Friday, September 28, 2012

ഈഗിൾ ഹാസ് ലാന്റഡ് – 54



നല്ല ഉയരമുള്ള സുമുഖനായിരുന്നു ഹാർവി പ്രെസ്റ്റൺ. ഇരുപത്തിയേഴ് വയസ്സ്. ഗ്രേ നിറമുള്ള യൂണിഫോം വൃത്തിയായി ധരിച്ചിരിക്കുന്നു. അയാളുടെ യൂണിഫോമിൽ അണിഞ്ഞിരിക്കുന്ന ബാഡ്‌ജുകളാണ് കേണൽ റാഡ്‌ലിനെ ആകർഷിച്ചത്. SS ന്റെ ഡെത്ത് ഹെഡ് ബാഡ്ജ് ആണ് തൊപ്പിയിൽ ധരിച്ചിരിക്കുന്നത്. കോളർ പാച്ചിൽ മൂന്ന് പുലികൾ. ഷർട്ടിന്റെ ഇടത് കൈയിൽ അണിഞ്ഞിരിക്കുന്ന ഈഗിൾ ബാഡ്‌ജിന് താഴെയായി യൂണിയൻ ജാക്ക് ഷീൽഡ് ചിഹ്നം. പിന്നെ കറുപ്പും വെള്ളി നിറവും ഇടകലർന്ന കഫ് ടൈറ്റിൽ. അതിൽ ജർമൻ ലിപികളിൽ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു. “Britisches Freikoprs”.

“നല്ല ഭംഗിയുണ്ട്  ഡെവ്‌ലിൻ പതിയെ പറഞ്ഞു. അതുകൊണ്ട് തന്നെ റാഡ്‌ലിന് മാത്രമേ അത് കേൾക്കുവാനും കഴിഞ്ഞുള്ളൂ.

ഹി‌മ്‌ലർ അയാളെ പരിചയപ്പെടുത്തുവാൻ ആരംഭിച്ചു. “ജെന്റിൽമെൻ ഇത് അണ്ടർസ്റ്റെംഫ്യൂറർ പ്രെസ്റ്റൺ   പിന്നെ, പ്രെസ്റ്റൺ ഇത് അബ്ഫെറിൽ നിന്നുള്ള കേണൽ റാഡ്‌ലും ഹെർ ഡെവ്‌ലിനും ഈ ദൌത്യത്തിൽ ഇവർ രണ്ടുപേരുടെയും റോളുകൾ എന്താണെന്ന് ഞാൻ നിങ്ങൾക്ക് വായിക്കാൻ തന്നെ ആ ഫയലിൽ നിന്ന് മനസ്സിലാകും

പ്രെസ്റ്റൺ റാഡ്‌ലിന് നേർക്ക് തിരിഞ്ഞ് അറ്റൻഷനായി നിന്ന് തല കുനിച്ചു. തികച്ചും ഒരു സൈനികനെപ്പോലെ.

“അപ്പോൾ ഇക്കാര്യത്തെക്കുറിച്ച് ഒരു തീരുമാനമെടുക്കുവാൻ നിങ്ങൾ ആവശ്യത്തിലധികം സമയം ലഭിച്ചു കഴിഞ്ഞു ഈ ദൌത്യത്തിൽ നിങ്ങളിൽ നിന്ന് എന്താണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലായോ?”    ഹി‌മ്‌ലർ ചോദിച്ചു.

പ്രെസ്റ്റൺ അൽപ്പം ശങ്കയോടെ തുടങ്ങി. “കേണൽ റാഡ്‌ൽ ഈ മിഷന് വേണ്ടി വളണ്ടിയേഴ്സിനെ അല്ലേ അന്വേഷിക്കുന്നത്?”
അയാളുടെ ജർമൻ ഭാഷ തരക്കേടില്ലായിരുന്നു. എങ്കിലും ഉച്ചാരണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് റാഡ്‌ലിന് തോന്നി.

ഹി‌മ്‌ലർ തന്റെ കണ്ണാടി മുഖത്ത് നിന്ന് എടുത്ത് മൂക്കിന്റെ മുകൾ ഭാഗം പതുക്കെ ചൊറിഞ്ഞു. പിന്നെ ശ്രദ്ധാപൂർവ്വം അത് തിരികെ വച്ചു. അദ്ദേഹത്തിന്റെ ആ പ്രവൃത്തിയിൽ എന്തോ ഗൂഢോദ്ദേശ്യം അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമായിരുന്നു. അദ്ദേഹം സംസാരിക്കുവാൻ തുടങ്ങിയപ്പോൾ കരിയിലകൾ കാറ്റിൽ ഇളകുന്ന സ്വരം പോലെ തോന്നി.

“നിങ്ങൾ എന്താണ് ശരിക്കും പറഞ്ഞുകൊണ്ട് വരുന്നത് പ്രെസ്റ്റൺ?”

“ഇത്രയേ ഉള്ളൂ എനിക്കിവിടെ തുടർന്നു പോകാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് താങ്കൾക്കറിയാമല്ലോ ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്ക് ഒരു ഉറപ്പ് തന്നിട്ടുണ്ടായിരുന്നു ഒരിക്കൽ പോലും ഞങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തിനോ രാജവംശത്തിനോ ജനതയ്ക്കോ എതിരായുള്ള യുദ്ധത്തിലോ സായുധകലാപത്തിലോ പങ്കെടുക്കുവാൻ നിർബന്ധിക്കില്ല എന്ന്

റാഡ്‌ൽ ആണ് അതിന് മറുപടി പറഞ്ഞത്. “ഹെർ റൈ ഫ്യൂറർ എനിക്ക് തോന്നുന്നത് ഇയാളെ കിഴക്കൻ നിരകളിൽ യുദ്ധം ചെയ്യുവാൻ വിടുകയായിരിക്കും നല്ലതെന്നാണ് ഫീൽഡ് മാർഷൽ വോൺ മാൻസ്റ്റെയ്നിന്റെ  ആർമി ഗ്രൂപ്പ് സൌത്തിൽ ഇവരെപ്പോലുള്ളവർക്ക് പറ്റിയ സ്ഥലമായിരിക്കും അത്

