Friday, February 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 73



ഹോബ്സ് എന്റ് എസ്റ്റേറ്റിൽ നിന്നും വയൽ മുറിച്ച് കടന്ന് ഡെവ്‌ലിൻ ആ ചെറിയ കുന്നിന്റെ മുകളിലേക്ക് കയറി. അവിടെ നിന്നും ഇറക്കമിറങ്ങി എത്തുന്നിടത്താണ് മോളിയുടെ വീട്. അദ്ദേഹം ആകാംക്ഷയോടെ അങ്ങോട്ട് നോക്കി. മോളിയും ലെയ്ക്കർ ആംസ്ബിയും കൂടി കളപ്പുരയുടെ അരികിലേക്ക് നടന്നടുക്കുന്നത് അപ്പോഴാണദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ അടുത്ത നിമിഷം ലെയ്ക്കർ ആംസ്ബി എടുത്തെറിഞ്ഞത് പോലെ ദൂരേയ്ക്ക് തെറിച്ച് നിലത്ത് വീഴുന്നതും കളപ്പുരയുടെ വലിയ വാതിൽ വലിച്ചടയുന്നതും കണ്ട ഡെവ്‌ലിൻ അപകടം മണത്തു. കൈയിൽ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം അവിടം ലക്ഷ്യമാക്കി ഓടി.

മോളിയുടെ പുരയിടത്തിന്റെ വേലി ചാടിക്കടന്ന് ഡെവ്‌ലിൻ കളപ്പുരയുടെ അരികിലെത്തുമ്പോൾ ഫാദർ വെറേക്കറും മിസ്സിസ് പ്രിയോറും അവിടെയുണ്ടായിരുന്നു.

“ആർതർ കതക് തുറക്കൂ വിഡ്ഢിത്തരം കാണിക്കാതിരിക്കൂ  ഫാദർ വെറേക്കർ തന്റെ വടി കൊണ്ട് കളപ്പുരയുടെ വാതിലിൽ തുരുതുരെ അടിച്ചുകൊണ്ട് അലറി.

എന്നാൽ മോളിയുടെ നിസ്സഹായമായ നിലവിളി മാത്രമായിരുന്നു മറുപടി.

“എന്താണിവിടെ നടക്കുന്നത്?”  ഡെവ്‌ലിൻ ആരാഞ്ഞു.

“സെയ്മൂറാണ് അകത്ത്  മോളിയെയും ഉള്ളിലാക്കി കതക് കുറ്റിയിട്ടിരിക്കുകയാണ് അയാൾ” ലെയ്ക്കർ മൂക്ക് പൊത്തിപ്പിടിച്ചിരുന്ന കൈലേസിൽ നിറയെ രക്തം പുരണ്ടിരുന്നു.

ഡെവ്‌ലിൻ തിരിഞ്ഞ് നിന്ന് ചുമലുകൊണ്ട് കതകിൽ ഇടിച്ചു നോക്കി. പക്ഷേ, സമയം മെനക്കെടുത്തുകയാണെന്നല്ലാതെ അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് അടുത്ത നിമിഷം തന്നെ അദ്ദേഹത്തിന് മനസ്സിലായി. മറ്റെന്താണൊരു വഴി എന്ന ചിന്തയിൽ ചുറ്റിനും നോക്കുമ്പോഴാണ് വീണ്ടും മോളിയുടെ രോദനം മുഴങ്ങിയത്. പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ലെയ്ക്കർ അവിടെ കൊണ്ടുവന്നിട്ടിരുന്ന ട്രാക്റ്ററിൽ ഉടക്കിയത്. അതിന്റെ എൻ‌ജിൻ ഇപ്പോഴും റണ്ണിങ്ങിലാണ്. മറ്റൊന്നുമാലോചിച്ചില്ല, ഡെവ്‌ലിൻ അതിന് നേർക്ക് പാഞ്ഞ് ചാടിക്കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചു. അടുത്ത ഞൊടിയിൽ ഗിയർ ലിവർ തട്ടി ആക്സിലറേറ്റർ ആഞ്ഞ് ചവിട്ടി. വെടിയുണ്ട കണക്കെ ട്രാക്റ്റർ മുന്നോട്ട് കുതിച്ചു. പിന്നിൽ ഘടിപ്പിച്ചിരുന്ന ട്രെയ്ലർ ആടിയുലഞ്ഞ് അതിലുണ്ടായിരുന്ന കിഴങ്ങുകൾ ഇരുവശങ്ങളിലേക്കും ചിതറിവീണു. അമ്പരപ്പിക്കുന്ന വേഗതയോടെ മുന്നോട്ട് പാഞ്ഞ ട്രാക്റ്ററിന്റെ മുന്നിൽ നിന്ന് വെറേക്കറും മിസ്സിസ് പ്രിയോറും ലെയ്ക്കറും മുടിനാരിഴയ്ക്കാണ് ഒഴിഞ്ഞ് മാറി രക്ഷപെട്ടത്. അടുത്ത നിമിഷം ആ വലിയ വാതിൽ ഇടിച്ചു തകർത്ത് കൊണ്ട് ട്രാക്റ്റർ കളപ്പുരയുടെ ഉള്ളിലേക്ക് പാഞ്ഞു കയറി.

ഉള്ളിലെത്തിയതും ഡെവ്‌ലിൻ ബ്രെയ്ക്ക് ആഞ്ഞ് ചവിട്ടി. മോളി അവിടെയുണ്ടായിരുന്നു തട്ടിൻ‌പുറത്ത് മുകളിലേക്ക് കയറുവാനായി ഗോവണി ചുമരിലേക്ക് എടുത്ത് വയ്ക്കാൻ ശ്രമിക്കുന്ന സെയ്മൂർ മുകളിൽ കയറിപ്പറ്റിയതിന് ശേഷം അവൾ അത് താഴേയ്ക്ക് ചവിട്ടിത്തെറിപ്പിച്ചതാണെന്ന് വ്യക്തം. ഡെവ്‌ലിൻ എൻ‌ജിൻ ഓഫ് ചെയ്തു. സെയ്മൂർ തിരിഞ്ഞ് അന്ധാളിപ്പോടെ അദ്ദേഹത്തെ നോക്കി.

