റയിൽവേ ട്രാക്കിന്റെ അപ്പുറത്തുള്ള പ്ലാറ്റ്ഫോമിൽ ഒരു കൂട്ടം മനുഷ്യരെ ചുവരിനോട് ചേർത്ത് നിരയായി നിർത്തിയിരിക്കുന്നത് അപ്പോഴാണ് സ്റ്റെയ്നർ കണ്ടത്. അഴുക്ക് പുരണ്ട വസ്ത്രങ്ങളണിഞ്ഞ അവർക്ക് കാവലായി സായുധരായ നാസി സുരക്ഷാ സേന നിലയുറപ്പിച്ചിരുന്നു. സ്ത്രീ പുരുഷ വ്യത്യാസം പോലും മനസ്സിലാക്കാൻ കഴിയാത്തത്ര വികൃത രൂപങ്ങളായിക്കഴിഞ്ഞിരുന്നു ആ പാവങ്ങൾ അപ്പോൾ. സുരക്ഷാസേനയുടെ ആജ്ഞ പ്രകാരം അവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുവാൻ തുടങ്ങി.
“എന്താണവിടെ നടക്കുന്നത്…?” അത് വീക്ഷിച്ചുകൊണ്ട് പ്ലാറ്റ്ഫോമിനരികിൽ നിന്നിരുന്ന മിലിട്ടറി പോലീസുകാരനോട് സ്റ്റെയ്നർ ചോദിച്ചു.
“ജൂതന്മാരാണ്, ഹെർ ഓബർസ്റ്റ്… വാഴ്സാ ഗെട്ടോ കോളനിയിൽ നിന്ന് ഇന്ന് രാവിലെ പിടികൂടപ്പെട്ടവരാണ്… ട്രെബ്ലിങ്കയിലേക്ക് അയക്കാൻ വേണ്ടി നിർത്തിയിരിക്കുകയാണവരെ… അവിടെ വച്ച് ഇന്ന് വൈകുന്നേരത്തോടെ അവരുടെയെല്ലാം കഥ കഴിയ്ക്കും… ദേഹപരിശോധനയ്ക്കായിട്ടാണ് അവരോട് വസ്ത്രങ്ങൾ അഴിക്കാൻ ആജ്ഞാപിച്ചിരിക്കുന്നത്… ആ കൂട്ടത്തിൽ അധികവും സ്ത്രീകളാണല്ലോ… മിക്കവരും അവരുടെ പാന്റ്സിനുള്ളിൽ നിറതോക്കുകൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും… അത് കണ്ടെടുക്കാൻ വേണ്ടിയാണ്…” അയാൾ പറഞ്ഞു.
പെട്ടെന്നാണ് ട്രാക്കിൽ നിന്നും ആരുടെയോ ക്രൂരമായ പൊട്ടിച്ചിരി മുഴങ്ങിയത്. അതോടൊപ്പം തന്നെ ഒരു സ്ത്രീയുടെ നിലവിളിയും. സ്റ്റെയ്നർ വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവരുടെ ട്രെയിനിന്റെ അറ്റത്തേക്ക് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ന്യുമാനെയാണ്. പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആ കോച്ചിന്റെ അടിയിലുള്ള സ്റ്റാന്റിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ ലഭിച്ച ബട്ടൻസില്ല്ലാത്ത പിഞ്ഞിത്തുടങ്ങിയ ഒരു ഓവർകോട്ട് ചരട് കൊണ്ട് കെട്ടി നഗ്നത മറച്ചിരിക്കുന്നു. ദിവസങ്ങളോളം വെള്ളം കാണാതെ ജട പിടിച്ച പ്രാകൃതമായ തലമുടി. എങ്ങനെയോ ആ കൂട്ടത്തിൽ നിന്നും വഴുതിപ്പോന്ന അവൾ ആ ട്രെയിൻ പുറപ്പെടുമ്പോൾ അതിനടിയിൽ തൂങ്ങി രക്ഷപെടാനുള്ള അവസാനശ്രമം നടത്തി നോക്കിയതാണ്.
എന്നാൽ നിർഭാഗ്യവശാൽ അവൾ ഒരു മിലിട്ടറി പോലീസുകാരന്റെ കണ്ണിൽ പെട്ടത് അപ്പോഴായിരുന്നു. ട്രാക്കിലേക്ക് ചാടിയിറങ്ങിയ അയാൾ അവളെ ട്രെയിനിനടിയിൽ നിന്നും വലിച്ചെടുത്തു. അയാളുടെ കരങ്ങളിൽ നിന്നും കുതറി മാറി പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറിയ അവൾ ഗെയ്റ്റിന് നേർക്ക് പാഞ്ഞു. പക്ഷേ, ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്ന മേജർ ഫ്രാങ്കിന്റെ കരങ്ങളിലേക്കാണ് അവൾ ചെന്നെത്തിയത്.
“ഡെർട്ടി ലിറ്റിൽ ബിച്ച്… നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…” അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് അയാൾ ഉലച്ചു.
സ്റ്റെയ്നർ മുന്നോട്ട് കുതിച്ചു.
