Friday, November 22, 2019

ഈഗിൾ ഹാസ് ലാന്റഡ് – 137


ഈ നോവലിൽ ഉൾപ്പെട്ടിരിക്കുന്ന ചരിത്ര കഥാപാത്രങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം 1945 ഏപ്രിലിന്റെ അവസാന നാളുകളിൽ ഹിറ്റ്ലറുടെ ബെർലിനിലുള്ള ബങ്കറിൽ നടന്ന സംഭവങ്ങൾ ലോകം മുഴുവനും അറിഞ്ഞതാണ്. 1944 ഫെബ്രുവരിയിൽ അബ്ഫെർ പിരിച്ചു വിടപ്പെട്ടതോടെ അഡ്മിറൽ വിൽഹെം കാനറീസിന്റെ ദുർദശ ആരംഭിച്ചു. 1944 ജൂലൈയിൽ ഹിറ്റ്ലർക്ക് നേരെയുണ്ടായ ഒരു വധശ്രമത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട നൂറു കണക്കിന് സൈനികരുടെ കൂട്ടത്തിൽ കാനറീസും ഉണ്ടായിരുന്നു. യുദ്ധം അവസാനിക്കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പ് ഫ്ലോസൻബർഗ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ച് SS സേന നടത്തിയ കുറ്റവിചാരണയെ തുടർന്ന് അദ്ദേഹത്തെ അടച്ചിരുന്ന തുറുങ്കലിൽ നിന്ന് നഗ്നനായി വലിച്ചിഴച്ച് കൊണ്ടുവന്ന് തൂക്കിക്കൊല്ലുകയായിരുന്നു. 1945 ഏപ്രിൽ 9 ന്.

യുദ്ധം അവസാനിച്ചതിനെ തുടർന്ന് ജർമ്മനിയിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾക്കിടയിൽ ആരുമറിയാതെ രക്ഷപെടാനായിരുന്നു ഹെൻട്രിച്ച് ഹിംലർ ശ്രമിച്ചത്. ഒരു കറുത്ത ഐ പാച്ചും പ്രൈവറ്റിന്റെ യൂണിഫോമും അണിഞ്ഞ് വേഷം മാറി നടന്നിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർ പിടി കൂടിയ നിമിഷം ഒപ്പം കൊണ്ടു നടന്നിരുന്ന പൊട്ടാസിയം സയനൈഡിന്റെ ചെറിയ കുപ്പി കടിച്ചു പൊട്ടിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

റോസ്മാൻ ഏറെക്കുറെ ഭാഗ്യമുള്ളവനായിരുന്നു എന്നു വേണം പറയാൻ. യുദ്ധത്തെ അതിജീവിച്ച അയാൾ 1955 വരെ ഹാംബർഗ് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. അഡ്മിറൽ കാനറീസിന്റെയും ഫ്ലോസൻബർഗ് ക്യാമ്പിലെ മറ്റ് അനേകരുടെയും വധശിക്ഷ നടപ്പിലാക്കിയ നാസി സേനാംഗങ്ങളെ അറസ്റ്റ് ചെയ്തു  വിചാരണ ചെയ്തു തുടങ്ങിയതോടെ അപ്രത്യക്ഷനായ റോസ്മാൻ SS സേനയിലെ പഴയ സഹപ്രവർത്തകരുടെ സംഘടനയായ ഒഡേസ്സ മുഖാന്തരം തെക്കേ അമേരിക്കയിലേക്ക് പലായനം ചെയ്തു.