“ബാസ്റ്റർഡ് നിന്നെ ഞാൻ” ഡെവ്‌ലിൻ അലറി.

അപ്പോഴേക്കും ഫാദർ വെറേക്കർ മുടന്തിക്കൊണ്ട് ഉള്ളിലേക്കെത്തി. “വേണ്ട ഡെവ്‌ലിൻ അയാളെ ഒന്നും ചെയ്യണ്ട ഇതെനിക്ക് വിട്ടു തരൂ  പിന്നെ സെയ്മൂറിന് നേർക്ക് തിരിഞ്ഞു. “ആർതർ അവളെ ഒന്നും ചെയ്യരുത് പറയുന്നത് കേൾക്കൂ

എന്നാൽ സെയ്മൂർ ആകട്ടെ, അവർ രണ്ടുപേരും പറഞ്ഞത് കേട്ടതായി ഭാവിച്ചതേയില്ല. അവർ അവിടെയുണ്ടെന്ന ചിന്ത പോലുമില്ലാതെ അയാൾ മുകളിലേക്ക് കയറുവാനാരംഭിച്ചു. അത് കണ്ട ഡെവ്‌ലിൻ ട്രാക്റ്ററിൽ നിന്ന് ചാടിയിറങ്ങി ഗോവണിയുടെ അരികിലെത്തി അതിന്റെ അടിഭാഗത്ത് ആഞ്ഞ് ചവിട്ടി. ഗോവണിയുടെ പാതിയിലെത്തിയിരുന്ന സെയ്മൂർ അവിടെ നിന്നും താഴേയ്ക്ക് പതിച്ചു. ഒരു നിമിഷത്തോളം ആ കിടപ്പ് കിടന്ന അയാൾ തലയൊന്ന് കുടഞ്ഞ് കണ്ണുകൾ തുറന്നു.

ആയാസത്തോടെ എഴുന്നേറ്റ സെയ്മൂറിനരികിലേക്ക് ഫാദർ വെറേക്കർ നീങ്ങി. “ആർതർ നിന്നോട് പറഞ്ഞില്ലേ? പുറത്ത് കടക്കൂ
  
എന്നാൽ അയാൾ ദ്വേഷ്യത്തോടെ ഫാദർ വെറെക്കറെ പിടിച്ച് ദൂരേയ്ക്ക് തള്ളി. അദ്ദേഹം നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് വീണു.

“ഡെവ്‌ലിൻ …!  കൊല്ലും ഞാൻ നിന്നെ 

അടിക്കുവാനായി ഇരു കൈകളും വിടർത്തി ആക്രോശിച്ചുകൊണ്ട് സെയ്മൂർ മുന്നോട്ട് കുതിച്ചു. ഡെവ്‌ലിനാകട്ടെ അയാളുടെ മുന്നിൽ നിന്നും വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി.  സകലശക്തിയുമെടുത്ത് മുന്നോട്ട് വന്ന അയാൾ അതിനാൽ അതേ വേഗതയോടെ പോയി ട്രാക്റ്ററിൽ ചെന്നിടിച്ച് നിന്നു. ആ തക്കം നോക്കി ഡെവ്‌ലിൻ അയാളുടെ നാഭിയുടെ ഇരുവശവുമായി ഒന്നിനു പിറകേ ഒന്നായി രണ്ട് പ്രഹരങ്ങളേൽപ്പിച്ചു. അതിന്റെ വേദനയിൽ സെയ്മൂർ അലറി വിളിച്ചു.

എന്നാൽ പൂർവ്വാധികം ശക്തിയോടെ ആക്രോശിച്ചു കൊണ്ട് അയാൾ വീണ്ടും ഡെവ്‌ലിന് നേർക്ക് കുതിച്ചു. ഡെവ്‌ലിൻ ബുദ്ധിപൂർവ്വം വലതുകൈ കൊണ്ട് ഇടിക്കാനൊരുങ്ങുന്നത് പോലെ ഭാവിച്ച് ഇടതു മുഷ്ടി ചുരുട്ടി അയാളുടെ വായ് നോക്കി മോശമല്ലാത്ത ഒരു ഇടി നൽകി. അയാളുടെ ചുണ്ടുകൾ പൊട്ടി രക്തം പുറത്തേക്ക് തെറിച്ചു. ഒട്ടും താമസിയാതെ തന്നെ വലത് മുഷ്ടി ചുരുട്ടി അയാളുടെ വാരിയെല്ലിന് താഴെ ഒരെണ്ണം കൂടി മരത്തിൽ കോടാലി പതിക്കുന്ന പോലുള്ള ശബ്ദം

തീ ചിതറുന്ന കണ്ണുകളുമായി ഇടിക്കുവാൻ അലറിയടുത്ത സെയ്മൂറിൽ നിന്നും താഴോട്ട് കുനിഞ്ഞ് ഡെവ്‌ലിൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഒപ്പം വാരിയെല്ലിന് താഴെ നോക്കി വീണ്ടും ഒന്നു കൂടി കൊടുത്തു. “ഇതു കണ്ടോ ഫാദർ കൃത്യസമയം നോക്കി കാലുകൊണ്ട്  വേണ്ടിടത്ത് വേണ്ട പോലെ കൊടുക്കുക അതാണിതിന്റെ രഹസ്യം കോളേജിൽ പഠിച്ചിരുന്ന കാലത്ത് ‘ഹോളി ട്രിനിറ്റി’ എന്നായിരുന്നു ഈ സൂത്രത്തെ ഞങ്ങൾ വിളിച്ചിരുന്നത് കുറച്ചൊന്നുമല്ല ഈ വിദ്യ ഞങ്ങളെ സഹായിച്ചത്

