ഹോബ്സ് എന്റിലെ ഡെവ്‌ലിന്റെ
കോട്ടേജിൽ എത്തിയ സ്റ്റെയ്നർ കണ്ടത് ലോക്ക് ചെയ്തിരിക്കുന്ന വാതിലാണ്. ധാന്യപ്പുരയുടെ
ചുറ്റും ഒരു വട്ടം നടന്ന് നോക്കിയെങ്കിലും അവിടെങ്ങും ഡെവ്‌ലിൻ ഉണ്ടായിരുന്നില്ല.
“ഹെർ ഓബർസ്റ്റ്… അദ്ദേഹം വരുന്നുണ്ട്…” പെട്ടെന്ന് ബ്രീഗൽ വിളിച്ചു പറഞ്ഞു.
ചതുപ്പിനരികിലെ വീതി കുറഞ്ഞ
ചിറയിലൂടെ തന്റെ BSA മോട്ടോർ സൈക്കിളിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു ഡെവ്‌ലിൻ. കോട്ടേജിന്റെ
മുറ്റത്തേക്ക് കയറി ബൈക്ക് സ്റ്റാന്റിൽ കയറ്റി വച്ചിട്ട് അദ്ദേഹം മുഖത്തെ കണ്ണട ഉയർത്തി
നെറ്റിയിലേക്ക് വച്ചു.
“പുറത്തൊന്ന് കറങ്ങാൻ
പോയതാണ് കേണൽ…” ഡെവ്‌ലിൻ പറഞ്ഞു.
സ്റ്റെയ്നർ മുന്നോട്ട്
ചെന്ന് അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ച് മതിലിനരികിലേക്ക് കൂട്ടിക്കൊണ്ടു പോയി ചുരുങ്ങിയ
വാക്കുകളിൽ സ്ഥിതിഗതികൾ അറിയിച്ചു.
അല്പനേരത്തെ മൌനത്തിന്
ശേഷം സ്റ്റെയ്നർ ചോദിച്ചു. “വെൽ… എന്ത് തോന്നുന്നു…?”
“പ്രശ്നമാണ്… എങ്കിലും അദ്ദേഹത്തെയും കൊണ്ട് പോകാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ
മനസ്സ് പറയുന്നത്… ഒരു കാര്യം പറയാം… രാത്രി ഒമ്പത് മണിയോടെ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിരിക്കും…”
“ഐ വിൽ കീപ്പ് ഇൻ ടച്ച്…” ഡെവ്‌ലിനോട് പറഞ്ഞിട്ട് സ്റ്റെയ്നർ ജീപ്പിൽ ചാടിക്കയറി ക്ലൂഗലിനോട്
വണ്ടിയെടുക്കുവാൻ കല്പിച്ചു.
റോഡിനപ്പുറത്തെ കുന്നിൻചരിവിലെ
മരക്കൂട്ടങ്ങൾക്കിടയിൽ തന്റെ കുതിരയുടെ അരികിൽ നിന്ന് ഇതെല്ലാം വീക്ഷിക്കുകയായിരുന്നു
മോളി പ്രിയോർ. താക്കോലുമായി കോട്ടേജിന്റെ വാതിൽ തുറക്കുവാൻ നീങ്ങുന്ന ഡെവ്‌ലിനെ വേദനയോടെ
അവൾ നോക്കി. അദ്ദേഹത്തെ കൊല്ലാനുള്ള ദ്വേഷ്യവുമായിട്ടാണ് ഇങ്ങോട്ട് പുറപ്പെട്ടതെങ്കിലും
താൻ കേട്ടതെല്ലാം അസത്യമായിരിക്കും എന്ന ആശയുടെ നേരിയ കണം അവളുടെ ഉള്ളിൽ അവശേഷിച്ചിരുന്നു.
എന്നാൽ അദ്ദേഹവുമായി സംസാരിച്ചിട്ട് ജീപ്പിൽ തിരികെ പോകുന്ന സ്റ്റെയനറെയും രണ്ട് സഹപ്രവർത്തകരെയും
കണ്ടതോടെ അവളുടെ എല്ലാ ആശകളും അസ്തമിച്ചു. ഡെവ്‌ലിനും അവരോടൊപ്പമാണെന്ന സത്യം പകൽ പോലെ
വ്യക്തം…
* * * * * * * * * * * * * * *
* * * * * * * * * * * * * * * * * *
സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ
എത്താൻ ഏതാണ്ട് അര മൈൽ ബാക്കിയുള്ളപ്പോൾ വാഹനവ്യൂഹം നിർത്തുവാൻ കേണൽ ഷഫ്റ്റോ നിർദ്ദേശം
നൽകി.
