എട്ട് ഇരുപത് ആയപ്പോൾ
ഡെവ്‌ലിനും സ്റ്റെയ്നറും കൂടി പുറത്തിറങ്ങി മരങ്ങൾക്കിടയിലൂടെ റോഡരികിലേക്ക് നീങ്ങി.
അവർ അത്രയും നേരം കഴിച്ചുകൂട്ടിയ ആ കോട്ടേജ് കനത്ത അന്ധകാരത്തിൽ തീർത്തും അദൃശ്യമായിരുന്നു.
മെയിൻ റോഡിനരികിൽ എത്തിയതും ഒരു വാഹനത്തിന്റെ അവ്യക്ത രൂപവും ആരുടെയൊക്കെയോ പതിഞ്ഞ
സ്വരവും അവരുടെ ശ്രദ്ധയിൽ പെട്ടു.
“അൽപ്പം കൂടി അടുത്ത്
ചെന്ന് നോക്കാം നമുക്ക്…” സ്റ്റെയ്നർ മന്ത്രിച്ചു.
വനത്തിനെയും റോഡിനെയും
വേർതിരിക്കുന്ന ചെറിയ മതിലിനരികിൽ ചെന്ന് അവർ സൂക്ഷിച്ച് നോക്കി. മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് ജീപ്പുകൾ കിടക്കുന്നുണ്ട്. മഴയിൽ നിന്നും രക്ഷതേടി
അരികിലുള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ ഏതാനും അമേരിക്കൻ റെയ്ഞ്ചേഴ്സ് നിലയുറപ്പിച്ചിരിക്കുന്നു.
സിഗരറ്റ് കത്തിക്കുവാനായി തീപ്പെട്ടി ഉരച്ച ഗാർവിയുടെ മുഖം ഒരു നിമിഷം അവർ വ്യക്തമായി
കണ്ടു. അവർ ഇരുവരും പിന്നോട്ട് വലിഞ്ഞു.
“ഓ…! അയാളാണ്… ആ നീഗ്രോ… ” സ്റ്റെയ്നർ
പറഞ്ഞു. “ഹാരി കെയ്നിന്റെ കൂടെയുണ്ടായിരുന്ന
ആ മാസ്റ്റർ സർജന്റ്… നിങ്ങളെയും കാത്തുള്ള നിൽപ്പാണ്…”
“പക്ഷേ, എന്തുകൊണ്ട് അവർ
എന്റെ കോട്ടേജിലേക്ക് പോയില്ല…?”
“അവിടെയും ആളെ നിർത്തിയിട്ടുണ്ടാവണം… ഇതും കൂടി ആയപ്പോൾ അങ്ങോട്ടുള്ള റോഡിലും കവറേജ് ആയില്ലേ…?
“അതിൽ കാര്യമില്ല… കുറച്ച് കൂടി താഴോട്ട് നീങ്ങിയിട്ടായാലും നമുക്ക് റോഡ് ക്രോസ് ചെയ്യാവുന്നതേയുള്ളൂ… പിന്നെ താങ്കൾ പറഞ്ഞത് പോലെ കാൽനടയായി ബീച്ചിലേക്ക്...” ഡെവ്‌ലിൻ പറഞ്ഞു.
“ഗതിയൊന്ന് മാറ്റിയാൽ
അൽപ്പം കൂടി എളുപ്പമാകും…” സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.
“മനസ്സിലായില്ല…?”
“മോഷ്ടിച്ച ആ കാറുമായി
റോഡിലൂടെ ഞാൻ അവർ തീർത്ത ആ ബാരിക്കേഡിനരികിലേക്ക് നീങ്ങുന്നു… നിഷ്‌പ്രയാസം എനിക്ക് അപ്പുറം കടക്കാൻ കഴിയും… പക്ഷേ, ഒരു വ്യവസ്ഥ… നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ ട്രെഞ്ച് കോട്ട് ഒരു
സ്ഥിര വായ്പ്പയായി എനിക്ക് തരണമെന്ന് മാത്രം…”
ഡെവ്‌ലിന് ആ ഇരുട്ടിൽ സ്റ്റെയ്നറുടെ മുഖം കാണുവാൻ കഴിയുമായിരുന്നില്ല.
ആ മുഖത്തെ ഭാവം എന്താണെന്ന് അറിയണമെന്ന ആഗ്രഹവും അദ്ദേഹം പെട്ടെന്ന് ഉപേക്ഷിച്ചു.