സെയ്മൂറിന്റെ കാൽമുട്ടിന്റെ ചിരട്ടയുടെ തൊട്ട് താഴെയായി ഡെവ്‌ലിൻ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഭീമാകാരനായ അയാൾ വേദനയോടെ അലറിക്കൊണ്ട് വേച്ച് വേച്ച് മുന്നോട്ട് കുനിയവേ കാൽമുട്ട് കൊണ്ട് അയാളുടെ മുഖം നോക്കി നല്ലൊരു താങ്ങും കൂടി കൊടുത്തു ഡെവ്‌ലിൻ. അതോടെ പിറകോട്ട് തെറിച്ച അയാൾ കളപ്പുരയുടെ വാതിലിലൂടെ മുറ്റത്തെ മണ്ണിലേക്ക് മലർന്നടിച്ച് വീണു. എന്നിട്ടും അയാൾ അവിടെ നിന്നും പതുക്കെ എഴുന്നേറ്റ് പോരിന് നിൽക്കുന്ന കാളയെപ്പോലെ മുഖം നിറയെ ചോരയുമായി ആടിയാടി നിന്നു.

“എപ്പോഴാ തറ പറ്റുക എന്ന് പറയാൻ പറ്റില്ല അല്ലേ ആർതർ? അല്ലെങ്കിലും ഒരു പയറുമണിയോളം മാത്രം തലച്ചോറുള്ളവന് എങ്ങനെയാ അതൊക്കെ അറിയാൻ പറ്റുക” ഡെവ്‌ലിൻ അയാളെ കളിയാക്കുന്ന മട്ടിൽ ചുവട് വച്ചു.

അടുത്ത ആക്രമണത്തിനായി ഡെവ്‌ലിൻ വലതുകാൽ ഉയർത്തി. എന്നാൽ അപ്രതീക്ഷിതമായാണ് മണ്ണിൽ കാൽ തെന്നി മുട്ടുകുത്തി അദ്ദേഹം വീണത്. തക്കം നോക്കിയിരുന്ന സെയ്മൂർ അവസരം മുതലാക്കി. ഡെവ്‌ലിന്റെ നെറ്റിത്തടം നോക്കി ശക്തിയായ ഒരു പ്രഹരം നൽകി. ഡെവ്‌ലിൻ പിറകോട്ട് മലർന്നടിച്ച് വീണു.  അതുകണ്ട മോളി നിലവിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ച് സെയ്മൂറിന്റെ മുഖത്ത് അള്ളിപ്പിടിച്ചു. എന്നാൽ അനായാസം അവളെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ഡെവ്‌ലിനെ ചവിട്ടിയരയ്ക്കുവാനായി അയാൾ കാലുയർത്തി. ഡെവ്‌ലിനാകട്ടെ ആ കാലിൽ പിടുത്തമിട്ട് ഒരു വശത്തേക്ക് ശക്തിയായി തിരിച്ചു. അടി തെറ്റിയ സെയ്മൂർ വീണ്ടും മലർന്നടിച്ച് വീണു.

എഴുന്നേൽക്കാൻ ശ്രമിച്ച സെയ്മൂറിന് നേർക്ക് ഡെവ്‌ലിൻ നടന്നടുത്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് സ്വതസിദ്ധമായ ആ പുഞ്ചിരിയുണ്ടായിരുന്നില്ല. അതുവരെ കാണാത്ത പരുഷഭാവം “ഓൾ റൈറ്റ് ആർതർ എന്നാലിനി കളിയിലേക്ക് കടക്കാം നമുക്ക്  നിന്റെ ചോര കുടിക്കുവാൻ ദാഹിക്കുന്നു എനിക്ക്വാ

സെയ്മൂർ വീണ്ടും അദ്ദേഹത്തിന് നേർക്ക് പാഞ്ഞടുത്തു. ഡെവ്‌ലിൻ പിടി കൊടുക്കാതെ അയാൾക്ക് ചുറ്റും വട്ടമിട്ട് ഓടി. സെയ്മൂറിന്റെ ഭീമാകാരമായ പ്രഹരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിൽ ഡെവ്‌ലിൻ പൂർണ്ണമായും വിജയിച്ചു. ഒപ്പം തന്നെ മുഷ്ടി ചുരുട്ടി അയാളുടെ മുഖം നോക്കി  വീണ്ടും വീണ്ടും പ്രഹരിക്കുകയും ചെയ്തു. സെയ്മൂറിന്റെ മുഖമാകെ രക്തത്തിൽ കുളിച്ചു.

കളപ്പുരയുടെ വാതിലിനരികിലുണ്ടായിരുന്ന പഴയ ഡ്രമ്മിലെ വെള്ളത്തിലേക്ക് ഡെവ്‌ലിൻ അയാളുടെ തല മുക്കിപ്പിടിച്ചിട്ട് പുറത്തെടുത്തു. 

“ഇനി നീ ഞാൻ പറയുന്നത് കേട്ടോണം, ബാസ്റ്റർഡ് !  ഇനി ആ പെണ്ണിനെ തൊടാനോ ശല്യപ്പെടുത്താനോ തുനിഞ്ഞാൽ നിന്റെ തല ഞാൻ അരിയും മനസ്സിലായോ?...”  അയാളുടെ വാരിയെല്ല് നോക്കി അദ്ദേഹം ഒന്നു കൂടി കൊടുത്തു. വേദനയാൽ സെയ്മൂർ ഞരങ്ങി. അയാളുടെ കൈകൾ സ്വാധീനമില്ലാത്തത് പോലെ താഴേക്ക് തൂങ്ങി.

“ഇനിയങ്ങോട്ട് നീ ഇരിക്കുന്നിടത്ത് ഞാനെങ്ങാനും വരാനിടയായാൽ ആ നിമിഷം നീയവിടെ നിന്നെഴുന്നേറ്റ് സ്ഥലം കാലിയാക്കുന്നു മനസ്സിലായല്ലോ?”

അദ്ദേഹത്തിന്റെ മുഷ്ടി വീണ്ടും രണ്ട് തവണ സെയ്മൂറിന്റെ താടിയെല്ലിൽ പതിച്ചു. സെയ്മൂർ വെള്ളം നിറച്ച ഡ്രമ്മിന് മുകളിലേക്ക് പതിച്ച് ഉരുണ്ട് പിറകോട്ട് മലർന്നു.

