ജോവന്ന ഗ്രേയുടെ കോട്ടേജിന്റെ
പിൻഭാഗത്തെ മുറ്റത്ത് എത്തിയ ഉടൻ പമേലയുടെ ദൃഷ്ടികൾ പാഞ്ഞത് ഗ്യാരേജിന് നേർക്കായിരുന്നു.
ഭാഗ്യം… ജോവന്നയുടെ മോറിസ് കാർ ഗ്യാരേജിന് പുറത്ത് തന്നെ
കിടപ്പുണ്ട്. ഓടിച്ചെന്ന് അവൾ ഡോർ തുറന്ന് നോക്കി. കാറിന്റെ താക്കോൽ ഇഗ്നീഷൻ സ്വിച്ചിൽ
തന്നെ കിടക്കുന്നുണ്ട്. പിന്നെ ഒട്ടും മടിച്ചില്ല. അവൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്ന്
താക്കോൽ തിരിക്കുവാൻ തുനിഞ്ഞു.
“പമേല…! എന്ത് ഭ്രാന്താണ് നീ ഈ കാണിക്കുന്നത്...?” അല്പം
പരുഷമായ സ്വരം കേട്ട് അവൾ തിരിഞ്ഞു.
കോട്ടേജിന്റെ പിൻവാതിൽക്കൽ
ജോവന്ന നിൽക്കുന്നുണ്ടായിരുന്നു. പമേല കാറിൽ നിന്നിറങ്ങി അവരുടെയടുത്തേക്ക് ഓടിച്ചെന്നു.
“ഐ ആം സോറി, മിസ്സിസ്
ഗ്രേ… ബട്ട് സംതിങ്ങ് അബ്സൊലൂട്ട്ലി ടെറിബ്ൾ ഹാസ് ഹാപ്പെൻഡ്… ഗ്രാമത്തിൽ സൈനിക പരിശീലനം നടത്തുന്ന ആ കേണൽ കാർട്ടറും സംഘവുമില്ലേ…? അവർ SASൽ നിന്നൊന്നുമല്ല… അദ്ദേഹത്തിന്റെ പേര് സ്റ്റെയ്നർ എന്നാണ്… പ്രധാനമന്ത്രിയെ കിഡ്നാപ്പ് ചെയ്യാൻ എത്തിയിരിക്കുന്ന ജർമ്മൻ പാരാട്രൂപ്പേഴ്സ്
ആണ് അവർ…”
അവളെ കിച്ചണിലേക്ക് വലിച്ച്
കയറ്റി ജോവന്ന കതകടച്ചു. വളർത്തുനായ പാച്ച് അവരുടെ കാൽക്കീഴിൽ തന്നെ വട്ടമിട്ട് നിന്നു.
“കാം ഡൌൺ പമേല… തികച്ചും അവിശ്വസനീയമായ വാർത്തയാണിത്… നോ വേ…
അതിന് പ്രധാനമന്ത്രിക്ക് ഇന്നിവിടെ
പ്രോഗ്രാംസ് പോലും ഇല്ലല്ലോ...” ജോവന്ന പറഞ്ഞു.
കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന
തന്റെ കോട്ടിനരികിലേക്ക് നീങ്ങി ജോവന്ന അതിന്റെ പോക്കറ്റിൽ കൈ തിരുകി.
“പക്ഷേ, അദ്ദേഹം ഇന്ന്
വൈകുന്നേരം ഇവിടെയെത്തുന്നുണ്ട്… കിംഗ്സ്ലിനിൽ നിന്നും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുവാനായി
സർ ഹെൻട്രി പോയിട്ടുണ്ടത്രേ…” പമേല പറഞ്ഞു.
വാതിലിനരികിൽ നിന്നും
തിരിഞ്ഞ ജോവന്നയുടെ കൈയിൽ വാൾട്ടർ ഓട്ടോമാറ്റിക്ക് ഗൺ ഉണ്ടായിരുന്നു.
“പമേലാ… നീ ശരിക്കും കഷ്ടപ്പെട്ടു അല്ലേ ഈ വിവരം ഇവിടെ എത്തിക്കുവാൻ…?” അവർ അവളുടെ തൊട്ട് പിന്നിൽ എത്തി നിലവറയിലേക്കുള്ള വാതിൽ തുറന്നു. “ങ്ഹും…നടക്ക് താഴേക്ക്…”
പമേല ഞെട്ടിത്തരിച്ച്
നിന്നു. “മിസ്സിസ് ഗ്രേ… എനിക്കൊന്നും മനസ്സിലാവുന്നില്ല…!”
