പുൽമേട്ടിൽ എത്തിയ മോളി
കണ്ടത് കുന്നിൻമുകളിലേക്കുള്ള റോഡിലൂടെ കയറിപ്പോകുന്ന ഒരു ജീപ്പിനെയാണ്. അതിന്റെ റേഡിയോ
ആന്റിനയിൽ ഒരു വെള്ള കർച്ചീഫ് പാറിക്കളിക്കുന്നുണ്ടായിരുന്നു. ദേവാലയത്തിന്റെ കവാടത്തിനരികിൽ
നിർത്തിയ ആ ജീപ്പിൽ നിന്നും ഹാരി കെയ്നും ഡെക്സ്റ്റർ ഹാർവിയും പുറത്തിറങ്ങി. അങ്കണത്തിലൂടെ
പോർച്ചിനരികിലേക്ക് നടക്കവെ കെയ്ൻ പറഞ്ഞു.
“സർജന്റ്… കണ്ണുകൾ തുറന്ന് പിടിച്ചോണം… ഈ സ്ഥലം ഒരിക്കൽക്കൂടി കാണുമ്പോൾ ഓർമ്മയുണ്ടാവണം…”
“തീർച്ചയായും മേജർ…”
ദേവാലയത്തിന്റെ വാതിൽ
തുറന്ന് സ്റ്റെയ്നർ പുറത്തിറങ്ങി. തൊട്ട് പിന്നിൽ തന്നെ ഉണ്ടായിരുന്ന ഡെവ്‌ലിൻ ചുമരിലേക്ക്
ചാരി നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.
ഹാരി കെയ്ൻ ഔപചാരികമായി
സ്റ്റെയ്നറെ സല്യൂട്ട് ചെയ്തു. “കേണൽ… നാം ഇതിന് മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്…”
സ്റ്റെയ്നറിന് എന്തെങ്കിലും
പറയാൻ സാധിക്കുന്നതിന് മുമ്പ് വാതിൽക്കൽ നിന്നിരുന്ന ബെക്കറെ തള്ളിമാറ്റി ഫാദർ വെറേക്കർ
മുടന്തിക്കൊണ്ട് പുറത്തേക്ക് വന്നു.
“കെയ്ൻ… പമേല എവിടെ…? അവൾക്കെങ്ങനെയുണ്ട്…?”
“ഷീ ഈസ് ഫൈൻ, ഫാദർ… അവൾ അവിടെ മെൽറ്റ്‌ഹാം ഹൌസിൽ ഉണ്ട്…” കെയ്ൻ
പറഞ്ഞു.
വെറേക്കർ സ്റ്റെയ്നറുടെ
നേർക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് പരിഹാസഭാവമുണ്ടായിരുന്നു. ഒരു വിജയിയുടെ
ധാർഷ്ട്യം ആ കണ്ണുകളിൽ തിളങ്ങി.
“വളരെ ഭംഗിയായി അവൾ നിങ്ങളെ
ഒതുക്കി, അല്ലേ സ്റ്റെയ്നർ…? അവൾ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിങ്ങൾ പ്രധാനമന്ത്രിയുമായി
കടന്നുകളഞ്ഞേനെ...”
“ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകൾ എത്ര വ്യത്യസ്ഥമാണെന്ന്
നോക്കൂ…” സ്റ്റെയ്നർ തികച്ചും ശാന്തസ്വരത്തിൽ പറഞ്ഞു.
“ഞാൻ വിചാരിച്ചിരുന്നത് കാൾ സ്റ്റേം എന്ന ചെറുപ്പക്കാരൻ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ
വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചതുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടത് എന്നായിരുന്നു…” മറുപടിക്കായി
കാത്തു നിൽക്കാതെ അദ്ദേഹം കെയ്നിന് നേർക്ക് തിരിഞ്ഞു. “വാട്ട് കാൻ ഐ ഡൂ ഫോർ യൂ…?”