ഡെവ്‌ലിൻ അയാളുടെ മുഖം വീണ്ടും വെള്ളത്തിലേക്ക് മുക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടയുവാൻ തുടങ്ങിയതും അദ്ദേഹം അയാളുടെ തല മുകളിലേക്കുയർത്തി. മോളിയും ഫാദർ വെറേക്കറും അദ്ദേഹത്തിനരികിൽ വന്ന് സെയ്മൂറിനെ സൂക്ഷിച്ചു നോക്കി.

“മൈ ഗോഡ്!  താങ്കൾ അയാളെ കൊന്നേനെ ഇപ്പോൾ  ഫാദർ വെറേക്കർ പറഞ്ഞു.

“നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല  ഡെവ്‌ലിൻ പറഞ്ഞു.

അത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനെന്ന വണ്ണം സെയ്മൂർ ഒന്ന് ഞരങ്ങിയിട്ട് എഴുന്നേറ്റിരിക്കുവാൻ ശ്രമം നടത്തി. അപ്പോഴാണ് മിസ്സിസ് പ്രിയോർ ഒരു ഇരട്ടക്കുഴൽ തോക്കുമായി വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നത്.

“ഫാദർ ഇയാളെയും വിളിച്ചുകൊണ്ട് ഇവിടെ നിന്ന് പോകുന്നുണ്ടോ? ഇയാളുടെ തലതിരിഞ്ഞ തലച്ചോറ് നേരെയാവുമ്പോൾ പറഞ്ഞേക്ക്എന്റെ മോളെ ഇനിയും ശല്യപ്പെടുത്താനായി ഈ വഴി വന്നാൽ പട്ടിയെപ്പോലെ വെടിവച്ചു കൊല്ലുമെന്ന്

ലെയ്ക്കർ ആംസ്ബി അവിടെ കണ്ട പഴയ ബക്കറ്റ് എടുത്ത് ഡ്രമ്മിൽ മുക്കി വെള്ളം നിറച്ച് സെയ്മൂറിന്റെ തലയിലൂടെ ഒഴിച്ചു. “ഇതാ പിടിച്ചോ ആർതർ മാമോദീസ മുങ്ങിയതിന് ശേഷമുള്ള നിങ്ങളുടെ ആദ്യത്തെ കുളിയായിരിക്കും...”

ഡ്രമ്മിന്റെ അരികിൽ പിടിച്ച് ഞരങ്ങിക്കൊണ്ട് സെയ്മൂർ എഴുന്നേൽക്കുവാൻ ശ്രമിച്ചു.

“ലെയ്ക്കർ എന്നെയൊന്ന് സഹായിക്കൂ ഇയാളെ കൊണ്ടുപോകാം നമുക്ക്” ഫാദർ പറഞ്ഞു.

അവർ രണ്ടു പേരും കൂടി ഇരുവശങ്ങളിലുമായി അയാളെ താങ്ങിപ്പിടിച്ചു കൊണ്ട് കാറിന് നേർക്ക് നടന്നു.  

പെട്ടെന്നാണ് ഡെവ്‌ലിന് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നിയത്. അദ്ദേഹം കണ്ണുകളടച്ചു. മോളിയുടെ പരിഭ്രമത്തോടെയുള്ള നിലവിളി കേട്ടതും അവളുടെ ചുമലിലേക്ക് കുഴഞ്ഞ് വീഴുന്നതും അദ്ദേഹത്തിന് ഓർമ്മയുണ്ട്. അടുത്ത നിമിഷം ബോധം മറഞ്ഞ അദ്ദേഹത്തെ അവളും മാതാവും കൂടി ഇരുവശങ്ങളിലുമായി താങ്ങി വീടിനുള്ളിലേക്ക് എത്തിച്ചു.

കണ്ണ് തുറന്ന ഡെവ്‌ലിൻ കണ്ടത് താൻ അടുക്കളയിൽ നെരിപ്പോടിനരികിലുള്ള കസേരയിൽ മോളിയുടെ മാറിൽ മുഖം ചേർത്ത് ചാരിയിരിക്കുന്നതാണ്. ഒരു നനഞ്ഞ തുണി അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ ചേർത്ത് പിടിച്ചിട്ടുണ്ടവൾ.

“ഓ, എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലഎല്ലാം ശരിയായി ” അദ്ദേഹം അവളോട് പറഞ്ഞു.

ശബ്ദം കേട്ട അവൾ മുഖം താഴ്ത്തി അദ്ദേഹത്തെ നോക്കി. ഉത്ക്കണ്ഠാകുലമായിരുന്നു അവളുടെ മുഖം.  “ദൈവമേ ഞാൻ വിചാരിച്ചു അയാൾ നിങ്ങളുടെ തല അടിച്ച് തകർത്തുവെന്ന്

അവളുടെ ആകാംക്ഷയും ഉത്ക്കണ്ഠയും അദ്ദേഹം ആസ്വദിക്കുകയായിരുന്നു. പിന്നെ തികച്ചും ഗൌരവത്തോടെ പറഞ്ഞു. “എന്റെ ഒരു ദൌർബല്യമാണത് തുടർച്ചയായുണ്ടാകുന്ന കടുത്ത സമ്മർദ്ദങ്ങൾക്ക് ശേഷം പലപ്പോഴും ഞാൻ ബോധരഹിതനാകാറുണ്ട് പ്രകാശം അണയുന്നത് പോലെ എന്തോ ഒരു മാനസിക പ്രശ്നമാണത്

“എനിക്ക് മനസ്സിലായില്ല നിങ്ങളെന്താണീ പറയുന്നത്?” അവൾ കുഴങ്ങി.

“സാരമില്ല എല്ലാം ശരിയാവും കുറച്ച് നേരം കൂടി നിന്റെ അഴക് കണ്ട് തല ചായ്ച്ച് ഞാനങ്ങനെ കിടന്നോട്ടെ...”

