മോളിയുടെ വീട്ടിൽ നിന്നും
മടങ്ങുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഇരുണ്ട ആകാശത്തിനറ്റത്ത് ചക്രവാളത്തിൽ ഇടയ്ക്കിടെ
മുഖം കാണിക്കുന്ന മിന്നൽപ്പിണരുകൾ. എപ്പോൾ വേണമെങ്കിലും കോരിച്ചൊരിയാൻ തയ്യാറെന്ന പോലെ
നിൽക്കുന്ന കറുത്തിരുണ്ട മേഘങ്ങൾ. കനാലുകളുടെ ഷട്ടറുകൾ പരിശോധിക്കുവാനായി ഡെവ്‌ലിൻ
എസ്റ്റേറ്റിന്റെ അതിരിലേക്ക് നടന്നു. എസ്റ്റേറ്റിനുള്ളിലെ ജലസേചനത്തിന് വേണ്ടിയുള്ള
ചെറിയ തോടുകളിലേക്ക് വെള്ളം നിയന്ത്രിക്കുന്നത് ഈ ഷട്ടറുകളിലൂടെയാണ്.
എല്ലാം ഭദ്രമാണെന്നുറപ്പ്
വരുത്തി തിരികെ കോട്ടേജിനടുത്തെത്തിയപ്പോഴാണ് മുറ്റത്ത് ജോവന്നയുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത്
അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. WVS യൂണിഫോം ധരിച്ച അവർ ചുമരും ചാരി ദൂരെ കടലിലേക്ക്
കണ്ണും നട്ട് നിൽക്കുകയാണ്. അവരുടെ പ്രീയപ്പെട്ട വളർത്തുനായ പാച്ച് ക്ഷമയോടെ തൊട്ടരികിൽ
ഇരിക്കുന്നു. അരികിലേക്ക് വരുന്ന ഡെവ്‌ലിനെ കണ്ടതും അവർ തിരിഞ്ഞു. അദ്ദേഹത്തിന്റെ നെറ്റിയിലെ
അത്ര ചെറുതല്ലാത്ത മുറിവിലേക്ക് അവർ സൂക്ഷിച്ചു നോക്കി. സെയ്മൂറിന്റെ കൈ പതിച്ചപ്പോഴുണ്ടായ
പരിക്കാണ്.
“നിങ്ങളെന്താ തല്ലിച്ചാവാൻ
തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുകയാണോ…?”
“നിങ്ങളപ്പോൾ അയാളുടെ
അവസ്ഥ കണ്ടില്ല അല്ലേ…?” അദ്ദേഹം
പുഞ്ചിരിച്ചു.
“കണ്ടു… ഇതൊന്നും ശരിയല്ല ഡെവ്‌ലിൻ… ഇതൊക്കെ നിർത്തിയേ തീരൂ…” അവർ തലയാട്ടി.
“ഏതൊക്കെ…?” കാറ്റിനെ കൈപ്പടം കൊണ്ട്
മറച്ച് അദ്ദേഹം സിഗരറ്റിന് തീ കൊളുത്തി.
“മോളി പ്രിയോർ… അവളുടെ പിറകേ നടക്കാനല്ല നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്… പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നിങ്ങൾക്ക്…”
“അക്കാര്യം വിട്ടു
കളയൂ… ഇരുപത്തിയെട്ടാം തീയ്യതി ഗാർവാൾഡിനെ കാണുന്നത്
വരെ എനിക്കിവിടെ പ്രത്യേകിച്ച് ഒരു പണിയും ചെയ്ത് തീർക്കാനില്ല…” ഡെവ്‌ലിൻ നീരസത്തോടെ പറഞ്ഞു.
