അത്ര ചെറുതല്ലാത്ത ഒരു
ഹാളിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. അധികം ഉയരമില്ലാത്ത സീലിങ്ങ്. മൂന്ന് നാല് മേശകളും
അവയ്ക്ക് ചുറ്റുമായി ഉയർന്ന ചാരുകളുള്ള ബെഞ്ചുകളും. ഒരറ്റത്തുള്ള തുറസ്സായ നെരിപ്പോടിൽ
എരിയുന്ന കനലുകൾ… മദ്യം വിളമ്പുവാനായി പ്രത്യേകിച്ചൊരു കൌണ്ടർ അവിടെ
കാണാനുണ്ടായിരുന്നില്ല. ബാറിന്റെ ഒരു രൂപഭാവവുമില്ല.
ആകെക്കൂടി മൂന്ന് പേരേ
അവിടെ ഉണ്ടായിരുന്നുള്ളൂ. നെരിപ്പോടിനരികിൽ ഇരിക്കുന്നയാൾ ഒരു മൌത്ത് ഓർഗൻ വായിച്ചു
കൊണ്ടിരിക്കുന്നു. അധികം ഉയരമില്ലാതെ ഒത്ത ശരീരമുള്ള രണ്ടാമന് ഏകദേശം മുപ്പത് വയസ്സിനോടടുത്ത്
തോന്നിക്കും. പിന്നെ, അല്പം മുമ്പ് ജനാലയുടെ അരികിൽ കണ്ട ആജാനുബാഹുവായ താടിക്കാരൻ.
“ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരെയും…” ഡെവ്‌ലിൻ ഉപചാരപൂർവ്വം പറഞ്ഞു.
അദ്ദേഹം തന്റെ നാടൻ തോക്ക്
ഉറയിൽ ഇട്ട് മേശപ്പുറത്ത് വച്ചു. ഉയരം കുറഞ്ഞ ചെറുപ്പക്കാരൻ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട്
അദ്ദേഹത്തിനടുത്തേക്ക് വന്നു.
“ഞാൻ ജോർജ്ജ് വൈൽഡ്… ഈ സത്രത്തിന്റെ നടത്തിപ്പുകാരനാണ്… താങ്കളല്ലേ
സർ ഹെൻട്രിയുടെ എസ്റ്റേറ്റിന്റെ പുതിയ വാർഡൻ…? ഞങ്ങൾ
അറിഞ്ഞു…”
“വിവരങ്ങളെല്ലാം അപ്പോഴേക്കും
ഇവിടെയെത്തിക്കഴിഞ്ഞോ…?” ഡെവ്‌ലിൻ ആശ്ചര്യപ്പെട്ടു.
“നാട്ടിൻപുറമല്ലേ… അതിൽ അതിശയിക്കാനൊന്നുമില്ല…” അയാൾ പ്രതിവചിച്ചു.
“വാർഡനോ…? ഇയാളോ…?” താടിക്കാരൻ
പുച്ഛഭാവത്തോടെ ഡെവ്‌ലിനെ നോക്കി.
“ഓഹ്… ഞാൻ വെറുമൊരു കർഷക ചെക്കൻ… ഗ്രാമത്തിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയതാണ്…” ഡെവ്‌ലിനും വിട്ടുകൊടുത്തില്ല.
അവർ തമ്മിലുള്ള പെരുമാറ്റത്തിൽ
ജോർജ്ജ് വൈൽഡ് അല്പം അസ്വസ്ഥനായി കാണപ്പെട്ടു. എങ്കിലും അയാൾ മറ്റുള്ളവരെയും ഡെവ്‌ലിന്
പരിചയപ്പെടുത്തി.
“ഇത് ആർതർ സെയ്‌മൂർ… പിന്നെ അവിടെയിരുന്ന് മൌത്ത് ഓർഗൻ വായിക്കുന്ന വയസ്സൻ ലെയ്ക്കർ ആംസ്‌ബി…”
പിന്നീടെപ്പോഴോ ആണ് ലെയ്ക്കർ
ആംസ്‌ബിയ്ക്ക് യഥാർത്ഥത്തിൽ കാണുന്ന അത്ര പ്രായം ഇല്ലെന്നത് ഡെവ്‌ലിൻ മനസ്സിലാക്കിയത്.
