Friday, December 28, 2012

ഈഗിൾ ഹാസ് ലാന്റഡ് – 66



“ഓ.കെ ഡൺ...”  ഗാർവാൾഡ് തന്റെ പെരുവിരൽ ഉയർത്തിക്കാണിച്ചിട്ട് പറഞ്ഞു. “ഇനി ഇതൊന്ന് ആഘോഷിക്കേണ്ടേ നമുക്ക്? ഏത് ബ്രാന്റ് വേണം നിങ്ങൾക്ക്?”

“ഏതെങ്കിലും ഐറിഷ് ബ്രാന്റ് ബുഷ്‌മിൽ‌സ് ഉണ്ടെങ്കിൽ വിശേഷമായി

“ഏത് വേണമെങ്കിലും എന്റെ പക്കലുണ്ട്” ഗാർവാൾഡ് തന്റെ അനുജന്റെ നേർക്ക് കൈ ഞൊടിച്ചു. “റൂബൻ നമ്മുടെ സുഹൃത്തിന് കുറച്ച് ബുഷ്മിൽസ് കൊണ്ടുവരൂ...”

റൂബൻ ഒന്ന് സംശയിച്ച് നിന്നു. അവന്റെ മുഖത്ത് ദ്വേഷ്യം പ്രകടമായിരുന്നു. അത് ശ്രദ്ധിച്ച ഗാർവാൾഡ് കടുത്ത സ്വരത്തിൽ പറഞ്ഞു. “റൂബൻ ബുഷ്മിൽ‌സ് കൊണ്ടുവരാനാണ് ഞാൻ പറഞ്ഞത്

റൂബൻ വിമുഖതയോടെ അലമാര തുറന്നു. ഡസൻ കണക്കിന് മദ്യക്കുപ്പികൾ അതിനകത്തിരിക്കുന്നത് ഡെവ്‌ലിൻ വിസ്മയത്തോടെ വീക്ഷിച്ചു.

“നിങ്ങൾക്കാവശ്യമുള്ളതെല്ലാം എങ്ങനെയും സംഘടിപ്പിക്കും അല്ലേ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“അതാണ് എന്റെ രീതി” ഗാർവാൾഡ് മേശപ്പുറത്തെ സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒരെണ്ണമെടുത്തു. “പിന്നെ ഈ ട്രക്കും ജീപ്പുമെല്ലാം എവിടെയാണ് ഞാൻ എത്തിക്കേണ്ടത്? ബ്രിമിങ്ങ്ഹാമിലോ അതോ മറ്റ് വല്ലയിടത്തുമോ?”

“പീറ്റർബറോയിൽ എവിടെയെങ്കിലും അവിടെ നിന്ന് ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം

“അവിടെത്തന്നെ വേണമെന്നെന്താണിത്ര നിർബ്ബന്ധം?” മദ്യചഷകം കൈമാറുമ്പോൾ റൂബൻ ചോദിച്ചു.

ഗാർവാൾഡ് ഉടൻ തന്നെ ഇടപെട്ടു. “ദാറ്റ്സ് ഓൾ‌റൈറ്റ് നോർമൻ ക്രോസ് അറിയുമോ നിങ്ങൾക്ക്? പീറ്റർബറോയിൽ നിന്നും ഏതാണ്ട് അഞ്ച് മൈൽ ദൂരെ അതിനടുത്തായി ‘ഫൊഗാർട്ടിസ്’ എന്നൊരു ഗ്യാരേജുണ്ട് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ് അത്

“സാരമില്ല ഞാൻ കണ്ടു പിടിച്ചോളാം  ഡെവ്‌ലിൻ പറഞ്ഞു.

“എന്നാണ് നിങ്ങൾക്ക് വാഹനങ്ങൾ വേണ്ടത്?”

“ഇരുപത്തിയെട്ടാം തീയ്യതി വ്യാഴാഴ്ച്ചയും അതിനടുത്ത ദിവസവും ട്രക്കും കംപ്രസ്സറും ജെറി ക്യാനുകളും ആദ്യ ദിവസം തന്നെ വേണം ജീപ്പ് പിറ്റേ ദിവസവും

ഗാർവാൾഡ് സംശയത്തോടെ പുരികം ചുളിച്ചു. “എന്ന് വച്ചാൽ നിങ്ങൾ തനിയേയാണ് രണ്ട് വാഹനങ്ങളും കൊണ്ടുപോകാനുദ്ദേശിക്കുന്നത് എന്നാണോ..?”

“അതെ

“ഓ.കെ ഏത് സമയമാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?”

“നേരം ഇരുണ്ടതിന് ശേഷം ഏതാണ്ട് ഒമ്പത് – ഒമ്പതരയോടെ

“പണത്തിന്റെ കാര്യം?”

“ആ അഞ്ഞൂറ് പൌണ്ട് ഇപ്പോൾ കൈയിലിരിക്കട്ടെ ട്രക്ക് ഡെലിവർ ചെയ്യുമ്പോൾ എഴുനൂറ്റിയമ്പത് തരുന്നതായിരിക്കും ബാക്കി എഴുനൂറ്റിയമ്പത് ജീപ്പ് കൊണ്ടുപോകുമ്പോൾ രണ്ടിനും ഡെലിവറി ലൈസൻസും ഉണ്ടായിരിക്കണം

“അതിന് പ്രയാസമൊന്നുമില്ല പക്ഷേ, വാഹനങ്ങൾ വാങ്ങുന്നതിന്റെ ഉദ്ദേശ്യവും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന കാര്യവും അതിൽ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്” ഗാർവാൾഡ് പറഞ്ഞു.

“അത് ഞാൻ വാഹനമെടുക്കാൻ വരുന്ന സമയത്ത് പറയാം

അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് ഗാർവാൾഡ് പതുക്കെ തലകുലുക്കി. “ശരി നമുക്ക് ഉറപ്പിക്കാമെന്ന് തോന്നുന്നു അപ്പോൾ ശരി പിന്നെ അല്പം കൂടി കഴിക്കുന്നോ?”

“നോതാങ്ക്സ് എനിക്ക് ഒന്ന് രണ്ടിടത്ത് കൂടി പോകാനുണ്ട്” ഡെവ്‌ലിൻ പറഞ്ഞു.

ഡെവ്‌ലിൻ തന്റെ ട്രെഞ്ച് കോട്ട് എടുത്തണിഞ്ഞിട്ട് അതിന്റെ ബട്ടൻസ് ഇടുവാൻ തുടങ്ങി. ഗാർവാൾഡ് എഴുന്നേറ്റ് അലമാരയുടെ അടുത്ത് ചെന്ന് ഒരു പുതിയ ബോട്ട്‌ൽ ബുഷ്മിൽ‌സ് എടുത്ത്കൊണ്ടു വന്നു.