“അത് തികച്ചും വ്യക്തമല്ലേ… കീഴടങ്ങൽ… അനാവശ്യമായ രക്തച്ചൊരിച്ചിലുകൾക്ക് ഇനി യാതൊരു
പ്രസക്തിയുമില്ല… അവിടെ മിൽഹൌസിൽ ഉണ്ടായിരുന്ന താങ്കളുടെ ആൾക്കാർ
എല്ലാം തന്നെ കൊല്ലപ്പെട്ടിരിക്കുന്നു… അതുപോലെ തന്നെ മിസ്സിസ് ഗ്രേയും…”
വെറേക്കർ അദ്ദേഹത്തിന്റെ
കൈത്തണ്ടയിൽ കയറിപ്പിടിച്ചു. “മിസ്സിസ് ഗ്രേ കൊല്ലപ്പെട്ടുവെന്നോ…? എങ്ങനെ…?”
“അറസ്റ്റ് ചെയ്യുവാൻ വേണ്ടി
ചെന്ന കേണൽ ഷഫ്റ്റോയെ അവർ വകവരുത്തി. തുടർന്നുണ്ടായ വെടിവെപ്പിൽ അവർ കൊല്ലപ്പെട്ടു…”
അങ്ങേയറ്റത്തെ നിരാശതയോടെ
ഫാദർ വെറേക്കർ മുഖം തിരിച്ചു. കെയ്ൻ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു.
“താങ്കൾ ഒറ്റപ്പെട്ടിരിക്കുന്നു
കേണൽ… മെൽറ്റ്‌ഹാം ഹൌസിൽ കനത്ത സുരക്ഷാവലയത്തിലാണ് പ്രധാനമന്ത്രി
ഇപ്പോൾ…ഒരു പക്ഷേ, തന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും
അദ്ദേഹം ഇത്രയും സുരക്ഷാക്രമീകരണങ്ങൾ കാണുന്നത്… ഇറ്റ്സ്
ഓൾ ഓവർ…”
ഒരു നിമിഷം സ്റ്റെയ്നർ
തന്റെ സഹപ്രവർത്തകരെ ഓർത്തു. ബ്രാൺഡ്റ്റ്, വാൾട്ടർ, മെയർ, ക്‌ളൂഗൽ, ഡിന്റർ, ബെർഗ്, റീഡൽ… അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായി. “മാന്യമായ ഒരു ഒത്തുതീർപ്പ്…?”
“ഒരു ഒത്തുതീർപ്പുമില്ല…!” വെറേക്കർ അലറി. “ഈ മനുഷ്യർ
ബ്രിട്ടീഷ് യൂണിഫോമിലാണ് ഇവിടെയെത്തിയത്… നിങ്ങളെ ഞാനത് ഓർമ്മിപ്പിക്കേണ്ടതുണ്ടോ മേജർ…?”
“പക്ഷേ, ഒരിക്കലും ആ യൂണിഫോമിൽ
ഞങ്ങൾ പോരാടിയിട്ടില്ല…” സ്റ്റെയ്നർ ഇടയിൽ കയറി പറഞ്ഞു. “ജർമ്മൻ യൂണിഫോമിൽ
ജർമ്മൻ സൈനികരായിട്ടാണ് ഞങ്ങൾ പടവെട്ടിയത്… മറ്റേത് വെറും യുദ്ധതന്ത്രം മാത്രമായിരുന്നു…”
“അതെ… ജനീവ കൺവെൻഷന്റെ നഗ്നമായ ലംഘനമാണത്...” വെറേക്കർ പറഞ്ഞു. “യുദ്ധകാലത്ത് ശത്രുവിന്റെ യൂണിഫോം
ധരിക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നു എന്ന് മാത്രമല്ല, അത് ലംഘിക്കുന്നവർക്ക്
മരണശിക്ഷയുമാണ് അതിൽ പറഞ്ഞിരിക്കുന്നത്…”
കെയ്നിന്റെ മുഖഭാവം ശ്രദ്ധിച്ച
സ്റ്റെയ്നർ മന്ദഹസിച്ചു. “ഡോണ്ട് വറി, മേജർ… നിങ്ങളുടെ കുറ്റമല്ല… കളിയുടെ നിയമങ്ങൾ മാത്രം…” അദ്ദേഹം വെറേക്കറുടെ നേർക്ക് തിരിഞ്ഞു. “വെൽ…ഫാദർ… താങ്കളുടെ ദൈവം ഉണ്ടല്ലോ… ആ ദൈവം തീർച്ചയായും ക്രോധത്തിന്റെയും പകയുടെയും ദൈവമാണ്… എന്റെ കുഴിമാടത്തിന് മുകളിൽ നൃത്തം ചവിട്ടുമെന്ന് തോന്നുമല്ലോ താങ്കളുടെ
ഭാവം കണ്ടാൽ…”
“ഡാംൻ യൂ സ്റ്റെയ്നർ…!” തന്റെ കൈയിലെ ഊന്നുവടി ഉയർത്തി അദ്ദേഹത്തെ അടിക്കുവാനായി വെറേക്കർ
മുന്നോട്ട് കുതിച്ചു. എന്നാൽ തന്റെ ളോഹയുടെ അടിഭാഗത്ത് തട്ടി കമിഴന്നടിച്ച് വീഴവേ അദ്ദേഹത്തിന്റെ
തല ഒരു കല്ലിൽ ചെന്ന് ഇടിച്ചു.