“മനസ്സിലാക്കിത്തരാൻ എനിക്കൊട്ട്
നേരവുമില്ല… ഇക്കാര്യത്തിൽ നാം ഇരുവരും ഇരുചേരികളിലാണെന്ന്
മാത്രം തൽക്കാലം മനസ്സിലാക്കുക… ഇനി നല്ല കുട്ടിയായി താഴോട്ട് ഇറങ്ങ്… വേണ്ടി വന്നാൽ നിറയൊഴിക്കാനും ഞാൻ മടിക്കില്ല…” ജോവന്ന പറഞ്ഞു.
ഗത്യന്തരമില്ലാതെ പമേല
പടിക്കെട്ടുകളിറങ്ങി. പാച്ച് തുള്ളിക്കളിച്ചുകൊണ്ട് അവളുടെ മുന്നിൽത്തന്നെയുണ്ടായിരുന്നു.
ജോവന്ന അവളെ അനുഗമിച്ചു. നിലവറയിലെത്തിയതും ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവർ
എതിരെ കണ്ട വാതിൽ തുറന്നു. വെളിച്ചമൊട്ടുമില്ലാത്ത സ്റ്റോർ റൂമായിരുന്നു അത്.
“ഉള്ളിലേക്ക് കയറൂ…” ജോവന്ന ആജ്ഞാപിച്ചു.
തന്റെ യജമാനത്തിയുടെ ചുറ്റും
വട്ടമിട്ടു കൊണ്ടിരുന്ന പാച്ച് പെട്ടെന്നാണ് അവരുടെ കണങ്കാലുകൾക്കിടയിൽ കയറിയത്. അടി
തെറ്റിയ ജോവന്ന ചുവരിലേക്ക് വീഴാനാഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ പമേല സകലശക്തിയുമെടുത്ത്
അവരെ പിന്നോട്ട് ആഞ്ഞ് തള്ളി. എന്നാൽ പിന്നോട്ട് പതിക്കവെ, പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ
അവൾക്ക് നേരെ നിറയൊഴിക്കാൻ അവർ മറന്നില്ല. ചെകിടടപ്പിക്കുന്ന സ്ഫോടനത്തിൽ കാഴ്ച്ച മങ്ങിപ്പോയ
പമേലയ്ക്ക് തന്റെ തലയുടെ ഒരു വശത്ത് കൂടി എന്തോ ഒന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ
കടന്ന് പോയതായി അനുഭവപ്പെട്ടു. എങ്കിലും അത് വക വയ്ക്കാതെ അവൾ റൂമിന് പുറത്ത് കടന്ന് വാതിൽ വലിച്ചടച്ച് തഴുതിട്ടു.
വെടിയുതിരുന്നതിന്റെ ശബ്ദമുണ്ടാക്കുന്ന
ആഘാതം അത്ര ചെറുതൊന്നുമല്ല എന്നതാണ് വാസ്തവം. അല്പനേരത്തേങ്കിലും അത് സപ്തനാഡികളുടെയും
പ്രവർത്തനം നിശ്ചലമാക്കുന്നു. പമേലയുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. കിച്ചണിലേക്കുള്ള
പടികൾ ഓടിക്കയറുമ്പോഴും അവിടെ നടന്ന സംഭവങ്ങൾ വിശ്വസിക്കുവാൻ അവൾക്കാവുന്നുണ്ടായിരുന്നില്ല.
പരിഭ്രമത്തിനിടയിൽ വീഴാതിരിക്കാൻ അവൾ മുന്നിൽ കണ്ട മേശമേൽ പിടിച്ച് ബാലൻസ് ചെയ്തു നിന്നു.
