ഗെറിക്ക് വിമാനത്തെ ഭൂനിരപ്പിൽ
നിന്നും ആയിരം അടി ഉയരത്തിലേക്ക് താഴ്ത്തി. മഞ്ഞിന്റെ ആവരണത്തിലൂടെയാണ് ഇപ്പോൾ അവർ
കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കവേ
ഗെറിക്ക് പിറകിൽ നിൽക്കുന്ന സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു.
“ബീച്ചിന് മുകളിലൂടെ
ഒരേയൊരു തവണ പാസ്സ് ചെയ്യാനുള്ള അവസരമേ എനിക്ക് ലഭിക്കുകയുള്ളൂ… അതുകൊണ്ട് നിങ്ങളുടെ ജമ്പിങ്ങ് വളരെ കൃത്യമായിരിക്കണം…”
“തീർച്ചയായും… ഞങ്ങൾ ശ്രദ്ധിക്കാം…” സ്റ്റെയ്നർ പറഞ്ഞു.
“ബെസ്റ്റ് ഓഫ് ലക്ക്,
ഹെർ ഓബർസ്റ്റ്… അവിടെ ലാന്റ്സ്‌വൂർട്ടിൽ എന്റെ റൂമിൽ ഒരു ബോട്ട്‌ൽ
ഡോം പെരിഗ്‌നൺ ഐസിന് മുകളിൽ വച്ചിരിക്കുന്ന കാര്യം ഓർമ്മയുണ്ടല്ലോ… മറ്റന്നാൾ രാവിലെ താങ്കൾ തിരിച്ചെത്തിയിട്ട് നമുക്കത് ഒരുമിച്ചിരുന്ന്
അകത്താക്കണം…” ഗെറിക്ക്
ഓർമ്മിപ്പിച്ചു.
ഗെറിക്കിന്റെ ചുമലിൽ പതുക്കെ
തട്ടിയിട്ട് സ്റ്റെയ്നർ കോക്ക്പിറ്റിന് പുറത്ത് കടന്നു. ശേഷം എല്ലാവരെയും തയ്യാറാക്കി
നിർത്തുവാൻ റിട്ടർ ന്യുമാന് നിർദ്ദേശം നൽകി. ന്യുമാന്റെ ആജ്ഞയനുസരിച്ച് അവർ എല്ലാവരും
എഴുന്നേറ്റ് തങ്ങളുടെ സ്റ്റാറ്റിക്ക് ലൈൻ ആങ്കർ കേബിളുമായി ക്ലിപ്പ് ചെയ്തു. വിമാനത്തിന്റെ
എക്സിറ്റ് ഡോർ ബ്രാൺഡ്ട് പതുക്കെ ഒരു വശത്തേക്ക് സ്ലൈഡ് ചെയ്തതും തണുത്ത കാറ്റും മഞ്ഞും
കൂടി മത്സരിച്ച് ഉള്ളിലേക്കടിച്ചു കയറി. സ്റ്റെയ്നർ ഓരോരുത്തരുടെയും അടുത്ത് ചെന്ന്
അവരുടെ പാരച്യൂട്ട് ലൈൻ പരിശോധിച്ച് ഉറപ്പ് വരുത്തി.