ഓടിയെത്തിയ ഗാർവി അദ്ദേഹത്തിനരികിൽ
മുട്ടുകുത്തി ഇരുന്ന് പരിശോധിച്ചു. “നിസ്സാരമല്ലെന്ന് തോന്നുന്നു… ഡോക്ടറെ കാണിക്കണം… ഞങ്ങളുടെ ക്യാമ്പിൽ നല്ല ഡോക്ടറുണ്ട്…” അയാൾ സ്റ്റെയ്നറോട് പറഞ്ഞു.
“അതിനെന്താ… കൊണ്ടുപൊയ്ക്കോളൂ… അദ്ദേഹത്തെ മാത്രമല്ല… എല്ലവരെയും…” സ്റ്റെയ്നർ പറഞ്ഞു.
ഗാർവി കെയ്നിനെ ഒന്ന്
നോക്കിയിട്ട് ഫാദർ വെറേക്കറുയുമെടുത്ത് തങ്ങളുടെ ജീപ്പിനരികിലേക്ക് നടന്നു.
“അപ്പോൾ താങ്കൾ ഈ ഗ്രാമീണരെ
പോകാൻ അനുവദിക്കുന്നു എന്നാണോ പറയുന്നത്…?” കെയ്ൻ ചോദിച്ചു.
“തീർച്ചയായും… കാരണം, ഒട്ടും താമസിയാതെ തന്നെ പോരാട്ടത്തിന്റെ അടുത്ത ഭാഗം ആരംഭിക്കുന്ന
ലക്ഷണമാണ് കാണുന്നത്… താങ്കൾ പിന്നെ എന്ത് കരുതി…? ഈ ഗ്രാമത്തിലുള്ളവരെ ഒന്നടങ്കം ഞങ്ങൾ ബന്ദികളാക്കി വയ്ക്കുമെന്നോ…? അതോ ഈ വനിതകളെ ഒരു മനുഷ്യമതിലാക്കി നിർത്തി ഞങ്ങൾ പോരാടുമെന്നോ…? സോറി… അത്രയും ക്രൂരരല്ല ഞങ്ങൾ…” സ്റ്റെയ്നർ തിരിഞ്ഞു. “ബെക്കർ… അവരെ
തുറന്ന് വിട്ടേക്കൂ…”
വാതിൽ തുറക്കപ്പെട്ടു.
ലെയ്ക്കർ ആംസ്ബിയുടെ നേതൃത്വത്തിൽ ഗ്രാമീണരെല്ലാം കൂടി പുറത്തേക്ക് കുതിച്ചു. അവരെ
കടന്ന് പോകുമ്പോൾ വനിതകളിൽ അധികവും അലമുറയിടുന്നുണ്ടായിരുന്നു. ബെറ്റി വൈൽഡും മകൻ ഗ്രഹാമും
അവരുടെ ഭർത്താവ് ജോർജ് വൈൽഡും ആയിരുന്നു അവസാനമായി എത്തിയത്. നന്നേ ക്ഷീണിതനായിരുന്ന
ജോർജ് വൈൽഡിനെ റിട്ടർ ന്യുമാനായിരുന്നു താങ്ങിപ്പിടിച്ചുകൊണ്ടുവന്നത്. അവർക്കരികിലേക്ക്
ഓടിയെത്തിയ ഗാർവി, റിട്ടർ ന്യുമാന്റെ സ്ഥാനം ഏറ്റെടുത്തു. ഗ്രഹാമിന്റെ
കൈ പിടിച്ച് ബെറ്റി വൈൽഡ് ന്യുമാന്റെ നേർക്ക് തിരിഞ്ഞു.