“ഇതാ ഇത് കൈയിൽ വച്ചോളൂ എന്റെ ഒരു സന്തോഷത്തിന് ഇരിക്കട്ടെ മാത്രമല്ല ഈ കച്ചവടത്തിൽ യാതൊരു തട്ടിപ്പുമില്ല എന്നതിന്റെ ഒരു അടയാളവും

“തട്ടിപ്പോ നിങ്ങളെക്കുറിച്ച് അങ്ങനെയൊരു ചിന്തയേ എന്റെ മനസ്സിൽ കടന്നുകൂടിയിട്ടില്ല താങ്ക്സ് എനി വേ  ങ്ഹാ പിന്നെ ഇതിനൊരു ചെറിയ പാരിതോഷികം എന്റെ വകയായുംഇത് നിങ്ങൾക്കുള്ളതാണ്” കീറിയ അഞ്ച് പൌണ്ട് നോട്ടിന്റെ മറുപാതി പോക്കറ്റിൽ നിന്ന് എടുത്ത് നീട്ടിയിട്ട് ഡെവ്‌ലിൻ പറഞ്ഞു.

ഗാർവാൾഡ് പരിഹാസത്തോടെ ഡെവ്‌ലിനെ നോക്കി. “നിങ്ങളുടെ കവിളുകൾ കണ്ടാൽ ചെകുത്താന്റേത് പോലെയുണ്ട്

“പലരും ഇതിനു മുമ്പേ പറഞ്ഞിട്ടുണ്ടത്

“ഓൾ റൈറ്റ് അപ്പോൾ നമുക്ക് ഇരുപത്തിയെട്ടാം തീയ്യതി നോർമൻ ക്രോസിൽ വച്ച് കാണാം റൂബൻ ഇദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാണിച്ച് കൊടുക്കൂ പിന്നെ, ഇദ്ദേഹത്തോട് മാന്യമായിട്ട് വേണം പെരുമാറാൻ മറക്കണ്ട

റൂബൻ വൈമനസ്യത്തോടെ കതക് തുറന്ന് പുറത്തേക്ക് നടന്നു. ഡെവ്‌ലിൻ അയാളെ അനുഗമിച്ചു. ഗാർവാൾഡ് തന്റെ കസേരയിലേക്ക് വീണ്ടും ചാഞ്ഞു.

അടുത്ത നിമിഷം ഡെവ്‌ലിൻ തിരിഞ്ഞു.  “ഒരു കാര്യം കൂടി മിസ്റ്റർ ഗാർവാൾഡ്

“ഇനിയെന്താണ്?”

“ഞാൻ എന്റെ വാക്കിൽ നിന്ന് പിന്മാറുന്ന പതിവില്ല

“അറിഞ്ഞതിൽ വളരെ സന്തോഷം

“അത് തന്നെ ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു” അത് പറയുമ്പോൾ ഡെവ്‌ലിന്റെ മുഖത്ത് മന്ദഹാസമുണ്ടായിരുന്നില്ല. ഗാർവാൾഡിന്റെ പ്രതികരണം അറിയാൻ കാത്തുനിൽക്കാതെ അദ്ദേഹം പുറത്തേക്ക് നടന്നു.

ഗാർവാൾഡ് അസ്വസ്ഥതയോടെ എഴുന്നേറ്റ് അലമാരയുടെ അടുത്ത് ചെന്ന് ഒരു ലാർജ്ജ് കൂടി ഗ്ലാസിലേക്ക് പകർന്നു. പിന്നെ ജാലകത്തിനരിൽ ചെന്ന് താഴെ യാർഡിലേക്ക് നോക്കി. ഡെവ്‌ലിൻ തന്റെ മോട്ടോർബൈക്ക്, സ്റ്റാന്റിൽ നിന്നും ഇറക്കി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞിരുന്നു. കതക് തുറന്ന് റൂബൻ വീണ്ടും ഉള്ളിലേക്ക് പ്രവേശിച്ചു.

റൂബൻ ദ്വേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു. “നിങ്ങൾക്കെന്താണ് പറ്റിയത് ബെൻ? എനിക്ക് മനസ്സിലാവുന്നില്ല ഒരു പീറ ഐറിഷ്കാരനെ തലയിൽ കയറാൻ സമ്മതിച്ചു കൊടുത്തോ നിങ്ങൾ...? ഇത് പോലെ ആരുടെ മുമ്പിലും തല താഴ്ത്തി നിന്നിട്ടില്ലല്ലോ നിങ്ങൾ ഇതിന് മുമ്പ്?”

മെയിൻ റോഡിലേക്ക് കയറി കനത്ത മഴയിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന ഡെവ്‌ലിനെ നോക്കി ഗാർവാൾഡ് നിന്നു.

“അയാൾ എന്തിനോ ഉള്ള പുറപ്പാടിലാണ് റൂബൻ കാര്യമായ എന്തിനോ

“പക്ഷേ, ആർമി വാഹനങ്ങൾ എന്തിനാണ്?”

“പല സാദ്ധ്യതകളുമുണ്ട് എന്തും തന്നെ കഴിഞ്ഞയാഴ്ച്ച ഷ്രോപ്ഷയറിൽ സംഭവിച്ചത് കണ്ടില്ലേ? സൈനികവേഷമണിഞ്ഞ ഏതോ ഒരുത്തൻ ഒരു ആർമി ലോറിയുമായി NAAFI ഡിപ്പോയിൽ കയറിച്ചെന്ന് മുപ്പതിനായിരം പൌണ്ട് വിലമതിക്കുന്ന മദ്യവുമായി ലാഘവത്തോടെ തിരികെപ്പോന്നു ഒന്നാലോചിച്ച് നോക്ക്, കരിഞ്ചന്തയിൽ എത്ര വില മതിക്കും അതിനെന്ന്

“അതുപോലെ മറ്റൊരു ഓപ്പറേഷനാണ് ഇയാളുടെ മനസ്സിൽ എന്നാണോ?”

“ആയിരിക്കാം എന്തായാലും വേണ്ടില്ല ഞാൻ എന്തായാലും ഇതിന് ഇറങ്ങിത്തിരിച്ചു അങ്ങേർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി...” ഗാർവാൾഡ് ആശ്ചര്യത്തോടെ തലയാട്ടി. “നീ അറിഞ്ഞോ റൂബൻ പോകുന്നതിന് തൊട്ട് മുമ്പ് അയാൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു ആരെ? ഈ എന്നെ ! അത് അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പാടുണ്ടോ റൂബൻ?”

(തുടരും) 

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.... 
 

Friday, December 14, 2012

ഈഗിൾ ഹാസ് ലാന്റഡ് – 65



ബ്രിമിങ്ങ്ഹാം നഗരത്തിൽ എമ്പാടും തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. കാറ്റിലേറി വന്ന മഴത്തുള്ളികൾ ഗ്യാരേജിന് മുകളിലുള്ള ബെൻ ഗാർവാൾഡിന്റെ മുറിയുടെ ചില്ല് ജാലകത്തിൽ ചരൽ വർഷം പോലെ ആഞ്ഞുപതിച്ചു.