നാൽപ്പതുകളുടെ ഉത്തരഭാഗത്തിൽ എത്തിയിട്ടേയുള്ളൂ അയാൾ. പിഞ്ഞിത്തുടങ്ങിയ പഴഞ്ചൻ വസ്ത്രമാണ്
ധരിച്ചിരിക്കുന്നത്. ബട്ടൻസ് നഷ്ടപ്പെട്ടതിനാൽ കോട്ട് ചരട് കൊണ്ട് കൂട്ടിക്കെട്ടിയിരിക്കുന്നു.
ദ്രവിച്ചു തുടങ്ങിയ തുണിത്തൊപ്പി. ട്രൌസേഴ്സിലും ഷൂവിലും നിറയെ മണ്ണ് പുരണ്ടിരിക്കുന്നു.
“എന്നോടൊപ്പം കൂടുന്നോ
കൂട്ടരേ അൽപ്പം കഴിക്കാൻ…?” ഡെവ്‌ലിൻ
ആരാഞ്ഞു.
“വേണ്ട എന്ന് ഞാനെന്തായാലും
പറയില്ല… ഒരു പൈന്റ് ബ്രൌൺ എയ്‌ൽ കിട്ടിയാൽ എനിക്ക് സന്തോഷമായി…” ലെയ്ക്കർ ആംസ്ബി പറഞ്ഞു.
സെയ്മൂർ തന്റെ മുന്നിലെ
ചഷകം ഒറ്റയടിക്ക് കാലിയാക്കിയിട്ട് മേശപ്പുറത്ത് ശക്തിയോടെ അടിച്ച് വച്ചു.
“ഞാൻ എന്റെ സ്വന്തം കാശ്
മുടക്കിയേ കുടിക്കാറുള്ളൂ…” ഡെവ്‌ലിൻ മേശമേൽ വച്ചിരുന്ന തോക്ക് എടുത്ത് ഉയർത്തിയിട്ട്
സെയ്‌മൂർ കടുത്ത സ്വരത്തിൽ പറഞ്ഞു. “ആ സർ ഹെൻട്രിയുടെ ബലത്തിലാണല്ലോ നിങ്ങളിപ്പോൾ
ഇവിടെ വിലസുന്നത്… തോക്ക്… മോട്ടോർസൈക്കിൾ… വർഷങ്ങളായി
ആ എസ്റ്റേറ്റിൽ പണിയെടുത്തിട്ടുള്ള എന്നെപ്പോലുള്ളവർ ഇവിടെയുള്ളപ്പോൾ ഒരു വരത്തനെ കൊണ്ടുവന്നിരിക്കുന്നു… എനിക്ക് എന്താണൊരു കുറവ് …? എനിക്കില്ലാത്ത എന്ത് മേന്മയാണ് നിങ്ങൾക്കുള്ളത്…?”
“കാണാൻ കൊള്ളാവുന്ന ഒരു
മുഖം…” അയാളുടെ അഹന്തയ്ക്ക് ഒരു കൊട്ട് കൊടുക്കുവാനെന്ന
മട്ടിൽ ഡെവ്‌ലിൻ പറഞ്ഞു.
ആർതർ സെയ്‌മൂറിന്റെ കണ്ണുകളിൽ
നിന്ന് ഭ്രാന്തവികാരത്തിന്റെ തീപ്പൊരി ചിതറി.
അയാളിലെ പിശാച് പുറത്തേക്ക് കുതിച്ചു. അയാൾ ഡെവ്‌ലിന്റെ കോട്ടിന്റെ കോളറിൽ പിടിച്ച്
മുന്നോട്ട് വലിച്ചടുപ്പിച്ചു. “ദേ, കുള്ളാ, എന്നോട് കളിക്കാൻ നിൽക്കല്ലേ… അങ്ങനെയൊരു ചിന്തയേ വേണ്ട മനസ്സിൽ… അഥവാ
ഇനി കളിക്കാൻ നിന്നാലുണ്ടല്ലോ… മണ്ണിലിട്ട് ചവിട്ടിയരയ്ക്കും ഞാൻ…”
“വേണ്ട ആർതർ…” ജോർജ്ജ് വൈൽഡ് ഓടി വന്ന് അയാളുടെ കൈയിൽ പിടിച്ചു. പക്ഷേ, അയാൾ വൈൽഡിനെ
ദൂരേയ്ക്ക് തള്ളി.
“അധികം ആളാവാതെ നടന്നാൽ
നിങ്ങൾക്ക് നല്ലത്… മനസ്സിലായോ…?” സെയ്മൂർ,
ഡെവ്‌ലിന് നേർക്ക് മുരണ്ടു.
ഡെവ്‌ലിൻ ജാള്യതയോടെ മന്ദഹസിച്ചു.
“തീർച്ചയായും… എന്റെ പരാമർശം നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ഞാൻ
ക്ഷമ ചോദിക്കുന്നു…”
“അതാണതിന്റെ ശരി…” അയാൾ ഡെവിലിന്റെ കോളറിൽ നിന്നും പിടുത്തം വിട്ടിട്ട് അദ്ദേഹത്തിന്റെ
കവിളിൽ പതുക്കെ തട്ടി. “ഇപ്പോൾ പറഞ്ഞത് കാര്യം… പിന്നെ, ഒരു കാര്യം ഓർമ്മയിരിക്കട്ടെ… എപ്പോൾ ഞാൻ ഇവിടെയെത്തുന്നുവോ, അപ്പോൾ നിങ്ങൾ ഇവിടെ നിന്ന് സ്ഥലം കാലിയാക്കുന്നു… മനസ്സിലായല്ലോ…?”
ദ്വേഷ്യത്തോടെ വാതിൽ വലിച്ചടച്ച്
അയാൾ പുറത്തേക്കിറങ്ങി.
“ബാസ്റ്റർഡ്… വൃത്തികെട്ടവൻ…” ലെയ്ക്കർ
ആംസ്ബി തന്റെ നീരസം മറച്ചുവച്ചില്ല.
ജോർജ്ജ് വൈൽഡ് പിന്നിലെ
മുറിയിൽ ചെന്ന് ഒരു ബോട്ട്‌ൽ സ്കോച്ചും മൂന്ന് ഗ്ലാസുകളും എടുത്തു കൊണ്ടുവന്നു.
“ഈ സാധനമുണ്ടല്ലോ… അങ്ങനെയൊന്നും പുറത്തെടുക്കുന്നതല്ല ഞാൻ… പക്ഷേ, മിസ്റ്റർ ഡെവ്‌ലിൻ, ഇന്ന്…താങ്കൾ എന്നെക്കൊണ്ട് ഇതെടുപ്പിച്ചു…”
“ലിയാം… എന്നെ ലിയാം എന്ന് വിളിച്ചാൽ മതി…” വിസ്കി
ഗ്ലാസ് സ്വീകരിച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “അയാൾ എപ്പോഴും ഇങ്ങനെയാണോ…?”
“ഞാനയാളെ കണ്ടുമുട്ടിയ
കാലം മുതൽ ഇങ്ങനെ തന്നെ…”
“ഞാൻ വരുന്ന വഴിയ്ക്ക്
ഒരു പെൺകുട്ടി കുതിരപ്പുറത്ത് പോകുന്നത് കണ്ടു… അയാൾക്ക്
അവളുമായി എന്തെങ്കിലും അടുപ്പമുണ്ടോ…?”
“ഉണ്ട്… അയാളുടെ സ്വപ്നങ്ങളിൽ മാത്രം… എന്നാൽ
അവൾക്ക് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല…” ലെയ്ക്കർ ആംസ്ബി ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോളി പ്രിയോർ… അതാണവളുടെ പേര്… അവൾക്കും
അമ്മയ്ക്കും കൂടി ഹോബ്സ് എന്റിന്റെ ഇപ്പുറത്തായി കുറച്ച് കൃഷിയിടം ഉണ്ട്… കഴിഞ്ഞ വർഷം അവളുടെ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അവരാണത് നോക്കി നടത്തുന്നത്… പള്ളിയിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തപ്പോൾ ലെയ്ക്കർ അവരെ സഹായിക്കാറുണ്ട്...” വൈൽഡ് പറഞ്ഞു.
