Thursday, January 10, 2013

ഈഗിൾ ഹാസ് ലാന്റഡ് – 67



മദ്ധ്യാഹ്നം കഴിഞ്ഞതേയുണ്ടായിരുന്നുള്ളുവെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായതുകൊണ്ട് അസ്തമയത്തിന്റെ പ്രതീതി ഉളവാക്കി. തീരത്തിനടുത്തേക്ക് E-ബോട്ടിന്റെ ദിശ മാറ്റുമ്പോൾ കീനിഗ് മുകളിലേക്ക് കണ്ണോടിച്ചു. ആകാശത്തിൽ ഗോപുരം തീർക്കുന്ന കൂറ്റൻ മഴമേഘങ്ങൾ കറുത്തിരുണ്ട് ഭീമാകാരമായ അവയുടെ അരികുകൾ തങ്ങൾ മറച്ചിരിക്കുന്ന സൂര്യകിരണങ്ങളേറ്റ്  കുങ്കുമ വർണ്ണമണിഞ്ഞിരുന്നു.

ചാർട്ട് ടേബിളിനരുകിൽ നിന്നിരുന്ന മുള്ളർ, കീനിഗ്ഗിന്റെ മുഖം വായിച്ചെടുത്തു.

“തരക്കേടില്ലാത്ത ഒരു കൊടുങ്കാറ്റ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നു ഹെർ ലെഫ്റ്റനന്റ്

കീനിഗ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

“അതിനു മുമ്പായി ഒരു പതിനഞ്ച് മിനിറ്റെങ്കിലും സമയം ലഭിക്കുമെന്ന് തോന്നുന്നു അതിനുള്ളിൽ നമുക്ക് ഹാർബറിലെത്താം

പെട്ടെന്നാണ് ഭയാനകമായ ശബ്ദത്തോടെ ആദ്യത്തെ ഇടി മുഴങ്ങിയത്. ആകാശം ഒന്നുകൂടി ഇരുണ്ടു. പുതിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ അവസാനമാകുന്നു. ആ തീരത്തിന്റെ ആദ്യ ദർശനത്തിനായി ആകാംക്ഷയോടെ ഡെക്കിൽ നിൽക്കുന്ന ക്രൂവിൽ എല്ലാവരും തന്നെ പതിവിന് വിപരീതമായി മ്ലാനവദരരായിരുന്നു.

“ഞാനവരെ കുറ്റം പറയില്ല സെന്റ് ഹെലിയറിലെ ദൌത്യത്തിന് ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു അപരിചിത സ്ഥലത്തേക്ക്” തന്റെ സംഘാംഗങ്ങളുടെ നേർക്ക് കണ്ണ് പായിച്ചിട്ട് കീനിഗ് പറഞ്ഞു.

അടുത്തുകൊണ്ടിരിക്കുന്ന തീരത്തേക്ക് അദ്ദേഹം നോക്കി. വിജനമായി പരന്ന് കിടക്കുന്ന മണൽപ്പരപ്പ്. നിരന്തരമായി അടിച്ചുകൊണ്ടിരിക്കുന്ന കാറ്റിനാലാണെന്ന് തോന്നുന്നു,  മാലിന്യങ്ങളേതുമില്ലാതെ വൃത്തിയായി കാണപ്പെട്ടു ആ തീരം. അധികമകലെയല്ലാതെ ഒരു ഫാം ഹൌസ്. അതിനോട് ചേർന്ന് കിടക്കുന്ന റൺ‌വേയുടെ അറ്റത്തുള്ള ഹാങ്കറുകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. എതിർദിശയിലെ നരച്ച ചക്രവാളത്തിൽ നിന്നും വിഭിന്നമായി കറുപ്പ് നിറമായിരുന്നു അതിന്. കാറ്റ് പതുക്കെ ശക്തിയാർജ്ജിച്ച് തുടങ്ങിയിരിക്കുന്നു. ഹാർബറിന്റെ കവാടത്തിനരികെലെത്താറായപ്പോൾ കീനിഗ് വേഗത കുറച്ചു.  “എറിക്, ഹാർബറിലേക്ക് നിങ്ങൾ എടുത്തോളൂ