“ഡോണ്ട് ബീ സില്ലി… ഇത്തരം ഇടങ്ങളിലെ ജനങ്ങൾ ലോകത്തെല്ലായിടത്തും ഒരു പോലെയാണെന്ന കാര്യം
മറക്കണ്ട… ഒരു അപരിചിതന്റെ പ്രവൃത്തികളെ സംശയത്തോടെയേ അവർ
വീക്ഷിക്കൂ… നിങ്ങൾ സെയ്മൂറിനോട് ചെയ്തതൊന്നും അവർക്ക് അത്ര
പിടിച്ചിട്ടില്ല…”
“അയാൾ മോളിയോട് ചെയ്തതൊന്നും
എനിക്കും അത്ര പിടിച്ചിട്ടില്ല…” പാതി മന്ദഹാസത്തോടെ അദ്ദേഹം അവരെ നോക്കി. “സെയ്മൂറിനെക്കുറിച്ച് ആ
ലെയ്ക്കർ ആംസ്ബി ഇന്നുച്ചയ്ക്ക് എന്നോട് പറഞ്ഞ കാര്യങ്ങളിൽ പാതിയെങ്കിലും നേരാണെങ്കിൽ
അയാളെ ജയിലിലടച്ച് താക്കോൽ വലിച്ചെറിയേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു… അയാൾ നടത്തിയിരിക്കുന്ന ലൈംഗികാതിക്രമങ്ങൾ കുറച്ചൊന്നുമല്ലെന്നാണ്
കേട്ടത്… അത് ചോദിക്കാൻ ചെന്ന രണ്ട് പേരുടെ കാലൊടിച്ച് വിടുകയും
ചെയ്തിട്ടുണ്ടത്രെ…”
“ഇവിടങ്ങളിൽ പോലീസിന്റെ
സഹായമൊന്നും ഇവർ അങ്ങനെ തേടാറില്ല. എല്ലാം ഇവർ തന്നെ കൈകാര്യം ചെയ്യാറാണ് പതിവ്… പക്ഷേ, നിങ്ങളിങ്ങനെ തുടങ്ങിയാൽ എവിടെയും ചെന്നെത്തില്ല… ഇന്നാട്ടുകാരെ വെറുപ്പിച്ചിട്ട് നമ്മുടെ ദൌത്യം വിജയിപ്പിക്കാൻ കഴിയില്ല… അതുകൊണ്ട് വിവേകത്തോടെ പെരുമാറുക… മോളിയെ
വെറുതേ വിട്ടേക്കുക…” അവർ അക്ഷമയോടെ തലയാട്ടി.
“ഇതൊരു ആജ്ഞയാണോ മാഡം…?”
“ഡോണ്ട് ബീ ആൻ ഇഡിയറ്റ്… നിങ്ങളുടെ നന്മയ്ക്ക് വേണ്ടി ഞാൻ പറയാനുള്ളത് പറഞ്ഞു… അത്ര മാത്രം…”
അവർ കാറിനരികിലേക്ക്
നടന്നു. പിന്നെ ബാക്ക് ഡോർ തുറന്ന് പാച്ചിനെ ഉള്ളിലേക്ക് കയറ്റിയതിന് ശേഷം ഡ്രൈവിങ്ങ്
സീറ്റിൽ കയറിയിരുന്നു.
“സർ ഹെൻട്രിയിൽ നിന്ന്
എന്തെങ്കിലും പുതിയ വിവരങ്ങൾ…?” അവർ എൻജിൻ സ്റ്റാർട്ട് ചെയ്യവേ അദ്ദേഹം ആരാഞ്ഞു.
അവർ മന്ദഹസിച്ചു.
“ഡോണ്ട് വറി… അയാം കീപ്പിങ്ങ് ഹിം വാം… വെള്ളിയാഴ്ച്ച രാത്രി കേണൽ റാഡ്‌ലിനെ റേഡിയോ വഴി കോണ്ടാക്റ്റ് ചെയ്യുന്നുണ്ട്
ഞാൻ… എന്തെങ്കിലും പുതിയ സംഭവ വികാസങ്ങളുണ്ടാവുകയാണെങ്കിൽ
ഞാൻ നിങ്ങളെ അറിയിക്കാം…”
അവരുടെ കാർ ഓടിയകലുന്നത്
നോക്കി അല്പനേരം അദ്ദേഹം നിന്നു. പിന്നെ കതക് തുറന്ന് ഉള്ളിലേക്ക് കയറി. ഒരു നിമിഷം
ശങ്കിച്ച് നിന്നതിന് ശേഷം കതകിന്റെ കുറ്റിയിട്ടിട്ട് ലിവിങ്ങ് റൂമിലേക്ക് നടന്നു. ജാലകത്തിന്റെ കർട്ടൻ വലിച്ചിട്ടിട്ട് നെരിപ്പോടിനുള്ളിൽ
തീ കൊളുത്തി. പിന്നെ, ഗാർവാൾഡ് സമ്മാനിച്ച ബുഷ്മിൽ ഒരു ഗ്ലാസിലേക്ക് പകർന്ന് തീ കായുവാൻ ഇരിപ്പുറപ്പിച്ചു.
ഒന്നാലോചിച്ചാൽ നാണക്കേട്
തന്നെ… വല്ലാത്ത നാണക്കേട്… ജോവന്ന ഗ്രേ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം… അനാവശ്യമായി പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുന്നത് വിഡ്ഢിത്തം തന്നെയായിരിക്കാം…
മോളിയെക്കുറിച്ച് അദ്ദേഹം
ഒരു നിമിഷം ഓർത്തു. പിന്നെ അക്കാര്യം മറക്കുവാനെന്ന പോലെ തന്റെ പുസ്തകശേഖരത്തിൽ നിന്നും
‘ദി മിഡ്നൈറ്റ് കോർട്ട്’ ന്റെ ഐറിഷ് പതിപ്പ് എടുത്ത് വായിക്കുവാൻ ശ്രമിച്ചു.