ആരും ഒരു വട്ടം നോക്കിപ്പോകുന്ന രൂപമായിരുന്നു അയാളുടേത്. ഒരു സിൽക്ക് ഗൌൺ ആണ് വേഷം. കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിയിട്ടുണ്ട്. കറുത്ത് ചുരുണ്ട മുടി ശ്രദ്ധാപൂർവ്വം ചീകിയൊതുക്കിയിരിക്കുന്നു. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അയാളുടെ മുഖത്ത് ഒരു രൌദ്രഭാവം കാണുവാൻ കഴിയുമായിരുന്നു. മുറിവിന്റെ കലയുള്ള മൂക്ക് അമിത മദ്യപാനം കൊണ്ട് ചീർത്ത കവിളുകൾ ദയ ലവലേശം തീണ്ടിയിട്ടില്ലാത്ത മുഖഭാവം.

അത്ര നല്ല വാർത്തയായിരുന്നില്ല പ്രഭാതത്തിൽ ബെൻ ഗാർവാൾഡിനെ തേടിയെത്തിയത്. നഗരത്തിൽ താൻ നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തിൽ തലേന്ന് രാത്രി പോലീസ് റെയ്ഡ് നടന്നിരിക്കുന്നു. താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയമൊന്നുമായിരുന്നില്ല അയാളെ അലട്ടിയത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാസപ്പടി അയാൾ അധികാരികൾക്ക് കൃത്യമായി എത്തിക്കുന്നുണ്ടായിരുന്നു. പ്രശ്നമതായിരുന്നില്ല. റെയ്‌ഡ് നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മുവ്വായിരത്തിയഞ്ഞൂറ് പൌണ്ട് പോലീസ് കണ്ടുകെട്ടിയിരിക്കുന്നു.

അടുക്കളവാതിൽ തുറന്ന് പതിനേഴോ പതിനെട്ടോ പ്രായം വരുന്ന ഒരു പെൺകുട്ടി മുറിയിലേക്ക് പ്രവേശിച്ചു. ലെയ്സുകൾ പിടിപ്പിച്ച പിങ്ക് വർണ്ണത്തിലുള്ള ഗൌൺ ആയിരുന്നു അവൾ ധരിച്ചിരുന്നത്. ചായം തേച്ച് സ്വർണ്ണ നിറം വരുത്തിയ തലമുടി. കരഞ്ഞ് കലങ്ങിയ കണ്ണുകൾ. ചുവന്ന് വിങ്ങിയ കവിളുകൾ.

“ഇനിയെന്തെങ്കിലും ഞാൻ ചെയ്യണോ മിസ്റ്റർ ഗാർവാൾഡ്?”  പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

“ഇനിയെന്തെങ്കിലും? അത് നല്ല ചോദ്യം നീ എനിക്ക് അതിനും മാത്രം ഒന്നും ചെയ്തു തന്നില്ലല്ലോ എന്നിട്ട് തന്നെ നിന്റെ കോലം ഇങ്ങനെയായി...”

അവജ്ഞയോടെയാണ് അയാൾ അത് പറഞ്ഞത്.   മോട്ടോർ സൈക്കിളിൽ വന്ന് താഴെ ഗ്യാരേജിന്റെ മുറ്റത്തെ ട്രക്കിനരികിൽ പാർക്ക് ചെയ്യുന്ന അപരിചിതനെ അപ്പോഴാണയാൾ ശ്രദ്ധിച്ചത്.

“അയാം സോറി മിസ്റ്റർ ഗാർവാൾഡ്” അവൾ വിതുമ്പിപ്പോയി.  തലേന്ന് രാത്രിയിലെ അയാളുടെ ലൈംഗിക അഭിനിവേശങ്ങളിൽ പലതും അവൾക്ക് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നു.

ഗ്യാരേജിന്റെ മുറ്റത്ത് വന്ന അപരിചിതനെ അപ്പോൾ കാണുവാനുണ്ടായിരുന്നില്ല. ഗാർവാൾഡ് അവളുടെ നേർക്ക് തിരിഞ്ഞു. “നിന്റെ വസ്ത്രവുമെടുത്ത് പോകാൻ നോക്ക് പെണ്ണേ

ഭയന്ന് വിറയ്ക്കുകയായിരുന്നു അവൾ. അനങ്ങാനാവാതെ അയാളെ തന്നെ നോക്കിക്കൊണ്ട് അവളവിടെ നിന്നു. ഗാർവാൾഡിന്റെ സിരകളിലൂടെ കാമാവേശം വീണ്ടും ഇരച്ചു കയറി. അയാളവളുടെ തലമുടിയിൽ ചുറ്റിപ്പിടിച്ച് അടുപ്പിച്ചിട്ട് രൌദ്രനായി പറഞ്ഞു. “ഇനിയെങ്കിലും പറഞ്ഞത് പോലെയൊക്കെ ചെയ്യാൻ പഠിച്ചിട്ട് വാ മനസ്സിലായോ?” അയാൾ അവളെ ദൂരേയ്ക്ക് തള്ളി.

പേടിച്ചരണ്ട അവൾ ബെഡ്‌റൂമിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മുൻ‌ഭാഗത്തെ വാതിൽ തുറന്ന് റൂബൻ ഗാർവാൾഡ് പ്രവേശിച്ചത്. അയാളുടെ ഇളയ സഹോദരനാണ് റൂബൻ. തോളിന്റെ ഒരു വശം മറ്റേതിനെക്കാൾ ചരിഞ്ഞിരിക്കുന്ന അവന്റെ മുഖത്തെ സ്ഥായിയായ ഭാവം അസംതൃപ്തിയാണ്. മുന്നിലുള്ള ഒന്നിനെയും വെറുതെ വിടാതെ ഉഴിഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകൾ.

 ബെഡ്‌റൂമിലേക്ക് വലിഞ്ഞ പെൺകുട്ടിയുടെ നേർക്ക് അവൻ അവജ്ഞയോടെ നോക്കി.  

“ഇത് വേണ്ടിയിരുന്നില്ല ബെൻ ഈ വൃത്തികെട്ടവളെയേ കിട്ടിയുള്ളൂ? എന്തെങ്കിലും അസുഖം പിടിപെടില്ല എന്ന് എന്താണുറപ്പ്?”

“അതിനാണവർ പെനിസിലിൻ കണ്ടുപിടിച്ചിരിക്കുന്നത് അത് പോട്ടെ നിനക്കിപ്പോൾ എന്ത് വേണം?”

“ഒരു കിറുക്കൻ കാണാൻ വന്നിട്ടുണ്ട് ഒരു ഐറിഷ്‌കാരൻ... ആ മോട്ടോർ സൈക്കിളിൽ വന്നയാൾ

“ഞാൻ കണ്ടിരുന്നു അയാളെ അയാൾക്കെന്താണ് വേണ്ടത്?”