“ഹീ വിൽ ബീ ഓൾ റൈറ്റ്
മിസ്സിസ് വൈൽഡ്… അവിടെയുണ്ടായ ദുഃരനുഭവത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു… ബിലീവ് മീ…” ന്യുമാൻ
പറഞ്ഞു.
“ദാറ്റ്സ് ഓൾ റൈറ്റ്… അത് താങ്കളുടെ കുറ്റമായിരുന്നില്ലല്ലോ… എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യുമോ…? വുഡ് യൂ റ്റെൽ മീ യുവർ നെയിം…?”
“ന്യുമാൻ… റിട്ടർ ന്യുമാൻ…” അദ്ദേഹം പറഞ്ഞു.
“താങ്ക് യൂ…” അവർ പറഞ്ഞു. “അപ്പോഴത്തെ
ദ്വേഷ്യത്തിന് ഞാൻ പറഞ്ഞ വാക്കുകൾക്ക് ക്ഷമ ചോദിക്കുന്നു...” അവർ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ആന്റ് ഐ വാണ്ട്
റ്റു താങ്ക് യൂ ആന്റ് യുവർ മെൻ ഫോർ ഗ്രഹാം…”
“ഹീ ഈസ് എ ബ്രേവ് ബോയ്…” സ്റ്റെയ്നർ പറഞ്ഞു. “ഒട്ടും സംശയിച്ച് നിൽക്കാതെ അവൻ നേരെ പുഴയിലേക്ക്
ചാടുകയായിരുന്നില്ലേ… അതിന് അസാമാന്യ ധൈര്യം വേണം… ആന്റ് കറേജ് ഈസ് സംതിങ്ങ് ദാറ്റ് നെവർ ഗോസ് ഔട്ട് ഓഫ് ഫാഷൻ…”
കൊച്ചു ഗ്രഹാം അവിശ്വസനീയതയോടെ
അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു. “വൈ ആർ യൂ എ ജർമ്മൻ…? എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ പക്ഷത്ത് അല്ലാത്തത്…?”
സ്റ്റെയനർ പൊട്ടിച്ചിരിച്ചു.
“അവനെ ഇവിടുന്ന് പെട്ടെന്ന് കൊണ്ടു പോകാൻ നോക്ക്… ബിഫോർ
ഹീ കംപ്‌ളീറ്റ്ലി കറപ്റ്റ്സ് മീ...” അദ്ദേഹം
ബെറ്റിയോട് പറഞ്ഞു.
അവന്റെ കൈ പിടിച്ച് അവർ
മുന്നേ പോയ സംഘത്തിന് ഒപ്പമെത്താനായി തിടുക്കത്തിൽ നടന്നു. വനിതകളുടെ ആ സംഘം വരിവരിയായി
കുന്നിറങ്ങുവാൻ തുടങ്ങി.
അതേ സമയത്താണ് ഹോക്ക്സ്‌വുഡ്
പാതയിലൂടെ ആ വെളുത്ത സ്കൌട്ട് കാർ പാഞ്ഞു വന്ന് ദേവാലയത്തിനരികിൽ നിന്നത്. അതിൽ ഘടിപ്പിച്ചിരുന്ന
ആന്റി എയർക്രാഫ്റ്റ് ഗൺ, ഹെവി മെഷീൻ ഗൺ എന്നിവ പോർച്ചിന് നേർക്ക് ഉന്നം പിടിച്ചു.
സ്റ്റെയ്നർ മുഖം ചുളിച്ച്
തലയാട്ടി. “സോ… മേജർ… ദി ഫൈനൽ ആകട്… പോരാട്ടം
വീണ്ടും തുടരട്ടെ…”
ഹാരി കെയ്ന് സല്യൂട്ട്
നൽകിയിട്ട് അദ്ദേഹം പോർച്ചിലേക്ക് തിരിച്ച് നടന്നു. അവരുടെ സംഭാഷണം അത്രയും ശ്രവിച്ചുകൊണ്ട്
ഒരക്ഷരം പോലും ഉരിയാടാതെ ഡെവ്‌ലിൻ നിൽക്കുന്നുണ്ടായിരുന്നു അവിടെ.