എറിക് മുള്ളർ വീലിന്റെ നിയന്ത്രണം ഏറ്റെടുത്തു. തന്റെ പഴയ പൈലറ്റ് കോട്ട് എടുത്ത് ധരിച്ച് കീനിഗ് വീൽഹൌസിൽ നിന്നും പുറത്ത് കടന്ന് ഡെക്കിലെ റെയിലിനരികിൽ പോയി നിന്ന് സിഗരറ്റിന് തീ കൊളുത്തി. മുമ്പൊന്നും തോന്നിയിട്ടില്ലാത്ത വിധം നിരാശയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഈ യാത്ര തന്നെ അത്രയൊന്നും സുഗമമായിരുന്നില്ല എന്നത് ഒരു വശം. എന്നാൽ അതിനേക്കാളേറെ അദ്ദേഹത്തെ ആകുലപ്പെടുത്തിയത് മറ്റൊന്നായിരുന്നു. ഇനി ജോലി ചെയ്യാൻ പോകുന്നത് ആരുടെയൊപ്പമാണെന്ന സന്ദേഹം. ഇതിനു മുമ്പ് ഇതുപോലുള്ള അവസരങ്ങൾ അദ്ദേഹത്തിനേകിയതും മറിച്ചൊരു അനുഭവമായിരുന്നില്ല.

ആകാശം പൊട്ടിപ്പിളർന്ന വിടവിലൂടെയെന്ന പോലെ തുള്ളിക്കൊരു കുടമെന്ന കണക്കെ മഴ താഴേക്ക് പതിച്ചു. ഹാർബറിലെ കോൺക്രീറ്റ് തൂണുകൾക്കരികിലേക്ക് ബോട്ട് അടുപ്പിക്കുമ്പോൾ ഹാർബറിലേക്കുള്ള പാതയിലൂടെ അടുത്തുകൊണ്ടിരിക്കുന്ന ഒരു കാർ കീനിഗ്ഗിന്റെ ശ്രദ്ധയിൽ പെട്ടു. എൻ‌ജിൻ ഓഫ് ചെയ്ത് മുള്ളർ ജാലകത്തിലൂടെ തലയിട്ട് തന്റെ സഹപ്രവർത്തകർക്ക് ഉച്ചത്തിൽ ആജ്ഞകൾ നൽകുവാൻ തുടങ്ങി. ബോട്ടിന്റെ വടം അവർ ഹാർബറിലെ തൂണിൽ ബന്ധിച്ചു. അടുത്ത നിമിഷം നേരത്തെ കണ്ട കാർ അവർക്കരികിലെ പ്ലാറ്റ്ഫോമിൽ വന്ന് ബ്രെയ്ക്ക് ചെയ്തു. പിന്നെ അവർ കണ്ടത് കാറിൽ നിന്ന് പുറത്തിറങ്ങുന്ന സ്റ്റെയ്നറെയും റിട്ടർ ന്യുമാനെയുമാണ്.

“ഹലോ കീനിഗ് അവസാനം ഇവിടെയെത്തി അല്ലേ? ലാന്റ്സ്‌വൂർട്ടിലേക്ക് സ്വാഗതം” സ്റ്റെയനർ ആഹ്ലാദത്തോടെ അവരെ വരവേറ്റു.

ഗോവണിയിലൂടെ പുറത്തേക്കിറങ്ങുകയായിരുന്ന കീനിഗ് അപ്രതീക്ഷിതമായി സ്റ്റെയ്നറെ കണ്ട ആശ്ചര്യത്തിൽ കാൽ തെറ്റി വെള്ളത്തിലേക്ക് വീഴാൻ പോയി.

“താങ്കളോ ഹെർ ഓബർസ്റ്റ്? !!! പക്ഷേ, ഇതെങ്ങനെ? എനിക്ക് വിശ്വസിക്കാനാവുന്നില്ല

കീനിഗ്ഗിന്റെ സന്തോഷം അവർണ്ണനീയമായിരുന്നു. അദ്ദേഹം പൊട്ടിച്ചിരിച്ചു. “ഇതാ ഈ നിമിഷം വരെ ഞാൻ വിഷമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏത് മുരടന്റെയൊപ്പമായിരിക്കും എനിക്ക് വർക്ക് ചെയ്യേണ്ടിവരികയെന്നോർത്ത്

ജെട്ടിയിലേക്ക് ചാടിയിറങ്ങി അദ്ദേഹം സ്റ്റെയ്നറുടെ കരം കവർന്നു.