“വേണ്ട, ഹെർ ഓബർസ്റ്റ്…” ന്യുമാൻ അദ്ദേഹത്തെ തടയാനാഞ്ഞെങ്കിലും വൈകിപ്പോയിരുന്നു.
മുന്നോട്ട് കുതിച്ച സ്റ്റെയ്നർ , മേജർ ഫ്രാങ്കിന്റെ കോളറിൽ മുറുകെ പിടിച്ച് മാറ്റി. അപ്രതീക്ഷിതമായ ആക്രമണത്തിൽ അയാൾ അടി തെറ്റി താഴെ വീണു. അയാളുടെ കരങ്ങളിൽ നിന്നും ആ പെൺകുട്ടിയെ മോചിപ്പിച്ച് സ്റ്റെയനർ തന്റെ പിന്നിൽ സുരക്ഷിതമായി നിർത്തി.
ചാടിയെഴുന്നേറ്റ മേജർ ഫ്രാങ്കിന്റെ മുഖത്ത് രോഷം തിളയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കൈ തന്റെ ബെൽറ്റിൽ കൊളുത്തിയിരുന്ന റിവോൾവറിലേക്ക് നീങ്ങി. എന്നാൽ ഞൊടിയിടയിലാണ് സ്റ്റെയ്നർ തന്റെ ലെതർ കോട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ല്യൂഗർ പിസ്റ്റൾ എടുത്ത് അയാളുടെ നെറ്റിയിലേക്ക് മുട്ടിച്ചത്.
“മേജർ… തോക്കെടുക്ക് ധൈര്യമുണ്ടെങ്കിൽ … അതിന് മുമ്പ് നിങ്ങളുടെ തല ചിതറി തെറിച്ചിരിക്കും… ആലോചിച്ചിട്ട് മതി… മാനുഷികമായ ഒരു പ്രവൃത്തിയായിരിക്കും ഞാൻ ചെയ്യാൻ പോകുന്നത്…” സ്റ്റെയ്നർ അലറി.
ഏതാണ്ട് ഒരു ഡസനോളം മിലിട്ടറി പോലീസുകാർ അങ്ങോട്ടോടിയെത്തി. ചിലരുടെ കൈകളിൽ മെഷീൻ ഗൺ, മറ്റ് ചിലരുടെ കൈയിൽ പിസ്റ്റളുകൾ… മൂന്ന് വാര അകലത്തിൽ അവർക്ക് ചുറ്റും ഒരു അർദ്ധ വലയം തീർത്ത് അവർ നിലയുറപ്പിച്ചു. ഉയരമുള്ള ഒരു സർജന്റ് തന്റെ റൈഫിൾ സ്റ്റെയ്നറുടെ നേർക്ക് ഉന്നം പിടിച്ചു. സ്റ്റെയനറാകട്ടെ, മേജർ ഫ്രാങ്കിന്റെ കോളറിൽ മുറുകെ പിടിച്ച് തന്നോടടുപ്പിച്ച് പിസ്റ്റളിന്റെ ബാരൽ നെറ്റിയിൽ ശക്തിയായി ചേർത്ത് പിടിച്ചു.
“വെറുതെ വിഡ്ഢിത്തം കാണിക്കണ്ട കൂട്ടരേ…” സ്റ്റെയ്നർ പറഞ്ഞു.
ആ നിമിഷമാണ് ഒരു സ്റ്റീം എൻജിൻ സ്റ്റേഷനിലേക്ക് പ്രവേശിച്ചത്. വളരെ സാവധാനം വന്നുകൊണ്ടിരുന്ന അതിന് പിറകിൽ കൽക്കരി നിറച്ച തുറന്ന വാഗണുകളായിരുന്നു.
“എന്താണ് കുട്ടീ നിന്റെ പേര്…?” മേജർ ഫ്രാങ്കിന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റാതെ സ്റ്റെയ്നർ അവളോട് ചോദിച്ചു.
“ബ്രാന… ബ്രാന ലെസെംനികോഫ്…” അവൾ പറഞ്ഞു.
“വെൽ, ബ്രാന… നീയൊരു ചുണക്കുട്ടിയാണെങ്കിൽ, ഞാൻ പറയുന്നത് പോലെ ചെയ്യൂ… ആ തുറന്ന വാഗണുകളിൽ ഒന്നിൽ ചാടിപ്പിടിക്കൂ… ഇവിടുന്ന് പുറത്ത് കടക്കണമെങ്കിൽ അതേയുള്ളൂ മാർഗ്ഗം… എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഇത്രമാത്രമാണ്…”
അടുത്ത നിമിഷം ആ പെൺകുട്ടി ഗുഡ്സ് വാഗണിന് നേർക്ക് കുതിച്ചു.
“ആരെങ്കിലും അവൾക്ക് നേരെ വെടിയുണ്ട പായിച്ചാൽ… അതോടൊപ്പം ഒരെണ്ണം ഇവിടെ മേജറുടെ തലയോട്ടിയും തുളച്ച് പോയിരിക്കും…” സ്റ്റെയ്നർ മുന്നറിയിപ്പ് നൽകി.
(തുടരും)