“വ്യക്തമായ ധാരണയില്ലാതെ
എന്തെങ്കിലും വിഡ്ഢിത്തം കാണിക്കുവാനുള്ള സമയമല്ല ഇത്… എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലാവുന്നതിന് മുമ്പ് തന്നെ
അറ്റാക്ക് നടന്നിരിക്കണം… ക്യാപ്റ്റൻ മാലെറി, മൂന്ന് ജീപ്പുകളിലായി പതിനഞ്ച്
പേരടങ്ങുന്ന സംഘവുമായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന ചെമ്മൺപാതയിലൂടെ ഗ്രാമത്തിന്റെ
കിഴക്ക് ഭാഗത്തേക്ക് നീങ്ങുക. സ്റ്റഡ്‌ലി ഗ്രേഞ്ച് റോഡിൽ വാട്ടർമില്ലിന്റെ വടക്ക്
ഭാഗത്തായി ചെന്ന് കയറുന്നത് വരെയുള്ള ഭാഗങ്ങൾ വളയണം… സർജന്റ്
ഹ്യൂസ്റ്റ്‌ലർ… ഗ്രാമത്തിന്റെ അറ്റത്ത് എത്തിയതും ഒരു ഡസൻ പേരെ
കൂട്ടി നിങ്ങൾ കാൽനടയായി വനത്തിനുള്ളിൽ ചെങ്കുത്തായി വെട്ടിയിറക്കിയ ആ കാട്ടുപാതയിലൂടെ
ദേവാലയത്തിനടുത്തേക്ക് നീങ്ങുക… ബാക്കിയുള്ളവർ എന്നോടൊപ്പം ഉണ്ടാവണം… ആ ഗ്രേ എന്ന് പറയുന്ന സ്ത്രീയുടെ വീട്ടിലേക്കുള്ള റോഡിന്റെ നിയന്ത്രണം
നമുക്ക് ഏറ്റെടുക്കാം…”
“എന്ന് വച്ചാൽ എല്ലാ വശങ്ങളിലൂടെയും
നാം അവരെ വളയുന്നു എന്നർത്ഥം, അല്ലേ കേണൽ…?” മാലെറി ചോദിച്ചു.
“അതെ… എല്ലായിടത്തു നിന്നും… എല്ലാവരും അവരവരുടെ പൊസിഷനുകളിൽ നിരന്ന് കഴിഞ്ഞതും
ഫീൽഡ് ടെലിഫോണിലൂടെ ഞാൻ സിഗ്‌നൽ തരുന്നതായിരിക്കും… അടുത്ത
നിമിഷം നാം ആക്രമണം അഴിച്ചുവിടുന്നു… നിമിഷങ്ങൾക്കകം
അവരെ കീഴ്പ്പെടുത്തുന്നു…”
അവിടെങ്ങും കനത്ത നിശ്ശബ്ദത
നിറഞ്ഞു. ഹ്യൂസ്റ്റ്‌ലറാണ് അവസാനം ആ നിശ്ശബ്ദതയെ ഭഞ്ജിക്കാൻ ധൈര്യം കാട്ടിയത്. “മണ്ടത്തരമാണെങ്കിൽ
പൊറുക്കണം കേണൽ… ഇത്തരം ഒരു നീക്കത്തിന് മുമ്പായി ഹെലികോപ്ടറിലോ
മറ്റോ ഒരു നിരീക്ഷണം നടത്തുന്നത് നല്ലതായിരിക്കില്ലേ…? ഞാൻ ഉദ്ദേശിച്ചത്… പറഞ്ഞ് കേട്ടതിൽ നിന്നും ഈ ജർമ്മൻ സംഘം അത്ര നിസ്സാരന്മാരല്ല…” ഹ്യൂസ്റ്റ്‌ലർ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി.
“ഹ്യൂസ്റ്റ്‌ലർ…!” ഷഫ്റ്റോ പരുഷ സ്വരത്തിൽ വിളിച്ചു. “ഇനി ഒരു വട്ടം കൂടി എന്റെ ആജ്ഞയെ
നീ ചോദ്യം ചെയ്താൽ… നിന്റെ പേര് പോലും മറക്കാൻ അധികം സമയം വേണ്ടി വരില്ല…” അദ്ദേഹത്തിന്റെ വലത് കവിളിലെ മാംസപേശി ഒന്ന് തുടിച്ചു. ചുറ്റും കൂടി
നിൽക്കുന്ന തന്റെ സഹപ്രവർത്തകരുടെ മുഖങ്ങളിൽ രൂക്ഷമായി നോക്കിയിട്ട് അദ്ദേഹം തുടർന്നു.
“ഈ ഏറ്റുമുട്ടലിന് ആർക്കും ധൈര്യമില്ലെന്നുണ്ടോ…?”
“തീർച്ചയായും ഉണ്ട് സർ… താങ്കളുടെ തൊട്ട് പിന്നിൽ തന്നെയുണ്ട് ഞങ്ങളെല്ലാം…” മാലെറി പറഞ്ഞു.