മുഖം താഴ്ത്തി തന്റെ മാറിലേക്ക് നോക്കി ലജ്ജയോടെ അവൾ അടിവസ്ത്രത്തിന്റെ മുൻഭാഗത്തെ കീറൽ പൊത്തിപ്പിടിച്ചു.  “യൂ ഡെവിൾ

“നോക്കൂ കാര്യത്തോടടുക്കുമ്പോൾ എനിക്കും ആർതറിനും വലിയ വ്യത്യാസമൊന്നുമില്ല അല്ലേ?” അദ്ദേഹം മന്ദഹസിച്ചു.

സ്നേഹപൂർവ്വം അവൾ അദ്ദേഹത്തിന്റെ ഇരുകണ്ണുകൾക്കുമിടയിലായി പതുക്കെ തട്ടി. “മുതിർന്ന ഒരു മനുഷ്യനിൽ നിന്ന് ഇതുപോലെ ഒരു വിഡ്ഢിത്തം ഞാനെന്റെ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല

വൃത്തിയുള്ള ഒരു ഏപ്രൺ അരയിൽ ചുറ്റിക്കൊണ്ട് മിസ്സിസ് പ്രിയോർ അടുക്കളയിലേക്ക് വന്നു. “മകനേ ആ അടിപിടിയൊക്കെ കഴിഞ്ഞിട്ട് നല്ല വിശപ്പുണ്ടായിരിക്കുമല്ലോ ഇപ്പോൾ? മാംസം പാകം ചെയ്തതും പൊട്ടറ്റോ പൈയും എടുക്കട്ടേ ഞാൻ?”

ഡെവ്‌ലിൻ മുഖമുയർത്തി മോളിയെ നോക്കി പുഞ്ചിരിച്ചു. പിന്നെ മിസ്സിസ് പ്രിയോറിനോട് പറഞ്ഞു. “വളരെ നന്ദി മാഡം സത്യം പറഞ്ഞാൽ ഞാൻ എന്തിനും തയ്യാറാണെന്ന് പറയുകയായിരിക്കും അതിന്റെ ശരി

മോളിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ കൂട്ടിപ്പിടിച്ച് താലോലിച്ചിട്ട് അമ്മയെ സഹായിക്കുവാനായി അവൾ പതുക്കെ എഴുന്നേറ്റു.

(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
 

60 comments:

  1. പാഠം രണ്ട്... സെയ്മൂർ പാഠം പഠിക്കുന്നു... ഒപ്പം ഡെവ്‌ലിൻ - മോളി പ്രണയം കൂടുതൽ ഊഷ്മളമാകുന്നു...

    ReplyDelete
  2. ഹോ, സമാധാനമായി.. അങ്ങിനെ മോളിക്കുട്ടി രക്ഷപെട്ടു. 'രാജേട്ടന്‍' തക്ക സമയത്ത് വന്നത് കൊണ്ട് 'ഷാജിയുടെ' കയ്യില്‍ നിന്നും നീ രക്ഷപെട്ടു, എന്നിങ്ങിനെ രണ്ടു മൂന്ന് ഡയലോഗ് കാച്ചാമാരുന്നു.
    പിന്നെ, ചില ബോധാക്കെടുകള്‍ കൊണ്ട് ഇങ്ങിനെയും ചെറിയ ഗുണങ്ങള്‍ ഒക്കെ ഉണ്ടല്ലേ..?

    ReplyDelete
    Replies
    1. ഈ കമന്റ് ഞാൻ പ്രതീക്ഷിച്ചു ശ്രീജിത്ത്... :)

      Delete
  3. അടിം പിടിമെല്ലാം ഒരു സിനിമാ പോലെ കാണാന്‍ പറ്റി വിനുവേട്ടാ..
    പക്ഷേ പാതിരാത്രി എണീറ്റിരുന്ന് ഓഫീസ് പണി തീര്‍ക്കുന്ന എന്ന് കൊതിപ്പിക്കുന്നത് ഇതൊന്നുമല്ല..
    "മാംസം പാകം ചെയ്തതും പൊട്ടറ്റോ പൈയും എടുക്കട്ടേ ഞാൻ" ---ഇച്ചിരെ കിട്ടാന്‍ ന്താപ്പൊരു വഴി ?

    ReplyDelete
    Replies
    1. ദൃശ്യങ്ങൾ അനുഭവവേദ്യമായി എന്നറിയുന്നതിൽ സന്തോഷം ചാർളീ...

      ഹോ... എന്നാലും ഇങ്ങനെയുണ്ടോ ഒരു കൊതിയൻ... (ശ്രീയുടെ ഓഫിനുള്ള പ്രതികരണം ഒന്നറിഞ്ഞാൽ കൊള്ളാമേ... )

      Delete
    2. വിശന്നു പണ്ടാരമടങ്ങീപ്പോ പറഞ്ഞു പോയതാണേ..ക്ഷമീര്.
      പിന്നെ "മാസം പാകം ചെയ്തത്.." എന്നൊക്കെ കേട്ടാല്‍ അത്ര കൊതിയൊന്നും വരില്ല കേട്ടോ..
      പോത്തുലര്‍ത്തിയതും കപ്പ വേവിച്ചതും എന്നായിരുന്നെങ്കില്‍.....

      Delete
    3. അല്ലെങ്കിലും വലിയ കൊതി ഒന്നും വേണ്ട പാചകം ചെയ്തത് എന്ന് വെച്ചാല്‍ പുഴുങ്ങിയത് എന്ന് മാത്രമേ അര്‍ഥം കാണൂ.

      Delete
    4. അത് ശരിയാണ്... സായിപ്പന്മാരുടെ കൂടെ ജോലി ചെയ്യുന്നത് കൊണ്ട് ശ്രീജിത്തിന് നല്ല പരിചയമായിരിക്കും അവരുടെ ഉപ്പും മുളകുമില്ലാത്ത ഭക്ഷണ രീതികൾ...

      Delete
  4. ആഹാ! അടിപിടി..... വഴക്ക്. പിന്നെ ഊഷ്മളമായ പ്രണയം... ബോധം കെടാന്‍ ആര്‍ക്കും ആശ തോന്നും...
    കഥ തുടരട്ടെ....

