“പക്ഷേ, താങ്കളുടെ പദ്ധതിയിൽ
അപ്രതീക്ഷിതമായി വ്യതിയാനം സംഭവിച്ചിരിക്കുന്നു… എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു അല്ലേ…?” വെറേക്കർ ചോദിച്ചു.
“അതെ… ഈ ഗ്രാമത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുവാനായി എന്റെ സഹപ്രവർത്തകന്
സ്വന്തം ജീവൻ ബലികഴിക്കേണ്ടി വന്നതിനാൽ… ഒരു പക്ഷേ, അക്കാര്യം സമ്മതിച്ച് തരുവാൻ താങ്കൾക്ക്
വിഷമമുണ്ടാകും… അത് സമ്മതിച്ചു തന്നാൽ ജർമ്മൻ സൈനികരുടെ ഏക ജോലി
കൂട്ടക്കുരുതിയും ബലാത്സംഗവുമാണെന്ന താങ്കളുടെ ധാരണയ്ക്ക് കോട്ടം തട്ടുമല്ലോ… അതോ അതിലും നികൃഷ്ടമായ എന്തെങ്കിലും ധാരണയാണോ ഞങ്ങളെക്കുറിച്ച് വച്ച്
പുലർത്തുന്നത്…? താങ്കളുടെ കാൽപ്പാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ്
ആയതുകൊണ്ടാണോ ജർമ്മൻകാരെ ഒന്നടങ്കം വെറുക്കുന്നത്…?” സ്റ്റെയ്നർ
ചോദിച്ചു.
“ഗോ റ്റു ഹെൽ…” വെറേക്കർ പറഞ്ഞു.
“ഫാദർ… അത്തരമൊരു സെന്റിമെന്റ് സാക്ഷാൽ പോപ്പ് പോലും അംഗീകരിക്കാനിടയില്ല… ഇനി താങ്കളുടെ ചോദ്യത്തിനുത്തരം… തീർച്ചയായും… ഞങ്ങളുടെ പ്ലാനിൽ അല്പം പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് സത്യമാണ്...
പക്ഷേ, ഇംപ്രൊവൈസേഷൻ എന്നൊരു സംഗതിയുണ്ട്… ഞങ്ങൾ പാരാട്രൂപ്പേഴ്സിന്റെ വിജയത്തിന് പിന്നിൽ
അതിന് വലിയൊരു സ്ഥാനമുണ്ട്… ഒരു പഴയ പാരാട്രൂപ്പർ എന്ന നിലയിൽ താങ്കൾക്ക് അതേക്കുറിച്ച്
നല്ല ബോദ്ധ്യമുണ്ടാകുമെന്ന് കരുതുന്നു…”
“ഫോർ ഹെവൻസ് സെയ്ക്, മാൻ,
യൂ ഹാവ് ഹാഡ് ഇറ്റ്… അതിൽ യാതൊരു സംശയവുമില്ല…” വെറേക്കർ പറഞ്ഞു.
“തീർച്ചയായും… ഇനിയും അതുണ്ടായിരിക്കുകയും ചെയ്യും… ദൌത്യം പൂർത്തിയാകുന്നത് വരെ ഈ ഗ്രാമത്തെ ഒന്നടങ്കം ഞങ്ങളുടെ വരുതിയിൽ നിർത്തണമെങ്കിൽ
ഞങ്ങൾക്കതുണ്ടായേ തീരൂ…” സ്റ്റെയ്നർ പറഞ്ഞു.
സ്റ്റെയനറുടെ ആത്മവിശ്വാസം
സ്ഫുരിക്കുന്ന വാക്കുകൾ കേട്ട് വെറേക്കർ ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ പറഞ്ഞു.