താൻ വലിയൊരു മണ്ടത്തരമാണ് പറഞ്ഞ് വച്ചതെന്ന് അടുത്ത നിമിഷം തന്നെ പ്രെസ്റ്റണ് മനസ്സിലായി. “ഹെർ റൈ ഫ്യൂറർ ഞാനുറപ്പ് തരാം അതായത്………

അത് മുഴുമിപ്പിക്കുവാൻ ഹി‌മ്‌ലർ അനുവദിച്ചില്ല. “നിങ്ങൾ വളണ്ടിയറിങ്ങിനെക്കുറിച്ച് പറഞ്ഞല്ലോ ജർമ്മനിയോടുള്ള ആത്മാർത്ഥത അത് മാത്രമേ അതിൽ ഉണ്ടാവാൻ പാടുള്ളൂ ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറെ സേവിക്കുവാനുള്ള അവസരം ജർമ്മൻ സാമ്രാജ്യത്തെ സേവിക്കുവാനുള്ള അവസരം അത്ര മാത്രം

അത് കേട്ടതും പ്രെസ്റ്റൺ കാലുകൾ ഉറക്കെ ചവിട്ടി അറ്റൻഷനായി. അത് കണ്ട് രസിക്കുകയായിരുന്നു ഡെവ്‌ലിൻ.

“തീർച്ചയായും ഹെർ റൈ ഫ്യൂറർ അത് തന്നെയാണ് എന്റെ ലക്ഷ്യവും” പ്രെസ്റ്റൺ പറഞ്ഞു.

“ഇതിൽ ചേരുമ്പോൾ നിങ്ങൾ ഒരു പ്രതിജ്ഞയെടുത്തിരുന്നത് ഓർമ്മയില്ലേ?”

“യെസ്, ഹെർ റൈ ഫ്യൂറർ

“എന്നാൽ പിന്നെ അധികം സംസാരിക്കണമെന്നില്ല ഈ നിമിഷം മുതൽ നിങ്ങൾ കേണൽ റാഡ്‌ലിന്റെ കീഴിലായിരിക്കും

“ശരി, ഹെർ റൈ ഫ്യൂറർ

“കേണൽ റാഡ്‌ൽ സ്വകാര്യമായി നിങ്ങളോട് ഒരു കാര്യം സംസാരിക്കുവാനുണ്ട്  ഹി‌മ്‌ലർ ഡെവ്‌ലിന് നേർക്ക് മുഖമുയർത്തി. “ഹെർ ഡെവ്‌ലിൻ പ്രെസ്റ്റണെയും കൂട്ടി പുറത്ത് വെയ്റ്റ് ചെയ്യാൻ കനിവുണ്ടാകുമോ?” പരിഹാസധ്വനിയോടെ ഹി‌മ്‌ലർ ചോദിച്ചു.

പ്രെസ്റ്റൺ അറ്റൻഷനായി നാസി സല്യൂട്ട് നൽകിയിട്ട് വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ വാതിൽ ചാരിയിട്ട് ഡെവ്‌ലിനും.

റോസ്മാനെ അവിടെ കാണുവാനുണ്ടായിരുന്നില്ല. അവിടെ കണ്ട കസേരയുടെ കാലിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തിട്ട് പ്രെസ്റ്റൺ തന്റെ ക്യാപ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. അയാളുടെ മുഖം രോഷം കൊണ്ട് ചുവന്നിരുന്നു. സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുക്കുമ്പോൾ അയാളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

അയാൾക്ക് സിഗരറ്റ് പാക്കറ്റ് അടയ്ക്കുവാൻ കഴിയുന്നതിന് മുമ്പ് തന്നെ ഡെവ്‌ലിൻ മുന്നോട്ടാഞ്ഞ് അതിൽ നിന്ന് ഒരെണ്ണം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. അയാൾ നീരസത്തോടെ ഡെവ്‌ലിനെ നോക്കി.

“ബൈ ഗോഡ്, ദി ഓൾഡ് ബഗ്ഗർ ഹാസ് ഗോട്ട് യൂ ബൈ ദി ബാൾസ്” ഡെവ്‌ലിൻ ഇംഗ്ലീഷിലാണ് അത് പറഞ്ഞത്.

പ്രെസ്റ്റൺ അദ്ദേഹത്തെ തുറിച്ച് നോക്കി. പിന്നെ ഇംഗ്ലീഷിൽ തന്നെ മറുപടിയും പറഞ്ഞു. “വാട്ട് ഇൻ ദി ഹെൽ ഡൂ യൂ മീൻ?”

“നിന്റെ ചരിത്രം ഞാൻ വായിച്ചു ബ്രിട്ടീഷ് ഫ്രീ കോർപ്സിൽ സുഖിച്ച് നടക്കുകയായിരുന്നുവല്ലേ...? എന്തൊക്കെ സൌകര്യങ്ങളായിരുന്നു ഇഷ്ടം പോലെ മദ്യം ആവശ്യത്തിലധികം തരുണീമണികൾ ഒന്നിനും ഒരു ക്ഷാമവുമില്ലായിരുന്നുവല്ലേ അതിന്റെയൊക്കെ വില നീ ഇനി കൊടുക്കുവാൻ പോകുന്നതേയുള്ളൂ...”  ഡെവ്‌ലിൻ പരിഹാസത്തോടെ പറഞ്ഞു.

ആറടിയിലേറെ ഉയരമുള്ള പ്രെസ്റ്റൺ ഉയരം കുറഞ്ഞ ഡെവ്‌ലിനെ അവജ്ഞയോടെ നോക്കി. ഒരു ബ്രിട്ടീഷ്കാരന് അയർലണ്ട്കാരനോട് തോന്നുന്ന സ്വാഭാവിക വിദ്വേഷം.  അയാൾ മൂക്ക് ചുളിച്ചു.