    ReplyDelete
  5. ഇതാണ് ലക്കം അടിപൊളി ലക്കം....

    അഭ്രപാളികളില്‍ വിസ്മയം തീര്‍ക്കുന്ന

    പ്രകടനം...


    നായകന്‍ വരുന്നു അടി പിടി ബോധം കെടല്‍

    അവസാനം നായികയുടെ മാറില്‍ സ്വാന്തനം.

    സൂപ്പര്‍ വിനുവേട്ട വിവര്‍ത്തനം ..നേരില്‍

    കണ്ട പോലെ തോന്നി ...

    ReplyDelete
    Replies
    1. ദൃശ്യങ്ങളുടെ ശക്തി വായനക്കാരിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷമുണ്ട് വിൻസന്റ് മാഷേ... നന്ദി കേട്ടോ...

      Delete
  6. ആഹാ... ആകപ്പാടെ ഒരു റൊമാന്‍സ് ത്രില്ലര്‍ കണ്ട പ്രതീതി...

    ഡെവ്‌ലിന്‍ കൃത്യ സമയത്തു തന്നെ എത്തി. സെയ്‌മൂര്‍ ഇതു കൊണ്ടൊക്കെ അടങ്ങിയിരിയ്ക്കുമോ എന്നുള്ളതാണ് സംശയം.

    [ഓഫ്: ഇത്രയൊക്കെ സംഭവിച്ചിട്ടും ചാര്‍ളിച്ചായന്റെ കണ്ണ് പൊറോട്ടയിലേയ്ക്ക്!!! പാവത്തിന് നാട്ടില്‍ പോയിട്ടും ഒന്നും തടഞ്ഞില്ല എന്ന് തോന്നുന്നല്ലോ!]

    ReplyDelete
    Replies
    1. വളരെ സന്തോഷം ശ്രീ... സെയ്മൂറിന് കുറച്ചൊക്കെ വിവരം മനസ്സിലായിട്ടുണ്ടെന്നാ തോന്നുന്നത്... നമുക്ക് നോക്കാം...

      (ഓഫ് : പൊട്ടറ്റോ പൈയും ഇറച്ചിയും ഒക്കെ കഴിച്ച് വിശപ്പ് മാറിയിട്ട് ചാർളി ഒരു വട്ടം കൂടി വായിക്കാൻ വരുമല്ലോ... അപ്പോൾ നോക്കാം നമുക്ക്... ആളൊരു പരിശുദ്ധനായി മാനസാന്തരപ്പെട്ടോ എന്നൊരു സംശയവും ഇല്ലാതില്ല കേട്ടോ ശ്രീ... )

      Delete
    2. കണ്ടോ കണ്ടോ....ശ്രീയുടെ തനിനിറം പുറത്തു വന്നതു കണ്ടാ..
      ഇവിടെയിപ്പോ ആരാ പൊറോട്ടായുടെ കാര്യം പറഞ്ഞേ...
      തിന്നുന്ന കാര്യം കേട്ടപ്പൊഴേയ്ക്കും പോറോട്ടാ.. ബീഫ് ഫ്രൈ..ഇത്രയുമേ മനസ്സില്‍ വരൂ .. അല്ലേ..


      എന്റെ വിനുവേട്ടാ ...കരാട്ടേ പടിച്ച പെണ്ണുങ്ങള്‍ നാട്ടീല്‍ തല്ലിത്തകര്‍ക്കുന്ന കാലമാ...
      സഹായിക്കാന്‍ ചെന്നാലും ചിലപ്പോ പീഡനക്കേസില്‍ അകത്താവും...

      ഡെവിലൊനൊക്കേ എന്തും ആവാല്ലോ...
      തല്ലും കഴിഞ്ഞേച്ചും മാറില്‍ ചാരിയിരുന്നാലും പെണ്ണിന്റെ തള്ള പോലും ഒന്നും പറയൂല്ല..
      നമ്മുടെ കാര്യം അതാണോ..

      Delete
    3. മൈക്ക് ശ്രീയ്ക്കും ജിമ്മിയ്ക്കും കൈമാറുന്നു... കേൾക്കാനുണ്ടോ?... കേൾക്കാമെങ്കിൽ... ഈ പ്രസ്താവനയോടെ എങ്ങനെ പ്രതികരിക്കുന്നു...? :)

      Delete
    4. ഞാന്‍ ഇടപെടുന്നതിനേക്കാള്‍ നല്ലതാണല്ലോ 'ശ്രീ' ഇടപെടുന്നതിനെക്കാള്‍ നല്ലതാണല്ലോ .. :)

      Delete
    5. ശ്രീജിത്ത് ഇടപെടാതിരിക്കുന്നതിനെക്കാൾ നല്ലതാണല്ലോ ശ്രീ ഇടപെടാതിരിക്കുന്നതിനെക്കാൾ നല്ലതാണല്ലോ...

      ബോബി കൊട്ടാരക്കരയുടെ ആ ഡയലോഗ് എപ്പോൾ കേട്ടാലും തലകുത്തിനിന്ന് ചിരിക്കാതിരിക്കാൻ കഴിയാറില്ല...

      Delete
    6. അപ്പഴേയ്ക്കും അതേല്‍ കയറി പിടിച്ചോ...

      അല്ല, ഇനിയിപ്പോ എങ്ങാനും പൊറോട്ടയും ബീഫുമൊക്കെ കൊടുക്കുന്നുണ്ടെങ്കിലോ ചാര്‍ളിച്ചായാ?

      ശ്രീജിത്തേ, ജിമ്മിച്ചായാ... ഉണ്ടേല്‍ ഓരോ പ്ലേറ്റ് നമുക്കും പോരട്ടേ ല്ലേ? എന്തു പറയുന്നു? ;)

      Delete
  7. ഒരു സിനിമ കണ്ട പ്രതീതി. വില്ലന്‍, കാമുകിയെ സാഹസികമായി രക്ഷിക്കുന്ന കാമുകന്‍, പ്രണയവിവശരായ കാമുകനും കാമുകിയും. കൊള്ളാം. പ്രണയം പൂത്തു തളിര്‍ക്കട്ടെ.