“ഡാംൻ യൂ സ്റ്റെയ്നർ… ഗോ റ്റു ഹെൽ യുവർ ഓൺ വേ…” ക്ഷീണിതസ്വരത്തിൽ ഡെവ്‌ലിൻ പറഞ്ഞു. പിന്നെ ചുമലിൽ
നിന്നും സ്റ്റെൻ ഗൺ ഊരി ട്രെഞ്ച് കോട്ട് അഴിച്ചെടുത്ത് സ്റ്റെയ്നർക്ക് കൈമാറി.
“അതിന്റെ വലത്തെ പോക്കറ്റിൽ
സൈലൻസർ ഘടിപ്പിച്ച ഒരു മോസർ ഉണ്ട്… രണ്ട് മഗസിൻ എക്സ്ട്രാ ബുള്ളറ്റുകളും…” ഡെവ്‌ലിൻ പറഞ്ഞു.
“താങ്ക് യൂ…” സ്റ്റെയനർ തന്റെ തൊപ്പി ഊരി ജാക്കാറ്റിന്റെ പോക്കറ്റിനുള്ളിൽ തിരുകി.
ശേഷം ആ ട്രെഞ്ച് കോട്ട് എടുത്തണിഞ്ഞ് അതിന്റെ ബെൽറ്റ് മുറുക്കി.
“അങ്ങനെ… എല്ലാത്തിന്റെയും അവസാനമാകുന്നു… നാം
ഇവിടെ വിട പറയുന്നു...”
സ്റ്റെയ്നർ പറഞ്ഞു.
“ഒരു കാര്യം ചോദിച്ചോട്ടെ…? നമ്മുടെ ഈ ദൌത്യം കൊണ്ട്
ആർക്കെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടായോ…?”
“ഓ… നോ… നോ മോർ ഫിലോസഫി പ്‌ളീസ്…” ഹസ്തദാനം നൽകുവാനായി സ്റ്റെയ്നർ കൈ നീട്ടി. “ജീവിതയാത്രയിൽ നിങ്ങൾ
അന്വേഷിക്കുന്നത് എന്തോ, അത് കണ്ടെത്താൻ കഴിയട്ടെ സ്നേഹിതാ…”
“ഞാൻ അന്വേഷിക്കുന്നത്
കണ്ടെത്തിയതായിരുന്നു… പക്ഷേ, നിർഭാഗ്യവശാൽ ഇപ്പോൾ അത് കൈമോശം വന്നിരിക്കുന്നു…” ഡെവ്‌ലിൻ പറഞ്ഞു.
“എങ്കിൽ ഇനി മറ്റൊന്നും
ആലോചിക്കേണ്ടതില്ല… ഇപ്പോഴത്തെ ഈ അവസ്ഥ… അത്യന്തം അപകടകരമാണത്… രക്ഷപെടുവാൻ നിങ്ങൾ തന്നെ വിചാരിച്ചാലേ നടക്കൂ…” സ്റ്റെയ്നർ തിരിഞ്ഞ് ഫാം ഹൌസിന് നേർക്ക് നടന്നു.
അവർ റിട്ടറിനെ കാറിന്
വെളിയിലേക്ക് പതുക്കെ പിടിച്ചിറക്കി. ശേഷം ഇരുവരും ചേർന്ന് കാർ തള്ളി റോഡിലേക്കുള്ള
പാതയിലെ ഇറക്കത്തിൽ എത്തിച്ചു. മരത്തിന്റെ അഴികൾ കൊണ്ട് നിർമ്മിച്ച കവാടത്തിന് അരികിലെത്തിയതും
സ്റ്റെയ്നർ ഓടിച്ചെന്ന് അത് തുറന്നു. പിന്നെ അതിൽ നിന്നും ഏതാണ്ട് ആറടിയോളം നീളം വരുന്ന
ഒരു പട്ടികക്കഷണം ഊരിയെടുത്ത് തിരികെ വന്ന് റിട്ടറിന് കൊടുത്തു.
“ഇതെങ്ങനെയുണ്ട്…?” സ്റ്റെയ്നർ ചോദിച്ചു.
“ധാരാളം… അപ്പോൾ നമ്മൾ പോകുകയല്ലേ…?” റിട്ടർ ആവേശത്തോടെ ചോദിച്ചു.