ജാലകച്ചില്ലിൽ ചിത്രം
വരച്ചുകൊണ്ട് മഴ വന്നത് പെട്ടെന്നായിരുന്നു. സമയം ഏഴരയോടടുത്തിരിക്കുന്നു. ഫ്രണ്ട്
ഡോറിന്റെ ഹാൻഡ്‌ൽ പതുക്കെ തിരിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം അനങ്ങിയില്ല. അല്പസമയത്തിന്
ശേഷം മറുവശത്തെ ജനാലയുടെ കതകിൽ പതുക്കെ തട്ടുന്ന ശബ്ദം.
“ലിയാം…” മോളിയുടെ പതിഞ്ഞ സ്വരം അദ്ദേഹത്തിന് മഴയുടെ ആരവത്തിനിടയിലും കേൾക്കുവാൻ
കഴിഞ്ഞു.
നെരിപ്പോടിൽ കത്തുന്ന
വിറകിന്റെ നേരിയ വെട്ടത്തിൽ അദ്ദേഹം പുസ്തകത്തിലെ അക്ഷരങ്ങളെ അനുഗമിക്കുവാൻ വൃഥാ ശ്രമിച്ചു.
കർട്ടൻ കൊണ്ട് മറച്ചിരിക്കുന്ന ജാലകത്തിലൂടെ അവൾക്ക് തന്നെ കാണുവാൻ കഴിയില്ല എന്നത്
അദ്ദേഹത്തിനുറപ്പായിരുന്നു. അല്പ നേരം കാത്ത് നിന്നിട്ട് മറുപടി കാണാതെ അവൾ തിരിഞ്ഞ്
നടന്നു.
തന്റെ ക്രൂര മനസ്സിനെ
ശപിച്ചുകൊണ്ട് ഡെവ്‌ലിൻ പുസ്തകം ചുമരിലേക്ക് വലിച്ചെറിഞ്ഞു. കതക് തുറന്ന് അവളുടെയടുത്തേക്ക്
ഓടിയെത്താൻ പലവട്ടം തുനിഞ്ഞ മനസ്സിനെ സർവ്വശക്തിയുമെടുത്ത് അദ്ദേഹം പിന്തിരിപ്പിച്ചു.
ഗ്ലാസിൽ ഒരു ലാർജ്ജ് കൂടി പകർന്ന് ജാലകത്തിന്റെ തിരശീല നീക്കി, മഴയത്ത് നടന്നകലുന്ന
അവളെ നോക്കി അദ്ദേഹം നിന്നു. മനസ്സ് വല്ലാതെ കലുഷമായിരിക്കുന്നു… ജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തത… നഷ്ടബോധത്തിന്റെ വിങ്ങൽ…
മഴ അതിന്റെ സകല രൌദ്രഭാവങ്ങളുമെടുത്ത്
പൂർവ്വാധികം ശക്തിയോടെ കോരിച്ചൊരിഞ്ഞു.
*
* * * * * * * * * * * * * * * *
ആ സമയം കടലിന്നക്കരെ
ലാന്റ്സ്‌വൂർട്ടിലും മഴ ആർത്തലച്ച് പെയ്യുകയായിരുന്നു. ഒപ്പം കടലിൽ നിന്നും ആഞ്ഞടിക്കുന്ന
ശീതക്കാറ്റ്. ഫാം ഹൌസിന്റെ ഗെയ്റ്റിൽ കാവൽ നിൽക്കുകയാണ് പ്രെസ്റ്റൺ. അസ്ഥികൾക്കുള്ളിൽ
കുത്തിമുറിവേൽപ്പിക്കുന്നത് പോലുള്ള തണുപ്പ് സഹിക്കവയ്യാതെ ചുവരിൽ ചാരി നിന്ന് അയാൾ
എല്ലാവരെയും ശപിക്കുവാൻ തുടങ്ങി. സ്റ്റെയ്നറെ… റാഡ്‌ലിനെ… ഹിമ്‌ലറെ… ഇത്രയും തരം താഴന്ന ദുർഘടം പിടിച്ച അവസ്ഥയിലേക്ക്
തന്നെ എത്തിച്ച സകലവസ്തുക്കളെയും അയാൾ മനം നൊന്ത് ശപിച്ചു.