മേജർ ജനറൽ കാൾ സ്റ്റെയ്നറുടെ വധവുമായി ബന്ധപ്പെട്ട രേഖകൾ അതുപോലുള്ള മറ്റു പലരുടെയും രേഖകളോടൊപ്പം പ്രിൻസ് ആൽബ്രസ്ട്രാസയിൽ നിന്നും കണ്ടെടുക്കുകയുണ്ടായി. ആ രേഖകളെല്ലാം ഇപ്പോൾ സെൻട്രൽ ഫെഡറൽ ഏജൻസിയുടെ ലുഡ്വിസ്ബർഗിലുള്ള ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. നാസി കാലഘട്ടത്തിൽ നടന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുവാൻ രൂപീകരിച്ച ആ സംഘടനയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും വിജയം കണ്ടു എന്ന് പറയാൻ കഴിയില്ല.

വാഴ്സാ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് കുർട്ട് സ്റ്റെയ്നറുമായി കൊമ്പു കോർത്ത ജർഗെൻ സ്ട്രൂപ്പ് എന്ന ആ ആജാനുബാഹുവിനെ ന്യൂറംബർഗ് വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഫ്യൂറർക്ക് സമർപ്പിക്കുവാനായി തയ്യാറാക്കിയിരുന്ന മനോഹരമായ പുറംചട്ടയുള്ള “The Jewish Ghetto in Warsaw No Longer Exists” എന്ന പുസ്തകം അദ്ദേഹം ചെയ്ത യുദ്ധക്കുറ്റങ്ങൾക്കുള്ള ഏറ്റവും വലിയ തെളിവായി മാറി. ആ കൂട്ടക്കുരുതിയുടെ വിശദാംശങ്ങൾ എല്ലാം തന്നെ ഒരു ഡയറിയുടെ രൂപത്തിൽ അതിൽ വിവരിച്ചിരുന്നു. തന്റെ നേതൃത്വത്തിൽ നടന്ന വീര സാഹസിക പ്രവൃത്തികൾ വിവരിച്ചിരുന്ന ആ പുസ്തകത്തിൽ അതുകൊണ്ടു തന്നെ, തന്നെയും തന്റെ സംഘത്തെയും അപമാനിച്ച കുർട്ട് സ്റ്റെയ്നറെയും സംഘത്തെയും കുറിച്ച് ഒരു വാക്ക് പോലും പരാമർശിക്കാതിരുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

എന്റെ വാഴ്സാ സന്ദർശന വേളയിൽ, ജർഗെൻ സ്ട്രൂപ്പിനെ തൂക്കിക്കൊന്ന സ്ഥലത്ത് ഏതാനും നിമിഷങ്ങൾ ഞാൻ ചെലവഴിച്ചു. വാഴ്സാ ഗെട്ടോ പ്രതിരോധത്തിനിടയിൽ മരണമടഞ്ഞ ജൂതരുടെ ഓർമ്മയ്ക്കായി പണിതുയർത്തിയ സ്മാരകം അവിടെ കാണാമായിരുന്നു. എന്റെ ആതിഥേയൻ പോളിഷ് ഹോം ആർമിയിലെ ഒരു മുൻ അംഗമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആ ഒരു ദിവസം ആ പ്ലാറ്റ്ഫോമിൽ അരങ്ങേറിയ സംഭവത്തെക്കുറിച്ച് ഞാൻ അയാളോട് സൂചിപ്പിച്ചു. അന്നത്തെ സംഭവങ്ങൾ വളരെ വ്യക്തമായി അയാൾ ഓർക്കുന്നുണ്ടായിരുന്നു. അന്ന് സ്റ്റെയ്നർ രക്ഷിച്ച ബ്രാനാ ലെസെംനികോഫ് എന്ന ആ ജൂതപ്പെൺകുട്ടി പട്ടണത്തിൽ നിന്നും ഏഴു മൈൽ അകലെ എത്തിയതും ട്രെയിനിൽ നിന്നും എടുത്തു ചാടി. കണങ്കാലിൽ ഒടിവ് സംഭവിച്ച നിലയിൽ റെയിൽവേ ട്രാക്കിന് സമീപത്തെ ഒരു കുഴിയിൽ നിന്നും ജൂത അനുഭാവികളിൽ ചിലർ അവളെ കണ്ടെത്തി. യുദ്ധത്തെ അതിജീവിച്ച അവളെക്കുറിച്ച് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം 1947 ൽ ഒരു ജൂത സംഘത്തോടൊപ്പം വാഴ്സായിൽ നിന്നും മാർസെയിൽസിലേക്ക് കടന്നു എന്നതായിരുന്നു. ബ്രിട്ടീഷ് ഉപരോധം മറികടന്ന് പലസ്തീനിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിട്ട ഒരു ബോട്ടിൽ കയറിക്കൂടുക എന്നതായിരുന്നു ആ സംഘത്തിന്റെ ഉദ്ദേശ്യം. അവൾ അതിൽ വിജയിച്ചു എന്ന് വേണം കരുതാൻ.