അപ്പോഴാണ് മുന്നിലെ കണ്ണാടിയിൽ തന്റെ മുഖം അവൾ ശ്രദ്ധിച്ചത്. നെറ്റിയുടെ ഇടത് ഭാഗത്ത് ചെവിയ്ക്കും കണ്ണിനുമിടയിൽ
വീതി കുറഞ്ഞ് നീളത്തിൽ ഒരു മുറിവ്. മാംസം ചീന്തിപ്പോയ ഇടത്ത് വെളുത്ത നിറത്തിൽ തെളിഞ്ഞ്
കാണുന്ന അസ്ഥി. പക്ഷേ, അവിടെ നിന്നും കാര്യമായി രക്തം കിനിയുന്നുണ്ടായിരുന്നില്ല എന്നത്
അവളെ അത്ഭുതപ്പെടുത്തി. വിരൽത്തുമ്പ് കൊണ്ട് പതുക്കെ അവൾ അതിൽ തൊട്ടുനോക്കി. ഇല്ല… വേദനയില്ല… അതിൽ കാര്യമില്ല… അൽപ്പം കഴിയുന്നതോടെ വേദന തോന്നിത്തുടങ്ങും…
“ഹാരിയുടെ അടുത്ത് എത്തിയേ
പറ്റൂ… എങ്ങനെയും എത്തിയേ പറ്റൂ…” അവൾ ശബ്ദമുയർത്തി പറഞ്ഞു.
അടുത്ത നിമിഷം മോറിസിന്റെ
ഡ്രൈവിങ്ങ് സീറ്റിൽ ഇരിപ്പുറപ്പിച്ച അവൾ കാറുമായി റോഡിലേക്ക് കുതിച്ചു.
* * * * * * * * * * * * * * * * * * * *
* * * * * * * * * * * * * * * *
കുന്നിൻ ചരുവിലെ റോഡിലൂടെ
താഴോട്ട് നടക്കവേ അല്പം അകലെയായി ആ കാർ പാഞ്ഞ് പോകുന്നത് സ്റ്റെയ്നർ കണ്ടിരുന്നു. സ്വാഭാവികമായും
അദ്ദേഹം കരുതിയത് അത് ജോവന്ന ആണെന്ന് തന്നെയായിരുന്നു. അവരെ സന്ധിക്കാൻ പറ്റാത്തതിൽ
സ്വയം ശപിച്ചുകൊണ്ട് അദ്ദേഹം തിരിഞ്ഞ് പാലത്തിനരികിലേക്ക് നടന്നു. ജീപ്പിന്റെ ഡ്രൈവിങ്ങ്
സീറ്റിൽ ക്ലൂഗൽ ഇരിക്കുന്നുണ്ട്. മെഷീൻ ഗണ്ണിന്റെ നിയന്ത്രണം ജീപ്പിന്റെ ഇടത് സീറ്റിൽ
ഇരിക്കുന്ന വെർണർ ബ്രീഗലിനാണ്. സ്റ്റെയ്നർ അവിടെയെത്തുമ്പോഴേക്കും ദേവാലയത്തിൽ നിന്നും
വരികയായിരുന്ന ബെഡ്ഫോഡ് ട്രക്കും എത്തിക്കഴിഞ്ഞിരുന്നു. ഡോറിൽ തൂങ്ങി ഫുട്ബോർഡിൽ യാത്ര
ചെയ്യുകയായിരുന്ന റിട്ടർ ന്യുമാൻ ചാടിയിറങ്ങി.
“മൊത്തം ഇരുപത്തിയേഴ്
പേരെ ദേവാലയത്തിനുള്ളിൽ ആക്കിയിട്ടുണ്ട്, ഹെർ ഓബർസ്റ്റ്… അഞ്ച് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളും രണ്ട് കുട്ടികളും…”
“പത്ത് കുട്ടികൾ കൊയ്ത്ത്
നടക്കുന്നയിടത്തുള്ള ക്യാമ്പിലാണെന്നാണ് അറിഞ്ഞത്...” സ്റ്റെയ്നർ പറഞ്ഞു. “ഡെവ്ലിന്റെ
കണക്കുകൂട്ടലിൽ ഗ്രാമത്തിലെ ജനസംഖ്യ നാൽപ്പത്തിയേഴ് വരും… ടെലിഫോൺ എക്സ്ചേഞ്ചിൽ ഇരുത്തിയിരിക്കുന്ന ടെർണറെയും പിന്നെ ജോവന്ന
ഗ്രേയെയും ഒഴിവാക്കിയാൽ ഇനിയും എട്ട് പേരെ കണ്ടു കിട്ടാനുണ്ട്… തീർച്ചയായും എപ്പോഴെങ്കിലും എത്തിപ്പെടാതിരിക്കില്ല അവർ… അവരിൽ അധികവും പുരുഷന്മാരായിരിക്കാനാണ് സാദ്ധ്യതയും… ആട്ടെ, ഫാദർ വെറേക്കറുടെ സഹോദരിയെ എവിടെയെങ്കിലും കണ്ടുവോ…?”