    ReplyDelete
    Replies
    1. സന്തോഷം എഴുത്തുകാരിചേച്ചീ...

      Delete
  8. അങ്ങനെ ഒരു പീഡന ശ്രമം പരാജയപ്പെട്ടു...തക്ക സമയത്ത് തന്നെ നായകൻ തന്റെ വിശ്വരൂപം കാണിച്ചു....പ്രണയം ആളിക്കത്താൻ വേറെന്തു വേണം...!!!!!
    ‘കാര്യത്തോടടുക്കുമ്പോൾ എനിക്കും ആർതറിനും വലിയ വ്യത്യാസമൊന്നുമില്ല അല്ലേ…?‘
    ഉം...നടക്കട്ടെ...നടക്കട്ടെ....

    ReplyDelete
    Replies
    1. പീഡനശ്രമം എവിടെയും പരാജയപ്പെടുത്തേണ്ടതും പരാജയപ്പെടേണ്ടതും തന്നെ ടീച്ചർ...

      പോട്ടെ ടീച്ചറേ... അത് നമ്മുടെ ഡെവ്‌ലിനും മോളിയുമല്ലേ... :)

      Delete
  9. ഞാൻ പറഞ്ഞില്ലെ വിനുവേട്ടാ.. നായകൻ പറന്നെത്തുമെന്ന്...!
    എത്തുക മാത്രമോ, പറന്നടിയും നടത്തി നായികയെ രക്ഷപ്പെടുത്തി.. എന്നാലും അതിത്തിരി കട്ടിയായിപ്പോയി... ആ ബോധം കെടൽ..!! ബോധം കെടാനും ചില മുഹൂർത്തങ്ങൾ നോക്കുന്നത് നല്ലതായിരിക്കുമെന്ന് ഒരു പുതിയ അറിവ് കൂടി കിട്ടി...ഹാ...ഹാ...
    ആശംസകൾ...

    ReplyDelete
    Replies
    1. ബോധം കെട്ടത് ബോധപൂർവ്വമല്ലെങ്കിലും ഈ ബോധക്ഷയം അവരുടെ പ്രണയത്തിന് ശക്തി പകരുക തന്നെ ചെയ്തു എന്നതാണ് സത്യം...

      പിന്നെ, പുതിയ അറിവ്... നോട്ട് ദി പോയിന്റ്... :)

      Delete
  10. ആകപ്പാടെ ഒരു റൊമാന്‍സ് ത്രില്ലര്‍ കണ്ട പ്രതീതി...
    വീണ്ടും അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു..

    ReplyDelete
  11. "നീ ഇരിക്കുന്നിടത്ത്‌ ഞാന്‍ വന്നാല്‍ സ്ഥലം കാലിയാക്കണം"
    ഡെവ്ലിന്‍ ആണ് ഈ എപി"ഡോസിന്റെ" താരം.

    ReplyDelete
    Replies
    1. അതേ സുകന്യാജി... പണ്ട് സത്രത്തിൽ വച്ച് സെയ്മൂർ ഡെവ്‌ലിനോട് പറഞ്ഞ വാക്കുകൾ അതേ നാണയത്തിൽ തന്നെ തിരിച്ചു കൊടുത്തു... ഡെവ്‌ലിനാണ് താരം...

      Delete
    2. ഉവ്വ.. ഇത്രേം നാളും ആ നാണയം പോക്കറ്റിലിട്ടു നടക്കുവായിരുന്നു...തിരിച്ചു കൊടുക്കാന്‍...

      Delete
  12. ഇത്തവണ സ്റ്റണ്ട് രംഗം കണ്ടു പോകട്ടെ.
    മര്‍മ്മം നോക്കിയുള്ള ഇടി ആയിരുന്നല്ലോ.

    ReplyDelete
    Replies
    1. അത്യാവശ്യം സ്വയരക്ഷയ്ക്കുള്ള വിദ്യകളൊക്കെ ഇപ്പോൾ വശമാ‍യില്ലേ റാംജി...?

      Delete
  13. അടിപിടി വിവരണം അടിപൊളി ആയിരിക്കുന്നു..

    ReplyDelete
  14. ഹോ, എന്താ പുകില്!!! ആകെ മൊത്തം സിനിമാ സ്റ്റൈൽ..!

    എന്നാലും ഡെവ്ലിച്ചായന്റെയും മോളിക്കുട്ടിയുടെയും റൊമാൻസിൽ വിനുവേട്ടൻ കത്രിക വച്ചോ എന്നൊരു സംശയം.. സീനുകൾ പെട്ടെന്ന് എഴുതി തീർത്തതുപോലെ.. ഒറിജിനൽ ബുക്ക് ഒന്നുകൂടെ പരിശോധിച്ചുനോക്കിക്കേ വിനുവേട്ടാ, എന്തെങ്കിലും എഴുതാതെ വിട്ടുപോയിട്ടുണ്ടോ എന്ന്.. :)

    “സത്യം പറഞ്ഞാൽ… ഞാൻ എന്തിനും തയ്യാറാണെന്ന് പറയുകയായിരിക്കും അതിന്റെ ശരി…”

    എന്തരോ എന്തോ...

    ReplyDelete
    Replies
    1. നന്നാവൂല്ല.. അല്ലേ...

      Delete
    2. ജിമ്മിയ്ക്ക് വായിക്കാൻ വേണ്ടി ഞാൻ ഒറിജിനൽ ബുക്ക് തരാംട്ടോ... എന്നെ തല്ല് കൊള്ളിച്ചേ അടങ്ങൂ അല്ലേ? :)

      ഉണ്ടാപ്രി ചിരിപ്പിക്കാൻ തുടങ്ങി... :)

      Delete
    3. ഉണ്ടാപ്രിച്ചേട്ടാ.. അങ്ങനെ എല്ലാവരും നന്നാവാൻ തീരുമാനിച്ചാൽ ഈ ലോകം തന്നെ താറുമാറായിപ്പോവില്ലേ..