“കാര്യമെന്താണെന്ന് പറഞ്ഞില്ല ശരിക്കും വട്ടൻ തന്നെ” ഒരു അഞ്ച് പൌണ്ട് നോട്ടിന്റെ കീറിയെടുത്ത പകുതി ഭാഗം ഉയർത്തിക്കാണിച്ചിട്ട് റൂബൻ പറഞ്ഞു. “ഇത് നിങ്ങൾക്ക് തരാൻ പറഞ്ഞു. ബാക്കി പകുതി നിങ്ങളെ നേരിൽ കാണുമ്പോൾ തരാമെന്നും

ഗാർവാൾഡിന് ചിരിയാണ് വന്നത്. പിന്നെ നോട്ടിന്റെ പാതി ഭാഗം അനുജന്റെ കൈയിൽ നിന്ന് വാങ്ങി ജാലകത്തിനരികിൽ പോയി പരിശോധിച്ചു.

“അയാൾ ആള് കൊള്ളാമല്ലോ നോട്ട് കണ്ടിട്ട് കുഴപ്പമൊന്നും തോന്നുന്നില്ല അയാളുടെ കൈയിൽ നിന്ന് കുറച്ച് പണം തട്ടാനുള്ള വകുപ്പുണ്ടോയെന്ന് നോക്കാം വരാൻ പറയൂ

റൂബൻ പുറത്തേക്ക് നടന്നു. ഗാർവാൾഡ് മന്ദഹസിച്ചു കൊണ്ട് അലമാരയിൽ നിന്ന് സ്കോച്ച് കുപ്പി എടുത്ത് ഒരു ഗ്ലാസിലേക്ക് പകർന്നു. നേരം പുലർന്നത് നല്ല വാർത്തയുമായിട്ടായിരുന്നില്ല. അതിന്റെ കേട് ഒരു പക്ഷേ ഇനി ഇയാളുടെ സന്ദർശനത്തിൽ നിന്നും നികത്താൻ പറ്റുമോ എന്ന് നോക്കാം. ജനാലയുടെ അരികിലുള്ള ചാരുകസേരയിൽ അയാൾ ഇരുന്നു.

വാതിൽ തുറന്ന് റൂബൻ, ഡെവ്‌ലിനെ ഉള്ളിലേക്ക് ആനയിച്ചു. ഡെവ്‌ലിൻ ആകെ നനഞ്ഞ് കുതിർന്നിരുന്നു. റെയിൻ‌കോട്ടിൽ നിന്ന് വെള്ളം തറയിൽ ഇറ്റിറ്റ് വീഴുന്നു. തലയിൽ നിന്ന് ക്യാപ്പ് ഊരി അദ്ദേഹം അതിലെ വെള്ളം മൂലയിൽ വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു.

“എന്ത് പറയുന്നു ആ നോട്ടിന്റെ ബാക്കി ഭാഗം വേണമെന്നുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

“ഓൾ റൈറ്റ് നിങ്ങൾ ഐറിഷ്‌കാർ അരക്കിറുക്കന്മാരാണെന്ന് പണ്ടേ എനിക്കറിയാം അത് പോട്ടെ എന്താണ് നിങ്ങളുടെ പേര്?”

“മർഫി, മിസ്റ്റർ ഗാർവാൾഡ്

“ശരി ദൈവത്തെയോർത്ത് ആ കോട്ട് ഒന്ന് അഴിച്ച് മാറ്റൂ  നിങ്ങളെന്റെ കാർപ്പെറ്റ് നശിപ്പിക്കും  വില കൂടിയ തരമാണ് ഇന്നത്തെ കാലത്ത് ഇത്പോലൊന്ന് ഇനി വാങ്ങുക എന്ന് പറഞ്ഞാൽ എളുപ്പമല്ല

ഡെവ്‌ലിന്റെ തന്റെ റെയിൻ‌കോട്ട് അഴിച്ച് റൂബന്റെ കൈയിൽ കൊടുത്തു. അൽപ്പം നീരസത്തോടെയാണെങ്കിലും അത് വാങ്ങി അവൻ ജാലകത്തിനരികിലുള്ള കസേരയുടെ കൈയിൽ വിരിച്ചിട്ടു.

“ഓൾ റൈറ്റ് നമുക്ക് കാര്യത്തിലേക്ക് കടക്കാം എനിക്ക് അൽപ്പം തിരക്കുണ്ട്” ഗാർവാൾഡ് പറഞ്ഞു.

ഡെവ്‌ലിൻ തന്റെ കോട്ടിന്മേൽ കൈപ്പത്തികൾ രണ്ടും ഉരച്ച് ചൂട് പിടിപ്പിച്ചു. പിന്നെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു.

“അവർ പറഞ്ഞത് നിങ്ങൾക്ക് വാഹനങ്ങളുടെ ബിസിനസ് ഉണ്ടെന്നാണ് മറ്റു പലതിന്റെയും കൂട്ടത്തിൽ...”  ഡെവ്‌ലിൻ തുടക്കം കുറിച്ചു.

“ആര് പറഞ്ഞത്?”

“അല്ല അങ്ങനെയാണ് ഞാൻ കേട്ടത്

“അതുകൊണ്ട്?”

“എനിക്കൊരു ട്രക്ക് വേണം ബെഡ്ഫോഡ്, ത്രീ ടണ്ണർ ആർമി ടൈപ്പ്

“അതു മാത്രം മതിയോ?” ഗാർവാൾഡ് പുഞ്ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും കരുതലോടെയാണ് ചോദിച്ചത്.

“അല്ല ഒരു ജീപ്പും കൂടി വേണം പിന്നെ ഒരു കം‌പ്രസ്സറും സ്പ്രേ പെയ്ന്റ് ഉപകരണവും കുറച്ച് കാക്കിപ്പച്ച പെയ്ന്റും മാത്രമല്ല, ട്രക്കിനും ജീപ്പിനും സർവീസ് രജിസ്ട്രേഷനും വേണം

ഗാർവാൾഡ് ഉറക്കെ ചിരിച്ചു. “അല്ല ഇതെല്ലാം വാങ്ങിക്കൂട്ടി നിങ്ങൾ എന്തുചെയ്യാനാണ് പോകുന്നത്? സ്വന്തമായി ഒരു സൈന്യമുണ്ടാക്കാനോ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ്

ഡെവ്‌ലിന്റെ തന്റെ പോക്കറ്റിനുള്ളിൽ നിന്ന് ഒരു വലിയ എൻ‌വലപ്പ് എടുത്ത് ഉയർത്തിക്കാണിച്ചു.

“ഇതിനകത്ത് അഞ്ഞൂറ് പൌണ്ട് ഉണ്ട് ഞാൻ നിങ്ങളുടെ സമയം മെനക്കെടുത്തുകയല്ല എന്ന് അറിയിക്കാൻ വേണ്ടി മാത്രം കാണിച്ചതാണ്” ഡെവ്‌ലിൻ പറഞ്ഞു.