ഗെറിക്ക് വീണ്ടും വിമാനം
താഴ്ത്തി. മൂടൽ മഞ്ഞിനെ കീറിമുറിച്ച് മുന്നോട്ട് പോകുമ്പോഴുള്ള ലൈറ്റിന്റെ പ്രതിഫലനം
മാത്രമേ ബോമ്‌ലറിന് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനപ്പുറം കനത്ത അന്ധകാരം
മാത്രം. മുന്നോട്ട് ആഞ്ഞിരുന്ന് വിൻഡ് സ്ക്രീനിലൂടെ താഴേക്ക് വീക്ഷിക്കവേ അയാൾ മുഷ്ടി
ചുരുട്ടി അക്ഷമയോടെ തന്റെ തുടയിൽ ഇടിച്ചുകൊണ്ടിരുന്നു. “കം ഓൺ…! ഡാംമ്ൻ
യൂ…”
പെട്ടെന്നാണ് ഏതോ അദൃശ്യകരങ്ങളുടെ
പ്രവൃത്തിയെന്നപോലെ ഒരു ചെറു കാറ്റ് വീശിയതും മൂടൽ മഞ്ഞ് തീർത്ത നരച്ച തിരശീലയിൽ ഒരു
വിള്ളൽ രൂപം കൊണ്ടതും. അത് തന്നെ ധാരാളമായിരുന്നു. അൽപ്പം വലത് ഭാഗത്തായി വളരെ വ്യക്തമായി
അത് തെളിഞ്ഞ് കാണാമായിരുന്നു. ഡെവ്‌ലിൻ സൈക്കിൾ ലാമ്പുകൾ കൊണ്ട് ഒരുക്കിയ സമാന്തര രേഖകൾ…
ഗെറിക്ക് അർത്ഥഗർഭമായി
തല കുലുക്കി. ബോമ്‌ലർ സ്വിച്ച് അമർത്തിയതും സ്റ്റെയ്നർ നിന്നിരുന്ന ഭാഗത്ത് മുകളിലെ
ചുവന്ന ലൈറ്റ് ഫ്ലാഷ് ചെയ്തു.
“റെഡി…!” അദ്ദേഹം അലറി.
ഗെറിക്ക് വിമാനം വലത്
വശത്തേക്ക് ചരിച്ച് തീരത്തിനരികിലേക്ക് വളച്ചെടുത്തു. ത്രോട്ട്‌ൽ സാവധാനം കുറച്ചുകൊണ്ടുവന്നതോടെ
സ്പീഡ് ഇൻഡിക്കേറ്റർ നൂറിലേക്ക് താഴ്ന്നു. ഭൂനിരപ്പിൽ നിന്നും മുന്നൂറ്റിയമ്പത് അടി
ഉയരത്തിൽ പറന്ന് കൊണ്ട് അദ്ദേഹം ബീച്ചിന് മുകളിലേക്ക് പ്രവേശിച്ചു. പച്ച ലൈറ്റ് ഫ്ലാഷ്
ചെയ്തതും, തുറന്ന് കിടന്ന വാതിലിലൂടെ റിട്ടർ ന്യുമാൻ വെളിയിലെ ഇരുട്ടിലേക്ക് കുതിച്ചു.
തൊട്ട് പിന്നാലെ ബ്രാൺഡ്ടും ശേഷം മറ്റുള്ളവരും ഓരോരുത്തരായി അന്ധകാരത്തിലേക്ക് മറഞ്ഞു.
ഉപ്പ് രസമുള്ള തണുത്ത കാറ്റ് മുഖത്ത് അടിക്കുന്നത് ആസ്വദിച്ചുകൊണ്ട് പ്രെസ്റ്റൺന്റെ
ഊഴം വരുന്നതും കാത്ത് സ്റ്റെയ്നർ നിന്നു. ഒരു നിമിഷം പോലും പാഴാക്കാതെ തികച്ചും അക്ഷോഭ്യനായി
മുന്നിലെ ശൂന്യതയിലേക്ക് പ്രെസ്റ്റൺ കാലെടുത്തു വച്ചു. നല്ല ലക്ഷണം… ആങ്കർ ലൈൻ ക്ലിപ്പ് ചെയ്ത് തൊട്ടുപിന്നിൽ തികഞ്ഞ അഭിമാനത്തോടെ സ്റ്റെയ്നറും
അയാളെ അനുഗമിച്ചു.
കോക്ക്പിറ്റിന്റെ വാതിലിലൂടെ
ബോമ്‌ലർ പിന്നിലേക്ക് എത്തി നോക്കി. പിന്നെ ഗെറിക്കിന്റെ ചുമലിൽ തട്ടി.