“അതെ… പക്ഷേ, നിങ്ങൾ ഇരുവരും മാത്രം… ഞാൻ
പിന്നീട് എത്തിക്കോളാം… അവിടെ അധികം ദൂരെയല്ലാതെ ആ റെയ്ഞ്ചേഴ്സ് നിൽപ്പുണ്ട്… നിങ്ങൾ ഇരുവരും ബീച്ചിലേക്ക് നീങ്ങുന്ന സമയത്ത് അവരുടെ ശ്രദ്ധ തിരിക്കുവാനായി
ഒരു ചെറിയ പണി കൊടുക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ…” സ്റ്റെയ്നർ
പറഞ്ഞു.
പെട്ടെന്ന് റിട്ടർ സ്റ്റെയ്നറുടെ
കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അയാളുടെ സ്വരത്തിൽ ഉത്കണ്ഠയും അതിലേറെ പരിഭ്രമവും ഉണ്ടായിരുന്നു.
“താങ്കൾ ഒറ്റയ്ക്ക് പോകുകയോ…? ഇല്ല കുർട്ട്… ഞാൻ അത് അനുവദിക്കില്ല…”
“ഓബർലെഫ്റ്റ്നന്റ് റിട്ടർ
ന്യുമാൻ…” സ്റ്റെയ്നർ വിളിച്ചു. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്
ഏറ്റവും മിടുക്കനായ സൈനികനാണ് നിങ്ങൾ… നാർവിക്ക് മുതൽ സ്റ്റാലിൻഗ്രാഡ് വരെ… ഒരിക്കൽ പോലും നിങ്ങൾ നിങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ എന്റെ
ആജ്ഞകൾ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല… അതിന് വിരുദ്ധമായി ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങുവാൻ
നിങ്ങളെ ഞാൻ അനുവദിക്കയുമില്ല…”
സ്റ്റെയ്നർ നൽകിയ പട്ടികക്കഷണത്തിൽ
ഊന്നി റിട്ടർ ന്യുമാൻ അറ്റൻഷനായി നിവർന്ന് നിൽക്കുവാൻ ശ്രമിച്ചു.
“ഹെർ ഓബർസ്റ്റിന്റെ ആഗ്രഹം
പോലെ…” ന്യുമാൻ തികച്ചും ഔപചാരികതയോടെ ഉച്ചരിച്ചു.
“ഗുഡ്…” സ്റ്റെയ്നർ പറഞ്ഞു. “ഗോ നൌ പ്ലീസ്, മിസ്റ്റർ ഡെവ്‌ലിൻ… ആന്റ് ഗുഡ് ലക്ക്…”
കാറിന്റെ ഡോർ തുറക്കവെ
റിട്ടർ പിന്നിൽ നിന്നും വിളിച്ചു. “ഹെർ ഓബർസ്റ്റ്…”
“യെസ്…?”
“താങ്കളോടൊപ്പം ഇക്കാലമത്രയും
പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു…”
“താങ്ക് യൂ, ഹെർ ഓബർലെഫ്റ്റ്നന്റ്…”
കാറിനുള്ളിൽ കയറി സ്റ്റെയ്നർ
ബ്രേക്ക് റിലീസ് ചെയ്തു. റോഡിലെ ഇറക്കത്തിലൂടെ അത് മുന്നോട്ട് നീങ്ങി.
* * * * * * * * * * * * * * * * * * * * * * * * * *
റിട്ടറിനെ താങ്ങിപ്പിടിച്ച്
ഇരുവശങ്ങളിലുമായി ഡെവ്‌ലിനും മോളിയും മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. റോഡിനരികിലെ
ഉയരം കുറഞ്ഞ മതിലിനരികിൽ എത്തിയപ്പോൾ ഡെവ്‌ലിൻ നിന്നു.
“നിനക്ക് പോകേണ്ട സമയമായിരിക്കുന്നു
കുട്ടീ…” ഡെവ്‌ലിൻ അവളുടെ കാതിൽ മന്ത്രിച്ചു.
“ഇല്ല ലിയാം… നിങ്ങളെ ബീച്ച് വരെ കൊണ്ടെത്തിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ…” അവളുടെ സ്വരം നിശ്ചയദാർഢ്യത്തിന്റേതായിരുന്നു.