ഗാർവാൾഡ് തന്റെ സഹോദരന് നേർക്ക് ആംഗ്യം കാണിച്ചു. റൂബൻ ആ എൻ‌വലപ്പ് വാങ്ങി തുറന്ന് പരിശോധിച്ചു.

“ഇയാൾ പറയുന്നത് ശരിയാണ്, ബെൻ എല്ലാം അഞ്ചിന്റെ പുത്തൻ നോട്ടുകൾ

റൂബൻ അത് തന്റെ ജ്യേഷ്ഠന് നേർക്ക് നീട്ടി. അയാളതെടുത്ത് കനം നോക്കിയിട്ട് മേശപ്പുറത്തേക്കിട്ടു. പിന്നെ പിന്നോട്ട് ചാഞ്ഞിരുന്നു.

“ഓൾ റൈറ്റ്. നമുക്ക് വൈകിക്കേണ്ട പറയൂ  ആർക്ക് വേണ്ടിയാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്?”

“എനിക്ക് വേണ്ടി” ഡെവ്‌ലിൻ പറഞ്ഞു.

അത് അത്ര വിശ്വാസമായതായി ഗാർവാൾഡിന്റെ മുഖഭാവത്തിൽ നിന്നും തോന്നിയില്ല. എങ്കിലും അയാൾ തർക്കിക്കാൻ നിന്നില്ല.

“എന്തായാലും ശരി കാര്യമായ എന്തോ ഉദ്ദേശ്യം നിങ്ങൾക്കുണ്ടെന്നത് വ്യക്തം നിങ്ങൾ ഒറ്റയ്ക്കാണെന്ന് പറഞ്ഞത് വിശ്വസിക്കാനും പ്രയാസം

“മിസ്റ്റർ ഗാർവാൾഡ് എനിക്ക് വേണ്ടതെന്താണെന്ന് ഞാൻ പറഞ്ഞുകഴിഞ്ഞു മൂന്ന് ടണ്ണിന്റെ ഒരു ബെഡ്ഫോഡ് ട്രക്ക്, ഒരു ജീപ്പ്, ഒരു കം‌പ്രസ്സർ, പിന്നെ കുറച്ച് കാക്കി പെയ്ന്റ് പറ്റില്ലെങ്കിൽ നിങ്ങൾക്ക് പറയാം വേറെ സ്ഥലം അന്വേഷിക്കാൻ എനിക്കത്ര ബുദ്ധിമുട്ടൊന്നുമില്ല” ഡെവ്‌ലിൻ പറഞ്ഞു.

“നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം? നിങ്ങൾ ഇങ്ങോട്ട് എത്തിയതൊക്കെ പെട്ടെന്നായിരിക്കും പക്ഷേ, അത്ര എളുപ്പത്തിൽ തിരിച്ച് പോകാമെന്ന് കരുതണ്ട” റൂബൻ സ്വരം കടുപ്പിച്ചു.

ഡെവ്‌ലിൻ തിരിഞ്ഞ് റൂബനെ ഒന്ന് നോക്കി. പിന്നെ നിർവികാരനായി ദൂരേയ്ക്ക് നോക്കി. “അപ്പോൾ അങ്ങനെയാണോ കാര്യങ്ങൾ?”

ഡെവ്‌ലിൻ മേശപ്പുറത്ത് കിടക്കുന്ന നോട്ടുകൾ എടുക്കുവാനായി നീങ്ങുമ്പോൾ ഇടത് കൈ പോക്കറ്റിൽ വിശ്രമിക്കുന്ന വാൾട്ടർ തോക്കിലായിരുന്നു. ഗാർവാൾഡ് മേശമേൽ ഉറക്കെ അടിച്ചിട്ട് പറഞ്ഞു.  “അതിന് വലിയ വില നൽകേണ്ടി വരും ഒരു റൌണ്ട് ഫിഗർ ഒരു രണ്ടായിരം പൌണ്ട്

ഡെവ്‌ലിന്റെ പ്രതികരണത്തിനായി അയാൾ ഉറ്റുനോക്കി. ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം ഡെവ്‌ലിൻ പുഞ്ചിരിച്ചു.  “ഓൾ റൈറ്റ് പക്ഷേ, അമ്പത് ഗ്യാലൻ പെട്രോളും കൂടി വേണം ആർമി ജെറി ക്യാനുകളിൽ നിറച്ച്സമ്മതമെങ്കിൽ നമുക്ക് ഉറപ്പിക്കാം

(തുടരും) 

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക... 
 

Thursday, December 6, 2012

ഈഗിൾ ഹാസ് ലാന്റഡ് – 64



കോസ്റ്റൽ റോഡിൽ നിന്ന്  ആദ്യം കണ്ട ടാറിട്ട റോഡിലൂടെ ഡെവ്‌ലിൻ തിരിഞ്ഞു. ഹോബ്സ് എന്റ് ചതുപ്പിന്റെ വടക്കേ അറ്റത്താണ് ആ പാതയിലൂടെ അദ്ദേഹം എത്തിച്ചേർന്നത്. അവിടെ നിന്നങ്ങോട്ട് ആ ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലും പൈൻ മരങ്ങൾ വരിവരിയായി നിന്നിരുന്നു. പാതയിലെമ്പാടും കൊഴിഞ്ഞ് വീണ് കിടക്കുന്ന ഇലകൾ. വസന്തം കഴിഞ്ഞതോടെ ശൈത്യത്തിന്റെ വരവിനെ അറിയിച്ചുകൊണ്ട് വീശുന്ന ശീതക്കാറ്റ്.  നീലാകാശത്തിൽ പരസ്പരം മത്സരിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന മേഘക്കൂട്ടങ്ങൾ.

ഡെവ്‌ലിൻ ത്രോട്ട്‌ൽ റെയ്സ് ചെയ്തതോടെ മോട്ടോർ സൈക്കിൾ വീതി കുറഞ്ഞ ആ പാതയിലൂടെ മുന്നോട്ട് കുതിച്ചു. ഒരു ചെറിയ അശ്രദ്ധ മതി മോട്ടോർ സൈക്കിളും താനും കൂടി ചതുപ്പിനുള്ളിലേക്ക് തെറിച്ച് വീഴാൻ അക്കാര്യം അറിയാമായിരുന്നുവെങ്കിലും അപ്പോഴത്തെ മാനസിക നിലയിൽ അദ്ദേഹം അത് കാര്യമാക്കിയില്ല. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അത് അദ്ദേഹത്തെ ഉന്മത്തനാക്കിക്കഴിഞ്ഞിരുന്നു.