“മൈ ഗോഡ്  ആരുടെയൊക്കെ കൂടെയാണ് ജോലി ചെയ്യേണ്ടി വരുന്നത് ചതുപ്പിൽ നിന്ന് നേരെ കയറി വന്നിരിക്കുകയാണ് എന്തൊരു ദുർഗന്ധം ഗോ എവേ മാൻ എന്റെ കൈയ്ക്ക് പണിയുണ്ടാക്കാതെ പോകാൻ നോക്ക്... കുള്ളൻ...”

ഡെവ്‌ലിൻ സിഗരറ്റിന് തീ കൊളുത്തി. പിന്നെ വളരെ സൂക്ഷ്മതയോടെ ആഞ്ഞൊരു ചവിട്ട് പ്രെസ്റ്റൺന്റെ വലത് കാൽമുട്ടിന് തൊട്ട് താഴെ

 (തുടരും)

Friday, September 21, 2012

ഈഗിൾ ഹാസ് ലാന്റഡ് – 53



ബെർലിനിൽ മഴ കോരിച്ചൊരിയുകയാണ്. യൂറാൽ പർവ്വതനിരകളിൽ നിന്നും വീശിയടിക്കുന്ന ശീതക്കാറ്റ് മഴവെള്ളത്തിന്റെ തണുപ്പിന് കാഠിന്യം വർദ്ധിപ്പിച്ചു. അസ്ഥികൾക്കുള്ളിൽ അരിച്ചിറങ്ങുന്ന ശൈത്യം അസഹനീയമായിരുന്നു.

പ്രിൻസ് ആൽബ്രഹ്സ്ട്രേസിലെ ഹി‌മ്‌ലറുടെ ഓഫീസിന് വെളിയിലെ സ്വീകരണമുറിയിൽ മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ് കേണൽ മാക്സ് റാഡ്‌ലും ലിയാം ഡെവ്‌ലിനും. മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു അവർ കാത്തിരുപ്പ് തുടങ്ങിയിട്ട്.

“ഇതെന്തൊരു കഷ്ടമാണ്.! അയാൾക്ക് നമ്മളെ കാണണമെന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ വിളിച്ചിരുത്തി ശിക്ഷിക്കുന്നത്?” ഡെവ്‌ലിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“കതകിൽ തട്ടി ഒന്ന് ചോദിച്ച് നോക്ക്” റാഡ്‌ൽ നീരസത്തോടെ പറഞ്ഞു.

അപ്പോഴാണ് പുറത്ത് നിന്നുള്ള വാതിൽ തുറന്ന് റോസ്മാൻ പ്രവേശിച്ചത്. മഴയിൽ കുതിർന്ന കോട്ടിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഹാറ്റിൽ തങ്ങിയിരിക്കുന്ന ജലകണങ്ങൾ തട്ടിക്കളഞ്ഞ് അദ്ദേഹം പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടും ഇതുവരെ പോയില്ലേ?”

“ഓ, വലിയ തമാശയാണെന്നാണ് അയാളുടെ വിചാരം” റോസ്മാന്റെ ചോദ്യം തീരെ രസിക്കാത്ത മട്ടിൽ ഡെവ്‌ലിൻ റാഡ്‌ലിനോട് പതുക്കെ പറഞ്ഞു.

റോസ്മാൻ കതകിൽ തട്ടിയിട്ട് ഹി‌മ്‌ലറുടെ മുറിയിലേക്ക് കടന്നു. കതക് ചാരാൻ അദ്ദേഹം തുനിഞ്ഞില്ല. “അയാളെ കൊണ്ടുവന്നിട്ടുണ്ട് ഹെർ റൈ ഫ്യൂറർ

“ഗുഡ്ഇനി കേണൽ റാഡ്‌ലിനെയും ആ ഐറിഷ് മനുഷ്യനെയും വിളിക്കൂ” ഹി‌മ്‌ലറുടെ ശബ്ദം അവർ കേട്ടു.

“വാട്ട് ഇൻ ദി ഹെൽ ഈസ് ദിസ്? അയാളാരാണെന്നാണ് അയാളുടെ വിചാരം?” ഡെവ്‌ലിന് നീരസം അടക്കാനായില്ല.

“ഡെവ്‌ലിൻ നിങ്ങളുടെ നാവിനെ നിയന്ത്രിക്കൂ അദ്ദേഹത്തോട് ഞാൻ സംസാരിച്ചോളാം  റാഡ്‌ൽ പറഞ്ഞു.

റോസ്മാൻ അവരെ ഉള്ളിലേക്ക് ആനയിച്ചിട്ട് കതകടച്ച് പുറത്ത് കടന്നു. റാഡ്‌ലിന്റെ പിന്നിൽ സംശയദൃഷ്ടിയോടെ ഡെവ്‌ലിൻ നീങ്ങി. ആദ്യ സന്ദർശനത്തിൽ കണ്ടതിൽ നിന്നും ഒട്ടും ഭിന്നമായിരുന്നില്ല അവിടുത്തെ ക്രമീകരണങ്ങൾ. അരണ്ട വെളിച്ചത്തിൽ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. ഒരറ്റത്തുള്ള നെരിപ്പോടിയിൽ എരിയുന്ന വിറകിൻ കഷണങ്ങൾ. മേശയുടെ പിന്നിൽ ഒരു കഴുകനെപ്പോലെ ഇരിക്കുന്ന ഹെൻ‌ട്രിച്ച് ഹി‌മ്‌ലർ.

“ഇതുവരെയുള്ള കാര്യങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു റാഡ്‌ൽ ദൌത്യത്തിന്റെ പുരോഗതിയിൽ ഞാൻ അതീവ സന്തുഷ്ടനാണ്  പിന്നെ, ഇതാ‍ണോ നിങ്ങൾ പറഞ്ഞ ഹെർ ഡെവ്‌ലിൻ?”  ഹി‌മ്‌ലർ ചോദിച്ചു.