അവളോട് തർക്കിക്കുവാൻ
അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം, അപ്പോഴേക്കും ഏതാണ്ട് നാൽപ്പത് വാര അകലെ സ്റ്റെയ്നറുടെ
മോറിസ് കാറിന്റെ എൻജിൻ സ്റ്റാർട്ട് ആയിക്കഴിഞ്ഞിരുന്നു. ഹെഡ്ലൈറ്റുകൾ തെളിയിച്ച് അത്
മുന്നോട്ട് നീങ്ങി. ഷെൽട്ടറിൽ പതുങ്ങിയിരിക്കുകയായിരുന്ന റെയ്ഞ്ചേഴ്സിൽ ഒരുവൻ ചുവന്ന
സിഗ്നൽ ലാമ്പ് ഉയർത്തി കാറിന് നേർക്ക് വീശിക്കാണിച്ചു. അതിനെ അവഗണിച്ച് സ്റ്റെയ്നർ അതിവേഗം മുന്നോട്ട് പാഞ്ഞു പോകും എന്ന
ഡെവ്‌ലിന്റെ കണക്കുകൂട്ടൽ തെറ്റി. സ്റ്റെയനർ കാറിന്റെ വേഗത കുറച്ചു. തികച്ചും കരുതിക്കൂട്ടിയുള്ള
ഒരു നീക്കമായിരുന്നു അദ്ദേഹത്തിന്റേത്. അവിടെയുള്ള മുഴുവൻ സൈനികരുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള
നീക്കം. അതിന് ഒരേയൊരു മാർഗ്ഗമേ അദ്ദേഹത്തിന്റെ
മുന്നിൽ ഉള്ളൂ. ഇടത് കൈ സ്റ്റിയറിങ്ങ് വീലിലും വലത് കൈ മോസർ തോക്കിന്റെ കാഞ്ചിയിലും
വച്ച് കാറിനരികിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഗാർവിയെയും കാത്ത് സ്റ്റെയ്നർ ഇരുന്നു.
“സോറി… ബട്ട്, യൂ വിൽ ഹാവ് റ്റു ഐഡന്റിഫൈ യുവേഴ്സെൽഫ്…” കാറിനരികിലേക്ക് അടുക്കവേ ഗാർവി ആവശ്യപ്പെട്ടു.
ഗാർവി തന്റെ കൈയിലെ ടോർച്ച്
സ്റ്റെയ്നറുടെ മുഖത്തേക്ക് മിന്നിച്ചു. അതേ നിമിഷം തന്നെ സ്റ്റെയ്നറുടെ കൈയിലെ സൈലൻസർ
ഘടിപ്പിച്ച മോസർ ഒന്ന് തുപ്പി. പോയിന്റ് ബ്‌ളാങ്ക് റേഞ്ച് ആയിരുന്നു അത്… പക്ഷേ, ടോർച്ചിന്റെ വെട്ടത്തിൽ കണ്ണഞ്ചിപ്പോയ സ്റ്റെയ്നർക്ക് ഉന്നം
പിഴച്ചു. ഗാർവിയുടെ മുഖത്ത് നിന്നും രണ്ട് ഇഞ്ച് ദൂരെ മാറി വെടിയുണ്ട കടന്നുപോയി. സ്റ്റെയ്നറുടെ
കാൽ ആക്സിലറേറ്ററിൽ മുഴുവനായിട്ടും അമർന്നതും കാറിന്റെ ടയറുകൾ സീൽക്കാരശബ്ദം പുറപ്പെടുവിച്ച്
മുന്നോട്ട് കുതിച്ചു.
“ഡാംൻ ഇറ്റ്… ! ദാറ്റ് വാസ് സ്റ്റെയ്നർ ഹിംസെൽഫ്…! വിടരുതയാളെ…” ഗാർവി അലറി.
ഭ്രാന്ത് പിടിച്ചത് പോലത്തെ
അവസ്ഥയായിരുന്നു പിന്നീട് കണ്ടത്. എല്ലാവരും ആ രണ്ട് ജീപ്പുകളിലേക്കുമായി ഓടിക്കയറി.
ഗാർവിയുടെ ജീപ്പ് ആയിരുന്നു മുന്നിൽ. ക്രമേണ അവിടുത്തെ ശബ്ദകോലാഹലങ്ങൾ ദൂരേയ്ക്കകന്ന്
രാത്രിയുടെ നിശ്ശബ്ദതയിൽ ലയിച്ചു.
“റൈറ്റ്… അപ്പോൾ ഇനി നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം…” ഡെവ്‌ലിൻ പറഞ്ഞു.
മോളിയുടെയും ഡെവ്‌ലിന്റെയും
സഹായത്തോടെ റിട്ടർ ന്യുമാൻ ആ ചെറിയ മതിലിന് അപ്പുറത്തേക്ക് കടന്നു. ശേഷം മൂവരും റോഡിലൂടെ
ബീച്ച് ലക്ഷ്യമാക്കി നടന്നു.