കടൽതീരത്തേക്ക് തിരിയുന്ന പാത കണ്ടതും അദ്ദേഹം വേഗത കുറച്ച് അങ്ങോട്ട് തിരിഞ്ഞു. ആ വഴിയിലൂടെ അല്പം മുന്നോട്ട് നീങ്ങിയപ്പോഴാണ് നാൽപ്പതോ അമ്പതോ വാര അകലെയായി വലത് വശത്തെ ഈറ്റക്കാടുകൾക്കിടയിൽ നിന്നും അശ്വാരൂഢയായ ഒരു പെൺകിടാവ് റോഡിലേക്ക് കയറിയത്. അത് അവൾ തന്നെയായിരുന്നു. ഇതിന് മുമ്പ് ഗ്രാമത്തിൽ വച്ച് കുതിരപ്പുറത്ത് കണ്ട അതേ പെൺകുട്ടി മോളി പ്രിയോർ ബൈക്കിന്റെ വേഗത വീണ്ടും കുറച്ച് ഡെവ്‌ലിൻ അവൾക്ക് സമാന്തരമായി നീങ്ങുവാൻ തുടങ്ങിയതും അവൾ മുന്നോട്ടാഞ്ഞ് വേഗത കൂട്ടുവാൻ കുതിരയ്ക്ക് നിർദ്ദേശം നൽകി.

ഡെവ്‌ലിനും വിട്ടു കൊടുത്തില്ല. അദ്ദേഹം ത്രോട്ട്‌ൽ റെയ്സ് ചെയ്തു. മോട്ടോർ സൈക്കിൾ മുന്നോട്ട് കുതിച്ചു. അത് കണ്ടതും അവൾ കുതിരയെ പാതയോരത്തെ പൈൻ മരങ്ങൾക്കിടയിലേക്ക് നയിച്ചു. മോട്ടോർ സൈക്കിളുമായി അവളെ പിന്തുടരുവാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. അവൾ പോകുന്ന ദിശയിലേക്കുള്ള പാതകൾ തേടി അദ്ദേഹം ശരിക്കും കഷ്ടപ്പെടുക തന്നെ ചെയ്തു. അവൾ തന്റെ കുതിരയെ ഈറ്റക്കാടുകൾക്കിടയിലൂടെ കടൽത്തീരത്തിനടുത്തേക്ക് അതിവേഗം പായിച്ചു. പൈൻ മരങ്ങൾക്കപ്പുറം അവൾ ദൃഷ്ടിയിൽ നിന്നും മറയുന്നത് നോക്കി അദ്ദേഹം ബൈക്കിന്റെ വേഗത വീണ്ടും കൂട്ടി.

ടാറിട്ട റോഡിൽ നിന്ന് വഴുതിമാറി അരികിലെ മണൽക്കൂനയിലേക്ക് ബൈക്ക് ഓടിക്കയറിയത് പെട്ടെന്നായിരുന്നു. നിയന്ത്രണം വിട്ട അദ്ദേഹം വണ്ടിയിൽ നിന്ന് തെറിച്ച് അന്തരീക്ഷത്തിലൂടെ ചെറിയ ഒരു ഡൈവിങ്ങ് നടത്തി ചൊരിമണലിലേക്ക് മുട്ടുകുത്തി വീണു.

തൊട്ടരികിലുള്ള പൈൻ മരത്തിന്റെ ചുവട്ടിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് മടക്കിയ കാൽമുട്ടുകളിൽ താടിയമർത്തി കടലിലേക്ക് നോക്കിക്കൊണ്ട്. ഗ്രാമത്തിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ധരിച്ചിരുന്ന അതേ വേഷം. അന്ന് ധരിച്ചിരുന്ന നീലത്തൊപ്പി മാത്രം കാണുവാനില്ല. നീളം കുറച്ച് ക്രോപ്പ് ചെയ്ത സ്വർണ്ണനിറമാർന്ന മുടി. അധികം ദൂരെയല്ലാതെ അല്പം ഇളംപുല്ല് കണ്ടതിന്റെ സന്തോഷത്തിൽ മേഞ്ഞുകൊണ്ടിരിക്കുകയാണ് അവളുടെ കുതിര.

വീണുകിടക്കുന്ന മോട്ടോർ സൈക്കിൾ ഉയർത്തി സ്റ്റാൻഡിൽ വച്ചിട്ട് ഡെവ്‌ലിൻ അവൾക്കരികിൽ വന്ന് ചേർന്നിരുന്നു.

“എന്തു നല്ല ദിവസം, അല്ലേ ദൈവത്തിന് നന്ദി

“എന്ത് കണ്ടിട്ടാണ് നിങ്ങൾ എന്റെ പിന്നാലെ കൂടിയിരിക്കുന്നത്?” അവൾ പതുക്കെ ചോദിച്ചു.

ഡെവ്‌ലിൻ തന്റെ ക്യാപ്പ് തലയിൽ നിന്നും എടുത്തിട്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു കളഞ്ഞു. പിന്നെ അത്ഭുതത്തോടെ അവളെ നോക്കി.

“എന്ത് കണ്ടിട്ടാണെന്നോ കൊച്ചു കള്ളീ...”

അത് കേട്ട് അവൾ പുഞ്ചിരിച്ചു. പിന്നെ ആ പുഞ്ചിരി ഒരു പൊട്ടിച്ചിരിയായി. കാൽമുട്ടിൽ നിന്നും തലയുയർത്തി പൊട്ടിപ്പൊട്ടി അവൾ ചിരിച്ചു.  അതുകണ്ട ഡെവ്‌ലിനും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ദൈവമാണ് നിന്നെ എന്റെ മുന്നിൽ കൊണ്ടുവന്നത് ഇനി ലോകാവസാനം വരെ നീ എന്റെ മുന്നിൽ തന്നെയുണ്ടാവും തീർച്ച

“എന്ന് വച്ചാൽ? എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?” അവളുടെ സംസാരത്തിന് തികച്ചും നോർഫോക്ക് ചുവയുണ്ടായിരുന്നു.  ആ ശൈലി അദ്ദേഹത്തിന് പരിചിതമായി വരുന്നതേയുണ്ടായിരുന്നുള്ളൂ.

“ഓഹ് എന്റെ നാട്ടിൽ പൊതുവേയുള്ള ഒരു പ്രയോഗമാണ്” അദ്ദേഹം പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടിൽ വച്ചു. “അതു പോട്ടെ നീ സിഗരറ്റ് ഉപയോഗിക്കുമോ?”

“ഇല്ല

“നല്ലത് ആരോഗ്യത്തോടെ വളരൂ ഹരിതാഭമായ എത്രയോ വർഷങ്ങൾ ഇനിയും കിടക്കുന്നു നിനക്ക് മുന്നിൽ

“എനിക്ക് പതിനേഴ് കഴിഞ്ഞിട്ടേയുള്ളൂ ഈ വരുന്ന ഫെബ്രുവരിയിൽ പതിനെട്ടാകും” അവൾ പറഞ്ഞു.