“ദേവാലയത്തിലും വൈദികമന്ദിരത്തിലും
നോക്കിയിട്ട് കാണുവാൻ കഴിഞ്ഞില്ല… അവൾ എവിടെ എന്ന് വെറേക്കറോട് ചോദിച്ചപ്പോൾ പോയി
പണി നോക്കാനാണ് പറഞ്ഞത്… ഇവിടെ വരുമ്പോൾ ശനിയാഴ്ച്ചകളിൽ അവൾ കുതിരസവാരിയ്ക്ക്
പോകാറുണ്ടെന്നാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത് …” ന്യുമാൻ
പറഞ്ഞു.
“അപ്പോൾ അവളുടെ കാര്യത്തിലും
ഒരു കണ്ണ് വേണം…” സ്റ്റെയ്നർ ഓർമ്മിപ്പിച്ചു.
“മിസ്സിസ് ഗ്രേയെ കാണുവാൻ
സാധിച്ചുവോ…?” ന്യുമാൻ ആരാഞ്ഞു.
“ഇല്ല… എന്റെ കൈയിൽ നിന്നും സംഭവിച്ച വലിയൊരു പിഴവാണത്…” സ്റ്റെയ്നർ വിശദീകരിച്ചു. “അവരെ പോയി കണ്ട് വിവരം പറയട്ടേ എന്ന് നിങ്ങൾ
ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചാൽ മതിയായിരുന്നു… കാർ എടുത്ത് അവർ തിടുക്കത്തിൽ എങ്ങോട്ടോ പോകുന്നത്
കണ്ടു ഞാൻ… പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം…”
“ഒരു പക്ഷേ, ഡെവ്ലിനെ
കാണുവാൻ പോയതായിരിക്കും അവർ…”
“അത് ശരിയാണ്… എന്തായാലും ഒന്ന് ശ്രദ്ധിക്കണം… ഇവിടുത്തെ
സംഭവ വികാസങ്ങൾ അദ്ദേഹവും അറിഞ്ഞിരിക്കേണ്ടതാണ്…” സ്റ്റെയ്നർ
തന്റെ ബാറ്റൺ കൈപ്പടത്തിൽ പതുക്കെ തട്ടി.
പെട്ടെന്നാണ് അധികം ദൂരെയല്ലാത്ത
ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചില്ല് ജാലകം തകരുന്ന ശബ്ദം ഉയർന്നതും ഉള്ളിൽ നിന്ന് ഒരു കസേര
പുറത്തേക്ക് തെറിച്ച് വീണതും. സ്റ്റെയ്നറും ന്യുമാനും തങ്ങളുടെ ബ്രൌണിങ്ങ് തോക്കുകളും
എടുത്ത് അതിവേഗം അങ്ങോട്ട് പാഞ്ഞു.
കഴിഞ്ഞ ലക്കം പതിവിലേറേ വൈകിയതിനാൽ ഈ ലക്കം പെട്ടെന്ന് തന്നെ എഴുതി പോസ്റ്റ് ചെയ്യുന്നു...
ReplyDeleteഉദ്വേഗജനകമായ ഘട്ടത്തിലൂടെ കഥ മുന്നേറുന്നു...
അതെ തികച്ചും ഉദ്വേഗജനകം..
ReplyDeleteഇനിയും എന്തെല്ലാം... എല്ലാവരും ടെൻഷനടിച്ച് ബലം പിടിച്ച് ഇരുന്നോളൂട്ടോ...
Deleteസീറ്റ് എഡ്ജ് ത്രില്‍...!!! ശരിയ്ക്കും!
ReplyDeleteഅജിത്ഭായിക്കും ത്രില്ലടിച്ചോ... എങ്കിൽ ഞാൻ കൃതാർത്ഥനായി... :)
Deleteതലനാരിഴയ്ക്ക് പമേല രക്ഷപ്പെട്ടു.
ReplyDeleteഅതെ കേരളേട്ടാ...
Deleteഒരു ത്രില്ലിങ്ക് എപ്പിസോഡ് ആണല്ലോ...
ReplyDeleteപമേല ജോവന്നയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയി...
ഹാരിയും ഡെവ്ലിനും ഇതു വരെ ഒന്നുമറിഞ്ഞിട്ടുമില്ല...
മോളി എന്തു ചെയ്യാന്‍ പോകുന്നു...
കുറേ ചോദ്യങ്ങള്‍... ഇനി എന്താകും?