   * * * * * * * * * * * * * * * * * * * * * * * * * * * * *

 
സ്റ്റഡ്ലി ആംസ് കടന്ന് ദേവാലയം ലക്ഷ്യമാക്കി ഗ്രാമത്തിലൂടെ ഡെവ്‌ലിൻ നീങ്ങുമ്പോൾ വൈകുന്നേരം നാലര കഴിഞ്ഞിരുന്നു. പാലം കയറി ദേവാലയത്തോടടുക്കുമ്പോൾ ആരോ ഓർഗൻ വായിക്കുന്നതിന്റെ വീചികൾ ഒഴുകി വരുന്നുണ്ടായിരുന്നു. ഇരുട്ട് വീഴാറാകുന്നതേയുള്ളൂ. അകത്തെ മങ്ങിയ വെട്ടം ജാലകത്തിലൂടെ എത്തിനോക്കുന്നു. ബ്ലാക്ക് ഔട്ട് പ്രമാണിച്ച് സായാഹ്നത്തിലെ കുർബാന മദ്ധ്യാഹ്നം കഴിയുന്നതോടെ തന്നെ ആരംഭിക്കുമെന്ന് ജോവന്ന ഗ്രേ പറഞ്ഞത് അദ്ദേഹം ഓർത്തു. ദേവാലയം സ്ഥിതിചെയ്യുന്ന കുന്നിൻ‌മുകളിലേക്ക് അദ്ദേഹം മോട്ടോർ സൈക്കിൾ തിരിച്ചു. മോളി പ്രിയോറിന്റെ വാക്കുകൾ അപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ടായിരുന്നു. വൈകുന്നേരത്തെ കുർബാനയ്ക്കുള്ള ക്ഷണം. അതോർത്തപ്പോൾ അദ്ദേഹം ഉന്മേഷവാനായി. ദേവാലയത്തിന്റെ അങ്കണത്തിൽ പാർക്ക് ചെയ്യുമ്പോൾ അവിടെ കണ്ട കുതിരയിൽ നിന്നും അവൾ അകത്തുണ്ടെന്ന് അദ്ദേഹത്തിനുറപ്പായി. രണ്ട് കാറുകളും ഒരു ട്രക്കും പിന്നെ കുറേ സൈക്കിളുകളും ആയിരുന്നു അവിടെയുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ.

കതക് തുറന്ന് ഉള്ളിലേക്ക് കടന്നപ്പോൾ ഡെവ്‌ലിൻ കണ്ടത് ഇടനാഴിയിലൂടെ നടന്ന് പോകുന്ന ഫാദർ വെറേക്കറെയാണ്. ഒപ്പം നടക്കുന്ന മൂന്ന് കുട്ടികളിൽ ഒരുവന്റെ കൈയിലെ ബക്കറ്റിൽ നിന്നും പരിശുദ്ധജലം എടുത്ത് ഇരുവശവുമുള്ള വിശ്വാസികളുടെ ശിരസ്സിൽ തളിച്ചുകൊണ്ടാണ് അദ്ദേഹം നീങ്ങുന്നത്. ആരെയും ശല്യപ്പെടുത്താതെ ഡെവ്‌ലിൻ അവിടെക്കണ്ട ബെഞ്ചിന്റെ അരികിൽ ഇരിപ്പുറപ്പിച്ചു.

 ഏറിയാൽ പതിനേഴോ പതിനെട്ടോ ആളുകളേ ആ സംഘത്തിലുണ്ടായിരുന്നുള്ളൂ. സർ ഹെൻ‌ട്രിയും അദ്ദേഹത്തിന്റെ പത്നിയും. പിന്നെ അവർക്കരികിലായി വിമൻസ് ഓക്സിലറി എയർഫോഴ്സ് യൂണിഫോം അണിഞ്ഞ ഒരു യുവതി. ഏകദേശം ഇരുപത്തിമൂന്നോ അതിനടുത്തോ പ്രായം തോന്നിക്കുന്ന അവളാണ് ഫാദർ വെറേക്കറുടെ സഹോദരി പമീല വെറേക്കർ. പിന്നെ അദ്ദേഹം കണ്ടത് സത്രം ഉടമ ജോർജ്ജ് വൈൽഡിനെയും അദ്ദേഹത്തിന്റെ പത്നിയെയുമാണ്. അവർക്കരികിലായി കുഴിവെട്ടുകാരനായ ലെയ്ക്കർ ആംസ്ബി. ഇത്തവണ വൃത്തിയുള്ള വെള്ള ഷർട്ടും കറുത്ത കോട്ടുമാണ് അയാളുടെ വേഷം.