ഡെവ്‌ലിൻ സിഗരിറ്റിന് തീ കൊളുത്തിയിട്ട് കൈകൾ തലയിണയാക്കി പിറകോട്ട് മലർന്ന് കിടന്നു. ക്യാപ്പിന്റെ നീണ്ട് നിൽക്കുന്ന മുൻഭാഗം കണ്ണുകളെ പാതി മറച്ചിരുന്നു. “ഫെബ്രുവരിയിൽ ഏത് ദിവസം?”

“ഇരുപത്തിരണ്ടാം തിയ്യതി

“ഓഹ് അപ്പോൾ മീനരാശിയിലാണല്ലേ നമ്മൾ രണ്ട് പേരും അപ്പോൾ ചേരും ഞാൻ വൃശ്ചിക രാശിയാണ് പിന്നെ ഒരു കാര്യം കന്നിരാശിയിലുള്ളവനെ വിവാഹം കഴിക്കാനേ പാടില്ല നീ മീനവും കന്നിയും ഒരിക്കലും ചേരില്ല ആ ആർതറിനെ നോക്ക് എനിക്ക് ബലമായ സംശയമുണ്ട് അയാൾ കന്നിരാശിക്കാരനാണെന്ന്

“ആർതർ? ഏത് ആ ആർതർ സെയ്‌മൂറോ? നിങ്ങൾക്കെന്താ വട്ടുണ്ടോ

“തീർച്ചയായും ഇല്ല പക്ഷേ, എനിക്കുറപ്പുണ്ട് അയാൾ കന്നിരാശിക്കാരൻ തന്നെ... പിന്നെ എന്റെ കാര്യം ഈ മണ്ണിലിങ്ങനെ കിടക്കുന്നതൊന്നും കാര്യമാക്കണ്ട സൽ‌സ്വഭാവിയും ശാന്തനുമാണ് ഞാൻ

അവൾ തിരിഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. അല്പം മുന്നോട്ട് കുനിഞ്ഞ് അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്ന അവളുടെ പഴഞ്ചൻ കോട്ടിന്റെ മുൻഭാഗം തുറന്ന് പോയത് പെട്ടെന്നായിരുന്നു. അവൾ ധരിച്ചിരുന്ന കോട്ടൺ ബ്ലൌസിന്റെ പരിധിയും ലംഘിച്ച് നിൽക്കുന്ന വടിവൊത്ത സമൃദ്ധമായ മാറിടത്തിലേക്ക് അദ്ദേഹത്തിന്റെ കണ്ണുകൾ പാഞ്ഞു.

“ഓഹ് മൈ ഡിയർ ഗേൾഭക്ഷണം നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നമാണ് ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴേക്കും ഭാരം ഇനിയും കൂടും

കാര്യം മനസ്സിലായ അവൾ കണ്ണുകൾ താഴോട്ട് പായിച്ചു. തുറന്ന് പോയ കോട്ടിന്റെ അറ്റങ്ങൾ ചേർത്തുപിടിച്ച് ഒരു നിമിഷം കണ്ണടച്ചു.

“യൂ, ബാസ്റ്റർഡ്  അവളുടെ വായിൽ നിന്ന് പെട്ടെന്ന് പുറത്തേക്ക് വന്നത് അതായിരുന്നു.

കണ്ണിന് മീതെ വച്ചിരിക്കുന്ന തൊപ്പിയുടെ ഇടയിലൂടെ തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഡെവ്‌ലിന്റെ ചുണ്ടുകൾ വിറയ്ക്കുന്നത് അവൾ കണ്ടു.

“എന്തിനാണ് നിങ്ങളെന്നെ ഇങ്ങനെ കളിയാക്കുന്നത്…?” അദ്ദേഹത്തിന്റെ മുഖത്ത് നിന്നും തൊപ്പി എടുത്ത് അവൾ ദൂരേക്കെറിഞ്ഞു.

“പിന്നെ ഞാൻ നിന്നെ എന്താണ് ചെയ്യേണ്ടത് മോളി പ്രിയോർ?” അദ്ദേഹം ചിരിച്ചു കൊണ്ട് അവളുടെ അടി തടയാനെന്ന മട്ടിൽ കൈകൾ മുന്നിൽ പിണച്ചു വച്ചു.  “മറുപടി വേണമെന്നില്ല കേട്ടോ

അവൾ പിന്നോട്ട് ചാഞ്ഞ് മരത്തിൽ ചാരി ഇരുന്നു. ഇരു കൈകളും പോക്കറ്റിൽ തിരുകിയിട്ട് അവൾ ചോദിച്ചു. “എന്റെ പേര് എങ്ങനെ അറിഞ്ഞു?”

“സത്രത്തിൽ വച്ച് ജോർജ്ജ് വൈൽഡ് പറഞ്ഞു

“അതു ശരി അപ്പോൾ ആ ആർതറും ഉണ്ടായിരുന്നോ അവിടെ?”

“ഉണ്ടായിരുന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, നിന്നെ ഒരു സ്വകാര്യ സ്വത്തായിട്ടാണ് അയാൾ കാണുന്നതെന്നാണ്

 “ദെൻ ഹീ ക്യാൻ ഗോ റ്റു ഹെൽ ഞാൻ ആരുടെയും സ്വന്തമല്ല” ദ്വേഷ്യത്തോടെ അവൾ പറഞ്ഞു.

കിടന്ന കിടപ്പിൽ അദ്ദേഹം അവളെ നോക്കി. അദേഹത്തിന്റെ ചുണ്ടിൽ അപ്പോഴും സിഗരറ്റ് എരിയുന്നുണ്ടായിരുന്നു.

“നിന്റെ മൂക്ക് മുകളിലേക്ക് വളഞ്ഞിട്ടാണല്ലോ ആരും പറഞ്ഞില്ലേ ഇതുവരെ അത്? പിന്നെ, ദേഷ്യം വരുമ്പോൾ നിന്റെ വായ് ഇരുവശങ്ങളിലേക്കും വല്ലാതെ വലിഞ്ഞ് കയറുന്നു” അദ്ദേഹം പുഞ്ചിരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ തീർച്ചയായും അൽപ്പം കടന്നു പോയിരുന്നു. അവളുടെ ഹൃദയത്തിനുള്ളിൽ എവിടെയോ അത് മുറിവേൽപ്പിച്ചത് പോലെ തോന്നി. അവളുടെ മുഖത്ത് വിഷാദം പടർന്നു.