ഞാൻ മുകളിൽ പരാമർശിച്ച മിക്ക കാര്യങ്ങൾക്കും ഒഫിഷ്യൽ റെക്കോർഡ്സ് ഉണ്ടോ എന്ന് ചോദിച്ചാൽ വളരെ പരിമിതമാണ് എന്നായിരിക്കും എന്റെ ഉത്തരം. അവിടുന്നും ഇവിടുന്നും ഒക്കെയായി സംഘടിപ്പിച്ച നുറുങ്ങുകളായിരുന്നു എനിക്ക് ലഭിച്ച വിലയേറിയ വിവരങ്ങൾ. ഫാദർ വെറേക്കർ എന്നോട് പറഞ്ഞതെല്ലാം ബ്രിട്ടീഷ് കാഴ്ച്ചപ്പാടോടു കൂടിയുള്ളതായിരുന്നു. സ്റ്റെയ്നറുടെ സംഘവുമായി ഏറ്റുമുട്ടിയ കേണൽ ഷഫ്റ്റോയുടെ പതനവും ആൾ നാശവും അമേരിക്കൻ സൈന്യത്തിനേറ്റ വലിയ നാണക്കേടായിരുന്നു. അതുകൊണ്ട് തന്നെ ആ വിഷയത്തെക്കുറിച്ചുള്ള വാർത്തകൾ ഒരു തരത്തിലും പുറത്തു പോകരുത് എന്ന കാര്യത്തിൽ വാഷിങ്ങ്ടൺ ഉറച്ച നിലപാട് എടുത്തു.

1943 നവംബറിൽ എന്തു വില കൊടുത്തും ഒരു വിജയം ആയിരുന്നു ജർമ്മനി പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, സ്റ്റഡ്ലി കോൺസ്റ്റബിൾ മറ്റൊരു ഗ്രാൻ സാസോ ആയി മാറിയില്ല. അതുകൊണ്ട് അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്ന നിലപാട് എടുക്കുവാൻ തീരുമാനിക്കുകയായിരുന്നു ഹിംലർ. അതിനായി തന്റെ സകല അധികാരവും ആൾബലവും അദ്ദേഹം വിനിയോഗിച്ചു.

ഇനി മാക്സ് റാഡ്ലിന്റെ കാര്യം ഹിംലറുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാനായി ഹോളണ്ടിൽ എത്തിയ റോസ്മാന്റെ നേതൃത്വത്തിലുള്ള ഗെസ്റ്റപ്പോ സംഘം കണ്ടത് കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് ആംസ്റ്റർഡാം ഹോസ്പിറ്റലിലെ ഇന്റൻസിവ് കെയർ യൂണിറ്റിൽ കിടക്കുന്ന റാഡ്ലിനെയാണ്. അതിജീവിക്കുവാൻ ഒരു സാദ്ധ്യതയും ഇല്ല എന്ന് ഡോക്ടർമാർ വിലയിരുത്തിയ അദ്ദേഹത്തെ അവിടെ മരിക്കുവാൻ വിട്ടിട്ട് അവർ ബെർലിനിലേക്ക് തിരിച്ചു പോയി.