“ഗ്രാമത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കുക… ദാറ്റ്സ്
ഇംപോസിബ്ൾ…”
“ഒരിക്കലുമല്ല… സ്റ്റഡ്ലി കോൺസ്റ്റബിളിലുള്ള ഓരോ മനുഷ്യജീവിയെയും തിരഞ്ഞ് പിടിച്ചുകൊണ്ടിരിക്കുകയാണ്
ഞങ്ങളുടെ ആൾക്കാരിപ്പോൾ… ഏറിയാൽ പതിനഞ്ചോ ഇരുപതോ മിനിറ്റിനകം അവർ ഇവിടെയെത്തും… നിങ്ങളുടെ ടെലിഫോൺ സിസ്റ്റവും ഇവിടുത്തെ റോഡുകളും ഇപ്പോൾ ഞങ്ങളുടെ
നിയന്ത്രണത്തിലാണ്… പുറമേ നിന്ന് ഇങ്ങോട്ടെത്തുന്നവർക്ക് ഞങ്ങളിൽ നിന്ന്
രക്ഷപെടാൻ കഴിയില്ല…”
“പക്ഷേ, ഈ ദൌത്യം വിജയിക്കുവാൻ
പോകുന്നില്ല…” വെറേക്കർ
പറഞ്ഞു.
“രാവിലെ പതിനൊന്ന് മണിക്ക്
സർ ഹെൻട്രി വില്ലഫ്ബി സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ നിന്നും കിംഗ്സ്ലിനിലേക്ക് യാത്ര പുറപ്പെട്ടു
കഴിഞ്ഞു... അവിടെ വച്ച് അദ്ദേഹം പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു… ശേഷം നാല് റോയൽ മിലിട്ടറി
പോലീസ്കാരുടെ മോട്ടോർ സൈക്കിൾ അകമ്പടിയിൽ രണ്ട് കാറുകളിലായി മൂന്നര മണിയോടെ അവർ യാത്ര
തിരിക്കുന്നു...” സ്റ്റെയ്നർ തന്റെ വാച്ചിലേക്ക് നോക്കി. “അതായത് രണ്ടോ മൂന്നോ മിനിറ്റുകൾക്കകം… മാത്രമല്ല, വാൾസിംഗ്ഹാം വഴിയായിരിക്കണം യാത്ര എന്നൊരു പ്രത്യേക ആഗ്രഹവും
അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്... ഓഹ്, ക്ഷമിക്കണം… ഇതെല്ലാം
വിവരിച്ച് ഞാനെന്തിനാണ് താങ്കളെ ബോറടിപ്പിക്കുന്നത്…”
“യൂ സീം റ്റു ബീ വെരി
വെൽ ഇൻഫോംഡ്...!” വെറേക്കർ
അത്ഭുതം കൂറി.
“തീർച്ചയായും… അതുകൊണ്ട് ദൌത്യം പൂർത്തിയാകുന്നത് വരെ നിങ്ങളെല്ലാം തടങ്കലിൽ കഴിഞ്ഞേ
പറ്റൂ… പ്ലാൻ ചെയ്തത് പോലെ തന്നെ എല്ലാം നീങ്ങും… വിജയം ഞങ്ങളുടെ പക്ഷത്ത് തന്നെ ആയിരിക്കും… പറയുന്നത് പോലെ അനുസരിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവനിൽ യാതൊരു ഉത്കണ്ഠയും
വേണ്ട…”
“പക്ഷേ, അദ്ദേഹത്തെ കൊണ്ട്
പോകാൻ താങ്കൾക്കൊരിക്കലും കഴിയില്ല കേണൽ…” വെറേക്കർ ഉറപ്പിച്ചു പറഞ്ഞു.
“ഓഹ്, ഐ ഡോണ്ട് നോ… പക്ഷേ, ഇതൊരു പുതിയ കാര്യമൊന്നുമല്ല… അസാദ്ധ്യമെന്ന് കരുതിയിരുന്ന ഒരു ദൌത്യത്തിൽ ഓട്ടോ സ്കോർസെനി മുസ്സോളിനിയെ
രക്ഷപെടുത്തിയില്ലേ…? ആയുധങ്ങളുടെ വിജയം എന്ന് വെസ്റ്റ് മിനിസ്റ്ററിൽ
ഒരു പ്രസംഗത്തിൽ മിസ്റ്റർ ചർച്ചിൽ തന്നെ അതിനെ വിശേഷിപ്പിച്ചത് ഓർമ്മയില്ലേ…?”
“ആയുധങ്ങൾ പോലും… ലണ്ടനിൽ
നാശം വിതച്ചതിന് ശേഷം നിങ്ങളുടെ പക്കൽ ബോംബുകൾ ബാക്കിയുണ്ടെങ്കിലല്ലേ…?” വെറേക്കർ ദ്വേഷ്യത്തോടെ ചോദിച്ചു.