“എനിക്കത്രയൊന്നും സൌന്ദര്യമില്ലെന്ന കാര്യം സത്യം തന്നെ, മിസ്റ്റർ ഡെവ്‌ലിൻഹോൾട്ടിൽ പാർട്ടിക്ക് പോകുമ്പോൾ എന്നോടൊപ്പം ചുവട് വയ്ക്കുവാൻ ആരും തന്നെ താല്പര്യം പ്രകടിപ്പിക്കാറില്ലഎത്രയോ ദിവസങ്ങൾ ഞാനവിടെ ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട് ” അവളുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. “പക്ഷേ, എനിക്കറിയാം കുളിരു കോരുന്ന ശനിയാഴ്ച രാത്രികളിൽ നിങ്ങൾ എന്നെ കണ്ടില്ലെന്ന് നടിക്കില്ല എന്ന് കാരണം, നിങ്ങളെ സംബന്ധിച്ചിടത്തോളം എനി തിങ്ങ് ഐസ് ബെറ്റർ ദാൻ നത്തിങ്ങ്

അവൾ എഴുന്നേൽക്കുവാനായി ആഞ്ഞു. എന്നാൽ അതിന് അനുവദിക്കാതെ അദ്ദേഹം അവളുടെ കണങ്കാലിൽ പിടിച്ച് താഴോട്ട് വലിച്ച് മറു കൈയാൽ അവളെ തന്നോട് ചേർത്തുപിടിച്ചു. 

“നീയെങ്ങനെ എന്റെ പേര് മനസ്സിലാക്കി?”

“നിങ്ങളെന്താ വിചാരിച്ചത് പിന്നെ? നിങ്ങളെക്കുറിച്ച് ഇവിടെ എല്ലാവർക്കും അറിയാം അറിയേണ്ടത് എല്ലാം തന്നെ

“എന്നാൽ ഞാനൊന്ന് പറയട്ടെ?” ഒരു കൈ കുത്തി ചരിഞ്ഞ് അദ്ദേഹം അവളോട് ചേർന്ന് കിടന്നു. “നിനക്ക് എന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല അറിയുമായിരുന്നെങ്കിൽ കുളിര് കോരുന്ന ശനിയാഴ്ച്ച രാത്രികളെക്കുറിച്ച് നീ പറയുമായിരുന്നില്ല രാത്രികളേക്കാൾ എനിക്കിഷ്ടം പൈൻ മരങ്ങൾക്കിടയിലെ വസന്തകാല സായാഹ്നങ്ങളാണ് മരച്ചുവട്ടിലെ മണൽ‌പ്പരപ്പൊരുക്കുന്ന മെത്ത അതൊരനുഭവം തന്നെയായിരിക്കും

എല്ലാം കേട്ടു കൊണ്ട് നിശ്ശബ്ദയായി അവൾ കിടന്നു. പെട്ടെന്ന് ഒരു ഉൾപ്രേരണയാലെന്ന പോലെ അദ്ദേഹം അവളുടെ അധരങ്ങളിൽ ഊഷ്മളമായ ഒരു ചുംബനം നൽകിയിട്ട് ദൂരേയ്ക്ക് ഉരുണ്ട് മാറി.

“എന്റെ നിയന്ത്രണം വിടുന്നതിന് മുമ്പ് എഴുന്നേറ്റ് പോകൂ പെൺകിടാവേ

തന്റെ നീലത്തൊപ്പി കൈയെത്തി എടുത്തിട്ട് അവൾ ചാടിയെഴുന്നേറ്റു. കുതിരയുടെ അടുത്തേക്ക് നടന്നിട്ട് അദ്ദേഹത്തെ തിരിഞ്ഞ് നോക്കുമ്പോൾ അവളുടെ മുഖത്ത് ഗൌരവം നിറഞ്ഞിരുന്നു. പിന്നെ അനായാസം കുതിരപ്പുറത്ത് കയറിയിട്ട് അതിനെയും കൊണ്ട് അദ്ദേഹത്തിനരികിലേക്ക് വരുമ്പോൾ അവളുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.

“ഈ ഐറിഷ്‌കാരെല്ലാം വട്ടന്മാരാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ എന്നാൽ ഇപ്പോൾ കാണുകയും ചെയ്തിരിക്കുന്നു ഞായറാഴ്ച്ച വൈകുന്നേരത്തെ കുർബാനയ്ക്ക് ഞാൻ പള്ളിയിൽ വരുന്നുണ്ട് നിങ്ങളുമുണ്ടാവില്ലേ?”

“എന്നെ കണ്ടിട്ട് വരുമെന്ന് തോന്നുന്നുണ്ടോ?”

കുതിര അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഒരു വിദഗ്ദ്ധയെപ്പോലെ അവൾ അതിനെ നിയന്ത്രിച്ചു നിർത്തി.

“തീർച്ചയായും എനിക്കുറപ്പുണ്ട് നിങ്ങൾ വന്നിരിക്കും” ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു. അടുത്ത നിമിഷം അവളെയും വഹിച്ചു കൊണ്ട് കുതിര കുളമ്പടിയോടെ ഓടിയകന്നു.

“ഓ, ലിയാം വിഡ്ഢി നീ ഒരിക്കലും പഠിക്കില്ല അല്ലേ?” സ്റ്റാന്റിൽ നിന്ന് മോട്ടോർ സൈക്കിൾ ഇറക്കി മണലിലൂടെ റോഡിലേക്ക് തള്ളിക്കൊണ്ട് പോകുമ്പോൾ ഡെവ്‌ലിൻ തന്നോട് തന്നെ ആരാഞ്ഞു.

റോഡിൽ എത്തിയതും അദ്ദേഹം ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരികെ കോട്ടേജിലേക്കുള്ള പാതയിലൂടെ സാവധാനം നീങ്ങി. മോളിയോടൊപ്പം ചെലവഴിച്ച അൽപ്പനേരത്തിന്റെ ഓർമ്മകളുടെ ലഹരിയിൽ ആയിരുന്നു അദ്ദേഹം. മുൻ‌വാതിലിനരികിലെ കല്ലിന് താഴെ ഒളിപ്പിച്ചിരിക്കുന്ന താക്കോലെടുത്ത് കതക് തുറന്ന് ഉള്ളിൽ കയറി തന്റെ തോക്ക് ആണിയിൽ കൊളുത്തിയിട്ടു. പിന്നെ റെയിൻ‌കോട്ടിന്റെ ബട്ടണുകൾ അഴിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. അവിടെയുള്ള മേശപ്പുറത്തെ കാഴ്ച്ച കണ്ട് അദ്ദേഹം ഒരു നിമിഷം അത്ഭുതപരതന്ത്രനായി നിന്നു. ഒരു മൺ‌പാത്രം നിറയെ പാൽ അരികിലുള്ള മറ്റൊരു പാത്രത്തിൽ ഒരു ഡസനോളം കോഴിമുട്ടകൾ

“എന്റെ കന്യാമറിയമേഅവൾ കാര്യമായിട്ടാണോ?”

അദ്ദേഹം ആ പാത്രങ്ങളിൽ പതുക്കെ വിരലോടിച്ചു. പിന്നെ തിരിഞ്ഞ് റെയിൻ‌കോട്ട് ഊരിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായിരുന്നു.


(തുടരും) 

അടുത്ത ലക്കത്തിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക...