Sunday, May 27, 2012

ഈഗിൾ ഹാസ് ലാന്റഡ് – 45


കറുത്ത റബ്ബർ സ്യൂട്ട് ധരിച്ച റിട്ടർ ന്യുമാൻ ടോർപ്പിഡോയുടെ മുകളിൽ ഇരുന്ന് ഹാർബറിൽ കിടക്കുന്ന റിക്കവറി ബോട്ടിന് നേർക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് ജെട്ടിയിൽ ഒരു കാർ വന്ന് സഡൻ ബ്രേക്കിട്ടത്. സൂര്യപ്രകാശത്തിനെതിരെ കൈപ്പടം പിടിച്ച് ജെട്ടിയിലേക്ക് നോക്കിയ ന്യുമാൻ കണ്ടത് ഡ്രൈവർസീറ്റിൽ നിന്നിറങ്ങി വരുന്ന സർജന്റ് മേജർ ബ്രാൻഡ്ടിനെയാണ്.

“എന്താണിത്ര തിരക്ക് പിടിച്ച്…? യുദ്ധമെങ്ങാനും അവസാനിച്ചോ?” ന്യുമാൻ വിളിച്ചു ചോദിച്ചു.

“പ്രശ്നമാണ് ഹെർ ലെഫ്റ്റനന്റ്” ബ്രാൻഡ്ട് പരിഭ്രമത്തോടെ പറഞ്ഞു. “ജെഴ്സിയിൽ നിന്ന് ഒരു സ്റ്റാഫ് ഓഫീസർ വിമാനമാർഗ്ഗം എത്തിയിരിക്കുന്നു ഒരു കേണൽ റാഡ്‌ൽ കേണൽ സ്റ്റെയനറെ തിരക്കിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്

“സ്റ്റാഫ് ഓഫീസർ  സ്വയം പറഞ്ഞുകൊണ്ട് റിട്ടർ ന്യുമാൻ റിക്കവറി ബോട്ടിന്റെ റെയിലിൽ പിടിച്ച് ഡെക്കിലേക്ക് കയറി. റീഡൽ കൊടുത്ത ടവൽ കൊണ്ട് ദേഹത്തെ വെള്ളം തുടച്ച് കളഞ്ഞിട്ട് അദ്ദേഹം ചോദിച്ചു. “എവിടെ നിന്നാണദ്ദേഹം വരുന്നത്?”

“ബെർലിൻ …!  മാത്രമല്ല, സിവിലിയൻ വേഷത്തിലുള്ള ഒരാളും ഒപ്പമുണ്ട് പക്ഷേ, അയാൾ സിവിലിയൻ അല്ലെന്നെനിക്കുറപ്പുണ്ട്  പല്ലിറുമ്മിക്കൊണ്ട് ബ്രാൻഡ്ട് പറഞ്ഞു.

“ഗെസ്റ്റപ്പോ?”

“എന്നാണെനിക്ക് തോന്നുന്നത് അവരിപ്പോൾ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് നടന്നിട്ടാണ് വരവ്

ന്യുമാൻ ബൂട്ട്സ് ധരിച്ചതിന് ശേഷം കോണി വഴി ജെട്ടിയിലേക്ക് കയറി. “ഇക്കാര്യം നമ്മുടെ പയ്യന്മാർക്ക് അറിയാമോ?”

അറിയാമെന്ന മട്ടിൽ അയാൾ തല കുലുക്കി. അയാളുടെ മുഖത്ത് രോഷം തിളച്ചുമറിയുന്നത് കാണാമായിരുന്നു. “അറിയാമെന്ന് മാത്രമല്ല, അവർക്കത് തീരെ ഇഷ്ടപ്പെട്ടിട്ടുമില്ല ഇനിയും കേണൽ സ്റ്റെയ്നറെ ഉപദ്രവിക്കാനാണ് ഭാവമെങ്കിൽ രണ്ടിനെയും പിടികൂടി കാലിൽ ചങ്ങലയും കെട്ടി ഈ ജെട്ടിയിൽ താഴ്ത്തുമെന്നാണ് അവർ പറഞ്ഞത്