മറുവശത്ത് തന്റെ മാതാവിനോടൊപ്പം ഇരിക്കുന്ന മോളി പ്രിയോർ. പ്രസന്ന വദനയായ മദ്ധ്യവയസ്കയാണ് അവളുടെ മാതാവ്. അനുകമ്പ തെളിഞ്ഞ് നിൽക്കുന്ന മുഖഭാവം. കൃത്രിമ പൂക്കളാൽ അലംകൃതമായ ഒരു പുൽത്തൊപ്പിയാണ് മോളി അണിഞ്ഞിരിക്കുന്നത്. മാറിടത്തിന്റെ അഴക് എടുത്തുകാണിക്കുന്ന വിധം ഇറുകിക്കിടക്കുന്ന കോട്ടൺ ജാക്കറ്റും ഇറക്കം കുറഞ്ഞ സ്കെർട്ടുമാണ് അവളുടെ വേഷം.

ഇവൾ ഈ വേഷം ധരിക്കാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് ഒരു മൂന്ന് വർഷമെങ്കിലുമായിക്കാണുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല ഡെവ്‌ലിൻ ആത്മഗതം നടത്തി. പെട്ടെന്നാണ് ഏതോ പ്രേരണയാലെന്ന പോലെ അവൾ മുഖം തിരിച്ചതും അദ്ദേഹത്തെ കണ്ടതും. ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ ഒരു നിമിഷം അദ്ദേഹത്തെത്തന്നെ നോക്കിയിട്ട് അവൾ മുഖം തിരിച്ചു.

അൾത്താരയിൽ കയറിയ ഫാദർ വെറേക്കർ തന്റെ ചടങ്ങുകൾ ആരംഭിച്ചു. കൈകൾ കൂപ്പി തികഞ്ഞ ഭക്തിയോടെ അദ്ദേഹം ഇപ്രകാരം ഉച്ചരിച്ചു. “സർവ്വശക്തനായ ദൈവമേ എന്റെ സഹോദരീ സഹോദരന്മാരേ ഞാൻ എന്റെ പാപങ്ങൾ ഏറ്റു പറയുന്നു

പുരോഹിതന്റെ വാക്കുകൾ ഏറ്റു പറയുന്നതിനിടയിൽ മോളിയുടെ കണ്ണുകൾ വീണ്ടും തന്റെ മുഖത്തേക്ക് കേന്ദ്രീകരിക്കുന്നത് ഡെവ്‌ലിൻ അറിയുന്നുണ്ടായിരുന്നു. സ്ലോമോഷനിലെന്ന പോലെ മുട്ടുകുത്തുവാനൊരുങ്ങുമ്പോൾ അവൾ തന്റെ ഇറക്കം കുറഞ്ഞ സ്കെർട്ട് അൽപ്പം കൂടി ഉയർത്തിപ്പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡെവ്‌ലിൻ, ഊറി വന്ന ചിരി നിയന്ത്രിക്കാൻ പാടുപെടുക തന്നെ ചെയ്തു. പക്ഷേ, ആ പുഞ്ചിരി അധിക നേരം നീണ്ടു നിന്നില്ല. അധികം അകലെയല്ലാതെ തൂണിനരികിൽ കോപാകുലമായ കണ്ണുകളോടെ തന്നെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ആർതർ സെയ്മൂറിനെ അപ്പോഴായിരുന്നു അദ്ദേഹം കണ്ടത്.