      വിനുവേട്ടാ.. അപ്പോൾ ഞാൻ പറഞ്ഞതിൽ കാര്യമുണ്ടല്ലേ.. ;)‌

      Delete
  15. യൂ ഡെവിള്‍

    ആ ബോധംകെടല്‍ ഡെവ് ലിന്‍ മലയാളസിനിമയില്‍ നിന്ന് കണ്ടു പഠിച്ചതാണോ എന്തോ?

    ReplyDelete
    Replies
    1. അജിത്‌ഭായ്... എല്ലാവരും ഡെവ്‌ലിനെ ഇങ്ങനെ തെറ്റിദ്ധരിച്ചാൽ ഞാനെന്താ ഇപ്പോൾ ചെയ്യുക...? :)

      Delete
  16. എല്ലാവരും കൂടി ഇതിനെ ഒരു
    സിനിമാക്കഥയാക്കി മാറ്റിയല്ലോ വിനുവേട്ട...
    ഹും ...നാട്ടിൽ ചെന്നാലും
    തിരക്കഥ എഴുതി ജീവിക്കാമല്ലോ അല്ലേ


    പിന്നേയ്
    കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.

    മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.

    നീലത്താമരയോട് പോയി പങ്കെടുക്കാൻ
    പറയണം കേട്ടൊ,വിനുവേട്ടന്റെ പ്രതിനിധിയായിട്ടായാലും മതി..!

    ReplyDelete
    Replies
    1. അതേ മുരളിഭായ്... ഇനി ഈ കഥാപാത്രങ്ങൾക്ക് ചേരുന്ന നടീനടന്മാരെക്കൂടി തെരഞ്ഞെടുത്താൽ മതി... ശ്രീയും ഉണ്ടാപ്രിയും കൂടി ഒന്നുത്സാഹിച്ചേ...

      Delete
    2. എല്ലാവരും മോളിയാകാന്‍ പറ്റിയ നടിയെപ്പറ്റി ചിന്തിക്കുവാ അല്ലേ...
      ശ്രീ കണ്ണാടീയുടെ മുമ്പില്‍ നിന്നും മാറുന്നില്ല വിനുവേട്ടാ..
      ഡെവ്ലിന്‍ ആകാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഞാനാണേല്‍ നരേനെ കാസ്റ്റ് ചെയ്തേനേ...
      ബാക്കി ടീംസിനെ പിന്നെ നോക്കാം.

      Delete
    3. ഡെവ്‌ലിനാകാൻ അരയും തലയും മുറുക്കി ഒരാൾ കണ്ണൂരിൽ ഇരിപ്പുണ്ട്... നമ്മുടെ ജിമ്മിക്കുട്ടൻ... :)

      സ്റ്റോം വാണിങ്ങിൽ റിക്ടർ ആകാൻ വേണ്ടി കുറേ നോക്കി ഇരുന്നതാ... അത് നടക്കാത്തതിന്റെ വിഷമം ഇതിൽ തീർക്കണമത്രേ...

      Delete
    4. വെറുതെ കൊതിപ്പിക്കല്ലേ വിനുവേട്ടാ.. (ഞാനും കണ്ണാടിയിലൊന്ന് നോക്കട്ടെ..)

      Delete
    5. അതു നേരാ... ജിമ്മിച്ചന്‍ പഴയ റിക്ടറിനെ വിട്ടു കാണില്ല. ഇപ്പോ ഡെവ്‌ലിന്‍ എങ്കിലും ആകട്ടെ... ല്ലേ?

      :)

      Delete
  17. ഒരു പ്രണയ കഥ തുടരുന്നു, കൊള്ളാം
    വരട്ടെ ഇനിയും

    ReplyDelete
  18. Moly rakshapettallo............Oru Shaji Kailas cinema kandathu pole ..Stund rangangal avatharippichathinu nalla orginality.........thudaratte.....

    ReplyDelete
  19. ത്രില്ലിങ്ങ്... കാര്യങ്ങളൊക്കെ പിടിവിട്ടിരിക്കുന്നു.. :)

    ReplyDelete
    Replies
    1. കൈവിട്ടതൊക്കെ നമുക്ക് തിരിച്ചുപിടിക്കാം ജെഫ്... പ്രണയം നടക്കട്ടെ...

      Delete
  20. ഒരു രണ്ടു പേര്‍കൂടീ ഉല്‍സാഹിച്ചിരുന്നെങ്കില്‍ 50 തികയ്ക്കാമായിരുന്നു.

    ReplyDelete
    Replies
    1. എല്ലാരും കൂടി ഉല്‍സാഹിച്ച് മോളിയുടെ കല്യാണം നടത്തിയാലോ.. ഒരു സദ്യ ഉണ്ടിട്ടു കുറെ കാലമായി.

      Delete
    2. ദേ, സദ്യ എന്ന് കേട്ടപ്പോഴേയ്ക്കും ഉണ്ടാപ്രി ചാർളി ചമ്രം പടിഞ്ഞ് ഇരുന്നു കഴിഞ്ഞു... :)

      Delete
    3. തിടുക്കം വേണ്ട ശ്രീജിത്തേ.. കല്യാണം ഇപ്പോ നടത്തിയാൽ ഡെവ്ലിച്ചൻ ഹണിമൂണിന് പോവും.. പിന്നെ യുദ്ധത്തിന്റെ കാര്യമൊക്കെ കട്ടപ്പൊഗ ആവുമേ..

      (ചാർളിച്ചാ, പതുക്കെ ഇങ്ങ് എണീറ്റോ.. ആരും കണ്ടില്ല..)

      Delete
    4. ഹഹ, ആ കമന്റ് കലക്കി, ജിമ്മിച്ചായാ...

      ചാര്‍ളിച്ചായോ... ഇങ്ങ് എണീറ്റു പോരേ... ;)

      Delete
  21. Replies
    1. രക്ഷപെട്ടു രക്ഷപെട്ടു...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...