“നല്ലത്…” ഷഫ്റ്റോ പറഞ്ഞു. “എങ്കിൽ ശരി… ഒരു
വെള്ള പതാകയുമേന്തി ഞാൻ അങ്ങോട്ട് പോകുകയാണ്...”
“അവരെ കീഴടങ്ങാൻ പ്രേരിപ്പിക്കുക
എന്നതാണോ താങ്കളുടെ ലക്ഷ്യം, സർ…?” മാലെറി ചോദിച്ചു.
“കീഴടങ്ങൽ…! നിങ്ങൾക്കെന്താ
വട്ടുണ്ടോ…? അവിടെയെത്തി ഞാൻ
അവരോട് അല്പം സന്ധി സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നിങ്ങൾ അവരവരുടെ പൊസിഷനുകളിൽ
എന്തിനും തയ്യാറായി നിൽക്കുന്നുണ്ടായിരിക്കണം… കൃത്യം പത്ത് മിനിറ്റ് ആകുന്നതും അപ്രതീക്ഷിതമായി
നാം പ്രഹരമേൽപ്പിക്കുന്നു… അപ്പോൾ പറഞ്ഞത് പോലെ… ലെറ്റ്സ് ഗെറ്റ് റ്റു ഇറ്റ്…”
* * * * * * * * * * * * * * *
* * * * * * * * * * * * * * * * * *
നല്ല വിശപ്പുണ്ടായിരുന്നു
ഡെവ്‌ലിന്. അടുക്കളയിൽ ചെന്ന് അൽപ്പം സൂപ്പ് എടുത്ത് ചൂടാക്കി മേശപ്പുറത്ത് വച്ചു.
പിന്നെ മോളി കൊണ്ടുവന്ന് വച്ചിരുന്ന കോഴിമുട്ടകളിൽ ഒന്നെടുത്ത് ഓംലറ്റ് ഉണ്ടാക്കിയതിന്
ശേഷം സാമാന്യം കനമുള്ള രണ്ട് കഷണം ബ്രെഡ് കൊണ്ട് സാൻഡ്‌വിച്ച് തയ്യാറാക്കി. നെരിപ്പോടിനരികിലെ
ചാരുകസേരയിലിരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുളിർതെന്നൽ തന്റെ ഇടത് കവിളിൽ
തഴുകി കടന്ന് പോയത് പോലെ അദ്ദേഹത്തിന് തോന്നിയത്. ആരോ കതക് തുറന്നിരിക്കുന്നു… തലയുയർത്തി നോക്കിയ ഡെവ്‌ലിൻ കണ്ടത് വാതിൽക്കൽ നിൽക്കുന്ന മോളിയെയാണ്.
“ആഹാ… നീ എത്തിയോ…? നിന്നെ തേടി ഇറങ്ങുന്നതിന് മുമ്പ് അല്പം ഭക്ഷണം
കഴിക്കാമെന്ന് കരുതി…” സാൻഡ്‌വിച്ച് ഉയർത്തിക്കാണിച്ച് ആഹ്ലാദത്തോടെ
ഡെവ്‌ലിൻ പറഞ്ഞു.
“യൂ ബാസ്റ്റർഡ്…! യൂ ഡെർട്ടി സ്വൈൻ…! യൂ യൂസ്‌ഡ് മീ…”
ഒരു പെൺപുലിയെപ്പോലെ
ചാടിവീണ് അവൾ ഡെവ്‌ലിന്റെ മുഖത്ത് അള്ളിപ്പിടിച്ചു. ഡെവ്‌ലിനാകട്ടെ ആ കൈത്തണ്ടകളിൽ
ബലമായി പിടിച്ച് അവളെ തന്റെ നിയന്ത്രണത്തിലാക്കുവാൻ
ശ്രമിച്ചു.
“മോളീ… എന്താണിത്…? എന്ത് പറ്റി നിനക്ക്…?” കാര്യം എന്താണെന്ന് മനസ്സിലായെങ്കിലും അത് മറച്ചുവച്ചുകൊണ്ട് അദ്ദേഹം
ആരാഞ്ഞു.
“എനിക്കെല്ലാം മനസ്സിലായി… അദ്ദേഹത്തിന്റെ പേര് കാർട്ടർ എന്നല്ല… സ്റ്റെയ്നർ എന്നാണ്… അദ്ദേഹവും സംഘവും ജർമ്മൻകാരാണ്… മിസ്റ്റർ ചർച്ചിലിനെ തട്ടിക്കൊണ്ട് പോകാൻ എത്തിയവർ… ഇനി എനിക്കറിയേണ്ടത് നിങ്ങളുടെ പേരെന്താണെന്നാണ്… ഡെവ്‌ലിൻ എന്നല്ല… അത് തീർച്ച…”