പ്രാർത്ഥന അവസാനിച്ചതും ആദ്യം പുറത്ത് കടന്നത് ഡെവ്‌ലിനായിരുന്നു. മോട്ടോർ സൈക്കിളിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യാനൊരുങ്ങിയതും മോളിയുടെ സ്വരം കേട്ട് അദ്ദേഹം തിരിഞ്ഞു.

“മിസ്റ്റർ ഡെവ്‌ലിൻ ഒരു നിമിഷം 

കുടയും ചൂടി തനിക്കരികിലേക്ക് തിടുക്കത്തിൽ വരുന്ന അവളെക്കണ്ട് അദ്ദേഹം കാത്ത് നിന്നു. അധികമകലെയല്ലാതെ അവളുടെ മാതാവും അവളെ അനുഗമിക്കുന്നുണ്ടായിരുന്നു.

“എങ്ങോട്ടാണിത്ര തിരക്ക് പിടിച്ച് ഓടുന്നത്? എന്നെക്കണ്ടിട്ട് ജാള്യത തോന്നുന്നുവോ നിങ്ങൾക്ക്?”

“ഡാംൻ ഇറ്റ്  ഇവിടെ വന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ” അദ്ദേഹം പ്രതിവചിച്ചു.

 അത് കേട്ട അവളുടെ മുഖഭാവം എന്തായിരുന്നുവെന്ന് കൃത്യമായി മനസ്സിലാക്കുവാൻ അദ്ദേഹത്തിനായില്ല. കാരണം, ഇരുൾ വീണുതുടങ്ങിയിരുന്നു അപ്പോഴേക്കും. എന്തായാലും ആ നേരത്താണ് അവളുടെ മാതാവ് അവർക്കരികിലെത്തിയത്.

“ഇത് എന്റെ അമ്മ” മോളി പരിചയപ്പെടുത്തി. “അമ്മേ, ഇതാണ് മിസ്റ്റർ ഡെവ്‌ലിൻ

“നിങ്ങളെക്കുറിച്ച് എല്ലാമറിയാം എനിക്ക്” മിസ്സിസ് പ്രിയോർ പറഞ്ഞു. “എന്ത് സഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കരുത് അപരിചിതമായ സ്ഥലത്ത് നിങ്ങൾക്കുള്ള ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ

“ഞങ്ങളുടെ വീട്ടിൽ വന്ന് ഒരു ചായയെങ്കിലും കുടിച്ചിട്ട് പോകുമെന്ന് കരുതി” മോളി പറഞ്ഞു.

ദേവാലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് തങ്ങളെ രൂക്ഷമായി നോക്കുന്ന ആർതർ സെയ്മൂറിനെ ഡെവ്‌ലിൻ കണ്ടു.

“നിങ്ങളുടെ ക്ഷണത്തിന് വളരെ നന്ദി പക്ഷേ, ഇപ്പോൾ വരാൻ പറ്റിയ സാഹചര്യമല്ല മോളീ

മിസ്സിസ് പ്രിയോർ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് ചുമലിൽ സ്പർശിച്ചു. “ദൈവം നമ്മെ അനുഗ്രഹിക്കട്ടെ നിങ്ങൾ നനഞ്ഞ് കുതിർന്നിരിക്കുന്നുവല്ലോ വേഗം കോട്ടേജിൽ ചെന്ന് ചൂടുവെള്ളത്തിൽ കുളിക്കൂ അസുഖം പിടിപെടാൻ അധികം സമയമൊന്നും വേണ്ട ഈ കാലാവസ്ഥയിൽ

“അമ്മ പറഞ്ഞത് ശരിയാണ് സമയം കളയാതെ അമ്മ പറഞ്ഞത് പോലെ ചെയ്യൂ പെട്ടെന്ന്” മോളിയുടെ കണ്ണുകളിൽ ഉത്ക്കണ്ഠയുണ്ടായിരുന്നു.

ഡെവ്‌ലിൻ സ്റ്റാർട്ടർ കിക്ക് ചെയ്തു. ബൈക്ക് പത്തിരുപത് വാര അകലെയെത്തിയപ്പോൾ അദ്ദേഹം പിറുപിറുത്തു. “ദൈവമേ ഈ പെണ്ണുങ്ങളുടെ പിടിയിൽ നിന്നും എന്നെ രക്ഷിക്കണമേ

(തുടരും) 

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...