“അതെ യുവർ ഓണർ അന്നും ഇന്നും ഞാൻ തന്നെ ഡെവ്‌ലിൻ ഒരു പാവപ്പെട്ട ഐറിഷ് കർഷകൻ ചതുപ്പ്നിലത്തിൽ നിന്നും നേരെ ഇങ്ങോട്ട്അതാണ് ഡെവ്‌ലിൻ

“ഇയാൾ എന്തൊക്കെയാണീ പറയുന്നത്?” ഹി‌മ്‌ലർ പുരികം ചുളിച്ച് റാഡ്‌ലിനോട് ചോദിച്ചു.

“ഈ അയർലണ്ടുകാർ മറ്റുള്ളവരെപ്പോലെയല്ല ഹെർ റൈ ഫ്യൂറർ” റാഡ്‌ൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എല്ലാം ഈ നശിച്ച മഴ കാരണമാണ്” ഡെവ്‌ലിൻ പറഞ്ഞു.

ഹി‌മ്‌ലർ സംശയത്തോടെ ഡെവ്‌ലിനെ നോക്കിയിട്ട് റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. 

“ഇയാൾ തന്നെയാണ് ഈ ദൌത്യത്തിൽ നമ്മുടെ പങ്കാളിയാവാൻ പോകുന്നതെന്ന് നിങ്ങൾക്കുറപ്പാണോ?”

“തീർച്ചയായും ഹെർ റൈ ഫ്യൂറർ

“എന്നത്തേക്കാണ് ഇയാളുടെ യാത്ര തീരുമാനിച്ചിരിക്കുന്നത്?”

“ഞായറാഴ്ച്ച

“മറ്റുള്ള കാര്യങ്ങളൊക്കെ എങ്ങനെ? എല്ലാം തൃപ്തികരമാണോ?”

“ഇതു വരെയും കുഴപ്പമില്ല ആൽഡെർണീയിലേക്കുള്ള എന്റെ യാത്ര പാരീസിലെ അബ്ഫെർ  ഓഫീസ് സന്ദർശനവുമായി സമന്വയിപ്പിച്ചത് കൊണ്ട് ആർക്കും സംശയം തോന്നിയില്ല അടുത്തയാഴ്ച്ചത്തെ ആംസ്റ്റർഡാം സന്ദർശനത്തിനും മതിയായ കാരണങ്ങളുണ്ട് അഡ്മിറൽ കാനറീസിന് ഇക്കാര്യത്തിൽ ഒന്നും തന്നെ അറിയില്ല... മറ്റ് പല കാര്യങ്ങളുമായി അദ്ദേഹം നല്ല തിരക്കിലുമാണ്

“ഗുഡ്.” ഹി‌മ്‌ലർ എങ്ങോട്ടെന്നില്ലാതെ തുറിച്ച് നോക്കിക്കൊണ്ട് അല്പ നേരം ഇരുന്നു. പക്ഷേ, എന്തിനെയോ കുറിച്ച് ഗാഢമായി ചിന്തിക്കുകയാണെന്ന് വ്യക്തമായിരുന്നു.

“ഇനിയെന്തെങ്കിലും ഉണ്ടോ ഹെർ റൈ ഫ്യൂറർ?”  അക്ഷമനായി നിൽക്കുന്ന ഡെവ്‌ലിന്റെ മുഖഭാവം ശ്രദ്ധിച്ച റാഡ്‌ൽ ആരാഞ്ഞു.

“ഉണ്ട് പ്രധാനമായും രണ്ട് കാര്യങ്ങൾക്കായിട്ടാണ് നിങ്ങളെ വിളിപ്പിച്ചത് ഒന്നാമത്തേത് ഡെവ്‌ലിനെ എനിക്ക് നേരിൽ കാണുവാൻ വേണ്ടി രണ്ടാമത്തേത് സ്റ്റെയനറുടെ സംഘാംഗങ്ങൾ ആരൊക്കെയായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുവാൻ

“എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടെ?” ഡെവ്‌ലിൻ അക്ഷമനായി.

“നോൻസെൻസ്” ഹി‌മ്‌ലർ പൊട്ടിത്തെറിച്ചു. “ആ മൂലയ്ക്ക് പോയി ഞങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരുന്നാൽ വളരെ ഉപകാരം അതോ ഇനി നിങ്ങൾ അയർലണ്ട്കാർക്ക് അതും ബുദ്ധിമുട്ടാണെന്നുണ്ടോ?”

“ഓ, ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ..”  നെരിപ്പോടിനരികിൽ പോയി ഇരുന്ന് ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ഹി‌മ്‌ലർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി എന്തോ പറയുവാൻ തുനിഞ്ഞു. പിന്നെ ആ ശ്രമം ഉപേക്ഷിച്ച് റാഡ്‌ലിന് നേർക്ക് തിരിഞ്ഞു.

“താങ്കൾ പറഞ്ഞു വന്നിരുന്നത് ഹെർ റൈ ഫ്യൂറർ?”