“ഇത്രയും നീണ്ട നേരം നിശ്ശബ്ദനായി നിങ്ങളെ ഒരിക്കലും
കണ്ടിട്ടില്ലല്ലോ ഞാൻ…” സ്റ്റെയ്നർ പറഞ്ഞു.
ഡെവ്‌ലിൻ പുഞ്ചിരിച്ചു.
“സത്യം പറഞ്ഞാൽ സഹായിക്കണേ എന്ന ഒരൊറ്റ
വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല
എനിക്ക്… ഉള്ളിൽ ചെന്ന് ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ ഇനി…?”
* * * * * * * *
* * * * * * * * * * * * * *
പുൽമേട്ടിലെ സുരക്ഷിത
സ്ഥാനത്ത് ഇരുന്ന്കൊണ്ട് മോളി ദേവാലയത്തിന് സമീപത്തെ നീക്കങ്ങൾ നിരീക്ഷിച്ചു. സ്റ്റെയ്നറോടൊപ്പം
ദേവാലയത്തിനുള്ളിലേക്ക് ഡെവ്‌ലിൻ അപ്രത്യക്ഷമാകുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം തുടിച്ചു.
ഓ, ദൈവമേ… ഞാൻ
എന്തെങ്കിലും സഹായം ചെയ്തേ തീരൂ… അവൾ മന്ത്രിച്ചു. ചാടിയെഴുന്നേറ്റ അതേ നിമിഷം ആജാനുബാഹുവായ ഒരു കറുമ്പൻ
സർജന്റിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം വരുന്ന അമേരിക്കൻ റെയ്ഞ്ചേഴ്സ് മരക്കൂട്ടങ്ങൾക്കിടയിൽ
നിന്നും റോഡ് ക്രോസ് ചെയ്ത് ദേവാലയത്തിനരികിലേക്ക് ഓടുന്നത് അവളുടെ കണ്ണിൽ പെട്ടു.
അടുത്ത നിമിഷം അവർ ദേവാലയത്തിന്റെ മതിലിനോട് ചേർന്ന് നീങ്ങി വൈദിക മന്ദിരത്തിന്റെ ചെറിയ
ഗേറ്റ് കടന്ന് കോമ്പൌണ്ടിനുള്ളിൽ പ്രവേശിച്ചു.
എന്നാൽ മന്ദിരത്തിനുള്ളിൽ
കയറാതെ ദേവാലയത്തിന്റെ പിൻഭാഗം ലക്ഷ്യമാക്കി നീങ്ങിയ അവർ മതിൽ ചാടിക്കടന്ന് സെമിത്തേരിയിലേക്ക്
പ്രവേശിക്കുകയാണ്ടായത്. അവിടെ നിന്നും കുടമണി കൊളുത്തിയിരിക്കുന്ന ഗോപുരത്തിന്റെ വശത്തുകൂടി
നീങ്ങിയ അവർക്ക് പോർച്ചിൽ എത്തുവാൻ അധിക സമയം വേണ്ടി വന്നില്ല. അവൾ നോക്കി നിൽക്കെ
ചുമലിൽ ഒരു ചുരുൾ കയറുമായി ആ സർജന്റ് പോർച്ചിന്റെ മേൽക്കൂരയിൽ ചാടിപ്പിടിച്ച് മുകളിലേക്ക്
വലിഞ്ഞു കയറി. പിന്നെ അതിനോട് ചേർന്ന് നിന്നിരുന്ന മരത്തിലൂടെ ഏതാണ്ട് പതിനഞ്ച് അടിയോളം
ഉയരത്തിൽ കയറി ദേവാലയത്തിന്റെ സൺ ഷേഡിലേക്ക് ഇറങ്ങി. ശേഷം തന്റെ കൈയിലെ കയറിന്റെ ചുരുളഴിച്ച്
താഴെയുള്ളവർക്ക് കയറിവരുവാനായി ഇട്ടു കൊടുത്തു.
പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ
തന്റെ കുതിരയുടെ മേൽ ചാടിക്കയറിയ മോളി അവനെ പുൽമൈതാനത്തിലൂടെ തെളിച്ചു. പിന്നെ അവൾ
ഒട്ടും ആലോചിച്ചില്ല… മരക്കൂട്ടങ്ങൾക്കിടയിലൂടെ നേരെ വൈദിക മന്ദിരം ലക്ഷ്യമാക്കി
അവനെ അതിവേഗം പായിച്ചു.