എന്നാൽ അത്ഭുതകരം എന്ന് പറയട്ടെ, മരണത്തോട് മല്ലിട്ട് കേണൽ മാക്സ് റാഡ്ൽ ജീവിതത്തിലേക്ക് തിരികെയെത്തി. സൈന്യത്തിൽ തുടരുവാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാൽ ബവേറിയൻ ആൽപ്സിലെ ഹോൾസ്ബാച്ച് എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ തന്റെ ഭാര്യ ട്രൂഡിയ്ക്കും മൂന്ന് പെൺമക്കൾക്കുമൊപ്പം ശേഷിച്ച രണ്ട് വർഷം അദ്ദേഹം കഴിച്ചുകൂട്ടി. ആ കാലയളവിലാണ് ഓപ്പറേഷൻ ഈഗ്ളിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തി വയ്ക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം 1973 ജൂണിൽ ആണ് അദ്ദേഹത്തിന്റെ വിധവ ട്രൂഡിയെ ഞാൻ സന്ദർശിക്കുന്നത്. ഏറെ നേരത്തെ എന്റെ നിർബ്ബന്ധത്തെ തുടർന്ന് മനോഹരമായ ആ വാരാന്ത്യത്തിൽ ആ ഡയറി വായിക്കുവാൻ അവർ എനിക്ക് അനുവാദം തരികയായിരുന്നു.

എല്ലാം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു അദ്ദേഹം ആ ഡയറിയിൽ. പിന്നെ കാര്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നു. ഓപ്പറേഷൻ ഈഗ്ളിനെക്കുറിച്ച് സംസാരിക്കാൻ വിമുഖത കാണിച്ച പലരും എത്രത്തോളം വിവരങ്ങൾ ഞാൻ മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ അവരുടെ മനസ്സ് തുറക്കുവാൻ തയ്യാറായി.

അന്നത്തെ കഥാപാത്രങ്ങളിൽ മിക്കവരും ഈ ലോകത്തോട് വിട പറഞ്ഞു കഴിഞ്ഞിരുന്നു. ഫ്രഞ്ച് ഫോറിൻ ലെജിയൻ പാരച്യൂട്ട് റെജിമെന്റിൽ ഒരു സെർജന്റ് ആയി സേവനം തുടർന്ന റിട്ടർ ന്യുമാൻ 1954 ൽ ഡീൻ ബിൻഫുവിൽ വച്ചുണ്ടായ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പിന്നെ, ദൗത്യം പരാജയപ്പെട്ടു എന്നറിഞ്ഞിട്ടും തന്റെ ജീവൻ പണയം വച്ച് നോർഫോക്ക് തീരത്തേക്കുള്ള യാത്ര തുടരുവാൻ തീരുമാനിക്കുകയും ആ രാത്രിയിൽ ന്യുമാനെയും ഡെവ്ലിനെയും രക്ഷപെടുത്തുകയും ചെയ്ത പോൾ കീനിഗ്ഗ് എന്ന ആ യുവനാവികനും കൊല്ലപ്പെടുകയാണുണ്ടായത്. D-Day കഴിഞ്ഞു മൂന്നാം നാൾ മൾബെറി ഹാർബറിൽ കിടന്ന ഒരു ബ്രിട്ടീഷ് കപ്പലിനെ ടോർപ്പിഡോ ചെയ്ത് തകർക്കാനുള്ള ശ്രമത്തിനിടയിൽ അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള പീരങ്കിയേറ്റ് അവരുടെ E-Boat പൊട്ടിത്തെറിക്കുകയായിരുന്നു. ആ അപകടത്തിൽ നിന്നും രക്ഷപെട്ടത് എറിക്ക് മുള്ളർ മാത്രമായിരുന്നു. അയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഞാൻ എത്തിയത് റോട്ടർഡാമിൽ ആയിരുന്നു. യൂറോപ്പിലെ ഒരു വലിയ ഡീപ്പ് സീ സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ ആയി ജോലി നോക്കുകയായിരുന്നു അയാളപ്പോൾ. ഒരു ഡച്ച് പൗരനായി മാറിക്കഴിഞ്ഞിരുന്നു അയാൾ. പട്ടണത്തിലെ ജലപാതകളിലൂടെ പതുക്കെ നീങ്ങുന്ന ഹൗസ് ബോട്ടുകളിലൊന്നിൽ അയാളുടെ ആതിഥ്യം സ്വീകരിച്ച് ഡിന്നർ കഴിച്ചു കൊണ്ടിരിക്കവെ ഒട്ടു മിക്ക കാര്യങ്ങളും അയാൾ എന്നോട് പറഞ്ഞു.