“യെസ് സ്റ്റെയ്നറുടെ സംഘത്തിന് ഒരു കാര്യത്തിൽ പോരായ്മയുള്ളത് പോലെ എനിക്ക് തോന്നുന്നു അവരിൽ നാലോ അഞ്ചോ പേർക്ക് മാത്രമേ ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാൻ ഒരുവിധമെങ്കിലുമറിയൂ അതിൽ തന്നെ സ്റ്റെയ്നർക്ക് മാത്രമേ ഒരു ഇംഗ്ലീഷ്കാരനെന്ന വ്യാജേന നാട്ടിൻപുറത്ത് കൂടി കടന്ന് പോകുവാനും കഴിയൂ അതുകൊണ്ട് മാത്രമായില്ല ഇംഗ്ലീഷ് നന്നായി സംസാരിക്കുവാനറിയുന്ന ഒരാളുടെ സഹായം സ്റ്റെയ്നർക്കാവശ്യമാണ്

“പക്ഷേ, അത്തരത്തിലുള്ളവർ നമ്മുടെ സൈന്യത്തിൽ അധികമില്ല എന്നത് താങ്കൾക്കറിയാവുന്നതാണല്ലോ

“ഞാനൊരു പോംവഴി കണ്ടിട്ടുണ്ട് ആമെറി എന്നൊരാൾ ഉണ്ട് ജോൺ ആമെറി പ്രസിദ്ധനായ ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരന്റെ മകൻ കുറച്ച് നാളായി നമ്മോടൊപ്പം പ്രവർത്തിച്ചു വരികയാണ്

“അദ്ദേഹത്തെക്കൊണ്ട് നമുക്ക് എന്തെങ്കിലും ഉപകാരം?”

“സംശയമാണ് എന്നാലും ചില ആശയങ്ങളുമായി അദ്ദേഹം മുന്നോട്ട് വന്നു യുദ്ധത്തടവുകാരായി പിടികൂടിയിരിക്കുന്ന ബ്രിട്ടീഷുകാരെ ബ്രെയിൻ വാഷ് ചെയ്ത് നമ്മുടെ സംഘത്തിലേക്ക് മാറ്റുക മുഖ്യമായും കിഴക്കൻ നിരകളിൽ യുദ്ധം ചെയ്യുവാനായി…“

എന്നിട്ട് അദ്ദേഹത്തിന് ആരെയെങ്കിലും കിട്ടിയോ?”

“കുറച്ച് പേരെ അവരിൽ അധികവും തെമ്മാടികളും ഗുണ്ടകളും ആണെന്ന് പറയാം ആമെറി എന്തായാലും ഇക്കാര്യത്തിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടില്ല കുറച്ച് കാലം മുമ്പ് വരെ വെഹ്‌ർമാച്ച് ആയിരുന്നു ആ യൂണിന്റെ മേൽ നോട്ടം വഹിച്ചിരുന്നത് ഇപ്പോൾ നാം അത് SS ന് കീഴിലാക്കി

“ഈ യൂണിറ്റിൽ ചേരാൻ താല്പര്യമുള്ളവർ അധികമുണ്ടോ?”  റാഡ്‌ൽ ചോദിച്ചു.

“അമ്പതോ അറുപതോ വരുമെന്നാണ് ഞാൻ കേട്ടത് ബ്രിട്ടീഷ് ഫ്രീ കോർപ്സ് എന്ന പേരിൽ അറിയപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്” തന്റെ മുന്നിലുള്ള ഫയൽ തുറന്ന് ഒരു പേപ്പർ എടുത്തു. “അത്തരം ആൾക്കാരെക്കൊണ്ട് പലപ്പോഴും നമുക്ക് ഉപയോഗമുണ്ട് ഉദാഹരണത്തിന് ഈ മനുഷ്യൻ ഹാർവി പ്രെസ്റ്റൺ ബെൽജിയത്തിൽ വച്ച് പിടിയിലാകുമ്പോൾ ഒരു ക്യാപ്റ്റന്റെ യൂണിഫോമിലായിരുന്നു അയാളുടെ പെരുമാറ്റവും സംസാരവും എല്ലാം ഒരു ഉന്നത ഇംഗ്ലീഷ് കുടുംബത്തിൽ ജനിച്ചവനെപ്പോലെയായിരുന്നു കുറേ നാളുകൾ ആരും അയാളെ സംശയിച്ചതേയില്ല

“അതെന്താ, അയാൾ ശരിക്കും അങ്ങനെയായിരുന്നില്ലേ?”

“ഇതാ, ഈ റെക്കോർഡ് വായിച്ചിട്ട് തീരുമാനിച്ചോളൂ  ഹി‌മ്‌ലർ പറഞ്ഞു.

റാഡ്‌ൽ ഫയലിലൂടെ കണ്ണോടിച്ചു. യോർക്ക്ഷയറിലെ ഹാരോഗേറ്റിൽ 1916 ൽ ഒരു റയിൽ‌വേ പോർട്ടറുടെ മകനായി ജനനം. പതിനാലാമത്തെ വയസ്സിൽ ജോലി തേടി വീട് വിട്ടു. ചെറിയ ഏതോ ജോലിക്ക് ശേഷം പതിനെട്ടാമത്തെ വയസ്സിൽ സൌത്ത് പോർട്ടിൽ കയറി. അവിടെ കാര്യമായ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ 1937 ൽ രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനായി.

1939 ൽ പുറത്തിറങ്ങിയ അയാൾ ഒരു മാസത്തിന് ശേഷം വീണ്ടും പിടിക്കപ്പെട്ടു. ഇത്തവണ ഒമ്പത് മാസത്തെ തടവാണ് ലഭിച്ചത്. റോയൽ എയർ‌ഫോഴ്സ് ഉദ്യോഗസ്ഥനായി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്. എന്നാൽ സൈന്യത്തിൽ ചേർന്നോളമെന്ന വ്യവസ്ഥയിൽ ജഡ്ജി ആ ശിക്ഷ സസ്പെന്റ് ചെയ്തുകൊടുക്കുകയാണുണ്ടായത്. അതേത്തുടർന്ന് പ്രെസ്റ്റൺ സൈന്യത്തിൽ ചേർന്നു. ഒരു ഓർഡർലി ക്ലർക്കിന്റെ ജോലിയുമായി സൈന്യത്തോടൊപ്പം ഫ്രാൻസിലേക്ക്. പിന്നീട് ബെൽജിയത്തിലേക്ക്. അവിടെ വച്ചാണ് നമ്മുടെ സൈന്യം അയാളെ പിടികൂടുന്നത്. ഒരു ആക്ടിങ്ങ് കോർപ്പറിലിന്റെ റാങ്കിലായിരുന്നു അയാളപ്പോൾ.