ഇതിനൊക്കെയുള്ള ഉത്തരങ്ങൾ വരും ലക്കങ്ങളിൽ...
Deleteപ്രിയവിനുവേട്ടാ,
ReplyDeleteദുര്ബലഹൃദയന്മാരായ എന്നേപ്പോലുള്ള വായനക്കാരെ വിചാരിച്ച് ദയവു ചെയ്ത് ഒന്നിരാടം പോസ്റ്റാന്‍ അപേക്ഷ....ടെന്‍ഷന്‍ അടിക്കാന്‍ വയ്യ തന്നെ!!
undapri::(
Deleteഎന്നൊക്കെ ആഗ്രഹമുണ്ട് ഉണ്ടാപ്രീ... പക്ഷേ, നടക്കുന്ന കാര്യമാണോ...?
Deleteഉദ്വേഗജനകം തന്നെ
ReplyDeleteസന്തോഷം...
Deleteപമേലയുടെ കഥ കഴിഞ്ഞോ??!!
ReplyDeleteഅതോ എക്സ്ചേഞ്ച് അവർ കയ്യടക്കിയോ ?!!
ഉണ്ടാപ്രി പറഞ്ഞ പോലെ ഇതാകെ tension
ആയല്ലോ..ഇനി ഒന്നരാടാൻ പോസ്റ്റ് ചെയ്യൂ..അല്ലേ
വേണ്ട ഡെയിലി ആക്കിയാൽ എന്താ??
അത് ഇത്തിരി അതിമോഹമല്ലേ വിൻസന്റ് മാഷേ...? :)
Deleteവിനുവേട്ടാ അടുത്ത ലക്കവും പെട്ടന്ന് പോന്നോട്ടെ ടെൻഷൻ അടിക്കാൻ വയ്യ
ReplyDeleteഅടുത്ത ലക്കം ഞായറാഴ്ച്ച രാത്രി...
Deleteഎല്ലാവരേം എന്ന പോലെ എനിക്കും ടെന്‍ഷന്‍ അടിക്കാന്‍ വയ്യ.. ബാക്കി പെട്ടന്ന് പോന്നോട്ടെ..
ReplyDeleteഅതെ... ഞായറാഴ്ച്ച രാത്രി... ആരാ ആദ്യം ഓടിയെത്തുന്നത് എന്ന് നോക്കട്ടെ... :)
Deleteഹോ!!
ReplyDeleteശ്വാസം പിടിച്ചിരുന്ന് വായിച്ചിട്ട് ഞാനിപ്പോ തട്ടിപ്പോയേനെ..
അടുപ്പിച്ചടുപ്പിച്ച് പോസ്റ്റുകളിട്ട് ആദ്യം വിനുവേട്ടൻ ഞെട്ടിച്ചു.. ജോവാന്നയമ്മച്ചിയെ തട്ടി മാറ്റി ഓടിയപ്പോൾ പമേലയും ഞെട്ടിച്ചു.. ടെലഫോൺ എക്സേഞ്ചിന്റെ ചില്ലുജാലകം തകർത്തുകൊണ്ട് കസേര പറന്നപ്പോൾ വീണ്ടും ഞെട്ടി.. ഇനി എന്തൊക്കെ കാണണമാവോ!!
മോളിക്കുട്ടി കുതിരപ്പുറത്ത് പായുമ്പോൾ പമേലക്കുട്ടി കാറിൽക്കയറി പായുന്നു.. എവിടെ ചെന്ന് നിൽക്കുമോ എന്തോ..
ഡെവ്ലിനോട് സ്നേഹം കാണിച്ചു നടന്ന മോളി വിവരമറിഞ്ഞപ്പോള്‍ എതിര് ചേരിയിലേയ്ക്ക് മാറുമെന്ന സൂചനയുമായി ആദ്യം തന്നെ ജിമ്മിച്ചനെ തോൽപ്പിച്ചു. ജോവന്നയുടെ കയ്യില്‍ പെടുമെന്ന് കരുതിയിരുന്നിടത്തു നിന്നും രക്ഷപ്പെട്ട് കാറെടുക്കുമ്പോള്‍ കൈ വിറച്ച പമേല പിന്നെ തോൽപ്പിച്ചു. ഈഗിളും കാത്തിരുന്നപ്പോൾ സമയവും നേരവും തൂക്കി നോക്കി എഴുതിയൊപ്പിച്ച് അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്യാതെ വിനുവേട്ടനും ജിമ്മിച്ചനെ തോൽപ്പിച്ചു. അവസാനം... അവസാനം, സത്യം വിശ്വസിക്കാതെ മോളിയുടെ പേരില്‍ കളിയാക്കി കൊണ്ട് ഈഗിളിന്റെ വായനക്കാരും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ജിമ്മിച്ചന്റെ ജീവിതം പിന്നെയും ബാക്കി.
Deleteഹഹ.. അതു കലക്കീനി..
Deleteഇപ്പോൾ ശ്രീ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു... :)
Deleteശ്രീയുടെ കമന്റ് കലക്കീട്ടോ. കാസ്റ്റിംഗ് മാത്രമല്ല, തിരക്കഥയും വഴങ്ങും എന്ന് തെളിയിച്ചു.
Deleteനാട്ടിൽ ചെന്നപ്പോൾ കണ്ടുമുട്ടാം എന്ന് പറഞ്ഞ ഉണ്ടാപ്രിയും അതിവിദഗ്ദ്ധമായി മുങ്ങി ജിമ്മിച്ചനെ തോൽപ്പിച്ചു... തോൽവികളേറ്റു വാങ്ങാൻ ജിമ്മിച്ചന്റെ ജീവിതം പിന്നെയും ബാക്കി... :)
Deleteഎന്റെ വിനുവേട്ടാ ഇങ്ങനെ ചങ്കില് കുത്തണ വര്‍ത്തമാനം പറയാതെ..
Deleteജിമ്മിച്ചനെ വേണ്ടി മോളിക്കുട്ടിയെ വരെ വിട്ടു കൊടുത്തതാണേന്നോര്ക്കണം...
നേരില്‍ കാണാന്‍ ഇച്ചായനു സമയമില്ലായിരുന്നെന്നേ...
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഓട്ടപ്പാച്ചില്‍ അല്ലായിരുന്നോ..
പിന്നെ സ്കൈ ഡൈവിങ്ങ് മുതലായ അഭ്യാസങ്ങള്‍ക്കുള്ള തയ്യാറെടുപ്പും..(ദതു തന്നെ തീറ്റ...)
ജിമ്മിച്ചനെ തോല്പിക്കാന് ആവില്ല മക്കളേ..
പണി പാളിത്തുടങ്ങി.
ReplyDeleteഅതെ... പക്ഷേ, അവസാന നിമിഷം വരെയും ശുഭാപ്തി വിശ്വാസം കൈവെടിയാൻ പാടില്ല...
Deleteഎല്ലാം കൂടി ജഗപൊക..! ആകെ കുളമാകുന്ന ലഷണമാണല്ലൊ... വിവരം ഇപ്പോൾ തന്നെ പമേല പറത്തും....!
ReplyDeleteപമേല അത് എപ്പോൾ പറത്തിയെന്ന് ചോദിച്ചാൽ മതി...
Deleteഈ സമയത്തൊക്കെ നമ്മൾ അവിടെ വേണ്ടതാണ് പക്ഷെ എന്ത് ചെയ്യാം തല്കാലം വിനുവേട്ടൻ അവിടെ നിന്ന് നേരിട്ട് റിപ്പോർട്ട് ചെയ്യട്ടെ
ReplyDeleteതകർന്ന ജനാലയുടെ അരികിൽ നിന്നും കൂടുതൽ വിശദാംശങ്ങളുമായി ഒരു ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച്ച രാത്രി വീണ്ടും കണ്ടുമുട്ടാം ബൈജു...
Deleteതലനാരിഴയ്ക്ക് പമേല രക്ഷപ്പെട്ടു...
ReplyDeleteതീർച്ചയായും...
Deleteസിനിമയിലെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങള്‍ കാണുന്നപോലെ ഉണ്ടായിരുന്നു. ഇനിയെന്ത്? ആകാംക്ഷ വര്‍ദ്ധിച്ചു.
ReplyDeleteഎന്താണവിടെ സംഭവിച്ചതെന്ന് അടുത്ത ലക്കത്തിൽ നമുക്ക് നോക്കാം സുകന്യാജീ...
Deleteഞാനിവിടെ മുണ്ടിപ്പറഞ്ഞില്ലേ..?
ReplyDeleteതികച്ചും ഉദ്വേഗജനകം.ആകാംക്ഷ ആകാംക്ഷ!!!!
ReplyDeleteസമ്മതിച്ചല്ലോ?
Delete