എല്ലാം വിവരിച്ചിട്ട് ഒടുവിൽ അയാൾ എന്നോട് ചോദിച്ച ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. “റ്റെൽ മീ എന്തായാലും ഇത്രയും കാലം കഴിഞ്ഞു ഇപ്പോഴെങ്കിലും എനിക്ക് അറിയണമെന്നുണ്ട് എന്തായിരുന്നു അന്നത്തെ ദൗത്യം?”

സത്യമായിട്ടും താങ്കൾക്ക് അറിയില്ലേ?”

അവരെ തിരികെ പിക്ക് ചെയ്ത് കൊണ്ടുവരണമെന്ന് മാത്രമാണ് ഞങ്ങളോട് പറഞ്ഞിരുന്നത് എന്തായിരുന്നു ആ ദൗത്യമെന്നതിനെക്കുറിച്ച് ഒന്നും തന്നെ പറയുകയുണ്ടായില്ല ജർമ്മൻ സാമ്രാജ്യത്തിന്റെ സുരക്ഷയെ കരുതി ഒരു വാക്കു പോലും ആരോടും മിണ്ടാൻ പാടില്ല എന്ന കർശന നിർദ്ദേശമായിരുന്നു... അഥവാ എന്തെങ്കിലും ലീക്കായാൽ ആ ഗെസ്റ്റപ്പോ ബാസ്റ്റഡ്സ് ഞങ്ങളുടെ പിന്നാലെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല

ആ ദൗത്യത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അയാളുടെ മുന്നിൽ ഞാൻ നിരത്തി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു. “സോ, ദാറ്റ് വാസ് ഇറ്റ്?”

ദി ബിഗ്ഗസ്റ്റ് പ്രൈസ് ഓഫ് ഓൾ

അദ്ദേഹം തല കുലുക്കി. “ഞങ്ങളുടെ ജോലിയിൽ ഒരു ചൊല്ലുണ്ട് നോ സേവ്, നോ പേ നിങ്ങളുടെ ബോട്ട് തിരികെ കൊണ്ടുവന്നില്ലെങ്കിൽ പിന്നെ നിങ്ങൾ അതുവരെ ചെയ്തിട്ടുള്ളതൊന്നും ഒന്നുമല്ല എന്ന്കീനിഗ്ഗിന്റെ വാക്കുകൾ ഓർത്തെടുത്തു കൊണ്ട് അയാൾ തലയാട്ടി. “ഓൾ ദോസ് ഫൈൻ മെൻ ആന്റ് ഓൾ ഫോർ നത്തിങ്ങ്അയാൾ തന്റെ ഗ്ലാസ് ഉയർത്തി. “ഇത് അവർക്കും പോൾ കീനിഗ്ഗിനും വേണ്ടി ഞാൻ കണ്ട ഏറ്റവും മിടുക്കനായ നാവികൻ പിന്നെ നിങ്ങൾക്ക് വേണ്ടിയും സുഹൃത്തേ ഭാഗ്യം നിങ്ങളെയും കടാക്ഷിക്കേണ്ടതുണ്ട് കാരണം,  നിങ്ങൾ പറയാൻ പോകുന്ന ഈ കഥ ഒരിക്കലും ആരും വിശ്വസിക്കാൻ പോകുന്നില്ല

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...