ജയിലിൽ കഴിയുന്ന സമയത്തുള്ള അയാളുടെ ചരിത്രം നല്ലതോ ചീത്തയോ എന്നുള്ളത് നിങ്ങൾ ഏത് പക്ഷത്താണെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു. അഞ്ചോ അതിലധികമോ തവണ ജയിൽ ചാടുവാനുള്ള ശ്രമങ്ങൾ നടത്തി പരാജയമടഞ്ഞു. സഹതടവുകാർ അയാളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് മനസ്സിലായപ്പോൾ ഫ്രീ കോർപ്സിൽ അംഗമായി ജയിലിന് പുറത്ത് കടക്കുവാൻ സ്വയം തീരുമാനിക്കുകയായിരുന്നു അയാൾ.

റാഡ്‌ൽ നെരിപ്പോടിനരികിലേക്ക് നടന്ന് ആ റെക്കോർഡ് കാർഡ് ഡെവ്‌ലിന് കൈമാറി. പിന്നെ ഹി‌മ്‌ലറുടെ നേർക്ക് തിരിഞ്ഞു.

“എന്നിട്ട് സ്റ്റെയ്നറുടെ കൂടെ കൊണ്ടു പോകാൻ താങ്കൾ കണ്ടെത്തിയത് ഈ ……

“ഗുണ്ടയെ ആണോ എന്ന് അല്ലേ? സ്റ്റെയ്നറുടെ സ്വഭാവവുമായി തീരെ ചേരില്ല എന്നറിയാം പക്ഷേ കാഴ്ച്ചയിൽ മാന്യത തോന്നുന്ന ഒരു ഇംഗ്ലീഷ്കാരനെ എവിടെക്കിട്ടും നമുക്കിപ്പോൾ? അതിനാണ് പ്രാധാന്യം റാഡ്‌ൽ ഇയാളെ കണ്ടാൽ ഇയാൾ രണ്ട് സംസാരിച്ചാൽ.. ഏത് പോലീസ് ഓഫീസേഴ്സും അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്തുപോകും എനിക്കുറപ്പുണ്ട് സാമാന്യ ഇംഗ്ലീഷ് ജനതയ്ക്ക് ഒരു ഓഫീസറെയും ജന്റിൽമാനെയും കണ്ടാൽ നന്നായി തിരിച്ചറിയാൻ കഴിയുമെന്ന് അക്കാര്യത്തിൽ പ്രെസ്റ്റൺ നമുക്കൊരു മുതൽക്കൂട്ടായിരിക്കും

“പക്ഷേ, ഹെർ റൈ ഫ്യൂറർ സ്റ്റെയ്നറും കൂട്ടരും എന്ന് പറഞ്ഞാൽ അവർ സൈനികരാണ് യഥാർത്ഥ സൈനികർ അവരുടെ ചരിത്രം താങ്കൾക്ക് അറിയുന്നതുമാണ് ഇത്തരമൊരു ഗുണ്ട അവരുടെ ആജ്ഞകൾ അനുസരിക്കുമെന്നുള്ളതിന് എന്താണുറപ്പ്?”

“ആജ്ഞകൾ എന്തായിരുന്നാലും ശരി അയാൾ അത് അനുസരിച്ചിരിക്കും അക്കാര്യത്തിൽ സംശയം വേണ്ട റാഡ്‌ൽ എന്നാൽ പിന്നെ ഞാൻ അയാളെ വിളിക്കട്ടെ?”

ഹി‌മ്‌ലർ ബസർ അമർത്തി. അടുത്ത നിമിഷം റോസ്മാൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

“പ്രെസ്റ്റണെ കൊണ്ടുവരൂ

കതക് ചാരാതെ റോസ്മാൻ പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞ് പ്രെസ്റ്റൺ മുറിയിലേക്ക് പ്രവേശിച്ചു. പിന്നെ, കതക് ചാരി അറ്റൻഷനായി നിന്ന് നാസി സല്യൂട്ട് നൽകി അയാൾ അഭിവാദ്യമർപ്പിച്ചു.

(തുടരും)

Friday, September 14, 2012

ഈഗിൾ ഹാസ് ലാന്റഡ് – 52



ഒക്ടോബർ 6. അതൊരു ബുധനാഴ്ച്ചയായിരുന്നു. സ്പാനിഷ് എംബസിയിൽ നിന്നുള്ള മെയിലുകൾ ഉണ്ടോ എന്നറിയുവാനായി ജോവന്ന ഗ്രേ പതിവ് പോലെ ഗ്രീൻ പാർക്കിൽ എത്തി. മദ്ധ്യാഹ്നമാകുന്നതേയുള്ളൂ.  അവർക്കുള്ള ‘ദി ടൈംസ്’ പത്രത്തിനുള്ളിൽ പതിവിന് വിപരീതമായി സാമാന്യം വലിപ്പമുള്ള ഒരു എൻ‌വലപ്പും ഉണ്ടായിരുന്നു.

തനിക്കുള്ള പാക്കറ്റ് കരസ്ഥമാക്കിയതും അവർ സമയം കളയാതെ നേരെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് നടന്നു. അവിടെ നിന്നും വടക്കോട്ട് ലഭ്യമായ ആദ്യത്തെ എക്സ്പ്രസ് ട്രെയിൻ പിടിച്ച് പീറ്റർബറോയിൽ ഇറങ്ങി. പിന്നെ  കിംഗ്സ്‌ ലിൻ സ്റ്റേഷനിലേക്കുള്ള ലോക്കൽ ട്രെയിൻ പിടിച്ചു. അവിടെയാണ് അവരുടെ കാർ പാർക്ക് ചെയ്തിരുന്നത്.

