിൽ തന്നെ പറഞ്ഞേ തീരൂ… കാരണം നാളെ എന്നൊരു ദിവസം എനിക്ക് ഉണ്ടാകുമെന്നതിന് എന്താണ് ഉറപ്പ്…? അത്രയേ ഉണ്ടായിരുന്നുള്ളൂ അത്…”
ReplyDeleteഅതു കാരണം ഗെറിക്ക് ഒരു ബഹുമതി നഷ്ടമായെങ്കിൽ വീഎസ്സിന് പരസ്യമായി മാപ്പു പറയേണ്ടി വന്നു...!!
ബഹുമതികളോ സ്ഥാനമാനങ്ങളോ നോക്കാതെ ഗെറിക്ക് കാണിച്ച ആ ധീരത വി.എസ് കാണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു അശോകൻ മാഷേ.... ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ഉണ്ടാകുമായിരുന്നു... പക്ഷേ, അതെല്ലാം കളഞ്ഞ് കുളിച്ച് മറ്റെല്ലാ രാഷ്ട്രീയക്കാരെയും പോലെ അദ്ദേഹം തരം താഴ്ന്നത് മോശമായിപ്പോയി എന്നല്ലാതെ എന്ത് പറയാൻ...
ReplyDeleteഅയാള്‍ രക്ഷപ്പെട്ടോ?
ReplyDeleteഅതിലും ഭേദം മരിക്കുന്നത് ആവും
അല്ലെ?
ബാകിക്ക് വേണ്ടി കാത്തിരിക്കാം...
വീകെയുടെ കമന്റ് ഇഷ്ടപ്പ്ട്ടു...
POW - പ്രിസണേഴ്സ് ഓഫ് വാർ... അങ്ങനെ പിടിക്കപ്പെടുന്നവരുടെ കാര്യവും പോക്ക് തന്നെയാണ് വിൻസന്റ് മാഷേ... കഴിഞ്ഞ ലക്കത്തിൽ പ്രത്യക്ഷപ്പെട്ട പ്രെസ്റ്റണും ഒരു POW ആണ്...
Deleteഎന്തിനധികം പറയുന്നു... ഇന്ന് തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിഷേധിച്ച യാത്രക്കാരോട് POW കളോടെന്ന മട്ടിലല്ലേ പെരുമാറിയത്...?
ബഹുമതികളുടെ കാര്യം. എത്ര തവണ നിര്‍ദേശിച്ചാലും അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാതിരിക്കാന്‍ കാരണക്കാരായ ചിലരുണ്ട്. ഭാഗ്യമെങ്കിലും ഗെറിക്കിന് തുണയാവട്ടെ.
ReplyDeleteഅപ്പോൾ അവിടെയും അങ്ങനെ തന്നെയാണ് അല്ലേ സുകന്യാജി..?
Deleteഗെറിക്കിനുവേണ്ടി ഇമ്മിണി ബല്ല്യ അധ്യായം ഒരുക്കിയ വിനുവേട്ടന് നന്ദി..
ReplyDeleteനിരന്തരം യുദ്ധമുന്നണിയിൽ നിൽക്കുമ്പോൾ അതിലെ പങ്കാളികൾ നിസ്സംഗരും, നേതാക്കൾ ഊർജ്ജ്വസ്വലരും ആവുന്നത് സ്വാഭാവികം.. വിജയവും പരാജയവും പകരുന്നത് ഒരേ വികാരമാവാം, ഇത്തരം സന്ദർഭങ്ങളിൽ..
അതേ ജിം... യുദ്ധമുന്നണിയിൽ പടവെട്ടുന്നവർ വെറും നേർച്ചക്കോഴികൾ...
Deleteവിവര്‍ത്തനം നല്ലത്...അഭിനന്ദനങ്ങള്‍. അടുത്തതിനു കാത്തിരിക്കുന്നു.
ReplyDeleteനന്ദി എച്ച്മു... വളരെ സന്തോഷം...
Deleteചാർളി പലതരം മുഖംമൂടികളുമായി ഇവിട് മാർച്ച്പാസ്റ്റ് നടത്തുന്നത് കാണുന്നുണ്ട് കേട്ടോ...
ReplyDeleteനാളെ ഉണ്ടാകുമെന്നതിനു് ഒരു ഉറപ്പുമില്ല, ആര്‍ക്കും! വിനുവേട്ടന് പറഞ്ഞതു വളരെ ശരി, യുദ്ധമുന്നണിയില്‍ പൊരുതുന്നവര്‍ വെറും നേര്‍ച്ചക്കോഴികള്‍.
ReplyDeleteകഴിഞ്ഞ അദ്ധ്യായം ഇത്തിരികുറവായിരുന്നത് ഈ അദ്ധ്യായം പൂരിപ്പിച്ചു
ReplyDeleteവായിക്കുന്നു
ReplyDeleteഗെറിക്കും കൂട്ടത്തിലാകുന്നു അല്ലേ???
ReplyDeleteഅതെ...
Delete