“എല്ലാവരും പോയ്ക്കഴിഞ്ഞിരിക്കുന്നു
പീറ്റർ… ഞാൻ പോയി വാതിൽ അടച്ചിട്ട് വരട്ടെ…”
തല കുലുക്കിയിട്ട് ഗെറിക്ക്
വിമാനം വലത്തോട്ട് വളച്ച് വീണ്ടും കടലിന് മുകളിലേക്കെടുത്തു. ഏതാണ്ട് അഞ്ച് മിനിറ്റ്
തികയുന്നതിന് മുമ്പ് തന്നെ S-ഫോൺ റിസീവർ മുരടനക്കി. അടുത്ത നിമിഷം ഡെവ്‌ലിന്റെ വ്യക്തവും
സ്ഫുടവുമായ സ്വരം കേൾക്കാറായി.
“ഫ്ലഡ്ജ്ലിംഗ്സ് പക്ഷികളെല്ലാം
തന്നെ സുരക്ഷിതരായി കൂട്ടിൽ എത്തിച്ചേർന്നിരിക്കുന്നു…”
ഗെറിക്ക് മൈക്ക് കൈയിലെടുത്തു. “താങ്ക് യൂ വാൻഡറർ… ഗുഡ് ലക്ക്…”
അദ്ദേഹം ബോമ്‌ലറുടെ നേർക്ക്
തിരിഞ്ഞു. “ഈ വിവരം ഇപ്പോൾ തന്നെ ലാന്റ്സ്‌വൂർട്ടിലേക്ക് പാസ്സ് ചെയ്യൂ… കഴിഞ്ഞ ഒരു മണിക്കൂറായി തീക്കനലിന്
മുകളിലൂടെയെന്നത് പോലെയായിരിക്കും റാഡ്‌ൽ അവിടെ ഉലാത്തിക്കൊണ്ടിരിക്കുന്നത്…”
*** ***
*** *** ***
*** *** ***
***
പ്രിൻസ് ആൽബസ്ട്രേസിലെ
തന്റെ ഓഫീസിൽ മേശവിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹെൻട്രിച്ച്
ഹിമ്‌ലർ. നെരിപ്പോടിലെ കനലുകൾ എരിഞ്ഞ് തീരാറായതിനാൽ മുറിയിൽ തണുപ്പിന്റെ കാഠിന്യം ഏറിയിരിക്കുന്നു.
എങ്കിലും ആ രണ്ട് കാര്യങ്ങളും അദ്ദേഹത്തെ തന്റെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കുന്നതായി
തോന്നിയില്ല. മുന്നിലുള്ള ഫയലിൽ അദ്ദേഹം എഴുത്ത് അനുസ്യൂതം തുടർന്നു. പെട്ടെന്നാണ്
കതകിൽ മുട്ടിയിട്ട് റോസ്മാൻ ഉള്ളിലേക്കെത്തി നോക്കിയത്.
“എന്താണ് കാര്യം…?” ഹിമ്‌ലർ തലയുയർത്തി.
“ലാന്റ്സ്‌വൂർട്ടിൽ നിന്നും
റാഡ്‌ലിന്റെ മെസേജുണ്ട്, ഹെർ റെയ്ഫ്യൂറർ… ദി ഈഗിൾ ഹാസ് ലാന്റഡ്…”
ഹിമ്‌ലറുടെ മുഖത്ത് പ്രത്യേകിച്ച്
യാതൊരു ഭാവഭേദവും പ്രകടമായില്ല. “താങ്ക് യൂ
റോസ്മാൻ… വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കുക…”
“തീർച്ചയായും, ഹെർ റെയ്ഫ്യൂറർ…”
റോസ്മാൻ പുറത്തേക്ക് നടന്നു.
ഹിമ്‌ലർ തന്റെ ജോലിയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ആ മുറിയിൽ അപ്പോൾ കേൾക്കാനുണ്ടായിരുന്ന
ഏകസ്വരം അദ്ദേഹത്തിന്റെ പേന പേപ്പറിൽ ഉരയുന്ന ശബ്ദം മാത്രമായിരുന്നു.