“ശരി ശരി എത്രയും പെട്ടെന്ന് തിരിച്ചുപോയി അവരെ അൽപ്പം കൂടി വൈകിക്കാൻ പറ്റുമോ എന്ന് നോക്ക് കാർ ഞാനെടുക്കുന്നു കേണൽ സ്റ്റെയ്നറെ പെട്ടെന്ന് കൂട്ടിക്കൊണ്ടു വരാം മിസ്സിസ് ന്യുഹോഫിന്റെ കൂടെ ബീച്ചിൽ നടക്കാൻ പോയിരിക്കുകയാണദ്ദേഹം

സ്റ്റെയ്നറും ഇൽ‌സ് ന്യുഹോഫും നടന്ന് നടന്ന് ബീച്ചിന്റെ അറ്റത്തെത്തിയിരുന്നു. സുരക്ഷാമതിലിന്റെ മുകളിൽ കയറി ഇരുന്ന് താഴെ നിൽക്കുന്ന സ്റ്റെയ്നറെ നോക്കി ചിരിക്കുകയായിരുന്നു അവൾ. അഴകാർന്ന നീണ്ട കാലുകൾ ആട്ടിക്കൊണ്ട് കടൽക്കാറ്റ് ആസ്വദിക്കുമ്പോൾ സ്വർണ്ണനിറമുള്ള സമൃദ്ധമായ മുടി പാറിപ്പറന്നുകൊണ്ടിരുന്നു. അവർക്ക് സമീപം ഒരു കാർ വന്ന് ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ട് സ്റ്റെയ്നർ തിരിഞ്ഞു.

തിടുക്കത്തിൽ ചാടിയിറങ്ങിയ ന്യുമാന്റെ മുഖഭാവം ശ്രദ്ധിച്ച സ്റ്റെയ്നർ വിഷാദഭാവത്തിൽ മന്ദഹസിച്ചു. “ബാഡ് ന്യൂസ് അല്ലേ റിട്ടർ? അതും ഇതുപോലെ മനോഹരമായ ഒരു ദിനത്തിൽ

“ബെർലിനിൽ നിന്നും ഒരു സ്റ്റാഫ് ഓഫീസർ താങ്കളെ അന്വേഷിച്ച് എത്തിയിരിക്കുന്നു ഒരു കേണൽ റാഡ്‌ൽ ഒപ്പം ഒരു ഗെസ്റ്റപ്പോ ഭടനും ഉണ്ടെന്നാണ് അവർ പറയുന്നത്” ന്യുമാൻ വിഷമത്തോടെ പറഞ്ഞു.

ആ വാർത്ത സ്റ്റെയ്നറിൽ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിച്ചതായി തോന്നിയില്ല. “അങ്ങനെയാണോ എങ്കിൽ ഇന്നത്തെ ദിനം ധന്യമായി  സ്റ്റെയ്നർ പറഞ്ഞു.

അദ്ദേഹം ഇൽ‌സിന്റെ കൈകളിൽ പിടിച്ച് മതിലിൽ നിന്ന് താഴെയിറങ്ങുവാൻ സഹായിച്ചു. എന്നിട്ട് ഒരു നിമിഷം അവളെ തന്നോട് ചേർത്തുപിടിച്ചു. അവളുടെ മുഖം പരിഭ്രമത്താൽ വിളറി വെളുത്തിരുന്നു. “ദൈവത്തെയോർത്ത്, കുർട്ട് നിങ്ങൾ ഒരു കാര്യവും സീരിയസ് ആയി എടുക്കാറില്ലേ?”

“തലയെണ്ണാൻ വേണ്ടി വന്നതായിരിക്കും ഇവിടെ ഇതിനകം ഞങ്ങളെല്ലാം കൊല്ലപ്പെട്ടിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുമെന്ന് കരുതിക്കാണുംഅല്ലെങ്കിൽ പ്രിൻസ് ആൽബ്രസ്ട്രേസിൽ തടവുകാർക്ക് ക്ഷാമം വന്നു കാണും

(തുടരും)