പാർക്ക് കോട്ടേജിന്റെ പിൻഭാഗത്തുള്ള യാർഡിലേക്ക് തിരിയുമ്പോൾ സമയം ഏതാണ്ട് ആറ് മണിയായിരുന്നു. അങ്ങേയറ്റം ക്ഷീണിതയായിരിക്കുന്നു. വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചതും വളർത്തുനായ ‘പാച്ച്’ സ്നേഹപ്രകടനങ്ങളോടെ അവരെ സ്വീകരിച്ചു. സ്വീകരണമുറിയിലേക്ക് നടക്കുമ്പോൾ അവൻ അവരെ തൊട്ടുരുമ്മി അനുഗമിച്ചു. സർ ഹെൻ‌ട്രി വില്ലഫ്ബിയുടെ കാരുണ്യത്തിൽ യഥേഷ്ടം ലഭിച്ചുകൊണ്ടിരിക്കുന്ന സ്കോച്ച് എടുത്ത് ഗ്ലാസിൽ പകർന്നിട്ട് അവർ മുകളിലത്തെ നിലയിലുള്ള തന്റെ ബെ‌ഡ്‌റൂമിനരികിലുള്ള സ്റ്റഡി റൂം ലക്ഷ്യമാക്കി ഗോവണി കയറി.

വുഡൻ പാനലിങ്ങ് നടത്തിയ ചുവരുകളായിരുന്നു ആ സ്റ്റഡി റൂമിന്റേത്. തന്റെ കൈയിലെ ചെയിനിൽ നിന്നും താക്കോൽ എടുത്ത് അവർ മുറിയുടെ അറ്റത്തേക്ക് നടന്നു. പെട്ടെന്ന് അധികമാർക്കും കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു വാതിൽ അവിടെയുണ്ടായിരുന്നു. വുഡൻ പാനലിങ്ങിനോട് സമാനമായി അങ്ങനെയൊരു വാതിൽ അവിടെയുണ്ടെന്ന് ആർക്കും തന്നെ സംശയമുദിക്കാത്ത വിധത്തിലായിരുന്നു അതിന്റെ നിർമ്മിതി.

കതക് തുറന്ന് അവർ ആ രഹസ്യ മുറിയിലേക്ക് കയറി. മേൽക്കൂരയുടെ തൊട്ട് താഴെയുള്ള ഇടുങ്ങിയ ഒരു അറയിലേക്കാണ് ആ ചെറിയ മുറി എത്തിയിരുന്നത്. അവിടെയാണ് അവരുടെ റേഡിയോ റിസീവറും ട്രാൻസ്മിറ്ററും ഒളിപ്പിച്ചുവച്ചിരുന്നത്. മേശയ്ക്കരികിൽ ഇരുന്ന് അവർ വലിപ്പ് തുറന്നു. നിറച്ച് വച്ചിരിക്കുന്ന ല്യൂജർ പിസ്റ്റൾ ഒരു ഭാഗത്തേക്ക് മാറ്റി അവർ തന്റെ പെൻസിൽ കണ്ടെടുത്തു. പിന്നെ തന്റെ കോഡ് ബുക്ക് എടുത്ത് സ്പാനിഷ് എംബസിയിൽ നിന്നും ലഭിച്ച എൻ‌വലപ്പ് തുറന്ന് സന്ദേശം ഡീ-കോഡ് ചെയ്യുവാനാരംഭിച്ചു.

ആ സന്ദേശം മുഴുവനും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു മണിക്കൂർ കടന്നുപോയിരുന്നു. അത്ഭുതപരതന്ത്രയായി അവർ കസേരയിൽ പിന്നോട്ട് ചാഞ്ഞിരുന്നു. “മൈ ഗോഡ് !!! അവർ കാര്യമായിട്ടാണല്ലോ ദേ ആക്ച്വലി മെന്റ് ഇറ്റ്

അവർ ഒരു നീണ്ട നെടുവീർപ്പിട്ടു. പിന്നെ പതുക്കെ എഴുന്നേറ്റ് പുറത്ത് കടന്ന് ഗോവണിയിറങ്ങി താഴെയെത്തി. അക്ഷമനായി അവരെ കാത്ത് നിന്നിരുന്ന പാച്ച് സ്വീകരണമുറിയിലേക്ക് അവരെ പിന്തുടർന്നു. ഫോൺ എടുത്ത് അവർ സ്റ്റഡ്ലി ഗ്രേയ്ഞ്ചിലേക്ക് ഡയൽ ചെയ്തു. സർ ഹെൻ‌ട്രി വില്ലഫ്ബി തന്നെയാണ് ഫോൺ അറ്റൻഡ് ചെയ്തത്.

“ഹെൻ‌ട്രി. ഞാനാണ് ജോവന്ന ഗ്രേ.”

അദ്ദേഹത്തിന്റെ സ്വരത്തിന് ഊഷ്മളത കൈവന്നത് പൊടുന്നനെയായിരുന്നു. “ഹലോ മൈ ഡിയർ ഇന്ന് വൈകുന്നേരം ഇങ്ങോട്ട് വരില്ല എന്ന് പറയാനൊന്നുമല്ലല്ലോ വിളിക്കുന്നത് അല്ലേ? എട്ടരയ്ക്ക് ബ്രിഡ്ജ് കളിക്കാൻ വരാമെന്ന് സമ്മതിച്ചത് മറന്നിട്ടൊന്നുമില്ലല്ലോ

വാസ്തവത്തിൽ അവർ അത് മറന്നുപോയിരുന്നു. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്. “തീർച്ചയായും ഇല്ല ഹെൻ‌ട്രി മാത്രമല്ല, എനിക്ക് നിങ്ങളുടെ ഒരു സഹായവും ആവശ്യമുണ്ട് നേരിൽ കണ്ട് പറയാനുള്ളതാണ്

അദ്ദേഹത്തിന്റെ സ്വരം ആർദ്രമായി. “എന്ത് തന്നെയാണെങ്കിലും പറയൂ പ്രിയേ എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായവും ചെയ്യുന്നതായിരിക്കും

“മരിച്ചു പോയ എന്റെ ഭർത്താവിന്റെ ഒരു ഐറിഷ് സുഹൃത്ത് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ മരുമകന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് ആരാഞ്ഞുകൊണ്ട് അദ്ദേഹം അയാളെ ഇങ്ങോട്ട് അയയ്ക്കുകയാണ് അടുത്ത് തന്നെ അയാൾ ഇവിടെ എത്തിച്ചേരുമത്രേ

“എന്ത് ചെയ്യാൻ സാധിക്കുമോ എന്ന്?”

“ഡെ‌വ്‌ലിൻ എന്നാണ്‌ അയാളുടെ പേര് ലിയാം ഡെവ്‌ലിൻ ഹെൻ‌ട്രി, ഏറ്റവും ദുഃഖകരമായ കാര്യം എന്താണെന്ന് വച്ചാൽഫ്രാൻസിൽ നമ്മുടെ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടയിൽ അയാളെ മാരകമായ പരിക്കേറ്റ് മെഡിക്കൽ ഡിസ്‌ചാർജ്ജ് ചെയ്യുകയാണുണ്ടായത് ഏതാണ്ട് ഒരു വർഷത്തോളം അയാൾ സുഖമില്ലാത്ത അവസ്ഥയിലായിരുന്നു ഇപ്പോൾ ഒരു വിധം ആരോഗ്യം വീണ്ടെടുത്തിരിക്കുന്ന നിലയ്ക്ക് എന്തെങ്കിലും കഠിനമല്ലാത്ത തരത്തിലുള്ള ജോലി ലഭിച്ചാൽ കൊള്ളാമെന്നുള്ള ആഗ്രഹത്തിലാണ് അയാൾ

“എനിക്കെന്തെങ്കിലും ജോലി കൊടുക്കുവാൻ കഴിയുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? സാരമില്ല ഡിയർ അതൊരു പ്രശ്നമല്ല എസ്റ്റേറ്റിലേക്ക് കുറച്ച് ജോലിക്കാരെ ആവശ്യമുണ്ടായിരുന്നു” ഹെൻ‌ട്രിയുടെ സ്വരത്തിൽ ആഹ്ലാദമുണ്ടായിരുന്നു.

“തുടക്കത്തിലൊന്നും അത്ര കഠിനാധ്വാനം സാധിക്കുമെന്ന് തോന്നുന്നില്ല അയാൾക്ക് ഹോബ്സ് എന്റിലെ ചതുപ്പ് നിലത്തിന്റെ വാർഡൻ ജോലിയെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത് രണ്ട് വർഷം മുമ്പ് ടോം കിങ്ങ് പട്ടാളത്തിൽ പോയതിന് ശേഷം ആ തസ്തിക ഒഴിഞ്ഞ് കിടക്കുകയല്ലേ മാത്രമല്ല അവിടുത്തെ ആ കെട്ടിടം ആൾത്താമസമില്ലാതെ ദ്രവിച്ച് പൊയ്ക്കൊണ്ടിരിക്കുകയുമാണ്അതിനൊരു നോട്ടക്കാരനുമാകും  ജോവന്ന പറഞ്ഞു.

“ആഹാ ഇതെന്താ അവിടുത്തെ കാര്യത്തിൽ ഇത്ര പ്രത്യേക ശ്രദ്ധ? എന്തായാലും ഞാനൊന്ന് നോക്കട്ടെ കുഴപ്പമൊന്നും കാണുന്നില്ല പിന്നെ, വൈകുന്നേരം ഇവിടെ ബ്രിഡ്ജ് കളിക്കാൻ വരുന്നവരുടെ മുമ്പിൽ ചർച്ച ചെയ്യാൻ പറ്റുന്ന വിഷയമല്ല ഇത്നാളെ ഫ്രീയാണോ?”

“തീർച്ചയായും ഈ സഹായം ചെയ്യാൻ കാണിക്കുന്ന നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹെൻ‌ട്രി അടുത്തിടെയായി ഞാൻ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് അല്ലേ?”

“നോൺസെൻസ്  അതിനല്ലേ ഞാനിവിടെ ഇരിക്കുന്നത്? ഒരു വനിതയാകുമ്പോൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും അപ്പോഴാണ് ഒരു പുരുഷന്റെ ആവശ്യകത വരുന്നത് പ്രശ്നങ്ങൾ പരിഹരിക്കുവാൻ” അദ്ദേഹത്തിന്റെ സ്വരത്തിൽ വിറയലുണ്ടായിരുന്നു.

“എന്നാൽ ശരി വയ്ക്കട്ടെ…? പിന്നീട് കാണാം” ജോവന്ന പറഞ്ഞു.

“ഗുഡ് ബൈ മൈ ഡിയർ

റിസീവർ ക്രാഡിലിൽ വച്ചിട്ട് അവർ പാച്ചിന്റെ തലയിൽ തടവി. തിരികെ ഗോവണിയുടെ അടുത്തേക്ക് നടന്ന അവരുടെ കാലുകളിൽ മുട്ടിയുരുമ്മി അവൻ അനുഗമിച്ചു. ട്രാൻസ്മിറ്ററിനു മുമ്പിൽ ചെന്നിരുന്ന് അവർ ടൈപ്പ് ചെയ്യുവാനാരംഭിച്ചു. ബെർലിനിലേക്ക് ഫോർവേഡ് ചെയ്യുവാനായി ഡച്ച് ബീക്കണിലേക്കുള്ള ഫ്രീക്വൻസിയിൽ വളരെ ചുരുങ്ങിയ സന്ദേശമായിരുന്നു അത് തനിക്കുള്ള നിർദ്ദേശങ്ങൾ കൈപ്പറ്റിയിരിക്കുന്നു എന്നും ഡെവ്‌ലിന്റെ ജോലിക്കാര്യത്തിൽ തീരുമാനമായി എന്നും സൂചിപ്പിച്ചു കൊണ്ട്.

(തുടരും)