“ബെർലിന്റെ സ്ഥിതിയും
ഒട്ടും വിഭിന്നമില്ല ഇക്കാര്യത്തിൽ...”
സ്റ്റെയ്നർ പറഞ്ഞു. “താങ്കളുടെ സുഹൃത്ത്
ജോർജ്ജ് വൈൽഡിന് അറിയാൻ താല്പര്യമുണ്ടെങ്കിൽ പറഞ്ഞേക്കൂ… അയാളുടെ മകനെ രക്ഷിക്കുവാൻ വേണ്ടി ജീവൻ വെടിഞ്ഞ സ്റ്റേമിന്റെ ഭാര്യയും
അഞ്ച് വയസ്സുള്ള മകളും നാല് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടത് നിങ്ങളുടെ റോയൽ എയർ
ഫോഴ്സ് നടത്തിയ ബോംബിങ്ങിലാണെന്ന്…” സ്റ്റെയ്നർ തന്റെ കൈ നീട്ടി. “താങ്കളുടെ കാറിന്റെ
താക്കോൽ ഇങ്ങ് തരൂ… എനിക്കത് ഉപകാരപ്പെട്ടേക്കും…”
“അതിനിപ്പോൾ അത് എന്റെ
പക്കൽ ഇല്ലല്ലോ…” വെറേക്കർ പറഞ്ഞു.
“ഡോണ്ട് വേസ്റ്റ് മൈ ടൈം,
ഫാദർ… താങ്കളുടെ ദേഹത്ത് എവിടെയുണ്ടെങ്കിലും എന്റെ ടീം
അത് കണ്ടെടുത്തിരിക്കും… ഞങ്ങളെ അതിന് നിർബ്ബന്ധിക്കരുത്…”
മനസ്സില്ലാ മനസോടെ വെറേക്കർ
കാറിന്റെ താക്കോൽ സ്റ്റെയ്നറുടെ നേർക്ക് നീട്ടി. അദ്ദേഹം അത് വാങ്ങി തന്റെ പോക്കറ്റിൽ
നിക്ഷേപിച്ചു.
“റൈറ്റ്… ഐ ഹാവ് തിങ്ങ്സ് റ്റു ഡൂ…” സ്റ്റെയ്നർ സ്വരമുയർത്തി. “ബ്രാൺഡ്റ്റ്… നിങ്ങളെ റിലീവ് ചെയ്യുവാനായി
ഞാൻ പ്രെസ്റ്റണെ ഇങ്ങോട്ടയക്കാം…
അതുവരെ കോട്ടയുടെ നിയന്ത്രണം നിങ്ങൾക്കാണ്… ശേഷം അവിടെ എന്റെയടുത്ത് വന്ന് റിപ്പോർട്ട് ചെയ്യൂ…”
സ്റ്റെയ്നർ പുറത്തേക്ക്
നടന്നു. മെഷീൻ ഗണ്ണുമായി ജൻസൻ വാതിൽക്കൽ നിലയുറപ്പിച്ചു. ഹാളിലെ ചാരുബെഞ്ചിൽ തോളോട്
തോൾ ചേർന്ന് ഇരിക്കുന്ന ബ്രാൺഡ്റ്റിനും ജോർജ്ജ് വൈൽഡിനും അരികിലൂടെ ഫാദർ വെറേക്കർ
മുന്നോട്ട് നടന്നു. അൾത്താരയുടെ മുന്നിൽ ലേഡി ചാപ്പലിൽ സ്റ്റേമിനെ കിടത്തിയിട്ടുണ്ടായിരുന്നു.
ആ മൃതശരീരത്തെ നോക്കി അദ്ദേഹം ഒരു നിമിഷം നിന്നു. പിന്നെ അവന്റെ അരികിൽ മുട്ടുകുത്തി,
കൈകൾ മടക്കി നെഞ്ചിൽ വച്ച് ഉറച്ച സ്വരത്തിൽ ചൊല്ലുവാനാരംഭിച്ചു… മരണമടഞ്ഞവർക്കായുള്ള പ്രാർത്ഥനാ ഗീതം…
(തുടരും)