“സെയ്മൂറും അല്പസ്വല്പം
സഹായങ്ങളൊക്കെ ചെയ്തു കൊടുക്കും… കഠിനമായ ജോലികൾ…” ആംസ്ബി പറഞ്ഞു.
“അത് കൊണ്ട്, അവർ രണ്ട്
പേരും ആ സ്ഥലവും തനിക്കവകാശപ്പെട്ടതാണെന്നായിരിക്കും അയാൾ വിചാരിച്ചുവച്ചിരിക്കുന്നത്… അങ്ങേർക്ക് വല്ല പട്ടാളത്തിലും പോയി ചേർന്ന് കൂടായിരുന്നോ…? നല്ല തണ്ടും തടിയുമുണ്ടല്ലോ… ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.
“പോയതാണ്… പക്ഷേ, കർണ്ണപുടത്തിന് എന്തോ തകരാറുണ്ടെന്ന് പറഞ്ഞ് അവർ തിരിച്ചയച്ചു…”
“അത് തന്റെ പുരുഷത്വത്തിന്
ഏറ്റ അപമാനമായി കരുതിക്കാണുമല്ലേ അയാൾ
…?” ഡെവ്‌ലിൻ ചോദിച്ചു.
“എങ്ങനെയോ എന്തോ…” വൈൽഡ് വിഷയം മാറ്റുവാൻ ശ്രമിച്ചു. “നിങ്ങൾക്കറിയുമോ… 1940 ഏപ്രിൽ മാസത്തിൽ… നാർവിക്കിലെ റോയൽ ആർട്ടിലറിയിലായിരുന്നു ഞാൻ… അപ്പോഴാണ് എനിക്കപകടം പറ്റിയത്… വലതു
കാൽമുട്ടിന്റെ ചിരട്ട തകർന്നു… അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം യുദ്ധം
വളരെ ഹ്രസ്വമായിരുന്നു… നിങ്ങൾക്ക് അപകടം സംഭവിച്ചത് ഫ്രാൻസിൽ വച്ചായിരുന്നുവല്ലേ…?”
“അതേ… അരാസിനടുത്ത് വച്ച്… സ്ട്രെച്ചറിലാണ് ഞാൻ തിരികെയെത്തിയത്… ഓർമ്മപോലുമുണ്ടായിരുന്നില്ല അപ്പോൾ എനിക്ക്…” ഡെവ്‌ലിൻ പറഞ്ഞു.
“മിസ്സിസ് ഗ്രേ പറഞ്ഞത്
ഒരു വർഷത്തിലേറെ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നു എന്നാണ്…?”
ഡെവ്‌ലിൻ തല കുലുക്കി.
“പ്രൌഢ വനിത… അവരുടെ സഹായമില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ ജോലി
കിട്ടുക പോലുമില്ലായിരുന്നു… അവരോട് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു… അവരുടെ ഭർത്താവിന് എന്റെ കുടുംബത്തെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു…”
“ശരിയാണ്… തികച്ചും മാന്യയായ ഒരു വനിത… ഇതുപോലൊരു വനിതാരത്നം ഈ നാട്ടിലെങ്ങുമില്ല എന്ന്
തന്നെ പറയാം…” വൈൽഡ് പറഞ്ഞു.
“ഇനി ഞാൻ എന്റെ കഥ പറയാം…” ലെയ്ക്കർ ആംസ്ബി പറഞ്ഞു. “1916ൽ സോമിൽ വച്ചാണ് എനിക്ക് അപകടം പറ്റുന്നത്… വെൽഷ് ഗാർഡുകളുമായുള്ള പോരാട്ടത്തിൽ…”
“ഓഹ്… നോ… പ്ലീസ്…” ഡെവ്‌ലിൻ പോക്കറ്റിൽ നിന്ന് ഒരു ഷില്ലിങ്ങിന്റെ
നാണയമെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് വൈൽഡിന് നേരെ നോക്കി കണ്ണിറുക്കി. “ഇയാൾക്ക്
ഒരു പൈന്റ് കൂടി കൊടുത്തേക്കൂ… ഞാനിറങ്ങുന്നു… നാളെ
രാവിലെ തന്നെ ഡ്യൂട്ടിയുള്ളതാണ്…”